
അടിമുടി അടിയാണ് തമിഴ് ചിത്രം ബ്ലാസ്റ്റ്. വളരെ സാധാരണ രീതിയിൽ ജീവിക്കുന്ന കരാട്ടെ മാസ്റ്റർ രാജാറാമിന്റെ (അർജുൻ) കുടുംബത്തിന് അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഭാര്യ നീലവേണിയും (അഭിരാമി) മകൾ നിളയും (പ്രീതി മുകുന്ദൻ) അടങ്ങുന്ന കുടുംബത്തിന് ഒരു ഘട്ടത്തിൽ ഒരു അധോലോക ക്രിമിനൽസംഘവുമായി ഏറ്റുമുട്ടേണ്ടിവരുന്നു. ഇവരുടെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടമായാണ് സിനിമ വികസിക്കുന്നത്. കരാട്ടെയും ആയോധനകലയും ഉപയോഗിച്ച് അവർ ആ മാഫിയയെ നേരിടുന്ന അടിമുടി എന്റർടെയ്ൻമെന്റ് ആണ് ബ്ലാസ്റ്റ്. രണ്ടു സ്‌ത്രീകൾ മുഴുനീള വേഷം ചെയ്യുന്ന ആക്ഷൻ സിനിമ എന്നതു തന്നെയാണ് പടത്തിന്റെ പുതുമ. എന്നാൽ വെച്ചുകെട്ടുകൾക്ക് തയാറാകാതെ, കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളും കോർത്തിണക്കിയാണ് കഥ ഒരുക്കിയിട്ടുള്ളത്. അതിനാൽ തന്നെ പ്രീതി മുകുന്ദനും അഭിരാമിയും ചെയ്യുന്ന സംഘട്ടനരംഗങ്ങൾ സിനിമയോട് ഉൾച്ചേർന്നുനിൽക്കുന്നുമുണ്ട്. ഇവരുടെ ആക്ഷനെ സാധൂകരിക്കുന്ന കഥാപശ്ചാത്തലവും സിനിമയ്‌ക്കുണ്ട്. ആക്ഷൻ കിങ് അർജുന് സിനിമയ്‌ക്കായി കാര്യമായ തയ്യാറെടുപ്പുകൾ ആവശ്യമല്ല, എന്നാൽ സ്വാഗിലും സ്റ്റൈലും അസ്സലായി മാറുന്നുണ്ട്. പ്രീതിയും അഭിരാമിയും അധോലോക നായകനെ നേരിടാനായി വീടിന്റെ ലോകത്തിൽ നിന്നു പുറത്തിറങ്ങുകയാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ. വലിയ ഹൈപ്പോ പരസ്യങ്ങളോ ഇല്ലാതെ തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായി മാറി.
സാധാരണ ആക്ഷൻ സിനിമകളിൽ നായകൻ ഒറ്റയ്ക്ക് വില്ലന്മാരെ അടിച്ചിടുന്നതാണ് പതിവ്. എന്നാൽ ഇതിൽ അച്ഛനും അമ്മയും മകളും ഒന്നിച്ച് ആക്ഷൻ ചെയ്യുന്നു എന്ന പുതുമയാണ് സിനിമയെ വേറിട്ടതാക്കിയത്. ഇത് കുടുംബപ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു ‘സൂപ്പർഹീറോ ഫാമിലി’ ഫീൽ സമ്മാനിച്ചു. തമിഴ് സിനിമകളിൽ സാധാരണ കാണാറുള്ള അതിശയോക്തി നിറഞ്ഞ സ്റ്റണ്ടുകളിൽ നിന്നും ബ്ലാസ്റ്റ് തീർത്തും വ്യത്യസ്തമാണ്. ആയോധനകലകളിൽ ഉൗന്നിയുള്ള സംഘട്ടനരംഗങ്ങൾ തികച്ചും ഒരു റിയലിസ്റ്റിക് സ്വഭാവവും നൽകി.
അതേസമയം ചടുലമായാണ് രംഗങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ഫിനിക്സ് പ്രഭു ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് കൂടുതൽ സ്വീകാര്യത ഉറപ്പാക്കി. വായുവിൽ പറന്നുനടന്ന് അടിക്കുന്ന പഴയകാല ക്ലീഷേ സ്റ്റണ്ടുകളിൽനിന്നും മാറി കരാട്ടെ, ജൂഡോ തുടങ്ങിയ യഥാർഥ ആയോധനമുറകൾക്ക് പ്രാധാന്യം നൽകിയാണ് ഫിനിക്സ് പ്രഭു ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ക്ലീഷേ ഡാർക്ക് അധോലോക ഫ്രെയിമുകളിൽ നിന്ന് മാറി തികച്ചും പുതുമയുള്ള ആഖ്യാന രീതിയിലാണ് സ്റ്റണ്ടുകൾ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ കിങ് അർജുന്റെ സാന്നിധ്യം കൂടി ആയപ്പോൾ സ്റ്റണ്ടുകൾക്ക് കൂടുതൽ വിശ്വാസ്യത കൈവന്നു. അതിനൊപ്പം ആയോധന കല അറിയുന്നവരെ പോലെ പ്രീതിയും അഭിരാമിയും ഉയരുകയും ചെയ്‌തു.
