
ആർഎസ്എസിന്റെ അത്യന്തം മതാത്മകമായ ദേശീയതയെ ആവിഷ്‌ക്കരിക്കുന്ന പാട്ടുകളെയാണ് ഗണഗീതമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത്. ആർഎസ്എസിന്റെ ഔദ്യോഗിക ജിഹ്വകൾ തന്നെ ഹൈന്ദവ നവോത്ഥാനത്തിന്റെ ഗാനരൂപേണയുള്ള ആവിഷ്‌ക്കാരമായിട്ടാണ് ഗണഗീതങ്ങളെ പരിചയപ്പെടുത്തുന്നതുതന്നെ. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ പ്രകീർത്തിക്കുന്ന ഭാരതമാതാവിനെക്കുറിച്ചുള്ള പൂജനീയ ഗാനങ്ങളായിട്ടാണ് ഗണഗീതങ്ങളെ അവർ കൊണ്ടാടുന്നത്. ഭാരതമാതാവിനോടും സംസ്‌കാരത്തോടുമുള്ള അനിർവചനീയമായ പ്രേമം തുളുമ്പിനിൽക്കുന്ന ഹൃദയങ്ങളിൽ നിന്ന് നിസർഗമായി ഉദ്ഗമിച്ച ഗാനസരിത്തുകളാണത്രെ ഈ ഗണഗീതങ്ങൾ! ഹിന്ദുരാഷ്ട്രമെന്ന ഭാവി നിർമ്മിച്ചെടുക്കാനുള്ള പ്രചോദന സംഗീതമായിട്ടാണവർ ഗണഗീതങ്ങളെ കാണുന്നത്. അത് ഹിന്ദുരാഷ്ട്ര നിർമ്മിതിക്കുള്ള കർത്തവ്യബോധത്തെ ഉണർത്തുന്ന കാഹളഗാനങ്ങളായിട്ടാണ് ശാഖകളിലും സംഘപരിപാടികളിലും അവർ നിരന്തരം പാടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതിലേറ്റവും പ്രധാനമാണ് ആർഎസ്എസിന്റെ പ്രാർത്ഥനാഗീതമായിട്ടുള്ള ‘നമസ്‌തേ സദാവത്സലേ’ എന്നുതുടങ്ങുന്ന ഗണഗീതം. അതിലെ വരികൾ തന്നെ ഹിന്ദുഭൂവേ സ്തുതിക്കുന്നതും മഹാമംഗലയായ പുണ്യഭൂമിയ്ക്കായ് സ്വശരീരം അർപ്പിക്കുന്നതുമായ മതാത്മകമായ ദേശഭക്തിയുടെ ആവിഷ്‌ക്കരണമാണ്. സർവ്വശക്തനായ പരമേശ്വരനോട് ഹിന്ദുരാഷ്ട്രത്തിന്റെ അവയവങ്ങളായ പ്രജകളായ ഞങ്ങൾ ആദരപൂർവ്വം പ്രണമിക്കുന്നതായും ഹിന്ദുരാഷ്ട്രം പൂർത്തീകരിക്കുന്നതിനായി, ഞങ്ങളെ അരയും തലയും മുറുക്കി പ്രവർത്തിക്കാനായി ആശിർവദിക്കണമെന്ന് അപേക്ഷിക്കുന്നതുമാണ്. ഈമട്ടിലുള്ള ആർഎസ്എസിന്റെ ഗണഗീതങ്ങൾ നാസികളുടെ സംഗീതത്തെ ഉപയോഗിച്ചുകൊണ്ടുള്ള പ്രൊപ്പഗൻഡയെയാണ് ഓർമ്മിപ്പിക്കുന്നത്. സിനിമയെ എന്ന പോലെ സംഗീതത്തെയും അതിസമർത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് നാസികൾ അധികാരം പിടിച്ചത്.
