‘
“അനോമി ” എന്നത് ഒരു സിനിമ മാത്രമല്ല . ഒരു പോരാട്ടം കൂടിയാണ്.
അനോമി’ യെ കുറിച്ച് ഭാവന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ :
My dearest Zaara….
You are pragmatic !
You are resilient!
You are composed!!
My journey with you was pure bliss !! A part of you will stay with me for the rest of my life!!
And I hope you find peace and hope in your life again !!!
Thank you !! Thank you for everything 
ലോകസിനിമാ ചരിത്രത്തിൽ പോലും കാണാൻ കഴിയാത്ത ഒരു പെൺപോരാട്ടത്തിന്റെ ഭാഗമായാണ് ‘അനോമി ‘യെയും കാണേണ്ടത്. 2017 ൽ കൊട്ടേഷൻ ബലാത്സംഗത്തിന് വിധേയയായ ഭാവന പരസ്യമായി രംഗത്തു വരുകയും നിയമവഴിയിലൂടെ സധൈര്യം മുന്നേറുകയും ചെയ്തത് മലയാള സിനിമ മേഖലയിൽ ഉണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾക്ക് ഇനിയും ശമനം ഉണ്ടായിട്ടില്ല.
വിമൻ ഇൻ സിനിമ കളക്ട്ടീവ് രൂപീകരിക്കപ്പെടുകയും അവരുടെ ആവശ്യപ്രകാരം ഹേമ കമ്മിറ്റി ഉണ്ടായി വരുകയും ചെയ്തു. സിനിമാലോകത്തെ കൊള്ളരുതായ്മകൾ സമൂഹം ചർച്ച ചെയ്തു. എന്നാൽ ഈ പോരാട്ടം നിരവധിപേരുടെ തൊഴിൽ ഇല്ലാതാക്കി. പാർവതി തെറോത്ത് , രെമ്യ നമ്പീശൻ ,ഭാവന തുടങ്ങി പലരെയും സിനിമ ലോകം അകറ്റി നിർത്തി. ഇവർക്കൊപ്പം നിന്ന് പല പുരുഷന്മാരും സിനിമാമേഖലയുടെ അധികാരികൾക്ക് അനഭിമതരായി . ഒരു കോടതി എട്ടാം പ്രതിയായ ദിലീപിനെ ഗൂഢാലോചന തെളിയിക്കാനാകാതെ വിട്ടയച്ചെങ്കിലും ഇനിയും നിയമപോരാട്ടം അവസാനിച്ചിട്ടില്ല.

കേരളത്തിൽ ‘ അവൾക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉറക്കെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ‘അനോമി ‘ കൂടുതൽ പ്രസക്തമാകുന്നത്. നീതിക്ക് വേണ്ടി പോരാടുന്ന കരുത്തയായ സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കുവാൻ ഭാവനക്ക് ഒട്ടും അധ്വാനിക്കേണ്ടി വന്നിട്ടില്ല. സഹോദരന്റെ കൊലപാതകിയെ അന്വേഷിച്ചുള്ള സാറ എന്ന ഫോറൻസിക് അനലിസ്റ്റിന്റെ കഥയിൽ ഉടനീളം ഒരു സീരിയൽ കൊലപാതകി ഒളിഞ്ഞിരിക്കുന്നുണ്ട് . ” it is time to expose the devil ” എന്ന വാചകം കരഘോഷത്തോടെ കാണികൾ ഏറ്റെടുത്തെങ്കിൽ അത് ഭാവനയുടെ പോരാട്ടത്തോടുള്ള ഐക്യദാർഢ്യം കൂടിയാണ്.
കേരളത്തിൽ സ്ത്രീകൾ കൂട്ടതെയോടെ ടിക്കറ്റ് എടുത്ത് അവൾക്കൊപ്പം എന്ന ബാനറുമായാണ് സിനിമ കാണാൻ പോയത്. നീതിക്കൊപ്പം നിൽക്കുന്നു എന്ന് പ്രഖ്യാപിക്കാനായി സിനിമക്ക് പോയവർ ഏറെയാണ്. പ്രതിസ്ഥാനത്തു നിന്ന ദിലീപിന്റെ സിനിമ കാണില്ല എന്ന് പ്രതിജ്ഞ എടുത്തവരാണ് കൂട്ടത്തോടെ അനോമി കാണാൻ പോയത്. ഇതും ഒരു കേരള സ്റ്റോറി ആണ് .
ദിലീപുമായി വിവാഹമോചനം നേടിയ ശേഷം മഞ്ജു വാര്യർ ‘ഉദാഹരണം സുജാത ‘യിലൂടെ നടത്തിയ മടങ്ങിവരവിന് സമാനമാണ് അനോമി യിലൂടെ നീതിക്കായി പോരാടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഭാവനയുടെ വരവും. പ്രണയവും തമാശയും കുസൃതിയും മറ്റും മനോഹരമായി അവതരിപ്പിച്ച ഭാവന ഗൗരവമുള്ള റോളും തന്മയത്വത്തോടെ ചെയ്തു കാണിച്ചു. പതിറ്റാണ്ടുകൾ തന്റെ എല്ലാ സർഗാത്മക കഴിവുകളും മാറ്റി വച്ച് കുടുംബിനിയായി കഴിഞ്ഞ മഞ്ജു വാര്യരുടെ രണ്ടാം വരവ് ഗംഭീരമായിരുന്നല്ലോ. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സൂപ്പർ സ്റ്റാർ പദവി നേടിയെടുത്ത് മലയാളികളുടെ ഓമനയായി മഞ്ജു മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ്. മഞ്ജു ഒരു ചുവടും മുന്നോട്ട് പോയപ്പോൾ ദിലീപ് രണ്ടു ചുവടു വച്ച് പിന്നിലേക്ക് പോയതും നമ്മൾ കണ്ടു. ഭാവനയും തെളിയിക്കുന്നത് ജീവിതം വിജയിപ്പിക്കുമെന്ന ഒരു കലാകാരിയുടെ നിശ്ചയദാർഢ്യമാണ്.

