
സാധാരണ മനുഷ്യരുടെ, സവിശേഷമായി സ്ത്രീകളുടെ ജീവിതത്തെ തുറന്നുവെക്കുന്ന പുസ്തകമാണ് സിജാറാണിയുടെ വെർജിൻ. പുതിയ കാലത്തെ ജീവിത സാഹചര്യങ്ങളിൽ മനുഷ്യരനുഭവിക്കുന്ന അരക്ഷിതാവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുകയാണ് എഴുത്തുകാരി ഈ പുസ്തകത്തിലൂടെ. പോസ്റ്റ് കോവിഡ് കാലഘട്ടത്തിന്റെ കഥയായ ‘ആൾപ്പത്തായം’ മുതൽ ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും എളുപ്പം വായിക്കാവുന്ന 10 കഥകളാണ് സമാഹാരത്തിൽ. മലയാള ചെറുകഥയിൽ കാണുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിരോധം സിജയുടെ കഥകളിലും പ്രകടമാണ്.
മൊബൈൽ ഫോണുകളിലൂടെ കുട്ടികളെ തേടിയെത്തുന്ന അപകടങ്ങളെ ഭയത്തോടെ നോക്കിക്കാണുകയും എന്നാൽ ഭൗതിക സാഹചര്യങ്ങളാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി പത്താം ക്ലാസ്സുകാരിയായ മകൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകാൻ നിർബന്ധിതനാകുകയും ചെയ്യുന്ന ഒരു അച്ഛന്റെ കഥയാണ് ‘ആൾപ്പത്തായം’. പ്രണയവും ഭയവും ആകുലതകളും ഒരുപോലെ ഓരോ കഥയും പ്രതിഫലിപ്പിക്കുന്നു. ‘വെർജിൻ’ എന്ന കഥ ആത്യന്തികമായി ആൺലോകത്തോട് പൊരുതുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കഥയാണ്. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കാണുന്ന ലോകത്ത് സ്ത്രീയുടെ സാംസ്കാരികവും സാമൂഹികവുമായ സ്വത്വത്തെ എഴുത്തുകാരി തുറന്നുകാട്ടുന്നു.
‘ഏപ്രിൽ ഫിഷ്’ പ്രണയത്തിൽ വിശ്വസിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന അയന എന്ന പെൺകുട്ടിയുടെ കഥയാണ്. ക്രൂരമായ ആൺവിനോദങ്ങളിൽ ജീവിതത്തിന്റെ ചവർപ്പറിഞ്ഞ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് അയന. അത്ര നിഷ്കളങ്കമല്ലാത്ത ഒരു ലോകത്തെ തിരിച്ചറിയേണ്ടതുണ്ടെന്ന് അയന സമർത്ഥിക്കുന്നു.
ഒരു സ്ത്രീ സ്ത്രീജീവിതത്തെ, അതിന്റെ ആകുലതകളെ അനുഭവങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് വെർജിൻ. l