നാസികളുടെ പ്രത്യയശാസ്ത്രം ജീവിതം ഒരു സമരം മാത്രമാണെന്നും അതിൽ ബലംകുറഞ്ഞത് നശിക്കുകയും ബലമുള്ളത് അതിജീവിക്കുകയും ചെയ്യുന്നുവെന്നുമാണ്. യുദ്ധം വളർച്ചയുടെ ലക്ഷണമാണെന്നും സമാധാനം അധഃപതനത്തിന്റേതുമാണെന്നാണ് നാസികൾ വിശ്വസിച്ചുപോന്നത്. ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ യുദ്ധം ചെയ്യണമെന്നും അതാഗ്രഹിക്കാത്തവർ ജീവിക്കുവാൻ അർഹതയില്ലാത്തവരുമാണെന്നാണ് നാസി ദാർശനികർ കൽപിച്ചത്. ബലമുള്ളവർ തങ്ങളുടെ മഹത്വത്തിന് ഉടവുതട്ടാൻ അനുവദിക്കരുത് എന്ന അനിവാര്യതയുടെ നിയമമാണ് പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നതെന്നാണ് നാസികൾ കണ്ടത്. അവർ അവരുടെ പ്രത്യയശാസ്ത്രവൽക്കരണത്തിനായി സംഗീതത്തെ ഉപയോഗിച്ച് ആര്യമഹിമയെയും ശ്രേഷ്ഠതയെയും സ്ഥാപിച്ചെടുക്കുകയായിരുന്നു. മാനവരാശി നേടിയ എല്ലാ നേട്ടങ്ങളും ആര്യന്മാർ ഉണ്ടാക്കിയതാണെന്നും അതിനവർക്ക് സാധിച്ചത് മറ്റ് വിഭാഗങ്ങളെ അടിമകളാക്കിയും നശിപ്പിച്ചുമാണെന്നാണ് നാസി പ്രത്യയശാസ്ത്രം ഉദ്‌ഘോഷിച്ചത്. ആധുനിക ലോകത്തിലെ ശുദ്ധ ആര്യന്മാർ ജർമ്മനകാരാണെന്ന പ്രചരണമാണ് നാസികൾ നടത്തിയത്. അതിനായി ജർമ്മൻ ജനതയുടെ രക്തശുദ്ധി സംരക്ഷിക്കണമെന്നും അതിനായി ജൂതരെ അകറ്റിനിർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നുള്ളതായിരുന്നു നാസികളുടെ പ്രത്യയശാസ്ത്രം. ഈ ആശയങ്ങളാണ് സംഗീതത്തെക്കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രൊപ്പഗൻഡ പ്രവർത്തനങ്ങളിലൂടെ നാസികൾ സ്ഥാപിച്ചെടുത്തത്.
ഈയൊരു ചരിത്ര പശ്ചാത്തലത്തിൽകൂടിയാണ് ആർ.എസ്.എസിന്റെ ഗണഗീതങ്ങൾ അത്ര നിഷ്‌കളങ്കമോ കേവലമായ ദേശഭക്തിഗാനങ്ങളോ അല്ലെന്ന് കാണേണ്ടത്. എറിക് ലെവിന്റെ ‘മ്യൂസിക് ഇൻ ദി തേർഡ് റീഹ്’ എന്ന കൃതി ഫാസിസ്റ്റുകൾ എങ്ങനെയാണ് സംഗീതത്തെക്കൂടി ഉപയോഗിച്ച് അധികാരം പിടിച്ചത് എന്നാണ് വിശദീകരിക്കുന്നത്. ഫാസിസ്റ്റുകൾ സംഗീതത്തെ ഉപയോഗിക്കുന്നത് സർഗാത്മകതയെ പോഷിപ്പിക്കാനല്ല അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയാണെന്നതാണ് ഈ കൃതി വിശദീകരിക്കുന്നത്. അധികാരത്തിലെത്താൻ ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും സംഗീതത്തെക്കൂടി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് ഈ കൃതി പറയുന്നത്. ഇറ്റലിയിൽ ഫാസിസ്റ്റുകൾ ‘ജിയോവിനസെ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗാനത്തെക്കൂടി ഉപയോഗിച്ചുകൊണ്ടായിരുന്നു യുവമനസ്സുകളിൽ സങ്കുചിത ദേശബോധം കടത്തിവിട്ടത്. അതുവഴി ഫാസിസത്തിന്റെ ആശയങ്ങൾ മുളപ്പിച്ചെടുക്കുകയായിരുന്നു.
