
അമേരിക്കൻ സ്റ്റേറ്റായ ഒഹിയോയുടെ തലസ്ഥാനമായ കൊളംബസിൽ കലാകാരരും ആക്ടിവിസ്റ്റുകളും കമ്മ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന വലിയൊരു നിര ആളുകൾ വൻകിട ആയുധ നിർമ്മാണ കമ്പനികൾക്കെതിരെ ജൂൺ 7ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രധാനമായും വൻതോതിൽ മാനുഷികവും പാരിസ്ഥിതികവും ജൈവികവുമായ നാശനഷ്ടങ്ങൾക്ക് കാരണമാകുന്ന എ ഐ ആയുധ നിർമ്മാണ കമ്പനികൾക്കെതിരെയാണ് ജനങ്ങൾ അണിനിരന്നത്. കൊളംബസിൽ അടുത്തകാലത്തായി എ ഐ ആയുധ നിർമ്മാണ പ്ലാന്റുകൾ വൻതോതിൽ ഉയർന്നു വരികയാണ്. അതിൽ ഏറ്റവും ശക്തമായി നിൽക്കുന്നത് സ്വയം പ്രഖ്യാപിത സയനിസ്റ്റും ട്രംപിന് ഉപകാരിയുമായ പാൽമർ ലക്കിയുടെ Anduril Industries എന്ന ആയുധ നിർമ്മാണ കോർപ്പറേറ്റ് കമ്പനിയാണ്. 2025 ജനുവരിയിൽ ഈ കമ്പനി തങ്ങൾ Arsenal -1 എന്ന പേരിൽ ആദ്യത്തെ ഹൈപ്പർസ്കെയിൽ മാനുഫാക്ചറിങ് ഫാക്ടറി നിർമ്മിക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ സൈന്യത്തിനും അതിന്റെ സഖ്യരാജ്യങ്ങൾക്കും പങ്കാളികൾക്കുംവേണ്ടി ഉയർന്ന പ്രഹരശേഷിയുള്ള ആയുധങ്ങൾ അതിവേഗത്തിലും കൂടുതൽ എണ്ണത്തിലും നിർമ്മിക്കുകയാണ് ഈ പ്ലാന്റ് ചെയ്യുക.
ഇത്തരത്തിൽ സംസ്ഥാനത്ത് യുദ്ധത്തിന്റെയും കലാപത്തിന്റെയും സാന്നിധ്യം എപ്പോഴും സൃഷ്ടിക്കുന്ന, ജൈവപരമായും പാരിസ്ഥിതികമായും വൻ ആഘാതങ്ങൾ ഉണ്ടാക്കുന്ന, അവിടെ ജീവിക്കുന്ന മനുഷ്യർക്ക് വലിയ ഭീഷണിയാകുന്നതോതിൽ ആയുധനിർമ്മാണം അരങ്ങുവാഴുന്ന സ്ഥിതി ഉണ്ടായപ്പോൾ ധനമൂലധനത്തിന്റെയും മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലക്സിന്റെയും താല്പര്യങ്ങൾക്ക് എതിരായി ഒഹിയോയിലുടനീളമുള്ള കലാകാരരും ആക്ടിവിസ്റ്റുകളും അതിനെതിരായി അണിനിരന്നിരിക്കുന്നു. വലിയ രീതിയിൽ പോഡ്കാസ്റ്റും പെയിൻറിങ് അടക്കമുള്ള സർഗാത്മക പരിപാടികളുംകൂടി നടത്തികൊണ്ടാണ് ഈ പ്രതിഷേധ കൂട്ടായ്മ അരങ്ങേറിയത്. Make Art Not AI Weapons എന്ന ബാനറിന് കീഴിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒന്നിച്ചുകൂടിയത്. നോ ഒഹിയോ ആന്തൂരിൽ പ്ലാൻറ്, കൊളംബസ് എജുക്കേഷൻ ജസ്റ്റിസ് കൊയലിഷൻ, അമേരിക്കൻ മുസ്ലിംസ് ഫോർ പലസ്തീൻ, Jewish Voice for Peace, Black Queer & Intersectional Collective, Black Transmen of Ohio, 614 ICE Watch, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയ സംഘടനകൾ ചേർന്നാണ് അത് സംഘടിപ്പിച്ചത്. l





