
2046 ലെ ‘നിയോ കൊച്ചി’ യുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന കൃഷാന്ത് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘മസ്തിഷ്ക മരണം : A Frankenbiting of Simon’s memories’. കഥാപശ്ചാത്തലത്തിലും കഥാപാത്രനിർമിതിയിലും ആഖ്യാനത്തിലുമടക്കം അടിമുടി പുതുമയും പരീക്ഷണവും നിലനിർത്തുന്ന ചലച്ചിത്രാനുഭവമാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്നത്. ഒരു Cyberpunk Comedy Thriller ആയ ചലച്ചിത്രം ഒരേ സമയം സയൻസ് ഫിക്ഷൻ, സറ്റയറിക്കൽ ഡാർക്ക് ഹ്യൂമർ, ത്രില്ലെർ എന്നീ ജോണറുകളിൽ നിന്നു കൊണ്ട് കഥ പറയുമ്പോളും വളരെ പ്രസക്തമായ ചില ആശയങ്ങൾ സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രേക്ഷകരുടെ ചിന്തകളെയും ചിന്താഗതികളെയും ഉടച്ചു വാർക്കുന്ന സിനിമാനുഭവമാണ് ‘മസ്തിഷ്ക മരണം’ എന്ന് പറയാം. പുതുമ നിറഞ്ഞ ചലച്ചിത്രാനുഭവം ഇഷ്ടപ്പെടുന്ന സിനിഫൈൽസിനെ ഈ ചലച്ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.
(Spoilers Alert)
സിനിമയിലെ നിയോ കൊച്ചിയും ഭാവികാലവും
2046 ലെ സങ്കല്പിക കൊച്ചിയിലാണ് ‘മസ്തിഷ്ക മരണ’ത്തിന്റെ കഥ നടക്കുന്നത്. ഫ്യൂച്ചറസ്റ്റിക് കേരളത്തിലെ സാമ്പത്തിക ജീവിതത്തെ കാണിച്ചു കൊണ്ടാണ് സിനിമയുടെ ആരംഭം. സാമ്പത്തിക അസമത്വം ഒരു സാമൂഹ്യാനുഭവമായിരിക്കുന്ന കാലത്ത് പോലും വിപണി ഏറെ ആഴത്തിൽ മനുഷ്യരുടെ മേൽ പിടിമുറുക്കിയിരിക്കുന്നതായി കാണാം. അത്തരത്തിൽ ഭാവികാല വിനോദ വിപണി എത്രമാത്രം വൈകാരിക മനുഷ്യാനുഭവങ്ങളെയും സ്വകാര്യതയെയും വില്പന വസ്തുവാക്കി മാറ്റുന്നു എന്നതിന്റെ തിരക്കാഴ്ചയാണ് ‘മസ്തിഷ്ക മരണം’ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്നത്.
കേന്ദ്രകഥാപാത്രമായ വിമൽ എന്ന യുവാവ് നിയോ കൊച്ചിയിലെ ഒരു ചേരിപ്രദേശത്ത് (ഫ്ലാറ്റ് സമുച്ചയങ്ങളുടെ കൂട്ടം) ഏകനായി കഴിയുകയാണ്. മകളുടെ മരണശേഷം ഭാര്യയിൽ നിന്ന് വേർപിരിഞ്ഞു കഴിയുന്ന അയാൾ മകളുടെ വിയോഗത്തിന്റെ ദുഃഖം മറികടക്കാൻ തെരഞ്ഞെടുക്കുന്നത് Virtual Reality ഗെയിം അനുഭവങ്ങളെയാണ്. Near Death അനുഭവങ്ങളെ ഒരു AI Virtual Reality ഗെയിമാക്കി മാറ്റിയ ആ ഗെയിമുകളിൽ നിന്ന് പോലും ആശ്വാസം നേടാനാകാത്ത വിമലിന്, അക്കാലത്തെ ഏറ്റവും വിപണിമൂല്യമുള്ള ഒരു താരനായികയായ ഫ്രിഡ സോമനുമായി ഒരു വ്യക്തിക്കുണ്ടായ സ്വകാര്യ അനുഭവത്തെ അയാളുടെ തലച്ചോറിൽ നിന്ന് ചോർത്തിയെടുത്ത് Virtual Reality ഗെയിം അനുഭവമാക്കിയ ഗെയിം സി ഡി ലഭിക്കുന്നു. ആ ഗെയിം കളിക്കുമ്പോൾ വിമലിന് ഉണ്ടാകുന്ന അസാധാരണമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