അനോമിയിലെ സാറ ഫിലിപ്പ് എന്ന കഥാപാത്രത്തെ തന്നെ ഭാവന തെരഞ്ഞെടുത്തതും യാദൃച്ഛികമാണെന്ന് കരുതാൻ വയ്യ. മലയാള സിനിമക്ക് അത്രയേറെ പരിചയമില്ലാത്ത സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് ‘അനോമി ‘. സാറയുടെ സഹോദരൻ സിയാൻ മരിക്കുമ്പോൾ അതൊരു ആത്മഹത്യ ആണെന്ന് പെട്ടെന്ന് തന്നെ പോലീസുദ്യോഗസ്ഥനായ ജിബ്രാൻ നിഗമനത്തിലെത്തുകയായിരുന്നു. പൊതുവിൽ കേസിനോട് അലംഭാവം കാട്ടുന്ന ജിബ്രാന്റെ ജീവിതത്തിലേക്ക് കൂടി പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോകുന്നുണ്ട്.
സാറ പക്ഷേ കേസ് വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു. അച്ഛനും അമ്മയും ഒരു അപകടത്തിൽ കൊല്ലപ്പെട്ടത് തൻ കാരണമാണെന്ന് കരുതി കടുത്ത വിഷാദരോഗത്തിലേക്ക് വീണ സിയാൻ ആത്മഹത്യ ചെയ്തതാണെന്ന് കരുതാൻ വളരെ എളുപ്പമായിരുന്നു . എന്നാൽ അനിയനെ ജീവനോളം സ്നേഹിച്ചിരുന്ന സാറക്ക് ഉറപ്പായിരുന്നു അത് ആത്മഹത്യ അല്ലെന്ന്.
ജിബ്രാന്റെ അന്വേഷണവും സാറയുടെ അന്വേഷണവും സമാന്തരമായി നടക്കുകയും ഒടുവിൽ ഇരുവരും ഒരിടത്തു തന്നെ എത്തുകയും ചെയ്യുന്നു.
ഈ സിനിമയുടെ ഒരു പ്രത്യേകത കൊലയാളിയെ കണ്ടെത്തുക എന്നതിനൊപ്പം കൊല്ലാനുള്ള കാരണം കൂടി കണ്ടെത്തുക എന്നതായിരുന്നു. അടുത്തടുത്ത് നടന്ന മൂന്ന് കൊലകൾ തമ്മിലുള്ള സമാനത കൊല്ലപ്പെട്ട മൂന്നു പേരും മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നു എന്നതാണ്. സാറയാണ് ഇത് കണ്ടെത്തുന്നത്. അനോമി ഒരു സയൻസ് ഫിക്ഷൻ ആയത് ഈ ഘട്ടത്തിലാണ്. ഓ ടി ടി യിൽ ഇനിയും സിനിമ കാണുന്നവർ ഉണ്ടാകുമെന്നത് കൊണ്ട് സസ്പെൻസ് വെളിപ്പെടുത്തുന്നില്ല.
ഒരു ത്രില്ലറിന് ആവശ്യമായ എല്ലാ ചേരുവകളും റിയാസ് മാരാത്ത് എന്ന യുവ സംവിധായകൻ ശ്രദ്ധയോടെ അനോമിയിൽ ചേർത്തിട്ടുണ്ട്. ആദ്യം മുതൽ കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്നു . ആദ്യ പകുതിയിൽ ഒരു ക്ലൂ പോലും പ്രേക്ഷകർക്ക് ലഭിക്കുന്നില്ല. കൊലയാളിയെ കണ്ടെത്തുമ്പോൾ ഞെട്ടാതിരിക്കാൻ ആവില്ല. ഭാവന സിനിമയുടെ നിർമാണത്തിൽ കൂടി പങ്കാളിയായിട്ടുണ്ട്.
മികച്ച സാങ്കേതിക വിദ്യയും എഡിറ്റിങ്ങും സിനിമയുടെ കെട്ടുറപ്പിനെ സഹായിച്ചിട്ടുണ്ട്. ‘സൗണ്ട് പാർട്ടിക്കിൾസ്’ എന്ന ആധുനിക സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

ഭാവനയുടെ ശക്തമായ കഥാപാത്രം സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്. റഹ്‌മാന് ഏറ്റവും ചേരുന്ന പോലീസുദ്യോഗസ്ഥ വേഷം ഇതിലും മികച്ചതാണ്. ഒരു ഇടവേളക്ക് ശേഷമാണ് റഹ്മാന്റേയും വരവ്. സ്റ്റണ്ട് രംഗത്തിൽ റഹ്‌മാൻ യുവാവായി മാറിയത് പോലെ തോന്നി.
തിരക്കഥക്ക് അൽപ്പം കൂടി എഡിറ്റിങ് ആകമായിരുന്നുവെന്ന ഒരു വിമർശനം ആസ്ഥാനത്താവില്ലെന്ന് കരുതുന്നു. ആദ്യഭാഗത്തെ കേസന്വേഷണം ഒരു ഒടിടി സീരിസിലെന്ന പോലെ അൽപ്പം ഇഴഞ്ഞു പോയി.
പക്ഷേ അനോമിയെ അപ്രസക്തമാക്കുവാനോ അപ്രധാനമാക്കുവാനോ ഈ ദൗർബല്യം കാരണമാവില്ല .




