
ഡെബ്രിസ് തിയറ്റർ കമ്പനി സ്ലോവാക്യ അവതരിപ്പിച്ച wow എന്ന നാടകം അഡ്രസ്സ് ചെയ്യുന്നത് വർത്തമാന ലോകം അഭിമുഖീകരിക്കുന്ന ദാരുണമായ പാരിസ്ഥിതിക പ്രശ്നത്തെയാണ്. ആഫ്രിക്കയിൽ മറ്റു ജീവികളെ അപേക്ഷിച്ച് ഒരു അപ്രധാന ജീവിവർഗ്ഗമായിരുന്ന ഹോമോ സാപ്പിയൻസ് നാം അധിവസിക്കുന്ന ഗ്രഹത്തിൻ്റെ അധിപരായി മാറിയതിലൂടെ കാടുകൾ നശിപ്പിക്കപ്പെടുന്നു നദികളുടെ നിർബാധമായ ഒഴുക്ക് അണക്കെട്ടുകളാൽ തകർക്കപ്പെടുന്നു മറ്റു ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. തങ്ങളുടെ ധിഷണാശേഷി കൊണ്ട് അതി ശക്തമായ സാങ്കേതികമുന്നേറ്റം കയ്വരിച്ചിട്ടും മനുഷ്യർ ദിശാബോധം നഷ്ടപ്പെട്ടവരായി തുടരുന്ന കാഴ്ചയാണ് നമ്മുടെ മുന്നിൽ . യൂജിൻഗിൻ്റ് ദശകങ്ങൾക്കു മുമ്പ് രചിച്ച ഒരു നാടകത്തിൻ്റെ കാലികമായ സ്വതന്ത്രാവിഷ്കാരമാണ് സംവിധായകനായ ജോസഫ് വിക്ക് നിർവഹിച്ചിട്ടുള്ളത്. സംഗീതഞ്ജൻ, കൊറിയോഗ്രാഫർ, നടൻ, ലൈറ്റ് ഡിസൈനർ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച വിക്ക് അതിമനോഹരമായി തന്നെ ഈ നാടകത്തിൽ സാങ്കേതിക മികവ് പ്രകടിപ്പിക്കുന്നുണ്ട്. ഹിംസ്രാത്മകമായ മുതലാളിത്ത വ്യാപനത്തിൻ്റെ ഭാഗമായി ഉയർന്നു വരുന്ന അമിതമായ ഉപഭോഗതൃഷ്ണയുടേയും അശാസ്ത്രീയമായ പുരോഗതിയുടേയും പിറകെ പായുന്ന നാം അതിനു നൽകേണ്ടി വരുന്ന കനത്ത വിലയെക്കുറിച്ച് ഈ നാടകം മുന്നറിയിപ്പുനൽകുന്നുണ്ട് -നമ്മെ ആത്മപരിശോധനക്ക് പ്രേരിപ്പിക്കുകയും അതേസമയം വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ജാഗ്രതപ്പെടുത്താനും നാടകം ശ്രമിക്കുന്നുണ്ട്.

പതിനാറാമത് ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റി വെല്ലിലെ വിദേശ നാടകാവതരണങ്ങളിൽ ഏറ്റവും പൊളിറ്റിക്കലായ ഒരു മൾട്ടി മീഡിയ നാടകമായിരുന്നു “എ സ്ക്രീം ഇൻ ദ ഡാർക്ക്”. ഒരൊറ്റ അഭിനേത്രി വീഡിയോ പ്രൊജക്ഷൻ്റെയും ലൈറ്റിങ്ങിൻ്റെയും അനുയോജ്യമായ സംഗീതത്തിൻ്റെയും സഹായത്തോടെ ഉജ്ജ്വലമായ ഒരു രാഷ്ട്രീയ ആവിഷ്കാരം നിർവഹിക്കുകയായിരുന്നു. 1964 മുതൽ 1985 വരെ ബ്രസീലിൻ്റെ ഇരുൾ മൂടിയ കാലം എന്ന് വിശേഷിപ്പിക്കാവുന്ന സൈനീക ഏകാധിപത്യത്തിൻ കീഴിൽ അരങ്ങേറിയ അതിഭീകരമായ പീഢനവും മനുഷ്യാവകാശലംഘനങ്ങളും അനാവരണം ചെയ്യപ്പെടുകയാണ് ഈ നാടകത്തിൽ – നേഷണൽ ആർക്കെയ്‌വിസിൽനിന്നും കണ്ടെടുക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ സാക്ഷ്യങ്ങളേയും കത്തുകളേയും അവലംബമാക്കി സംവിധായകനായ ലെനേഴ്സൺ പൊളോനിനി തന്നെ തയ്യാറിക്കിയ നാടകകൃതിയെ ആധാരമാക്കിയാണ് നാടകാവതരണം നടന്നത്. കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പൗരാവകാശ പ്രവർത്തകർ പ്രതേകിച്ച് വനിത ആക്ടിവിസ്റ്റുകൾ എത്ര ക്രൂരമായാണ് പീഢിപ്പിക്കപ്പെട്ടെതെന്ന് ഈ നാടകം വെളിപ്പെടുത്തുന്നു. ഒരു Docu – Fiction രീതിയിലാണ് പ്രമേയം വികസിക്കുന്നതെങ്കിലും ശ്രദ്ധേയമായ ആവിഷ്കാരരീതി കൊണ്ട് വീർപ്പടക്കിക്കൊണ്ട് മാത്രമെ ഈ നാടകം കണ്ടിരിക്കാനാവൂ. പത്ര ക്ലിപ്പിങ്ങുകളും യഥാർത്ഥ വീഡിയോ ക്ലിപ്പുകളും ആ ഇരുണ്ടകാലത്തെ സത്യസന്ധമായി ആവിഷ്കരിക്കാൻ സഹായകമായിട്ടുണ്ട്. കമ്പനിയ നോവ ഡി തിയത്രോ ബ്രസിൽ ആണ് ഈ നാടകം അരങ്ങിൽ അവതരിപ്പിച്ചത് രാഷ്ടീയ നിലപാടുള്ളവർക്കും അരങ്ങിൽ തീഷ്ണമായ നാടകാനുഭവങ്ങൾ പ്രതീക്ഷിക്കുന്നവർക്കും ആവേശം പകരുന്ന ഒന്നായിരുന്നു A scream in the dark-ഇരുളിലെ നിലവിളി’ എന്ന ഈ ബഹുമാധ്യമനാടകം.