ഇതിന് സമാനമായ രീതിയിൽതന്നെയാണ് ഇന്ത്യയിൽ ആർ.എസ്.എസിന്റെ ഗണഗീതങ്ങൾ ഫാസിസ്റ്റ് രാഷ്ട്രീയത്തെ കുട്ടികളിലും യുവാക്കളിലും കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ ലഭ്യമായ എല്ലാ ഗണഗീതങ്ങളും ഹിന്ദുദേശീയതയെയും ഹിന്ദുരാഷ്ട്രസങ്കൽപത്തെയും പുതുതലമുറയുടെ മനസ്സുകളിൽ കടത്തിവിടുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. വളരെ പ്രതിലോമകരമായ ആശയങ്ങളെ സ്വീകരിക്കുന്നതിലേക്ക് സംഗീതത്തെ ഉപയോഗിച്ച് മനുഷ്യമനസ്സിനെ പരുവപ്പെടുത്തിയെടുക്കാനാണ് ജർമ്മൻ ഫാസിസ്റ്റുകളെപോലെ ഹിന്ദുത്വവാദികളും ശ്രമിക്കുന്നത്. ഹിറ്റ്‌ലർ ജർമ്മനിയിൽ ആര്യശ്രേഷ്ഠസിദ്ധാന്തത്തിനാവശ്യമായ മനോഘടന സൃഷ്ടിക്കാനാണ് സംഗീതത്തെ ഉപയോഗിച്ചത്. ഇന്ത്യയിൽ വർണാശ്രമധർമ്മങ്ങളെ സാധൂകരിക്കുകയും മതാത്മകദേശീയതയെ പൊലിപ്പിക്കുകയുമാണ് ഗണഗീതങ്ങളിലൂടെ ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്നത്.
വളരെ ഭക്തിപാരവശ്യമുണർത്തുന്നതും വൈകാരികത സൃഷ്ടിക്കുന്നതുമായ പദങ്ങളെയും ഭാഷാരൂപകങ്ങളെയും ഉപയോഗിച്ചാണ് ഹിന്ദുത്വദേശീയതയുടേതായ പ്രത്യയശാസ്ത്രവൽക്കരണം ഗണഗീതങ്ങളെ ഉപയോഗിച്ച് ആർ.എസ്.എസ് നിർമ്മിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തെയും ദൈവത്തെയും മാതാവിനെയും പോലുള്ള വൈകാരിക പദങ്ങൾ നിറച്ച വരികളിലൂടെയാണ് ഗണഗീതം രചിക്കപ്പെടുന്നത്. അതെല്ലാം സനാതന ധർമ്മത്തിലധിഷ്ഠിതമായ ആര്യവംശമഹിമയിലും വിരാട്പുരുഷ സങ്കൽപത്തിലും അധിഷ്ഠിതമായ രാഷ്ട്രനിർമ്മിതിയെ സംബന്ധിച്ച ആശയങ്ങളാണ് മുളപ്പിച്ചെടുക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും തള്ളിക്കളയുന്ന രാഷ്ട്രസങ്കൽപമാണ് ഗണഗീതങ്ങളിലൂടെ ആർഎസ്എസ് വളരെ കൗശലപൂർവം ജനമനസ്സുകളിൽ കുത്തിയിറക്കുന്നത്.
