
ഇതുവരെയുള്ള ലോകത്തിന്റെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയാണ് എന്ന് വിശേഷിപ്പിച്ചത് ലോകത്തിൽ ആദ്യമായി വിജയകരമായ തൊഴിലാളി വർഗ വിപ്ലവം നയിച്ച മഹാനായ ലെനിനാണ്. അതിൽ നിന്ന് വ്യക്തമാകുന്ന കാര്യം തൊഴിലാളി വർഗ പാർട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്നാണ്. അതിനർത്ഥം തൊഴിലാളികൾ അല്ലാതെ മറ്റാരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവരുത് എന്നല്ല. പക്ഷേ നേതൃത്വം തൊഴിലാളി വർഗ്ഗത്തിന് ആയിരിക്കണം. എങ്കിൽ മാത്രമേ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ കടമ പൂർത്തീകരിച്ചാൽ രാജ്യത്തെ സോഷ്യലിസത്തിലേക്കും പിന്നീട് കമ്മ്യൂണിസത്തിലേക്കും നയിക്കാനാവു എന്ന് പാർട്ടി പരിപാടി വ്യക്തമാക്കുന്നുണ്ട്.
ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യം വർഗ്ഗപരമായി നോക്കിയാൽ തൊഴിലാളി വർഗത്തിന്റെ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് എന്നാണ്. ഇന്ത്യയിൽ ഒന്നിലേറെ കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ട്. ഇന്ത്യയിൽ നടത്തേണ്ട വിപ്ലവത്തിനെ കുറിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ഒന്നിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലനിൽക്കുന്നത്. അതിൽ ഏതിന്റെ നിലപാടാണ് ശരി ഏതാണ് തെറ്റ് എന്ന് ഇപ്പോൾ പരിശോധിക്കുന്നില്ല. എന്നാൽ കോൺഗ്രസ് പാർട്ടിയോ അത് നയിക്കുന്ന മുന്നണിയോ ഇന്ത്യയ്ക്കകത്ത് ഏതെങ്കിലും രീതിയിലുള്ള ജനാധിപത്യ വിപ്ലവങ്ങൾ പൂർത്തീകരിക്കാനും തുടർന്ന് ഇന്ത്യയെ സോഷ്യലിസത്തിലേക്കും തുടർന്ന് കമ്യൂണിസത്തിലേക്കും നയിക്കാനും വേണ്ടി നിലകൊള്ളുന്നവയല്ല.അതുകൊണ്ടുതന്നെ ഇന്നലെവരെ സിപിഐഎം ആയിരുന്ന ഒരാൾ ഇന്ന് കോൺഗ്രസിലേക്കോ കോൺഗ്രസിന്റെ മുന്നണിയിലേക്കോ പാർലമെൻ്ററി വ്യാമോഹം മൂത്ത് എംഎൽഎ സ്ഥാനം തേടി പോയാൽ അയാൾ വർഗ്ഗ വഞ്ചകനായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
നിയമസഭയിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോഴും പാർലമെന്റിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോഴും എന്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോഴും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരിക എന്നത് സ്വാഭാവികമാണ്. അങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്നാൽ അത് പരിഹരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സഹായിക്കുന്നത് അതിൻ്റെ സംഘടനാ തത്വമാണ്. അതിനെയാണ് ജനാധിപത്യ കേന്ദ്രീകരണം എന്ന് വിളിക്കുന്നത്. മൂന്നാം കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണൽ അംഗീകരിച്ച സംഘടനാ തത്വമാണ് അത്. അതനുസരിച്ച് തീരുമാനങ്ങൾ എടുക്കേണ്ടത് പാർട്ടിയുടെ ഘടകത്തിനകത്ത് ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ അടിസ്ഥാനത്തിൽ വിശദമായ ചർച്ച നടത്തിക്കൊണ്ടായിരിക്കണം. തീരുമാനം ഭൂരിപക്ഷ ന്യൂനപക്ഷ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലോ ഏകകണ്ഠമായോ ആവാം. ഭൂരിപക്ഷ ന്യൂനപക്ഷ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നത് എങ്കിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ അത് ആ ഘടകത്തിലെ എല്ലാവരുടെയും അഭിപ്രായമായി മാറണം. ന്യൂനപക്ഷ അഭിപ്രായക്കാർക്ക് തങ്ങളുടെ വ്യത്യസ്ത അഭിപ്രായം പുറത്തു പറയാനുള്ള അവകാശമില്ല. ഘടകമെടുത്ത തീരുമാനം മേൽഘടകത്തിന്റെ അംഗീകാരത്തിന് വിധേയമായി മാത്രമേ നടപ്പിലാക്കാനാവു. കീഴ്ഘടകത്തിന്റെ അഭിപ്രായത്തിന് വ്യത്യസ്തമായ തീരുമാനമാണ് മേൽഘടകം എടുക്കുന്നത് എങ്കിൽ ആ തീരുമാനം ഏകകണ്ഠമായി നടപ്പിലാക്കാൻ കീഴ് ഘടകത്തിന് ബാധ്യതയുണ്ട്. ഞങ്ങൾ ഇതല്ലല്ലോ പറഞ്ഞത് എന്ന് പറഞ്ഞ് തീരുമാനം നടപ്പിലാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കീഴ്ഘടകത്തിന് യാതൊരു അവകാശവുമില്ല. ഇതാണ് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അന്ത:സ്സത്ത.