2046 ലെ വിപണിയിൽ ഏറ്റവും കച്ചവട മൂല്യമുണ്ടാകുന്നത് മനുഷ്യരുടെ സ്വകാര്യതയ്ക്കും അവരുടെ അനുഭവങ്ങൾക്കുമായിരിക്കുമെന്ന് സിനിമ പ്രവചനസ്വഭാവത്തിൽ പറയുന്നുണ്ട്. എല്ലാ കാലത്തും ഏറ്റവും കൂടുതൽ പണത്തിന്റെ വിനിമയം സാധ്യമാകുന്ന മേഖലകളിലൊന്ന് വിനോദവിപണി തന്നെയായിരിക്കും എന്ന് സിനിമ കാണിച്ചു തരുന്നു. ഫ്രീഡ സോമൻ എന്ന ഏറ്റവും വിപണിമൂല്യമുള്ള ഒരു ലേഡി സൂപ്പർസ്റ്റാറിന്റെ ജീവിതമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒരു പൊതുശരീരമായി മാറുന്ന നടിയുടെ ശരീരം കേന്ദ്രമാക്കിയ ലൈംഗിക Virtual Reality Game ലീക്ക് ആകുന്നതിലെ നിയമപരവും ധാർമികവുമായ ചോദ്യങ്ങൾ സിനിമ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. 2046 ൽ മലയാളത്തിൽ ഏറ്റവും വിപണിമൂല്യമുള്ള താരമായി സ്ത്രീകൾ മാറുന്ന കാലത്തെ കാഴ്ചകളാണ് സിനിമ ഒരുക്കുന്നത്. ശാലിനി മുള്ളുമുരിക്കിൽ എന്ന തന്റെ യഥാർത്ഥ നാമം അടക്കം മാറ്റി ഫ്രിഡാ സോമൻ എന്നാക്കിയും ശരീര വിപണനത്തിന്റെ സാധ്യതകൾ ഉപയോഗിച്ചും എങ്ങനെയാണ് അവർ സ്വയം തന്റെ താരപദവി സൃഷ്‌ടിച്ചെടുക്കുന്നതെന്നും സിനിമ കാണിക്കുന്നു. മാറുന്ന കാലഘട്ടത്തിലും സ്ത്രീശരീരങ്ങൾ വിനോദ വിപണിയിലും സിനിമയ്ക്കുള്ളിലും ഏതൊക്കെ നിലയിലുള്ള ചൂഷണങ്ങൾ നേരിടേണ്ടി വരുമെന്ന യാഥാർഥ്യത്തെയും സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒപ്പം സിനിമയുടെ ഉപോൽപ്പന്നങ്ങളായി വർത്തിക്കുന്ന റിവ്യൂ – പാപ്പരാസി മേഖലയെയും തരാരാധനാ സ്വഭാവത്തെയും സിനിമ മിമിക് ചെയ്യുന്നു.
വളരെ Eccentric ആയ ഒരു Narrative Style ലൂടെയാണ് സംവിധായകൻ കൃഷാന്ത് സിനിമയേ ആഖ്യാനം ചെയ്തിരിക്കുന്നത്. ഫ്ലാഷ് ബാക്കും യാഥാർഥ്യവും Virtual Reality അനുഭവങ്ങളുമെല്ലാം ഒരുമിച്ച് ചേർത്ത് കൊണ്ടുള്ള ഒരു ദൃശ്യഭാഷയാണ് ‘മസ്തിഷ്ക മരണ’ത്തിന്റെത്. Wes Anderson, Yorgos Lanthimos എന്നിവരുടെ ചലച്ചിത്രങ്ങളുടെ സ്വഭാവം അനുസ്മരിപ്പിക്കുന്ന സിനിമ അതേസമയം അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നുമുണ്ട്. 2046 ലെ നീതിന്യായ – പോലീസ് വ്യവസ്ഥയുടെ പ്രവർത്തനം സിനിമ ആഖ്യാനം ചെയ്യുന്നുണ്ട്. AC – Non AC ജയിലുകൾ, AI ഉപയോഗിച്ച് പൂരം കലക്കൽ എന്നിങ്ങനെ മാറുന്ന കുറ്റകൃത്യ സ്വഭാവങ്ങൾ ഒരു Entertainment Collaboration ലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന കോടതി വിചാരണ എന്ന് തുടങ്ങി ഭാവികാലം എത്രമാത്രം വിപണികേന്ദ്രീകൃതമാകുമെന്നും അവിടെ ഉപരിവർഗവും അടിസ്ഥാന വർഗവും തമ്മിലുള്ള അന്തരം അതിഭീകരമായിരിക്കുമെന്നും സിനിമ പറയുന്നുണ്ട്. കോടതി വിചാരണ സമയത്ത് Satire സ്വഭാവത്തിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ ഭാവികാലത്ത് സംഭവിക്കാൻ സാധ്യതയുള്ള നൈതിക – ധാർമിക സംവാദങ്ങൾ തന്നെയാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പല ഘടകങ്ങളും ആ ക്ലൈമാക്സ് രംഗങ്ങളിലുണ്ട്.