ഗണഗീതങ്ങളെ ന്യായീകരിക്കുന്ന കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും നമ്മുടെ ഭരണഘടനയും മതനിരപേക്ഷ സംസ്‌കാരത്തെയുമാണ് നിഷേധിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് ആശയത്തെ ദേശസ്‌നേഹത്തിന്റെ വൈകാരിക പദങ്ങളണിയിച്ച് അവതരിപ്പിക്കുന്ന ആർഎസ്എസ് അജൻഡയാണവർ അടിച്ചേൽപ്പിക്കുന്നത്. ഇപ്പോൾ കേരളത്തിൽ എറണാകുളം കെ.എസ്.ആർ ബാംഗ്ലൂർ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനമെന്ന വ്യാജേന ആലപിച്ച ആർ.എസ്.എസിന്റെ ഗണഗീതം വിവാദപരമായി ചർച്ചചെയ്യപ്പെടുകയും മതനിരപേക്ഷ ജനാധിപത്യശക്തികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്.
ഹൈന്ദവ ദൈവാരാധനയുടെയും അനുഷ്ഠാനക്രിയകളുടെയും ഭക്തിമസൃണമായ ഭാഷയിലും രൂപകങ്ങളിലും രചിക്കപ്പെട്ടതാണ് ഈ ഗണഗീതം. ‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കുവാൻ’ എന്ന വരികളിൽ തുടങ്ങുന്ന ഗണഗീതം ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള ദേശത്തെയും ദേശീയതയെയും സംബന്ധിച്ച മതാത്മകവീക്ഷണമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയിൽ നിന്നുള്ള സംഗീതത്തെ വരെ ഉപയോഗിച്ചുള്ള വർഗീയവൽക്കരണമാണ് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഒരു ഔദ്യോഗിക പരിപാടിയിൽ ദേശഭക്തിഗാനമെന്ന വ്യാജേന ആർഎസ്എസിന്റെ ഗണഗീതം ഒളിച്ചുകടത്തുകയാണ് ദക്ഷിണറെയിൽവെ അധികൃതർ ചെയ്തത്. ആർ.എസ്.എസിന്റെ ആശയങ്ങളെയും വീക്ഷണങ്ങളെയും അതിന്റെ രീതികളെയും ഔപചാരികവും സർക്കാർ ചടങ്ങുകളിൽ അനിവാര്യവുമാക്കാനുള്ള കൗശലപൂർവമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായിരുന്നു നേരത്തെ രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം വെച്ചത്.
ഗണഗീതങ്ങളെ ദേശീയഗാനങ്ങളാക്കുന്ന ആർഎസ്എസുകാർ ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗാനമായ ജനഗണമനയെ നിരന്തരം തള്ളിപ്പറയുന്നവരാണെന്ന് കൂടി ഈ അവസരത്തിൽ ഓർക്കണം. സംഘപരിവാർ പ്രചരിപ്പിക്കും പോലെയോ തെറ്റിദ്ധരിപ്പിക്കുന്നതുപോലെയോയല്ല ജനഗണമനയുടെ ചരിത്രം. നമ്മുടെ ദേശീയഗാനം ജോർജ് അഞ്ചാമനെ സ്തുതിച്ചുകൊണ്ട് എഴുതിയതേയല്ല. ബ്രിട്ടീഷ് രാജാവിന്റെ പ്രഭുപദവി നിരസിച്ച ടാഗോർ അങ്ങിനെയൊരു രചനക്ക് മുതിരുമെന്ന് ചിന്തിക്കാനേ പറ്റില്ല. വിവാദങ്ങൾ ഉയർന്നുവന്ന സമയത്ത് തന്നെ ടാഗോർ അത് നിഷേധിച്ചതുമാണ്. 1911ലെ കൽക്കത്താ എഐസിസി സമ്മേളനത്തിലാണ് ‘ഭാഗ്യവിധാതാ’ എന്ന് പേരിട്ട ഈ ഗാനം ആദ്യമായി ആലപിക്കപ്പെടുന്നത്. അത് ഇന്ത്യയുടെ പാരമ്പര്യത്തെയും ബഹുസംസ്‌കൃതിയുടേതായ ദേശീയതയെയും ആവിഷ്‌ക്കരിക്കുന്നതുമായിരുന്നു. 1950 ജനുവരി 24ന് പാർലിമെന്റിൽ ആലപിക്കപ്പെട്ടതും ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടതുമാണ്. l





