
അപകടകരമായ വിദ്വേഷപ്രസംഗങ്ങൾ പലപ്പോഴും ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളായി മാറാറുണ്ട്. ബിജെപി നേതാക്കൾ, തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളിലെ മുതിർന്ന വ്യക്തികൾ, മതവിശ്വാസികൾക്കിടയിൽ സ്വാധീനമുള്ള മതപ്രസംഗികർ എന്നിവരാണ് ഇത്തരം പ്രസംഗങ്ങൾ നടത്തിയവരിൽ പ്രമുഖർ. ഇന്ത്യ ഹേറ്റ് ലാബ് 2025ൽ 308 അപകടകരങ്ങളായ പ്രസംഗങ്ങളോ അക്രമണത്തിനുള്ള ആഹ്വാനങ്ങളോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 247 പ്രസംഗങ്ങൾ നേരിട്ട് മുസ്ലീങ്ങൾക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവയായിരുന്നു. മറ്റൊരു 50 എണ്ണം മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരായും 11 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ മാത്രമായും ആക്രമണത്തിന് ആഹ്വാനം ചെയ്തു.
ഈ സംഭവങ്ങളിൽ 272 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. 36 എണ്ണം മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായത്. അതിൽ തന്നെ മാർച്ച് മാസത്തിൽ 37 എണ്ണവും ഏപ്രിൽ മാസത്തിൽ 47 എണ്ണവും സെപ്റ്റംബർ മാസത്തിൽ 31 എണ്ണവും ഡിസംബർ മാസത്തിൽ 49 എണ്ണവും ആണ് നടന്നത്. ഏപ്രിൽ മാസത്തിൽ ഉണ്ടായ വർദ്ധനവിന് കാരണം പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഇന്ത്യയിലെ മുസ്ലീങ്ങളെ സംഘടിതമായി ലക്ഷ്യമിട്ടതു കൊണ്ട് സംഭവിച്ചതാണ്. ഈ കാലയളവിൽ തീവ്ര വലതുപക്ഷ സംഘടനകൾ ഇന്ത്യയിൽ ഉടനീളം നൂറുകണക്കിന് റാലികൾ സംഘടിപ്പിക്കുകയും വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള വേദികൾ ഒരുക്കുകയും ചെയ്തു.
2025ൽ ഏറ്റവും കൂടുതൽ വിദ്വേഷപ്രസംഗങ്ങൾ രേഖപ്പെടുത്തിയ ഡിസംബർ മാസത്തിൽ അതിനിടയാക്കിയത് ശൗര്യയാത്രാ റാലികളുമായി ബന്ധപ്പെട്ടാണ്. ഇതിന് പുറമേ ബംഗ്ലാദേശിൽ ഒരു ഹിന്ദു വസ്ത്രവ്യാപാര തൊഴിലാളി ആൾക്കൂട്ട കൊലയ്ക്ക് ഇരയായതിനെ തുടർന്ന് സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടികളിലും ഇത്തരത്തിലുള്ള അക്രമാസക്തമായ പ്രസംഗങ്ങൾ നടന്നു.
2024ലെ പോലെ തന്നെ 2025ൽ നടന്ന അപകടകരമായ പ്രസംഗങ്ങളുടെ വേദികളുടെ പ്രധാന സംഘാടകരും ഒരു ചെറിയ കൂട്ടം തീവ്ര വലതുപക്ഷ സംഘടനകളായിരുന്നു. ഇതിൽ വിശ്വഹിന്ദു പരിഷത്തും ബജ്രംഗദളും സംഘടിപ്പിച്ച പരിപാടികളിൽ 72 സംഭവങ്ങൾ നടന്നു. അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് -രാഷ്ട്രീയ ബജരംഗ്ദൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടികളിൽ 49 അക്രമാസക്ത പ്രസംഗങ്ങൾ ഉണ്ടായി. സക്കൽ ഹിന്ദു സമാജ് അത്തരത്തിലുള്ള 23 പ്രസംഗങ്ങൾ സംഘടിപ്പിച്ചു. ശിവശക്തി അഖാഢ (6), ശ്രീരാം സേന (3), കർണി സേന (3), ഹിന്ദു ജാഗരൺ മഞ്ച് (3), ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ (2), ഹിന്ദു യുവവാഹിനി (2), ഹിന്ദു രക്ഷാദൾ (2), യുവശക്തി മഞ്ച് (2) എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട മറ്റു ഹിന്ദു വർഗീയസംഘടനകൾ. ഈ പ്രസംഗങ്ങൾ നടത്തിയവരിൽ പ്രവീൺ തൊഗാഡിയ, തെലങ്കാനയിൽ നിന്നുള്ള മുൻ ബിജെപി നേതാവും എംഎൽഎയുമായയ ടി രാജാ സിംഗ്, എന്നിവർ 26ഉം 20ഉം വിദ്വേഷ പ്രസംഗങ്ങൾ നടത്തി മുൻപന്തിയിൽ നിൽക്കുന്നു. രാഷ്ട്രീയ ബജരംഗല്‍ ദേശീയ അധ്യക്ഷൻ മനോജ് കുമാർ പതിമൂന്നും ബിജെപി എംഎൽഎയും മഹാരാഷ്ട്ര സംസ്ഥാന മന്ത്രിയുമായ നിദേശ് റാണെ ഒമ്പതും പ്രസംഗങ്ങൾ നടത്തി തൊട്ടു പിന്നിൽ നിൽക്കുന്നു. ശിവശക്തി അഖാഡയുടെ നേതാവ് മധുരം ശരൺ ശിവ ഒമ്പതും മഹാരാഷ്ട്രയിൽ നിന്നുള്ള മതപ്രസംഗീകനായ സംഗ്രാം ബാപ്പു ഭണ്ഡാരേ ഒമ്പതും ഇൻഡോറിൽ നിന്നുള്ള ബജ്‌രംഗ്‌ദൾ നേതാവ് തന്നു ശർമ ഏഴും കാജൽ ഹിന്ദുസ്ഥാനി എന്ന തീവ്ര വലതുപക്ഷ ഡിജിറ്റൽ ഇൻഫ്ലുവെൻസർ ഏഴും പ്രസംഗങ്ങൾ നടത്തി. ഇവരെ കൂടാതെ ബിജെപി നേതാക്കളും ഹിന്ദുമത പ്രാസംഗികരും ഡിജിറ്റൽ ഇൻഫ്ളുവൻസർമാരുമാണ് മറ്റു പ്രസംഗങ്ങൾ നടത്തിയിട്ടുള്ളത്.
