
ഹരിയാനയിലെ ഗ്രാമീണ ശുചീകരണത്തൊഴിലാളികൾ മെയ് 15 മുതൽ പണിമുടക്കിലാണ്. തൊഴിൽ ചൂഷണം, സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ ലംഘിക്കൽ, കോടതി ഉത്തരവുകൾ നടപ്പാക്കാത്തത് തുടങ്ങി ദീർഘകാലമായി ഈ തൊഴിലാളികൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് 11,000ത്തോളം തൊഴിലാളികൾ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രാമങ്ങളിലുടനീളമുള്ള ശുചീകരണപ്രവർത്തനത്തെയാകെ പണിമുടക്ക് ബാധിച്ചിരിക്കുകയാണ്. സിഐടിയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള റൂറൽ സാനിറ്റേഷൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്.
ഹരിയാനയിലെ ഗ്രാമങ്ങളിലെ ശുചിത്വം പരിപാലിച്ചുപോരുന്ന തൊഴിലാളികൾക്ക് സാധാരണ ജീവനക്കാർക്കുള്ള പദവിയോ വേതനമോ നൽകുന്നില്ല. 10 വർഷത്തിൽ കൂടുതൽകാലം ജോലിചെയ്‌ത തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവ് ഇതുവരെയും നടപ്പാക്കിയിട്ടില്ല. 1000 പേർക്ക് ഒരു ശുചീകരണത്തൊഴിലാളി എന്ന തരത്തിൽ തൊഴിലാളികളെ നിയമിക്കുമെന്ന് 2024ലെ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അതും നടപ്പാക്കിയില്ല. നിലവിൽ 9,700 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. വേതനം 26000 രൂപയായി വർധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. ഇങ്ങനെ തുടർച്ചയായി വാഗ്‌ദാനങ്ങൾ ലംഘിക്കുന്നതിനെതിരെയാണ് തൊഴിലാളികൾ പണിമുടക്ക് തീരുമാനിച്ചത്. ബിജെപി അധികാരത്തിലേറിയശേഷം, 12 വർഷത്തിനിടയ്‌ക്ക് സ്ഥിരനിയമനമോ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയോ ഉണ്ടായില്ലെന്നും ഇത് സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തെയാണ് തുറന്നുകാട്ടുന്നതെന്നും ഗ്രാമീണ ശുചീകരണത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് ജോഗീന്ദർ സിങ് പറഞ്ഞു.
നീതിക്കും അന്തസ്സിനും വേണ്ടി തൊഴിലാളികൾ ദീർഘകാലമായി തുടരുന്ന പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന ഈ പണിമുടക്കിനൊപ്പം മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വസതികൾ ഉപരോധിക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭസമരങ്ങൾക്ക് വരുംനാളുകൾ സാക്ഷ്യം വഹിക്കും. l