ചലച്ചിത്ര താരമായ ഫ്രിഡ സോമൻ (ശാലിനി മുള്ളുമുരിക്കിൽ ) എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രജിഷ വിജയന്റെ പെർഫോമൻസ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമാണ്. ഒരു Virtual Reality കഥാപാത്രമായും അതേസമയം താരശരീരമായുമുള്ള അവരുടെ അഭിനയം സിനിമയുടെ മൊത്തം മൂഡ് അതേപടി പുലർത്തുന്ന നിലയിൽ തന്നെയായിരുന്നു. വിമൽ എന്ന കഥാപാത്രമായ നിരഞ്ജനും കോമഡി ടൈമിംഗ് ൽ അടക്കം മികച്ചു നിന്നു. നന്ദു, സുരേഷ് കൃഷ്ണ, ജഗദീഷ്, ദിവ്യ പ്രഭ, ആൻ ജമീല സലിം, വിഷ്ണു അഗസ്ത്യ, രാഹുൽ രാജ് ഗോപാൽ എന്നിവരും അവരുടെ പെർഫോമൻസ് കൊണ്ട് കയ്യടി നേടുന്നുണ്ട്. നന്ദു അവതരിപ്പിച്ച മഞ്ഞപ്രാവ് എന്ന ഓൺലൈൻ റിവ്യൂവർ മികച്ച ഒരു Satirical കഥാപാത്രനിർമിതി ആണ്. എല്ലാ കഥാപാത്രങ്ങൾക്കും അവരുടെ സ്വത്വം സിനിമയിൽ കൃത്യമായി സംവിധായകൻ നൽകുന്നുണ്ട്. അവരുടെ ഭാഷയിലും ആകാരത്തിലുമെല്ലാം സംവിധായകൻ സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നു.
രചനയ്ക്കും സംവിധാനത്തിനുമൊപ്പം സിനിമയുടെ എഡിറ്റിംഗും കലാസംവിധാനവും കൃഷാന്ത് തന്നെയാണ് നിർവഹിച്ചത്. സിനിമയുടെ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിലയിലെ ചടുലതയും Slow Pace ഉം സിനിമ മൊത്തത്തിൽ പുലർത്തുന്നുണ്ട്. വർക്കി യുടെ സംഗീതവും ഗാനങ്ങളും സിനിമയേ രസകരമായ തീയറ്റർ അനുഭവമാക്കുന്നു. പ്രയാഗ് മുകുന്ദന്റെ ഛായാഗ്രഹണം സിനിമയുടെ Mockumentary – Cyberpunk സ്വഭാവത്തെ കൃത്യമായി ദൃശ്യവത്കരിക്കുന്ന നിലയിലുള്ളതായിരിന്നു. സിനിമയുടെ അവസാനം ‘Robin’s Paradox’ എന്ന തുടർ സാധ്യതയ്ക്കൊപ്പം പ്രേക്ഷകർക്ക് പൂർണ്ണമായും വിട്ടു നൽകുന്ന ഒരു ക്ലൈമാക്സ് ആണ് കൃഷാന്ത് ഒരുക്കിയത്.പൂർണമായും പരീക്ഷണസ്വഭാവം പുലർത്തുന്ന ‘മസ്തിഷ്ക മരണം ‘ എല്ലാവരുടെയും കപ്പിലെ ചായ അല്ല. എന്നാൽ പുതുമയും പരീക്ഷണങ്ങളും ഇഷ്ടപ്പെടുന്ന വിഭാഗം പ്രേക്ഷകരെ ഒരിക്കലും സിനിമ നിരാശപ്പെടുത്തില്ല.




