
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ് പി രാമചന്ദ്രൻ. പിആർസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ അംഗമാണ്. മികച്ച ട്രേഡ് യൂണിയൻ നേതാവുകൂടിയായ അദ്ദേഹം അവകാശപോരാട്ടത്തിന്റെ മുൻനിരയിൽ എന്നുമുണ്ടായിരുന്നു.
സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ പ്രവർത്തകനായാണ് അദ്ദേഹം പൊതുപ്രവർത്തനരംഗത്ത് ശ്രദ്ധേയനായത്. വിദ്യാർഥിയായിരിക്കെതന്നെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി സമരങ്ങളിൽ അദ്ദേഹം പങ്കാളിയായി; പല പ്രക്ഷോഭങ്ങളുടെയും സംഘാടകരിൽ പ്രമുഖനായി. 1941ൽ പിആർസി കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
1925 ഒക്ടോബർ 30ന് തലശ്ശേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. 1942ൽ ബിരുദപഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം നിരവധി വിദ്യാർഥിസമരങ്ങളിൽ പങ്കാളിയായി. 1942ൽ തന്നെ മദ്രാസ് വിദ്യാർഥി യൂണിയന്റെ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1947ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മദ്രാസ് ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ഉശിരൻ സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹത്തെ തിരിച്ചിറപ്പള്ളി ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചത്. തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബിഎച്ച്‌ഇഎൽ (ഭെൽ) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു മുന്നിട്ടുനിന്നു പ്രവർത്തിച്ചു. നിരവധി സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. അദ്ദേഹം മുൻകൈയെടുത്ത് സംഘടിപ്പിച്ച നിരവധി ട്രേഡ് യൂണിയനുകൾ അവകാശസമര പോരാട്ടത്തിൽ അവയുടേതായ പങ്കുവഹിച്ചു.
ചെറുപ്പംമുതലേ മാർക്‌സിസം‐ലെനിനസത്തിൽ അഗാഥമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. നിരന്തരമായ വായനയിലൂടെയും പഠനത്തിലൂടെയും തന്റെ അറിവിന്റെ ചക്രവാളത്തെ അദ്ദേഹം വികസിപ്പിച്ചുകൊണ്ടിരുന്നു. തന്റെ അറിവുകൾ യുവതലമുറയ്‌ക്ക് പകർന്നു നൽകുന്നതിൽ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം നൽകുന്നതിലും അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധിച്ചു. മികച്ച പാർട്ടി അധ്യാപകൻ കൂടിയായിരുന്നു പിആർസി.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചപ്പോൾ പിആർസി സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്നു. സിപിഐ എമ്മിന്റെ പ്രഥമ തിരിച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയാണദ്ദേഹം. ആ വർഷം തന്നെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടോളംകാലം അദ്ദേഹം ഡൽഹിയിൽ പാർട്ടി സെന്ററിൽ പ്രവർത്തിച്ചു. 1985ൽ, പന്ത്രണ്ടാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1988ൽ കേന്ദ്ര സെക്രട്ടറിയേറ്റംഗമായി. 1992ൽ നടന്ന പതിനാലാം പാർട്ടി കോൺഗ്രസിൽ പിആർസി പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പതിറ്റാണ്ടോളം കാലം അദ്ദേഹം ഡൽഹിയിൽ പാർട്ടി സെന്ററിൽ പ്രവർത്തിച്ചു.
പാർട്ടി വിദ്യാഭ്യാസത്തിലും സംഘടനാപ്രവർത്തനങ്ങളിലും അദ്ദേഹം ഈ കാലയളവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സിഐടിയു രൂപീകരിക്കപ്പെട്ടതോടെ ആ സംഘടനയുടെ തമിഴ്‌നാട്ടിലെ എണ്ണംപറഞ്ഞ നേതാക്കളിലൊരാളായി മാറി. സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലുമായി ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ മുൻനിരയിൽ ഒന്നര പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിയെ ആയാലും ട്രേഡ് യൂണിയനുകളെയായാലും ചലനാത്മകമാക്കുന്നതിൽ സമർഥനായിരുന്നു അദ്ദേഹമെന്ന് സമകാലികർ നിരീക്ഷിച്ചിട്ടുണ്ട്. കർണാടകത്തിൽ പാർട്ടിയെയും ട്രേഡ് യൂണിയനുകളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചിട്ടുണ്ട്.
ആറര പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതത്തിൽ നാലരവർഷക്കാലം പിആർസിക്ക് ജയിലിൽ കഴിയേണ്ടിവന്നു. മൂന്നുവർഷത്തിലേറെക്കാലം അദ്ദേഹം നിരവധി സ്ഥലങ്ങളിൽ ഒളിവുജീവിതം നയിച്ചു.
സൗമ്യമായ പെരുമാറ്റംകൊണ്ടും സത്യസന്ധമായ ജീവിതംകൊണ്ടും എല്ലാവരുടെയും സ്‌നേഹബഹുമാനങ്ങൾ ആർജിച്ച വ്യക്തിത്വമായിരുന്നു പിആർസിയുടേത്. 2008 ജൂലൈ 8ന് പിആർസി അന്ത്യശ്വാസം വലിച്ചു.
ജാനകിയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. ഡോ. ഗോപിനാഥ്, മാധ്യമപ്രവർത്തകനായ വിജയ്‌ശങ്കർ എന്നിവരാണ് മക്കൾ. l