ഇത് ലെനിൻ്റെ കാലം മുതൽ ലോകത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളൊക്കെ പൊതുവായി അംഗീകരിച്ചുവരുന്ന സംഘടനാ തത്വമാണ്. എന്നാൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് ശേഷം ഈ സംഘടനാതത്വം ഉപേക്ഷിക്കാനും പേരുമാറ്റാനും ഒക്കെ ചില കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറായി. അവ ഒന്നും തന്നെ ഇന്ന് നിലനിൽക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. എന്തായാലും സിപിഐഎം അത്തരത്തിൽ ജനാധിപത്യ കേന്ദ്രീകരണ തത്വം ഉപേക്ഷിച്ച പാർട്ടി അല്ല സിപിഐ എം. അത് മുറുകെ പിടിക്കുകയും ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഫലപ്രദമായി ജനാധിപത്യ കേന്ദ്രീകരണ തത്വം പ്രയോഗിച്ചു വരുന്ന പാർട്ടിയുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില സ്ഥാനാർത്ഥി നിർണയങ്ങളെ സംബന്ധിച്ച് കീഴ് ഘടകങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു എന്നത് ശരിയാണ്. അവയൊക്കെ പരിഹരിച്ചത് ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ചില തീരുമാനങ്ങൾ മൂർത്തമായ സാഹചര്യങ്ങളെ മൂർത്തമായി വിലയിരുത്തിക്കൊണ്ടായിരുന്നില്ല എന്ന് തെരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ തെറ്റുകൾ തുറന്നുപറയാൻ പാർട്ടി തയ്യാറായി.
പക്ഷേ, അതിനർത്ഥം പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് പാർട്ടിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മറുകണ്ടം ചാടി ബൂർഷ്വാ – ഭൂപ്രഭു വർഗ്ഗത്തിൻ്റെ പാർട്ടിയായ കോൺഗ്രസിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തവർ ചെയ്തത് ശരിയാണ് എന്നല്ല. അവർ വർഗ്ഗ വഞ്ചകർ തന്നെയാണ്. അപ്പോൾ ഉയരുന്ന ചോദ്യം ഇന്ത്യ എന്ന് പറയുന്ന വിശാലവേദിയിൽ കോൺഗ്രസ്സും സിപിഐഎമ്മും ഒരുമിച്ചല്ലേ നിലകൊള്ളുന്നത് എന്ന കാര്യമാണ്. അത് ഇന്ത്യ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി എന്ന് പറയുന്ന നവ ഫാസിസ്റ്റ് ശക്തിക്കെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമാണ് എന്നതാണ്. അതിൽ തന്നെ ഏത് സംസ്ഥാനത്ത് യോജിച്ചു നിൽക്കണം ഏത് സംസ്ഥാനത്ത് പരസ്പരം എതിർക്കണം എന്നത് സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാട് ഇന്നലെ വരെ അംഗീകരിച്ചിരുന്നവർ ഇന്നിപ്പോൾ ആ ന്യായം പറഞ്ഞ് തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാൻ വരുന്നത് തന്നെ വർഗ്ഗ വഞ്ചനയുടെ വ്യക്തമായ തെളിവാണ്. എന്ത് ചെയ്തും എംഎൽഎ സ്ഥാനം നിലനിർത്തൽ ആണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മുഖ്യ കടമ എന്ന ബോധ്യത്തിലേക്ക് ഈ വർഗ്ഗ വഞ്ചകർ എത്തിച്ചേർന്നിരിക്കുന്നു എന്നാണ് അത് തെളിയിക്കുന്നത്.