നായികമാരെ വെറും ഗ്ലാമർ വേഷങ്ങൾക്കോ നായകന്റെ നിഴലായോ അല്ല ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. സ്ഥിരം കച്ചവട സിനിമയിലെ നായകനൊരു നായിക എന്നതിൽനിന്ന് വഴിമാറി നടക്കുകയും സ്ത്രീ കഥാപാത്രങ്ങളുടെ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്‌തു. ആക്ഷൻ സിനിമയിൽ ഇൗ രീതി കാഴ്‌ചയ്‌ക്കും പുതുമ സമ്മാനിച്ചു. പ്രീതി മുകുന്ദനും അഭിരാമിയും സ്വന്തം സുരക്ഷയ്ക്കായി ആയുധമെടുത്ത് പോരാടുന്നവരാണ്. പെൺകുട്ടികൾക്ക് സ്വയംരക്ഷ എത്രത്തോളം അനിവാര്യമാണെന്ന ശക്തമായ സന്ദേശം ചിത്രവും ചിത്രം നൽകുന്നുണ്ട്. സുബാഷ് കെ രാജ് എഴുതി സംവിധാനം ചെയ്‌ത ചിത്രം മാസ് സിനിമയുടെ എല്ലാ ചേരുവകളും കൃത്യമായി ചേർക്കുകയും ചെയ്‌തിട്ടുണ്ട്. ആക്ഷൻ രംഗങ്ങളുടെ കാഴ്‌ചാനുഭൂതിയെ ഉയർത്തുന്ന സംഗീതവും ചടുലമായ ഛായാഗ്രാഹണവുമെല്ലാം സിനിമയ്‌ക്ക് നൽകിയിട്ടുണ്ട്.
‘കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ രവി ബസ്രൂരിന്റെ പശ്ചാത്തലസംഗീതം തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഓരോ ആക്ഷൻ ബ്ലോക്കുകളിലും പ്രേക്ഷകർക്ക് ആവേശം നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിനു സാധിച്ചിട്ടുണ്ട്. കഥ വലിയ വളച്ചുകെട്ടുകളില്ലാതെ നേരിട്ടാണ് പറഞ്ഞുപോകുന്നത്. അനാവശ്യമായ പ്രണയരംഗങ്ങളോ കോമഡി ട്രാക്കുകളോ തിരുകിക്കയറ്റി സിനിമയുടെ വേഗത കളഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള ലളിതവും എന്നാൽ സിനിമ ആവശ്യപ്പെടുന്ന വേഗതയേറിയതുമായ ആഖ്യാനമാണ് ബ്ലാസ്റ്റിന്റേത്. ആദ്യ പകുതി മുതൽ ക്ലൈമാക്‌സ് വരെ ഒരേ ആവേശം നിലനിർത്താൻ തിരക്കഥയ്ക്ക് സാധിച്ചു. പഴയകാല തമിഴ് മാസ്സ് സിനിമകളുടെ ആവേശവും ആധുനിക മേക്കിങ് ശൈലിയും സന്നിവേശിപ്പിച്ചതാണ് സിനിമയുടെ ഏറ്റവും വലിയ മികവ്. സംവിധായകൻ സുബാഷ് കെ രാജ് സിനിമയുടെ ഗ്രാഫ് ഒരിടത്തും താഴെ പോകാതെ അതിവേഗത്തിലാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തിൽ അർജുൻ ഉണ്ടെങ്കിലും സിനിമയുടെ യഥാർഥ താരം നിളയായി എത്തിയ പ്രീതി മുകുന്ദനാണ്. മികച്ച ആക്ഷൻ സീക്വൻസുകളിലൂടെ പ്രീതി സിനിമ തന്റേതാക്കി മാറ്റി. അർജുൻ– അഭിരാമി കൂട്ടുകെട്ടും നേട്ടമായി. ഒരു കരാട്ടെ പോരാളിയായി അഭിരാമിയുടെ ഇതുവരെ കാണാത്ത മാസ്സ് ലുക്കും, അർജുന്റെ അനായാസ ചലനങ്ങളും ചിത്രത്തിന് വലിയ കരുത്തു പകരുന്നു.
സ്‌ത്രീകളെ കേന്ദ്ര കഥാപാത്രമാക്കിയത് സിനിമയുടെ പ്രേക്ഷക സാധ്യതയിൽ വലിയ മാറ്റമുണ്ടാക്കി. സാധാരണ ഗതിയിൽ ആക്ഷൻ സിനിമകൾ സാധാരണ യുവാക്കളാണ് കൂടുതൽ കാണാറുള്ളത്. എന്നാൽ ബ്ലാസ്റ്റിന്റെ കഥാരീതി കുടുംബ പ്രേക്ഷകരെയും ആകർഷിച്ചു. കുടുംബം ഒന്നടങ്കം വില്ലന്മാർക്കെതിരെ പോരാടുന്നതുകൊണ്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബ പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്തി. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അതിനെ അവർ എങ്ങനെ നേരിടണം എന്നതുമാണ് കഥ. ഈ സാമൂഹ്യ സന്ദേശം ചിത്രത്തെ വലിയ വിജയമാക്കാൻ സഹായിച്ചു. l





