
ക്ളോദ് മൊനെ എന്ന വിഖ്യാത ചിത്രകാരൻ വിടപറഞ്ഞിട്ടു നൂറ്റാണ്ടു തികയുന്ന വർഷമാണ് 2026. മരിക്കുന്നതിനും നാലു വർഷം മുൻപ് വാതരോഗം പിടിപെട്ടതു കാരണം ചിത്രം വരയ്‌ക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം കണ്ടെത്തിയ മാർഗം വിരലുകളിൽ ബ്രഷ് കെട്ടിയിട്ടു ചിത്രം വരയ്‌ക്കുയുകയായിരുന്നു. അത്രമാത്രം ആത്മാർത്ഥത ചിത്രകലയോട് പുലർത്തിയ മഹാനുഭാവൻ ആയിരുന്നു അദ്ദേഹം. 1840ൽ ജനിച്ച അദ്ദേഹം തന്റെ ചുറ്റുമുള്ള പ്രകൃതിയെ വരയ്‌ക്കുന്നതിനാണ് പ്രധാനമായും താല്പര്യം കാണിച്ചത്. യഥാതഥ ചിത്രത്തിലൂടെ രചന നിർവഹിച്ചു തുടങ്ങിയ അദ്ദേഹത്തിന് അക്കാലത്ത് കലയിലെ യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ പിന്തുണയുണ്ടായിരുന്നു. നാം കാണുന്നത് അതേപോലെ വരയ്‌ക്കുന്നതിനു എന്താണ് പ്രസക്തി? അതിനു ഫോട്ടോഗ്രാഫി ഉണ്ടല്ലോ. കലാകാരർ എന്തിന് ആ വഴിയിൽ സമയം ചെലവഴിക്കണമെന്ന ചിന്തയോടെ പുതുവഴിയിലേക്ക് സഞ്ചാരം തുടങ്ങി. അല്ലെങ്കിലും നമ്മൾ കാണുന്നതിനെ അതേപോലെ വരയ്‌ക്കുന്നതിൽ എന്ത് കലയാണുള്ളത്? നാം കാണുന്നതും ചിത്രകാരന്റെ സർഗ്ഗചിന്തയും സമന്വയിക്കുമ്പോഴാണ് ഒരു സർഗ്ഗാത്മകസൃഷ്ടി ഉടലെടുക്കുന്നത്. അങ്ങനെ ഇമ്പ്രെഷണിസ്റ്റ് ചിത്രങ്ങളുടെ രചന അദ്ദേഹം തുടങ്ങുകയാണ്. തന്റെ മുന്നിൽ ഒരുക്കിവെച്ച ഒരു മാതൃക.
ഈ കാരണങ്ങളാൽ കൂടിയാണ് മൊനെ തന്റെ ചിത്ര വിഷയം ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയവിഷയമായ ഭൂമി തന്നെയാകണമെന്ന് തീരുമാനിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ തന്റെ സർഗാത്മക മനസ്സുമായി ചേർത്തുകൊണ്ട് ചുറ്റുപാടിനെ അവതരിപ്പിക്കാനാണ് തയ്യാറായത്. അദ്ദേഹത്തിന്റെ സമകാലികർ എന്നു പറയാൻ കഴിയില്ലെങ്കിലും പിക്കാസ്സോ ഏതാണ്ട് ഒരു പടികൂടി മുന്നേറിക്കൊണ്ടാണ് കലാസംബന്ധമായ ആശയങ്ങൾ മുന്നോട്ടുവെച്ചത്. തന്റെ കാലഘട്ടത്തിലെ കലാകാരരിൽ നിന്നും തികച്ചും ഭിന്നമായ ശൈലിയിലൂടെ അദ്ദേഹം സഞ്ചരിച്ചു. അദ്ദേഹം എങ്ങനെയാണോ ക്യൂബിസത്തിന്റെ വക്താവായത് അതുപോലെ ഇമ്പ്രേഷനിസത്തിന്റെ വക്താവായി മൊനെ എന്ന പ്രതിഭാശാലിയും മാറി.
മുപ്പത്തിയേഴുവർഷം മാത്രം ജീവിച്ചു ഒടുവിൽ ആത്മഹത്യ ചെയ്ത വിൻസെന്റ് വാൻഗോഗ് മൊനെയുടെ സമകാലികനായിരുന്നു. വാൻഗോഗും പരുക്കൻ പ്രതലത്തോടെയാണ് ചിത്രങ്ങൾ രചിച്ചത്. പക്ഷേ ഭൂഭാഗങ്ങളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് മൊനെ കലാപ്രവർത്തനം നടത്തിയത്. മൊനെയുടെ ചിത്രങ്ങളിൽ അപൂർവമായി മനുഷ്യസാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അതിനെല്ലാം പ്രയോഗിച്ച നിറവിതാനത്തിന്റെ ഇംപ്രഷനിസ്റ്റ് രീതിയിൽ ഉള്ളതായിരുന്നു. ഇങ്ങനെ ക്യാൻവാസിൽ അപൂർവമായി മനുഷ്യസാന്നിധ്യം അടയാളപ്പെടുത്തിയ മറ്റൊരു ചിത്രകാരൻ എഡ്വേർഡ് ഹോപ്പർ ആണ്.