ഇവരിലൊരാൾ പ്രസംഗിച്ചത് ആയുധങ്ങൾ വിറക് വെട്ടാനുള്ളതല്ല കഴുത്തു വെട്ടാൻ ഉള്ളതാണ് എന്നാണ്. ന്യൂനപക്ഷ മതവിശ്വാസികളുടെ സ്വത്തുക്കളോ ആരാധനാലയങ്ങളോ ബുഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെയും പോലീസ് എൻകൗണ്ടറുകളെയും മഹത്വവൽക്കരിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ആക്രമത്തെ മതപരമായ ഒരു കടമയായും ദേശസ്നേഹപരമായ ധർമ്മമായും അല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ പ്രവർത്തികൾമൂലം അനിവാര്യമായി തീർന്ന ഒന്നായും അവതരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരം ചിത്രീകരണങ്ങളിലൂടെ ആക്രമണങ്ങളെ ക്രിമിനൽ കുറ്റമായി കാണുന്നതിനു പകരം നിയമപരമായി ആത്മരക്ഷയ്ക്കായി ചെയ്യുന്ന പ്രവർത്തികളായി അവതരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.
നമ്മൾ ഒരു ആഭ്യന്തരയുദ്ധത്തിന് തയ്യാറാകണമെന്നാണ് ഒരു തീവ്ര വലതുപക്ഷ നേതാവ് അണികളോട് ആഹ്വാനം ചെയ്തത്. പശുവിനെ ആരാധിക്കുന്നവരും പശുവിനെ ഭക്ഷിക്കുന്നവരും തമ്മിലുള്ള ഒരു വിശുദ്ധ യുദ്ധമായി സംഘർഷങ്ങളെ ന്യായീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ശിവജി ഒരു അറവുകാരന്റെ കൈവെട്ടി മാറ്റി; ഇന്ന് നമ്മുടെ യുവാക്കൾ അവരുടെ തലവെട്ടാൻ തയ്യാറായി നിൽക്കുകയാണ് എന്നായിരുന്നു മറ്റൊരു പ്രസംഗം. ലൗ ജിഹാദികളെ കൊല്ലുന്നതിനും ലാൻഡ് ജിഹാദികളെ മർദ്ദിക്കുന്നതിനുമായി ഒരു സൈന്യത്തെ കെട്ടിപ്പടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച നേതാവുമുണ്ട്. 2025 ഒക്ടോബർ 18ന് നടന്ന ഒരു ബിജെപി പൊതുയോഗത്തിൽ ഹിന്ദു യുവവാഹിനി നേതാവും മുൻ ബിജെപി എംഎൽഎയുമായ രാഘവേന്ദ്ര പ്രതാപ് സിംഗ് മുസ്ലിം സ്ത്രീകൾക്കെതിരെ പ്രതികാരപരമായ ആക്രമണത്തിനും നിർബന്ധിത നടപടികൾക്കും പ്രേരിപ്പിക്കുന്ന രീതിയിൽ പ്രസംഗിച്ചു. അടുത്തുള്ള ഗ്രാമത്തിൽ രണ്ട് ഹിന്ദു സ്ത്രീകൾ മുസ്ലിം പുരുഷന്മാരെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച സിംഗ് അതിന് പ്രതികാരമായി കുറഞ്ഞത് പത്ത് മുസ്ലിം സ്ത്രീകളെയെങ്കിലും കൊണ്ടുവരാനും അവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി വിവാഹം കഴിക്കാനും ഹിന്ദു പുരുഷന്മാരോട് ആഹ്വാനം ചെയ്തു. ഇതിന് എത്രപേർ തയ്യാറാണെന്ന് സദസ്സിനോട് ചോദിച്ചപ്പോൾ നിരവധി പുരുഷന്മാർ കൈകൾ ഉയർത്തി. ഇത്തരം വിവാഹങ്ങൾക്ക് താൻ നേരിട്ട് സൗകര്യം ചെയ്തുകൊടുക്കും എന്നും ഇതിൽ പങ്കെടുക്കുന്നവർക്ക് ജോലി നൽകുമെന്നും പ്രഖ്യാപിച്ചു.
ഇന്ത്യയിലാകെയുള്ള സ്ത്രീത്വത്തെ സംരക്ഷിക്കാൻ വേണ്ടി നിലകൊള്ളുന്നു എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് ഇതൊക്കെ സ്വന്തം അനുയായികൾ ഇന്ത്യയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. l