നൂറുകണക്കിന് പ്രകൃതിദൃശ്യങ്ങൾ രചിച്ച മൊനെ ഒടുവിൽ ആലോചിച്ചത് ഇനി ഞാൻ എന്ത് വരയ്ക്കണം എന്നാണ്, കാരണം എന്റെ ദേശത്തുള്ള ഭൂപ്രകൃതിക്കു എല്ലാം പല നേരങ്ങളിലുള്ള നിറം പകർന്നുകഴിഞ്ഞു, നിരവധി ആകാശം ദൃശ്യങ്ങളും. ഏതു നേരത്തു കാണുന്ന പ്രകൃതിദൃശ്യവും ഇവിടെ പൂർത്തിയായിക്കഴിഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം സ്വയം ചോദിച്ചത്. ഇതിനുള്ള ഉത്തരം അദ്ദേഹം സ്വയം കണ്ടെത്തുകയായിരുന്നു. പാരീസിൽനിന്നും കാനിലേക്കുള്ള വഴിയിൽ ഴിവർണി എന്ന സ്ഥലം ഉണ്ട്. അവിടെ ഒരു തോടും അതിന്റെ ഇരുകരകളും ഉൾപ്പെടെ കുറേ സ്ഥലം വിലയ്‌ക്കുവാങ്ങുകയും തോടിന്റെ കരയിൽ പൂമരങ്ങൾ വച്ചുപിടിപ്പിക്കുകയും തോട്ടിൽ ജലപൂന്തോട്ടം വളർത്തുകയും ചെയ്തു. അങ്ങനെ ഴിവർണിയിലെ പൂന്തോട്ടം നൂറുകണക്കിന് പെയിന്റിംഗിന് വിഷയമാവുകയുണ്ടായി. പാരീസിൽ മൊനെ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. അവിടെ പ്രധാനമായും പ്രദർശിപ്പിക്കുന്നത് ഴിവർണി പൂന്തോട്ടത്തിലെ കൂറ്റൻ പെയിന്റിംഗുകൾ ആണ്. ഴിവറണിയിൽ അദ്ദേഹം കുറുകെ ജാപ്പനീസ് മാതൃകയിലുള്ള പാലം പണിതിട്ടുണ്ട്.
മൊനെയുടെ മരണശേഷം 100 കൊല്ലം പിന്നിടുന്നു. മുൻപ് മൊനെ ജീവിച്ചിരിക്കുമ്പോൾ ഏതു നിറത്തിലുള്ള പൂക്കളാണോ അദ്ദേഹം വളർത്തിയത്, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വളർത്തിയത് പോലെ ഇന്നും അത് അവിടെ കാണാം. പൂമരങ്ങളും അതേപോലെ സംരക്ഷിച്ചിരിക്കുന്നു.. ഇങ്ങനെ ഏതെങ്കിലും ഒരു നാട്ടിൽ കാണുമോ. കലയെ നെഞ്ചേറ്റി ലാളിക്കുന്ന ഫ്രാൻസിലല്ലാതെ മറ്റെവിടെ കാണാം? നിറങ്ങൾ ചിത്രങ്ങളിൽ ഒഴുക്കിന് സമാനമായ രീതിയിൽ പ്രത്യക്ഷപ്പെടുകയാണ്. നിറങ്ങളിൽനിന്നും നിറങ്ങളിലേക്കുള്ള ഫ്ലോവിസ്റ്റിക് കളർ മിക്സിങ് ഇവിടെ കാണാൻ കഴിയില്ല. എല്ലാം പരുക്കൻ പ്രയോഗങ്ങൾ മാത്രം. മൊനെ മ്യൂസിയം കണ്ടിറങ്ങുമ്പോൾ ആരുടെയും കണ്ണു നിറയും, തികഞ്ഞ ആദരവോടെ. ഴിവർണി ഗാർഡനിൽ എത്തുന്ന ആർക്കും അവിടെ ജാപ്പനീസ് പാലത്തിൽ കയറിനിന്ന് ചിത്രം വരയ്‌ക്കാം. നിശ്ചിത ഫീസ് കൊണ്ടുള്ള ചിത്രരചന. ഈ ലേഖകന് 1998ൽ ഫ്രഞ്ച് ഗവണ്മെന്റ് സ്കോളർഷിപ് ലഭിച്ച് ഫ്രാൻസിൽ പഠനം നടത്തിയിരുന്നു. ആ സമയത്തു ഴീവർണിയിൽ പോയിരുന്നു. സ്കോളർഷിപ് ലഭിച്ചു പഠനം നടത്തുന്ന ആളായതുകൊണ്ട് പ്രത്യേക ഫീസ് കൊടുക്കാതെ ഗാലറികളിലും മ്യൂസിയങ്ങളിലും സന്ദർശിക്കാമായിരുന്നു. ഇവിടെ ജാപ്പാനീസ് പാലത്തിൽ കയറിനിന്ന് ചിത്രം വരയ്‌ക്കാനും കഴിഞ്ഞു. നമ്മുടെ നാട്ടിൽ എവിടെയുമാകട്ടെ ഒരു ചിത്രകാരൻ വിലകൊടുത്തുവാങ്ങിയ സ്ഥലം സർക്കാർ ഏറ്റെടുത്തു നടത്തുന്നത് അപൂർവം, അഥവാ ഏറ്റെടുത്താൽ തന്നെ എഞ്ചിനീയർമാരുടെ താല്പര്യം അനുസരിച്ചു വെട്ടിവെടിപ്പാക്കി കാഴ്‌ചക്കാർക്ക് ആരോചകമായ ഒരിടമാക്കും.
എന്നാണ് നമ്മുടെ നാട് കലയെ ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരിടമായി മാറുക? Claude Monet എന്ന ചിത്രകാരന്റെ വേർപാട് നൂറ്റാണ്ടു പിന്നിടുമ്പോൾ നമുക്ക് ഓർത്തുവെക്കാം. കലയെ ജീവനുതുല്യം സ്നേഹിച്ച മനുഷ്യനെ, മൊനെ എന്ന ചിത്രകാരനെ. l



