
വയൽ,വിലാസം കുറിക്കുന്നൊരു നാടായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പിരപ്പമൺകാട് പ്രദേശം. 50 ഏക്കർ കൃഷി ഭൂമി ഒരു നാടു മുഴുവൻ കൈകോർത്തു നിന്നപ്പോൾ തിരിച്ചു പിടിച്ചതിന്റെ ആവേശഭരിതമായ കഥയാണ് പിരപ്പമൺകാടിനു പറയാനുള്ളത്. കൃഷി ലാഭകരമല്ലെന്ന് പറഞ്ഞുപേക്ഷിക്കുന്നവർക്ക് ഈ ഹരിതഗ്രാമം ഒരു അത്ഭുതമാകാം. ഹരിതകേരളമിഷന്റെ തൊപ്പിയിലെ ഒരു തൂവൽ ആണിന്ന് പിരപ്പമൺകാട്
ഒരു കാലത്ത് കാർഷിക സമൃദ്ധിക്കു പേരുകേട്ട നാടായിരുന്നു പിരപ്പമൺ കാട്. 1990 കളുടെ അവസാനം വരെയും ഈ പ്രദേശത്ത് കൃഷി നിലനിന്നിരുന്നു. എന്നാൽ പതിയെ കൃഷി അന്യം നിൽക്കുകയും 20 വർഷക്കാലത്തോളം ഈ ഭൂമി തരിശയായി കിടക്കുകയും ചെയ്തു.
2023 ലാണ് തരിശ് കിടക്കുന്ന പാടങ്ങളിൽ വീണ്ടും കൃഷിയിറക്കാനുള്ള തീരുമാനത്തിലേക്ക് ഈ പ്രദേശത്തെ ജനങ്ങൾ എത്തുന്നത്. തരിശായികിടന്ന ഒരു 50 ഏക്കർ പാടശേഖരം ജനകീയ പങ്കാളിത്തത്തോടെ വീണ്ടെടുത്ത്, ലാഭകരവും വിജയകരവുമാക്കിക്കൊണ്ട് പുതിയ പ്രതീക്ഷകളും പ്രത്യാശകളും നിറച്ച് മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പിരപ്പമൺകാടും സത്യത്തിൽ ഒരു മാതൃകയാണ്. കാസർകോട് മടിക്കൈ ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തു മാതൃക പോലെ ഒരു നാട് ഒത്തുചേർന്നു കൊണ്ട്, നഷ്ടപ്പെടുന്ന പൈതൃകവും പാരമ്പര്യവും തിരിച്ചുപിടിക്കുന്നതിന്റെ മാതൃക. ഒരു നാട് ചേർന്നു നിന്നാൽ അന്യം നിന്നു പോയ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന തിരിച്ചറിവിന്റെ കൂടി പേരാവുകയാണ് പിരപ്പമൺ കാട് പാടശേഖരം . 50 ഏക്കർ കാർഷിക ഭൂമിയാക്കി തിരിച്ചെടുക്കാനുള്ള ആദ്യ ശ്രമം വിജയിക്കുക മാത്രമല്ല, കൃഷിവികാസ ത്തോടൊപ്പം ഏറെ സവിശേഷതകൾ നിറഞ്ഞ പ്രാദേശിക ഹരിത വിനോദസഞ്ചാര കേന്ദ്രം കൂടിയാവുകയാണ് ഇവിടം.

ഒരു നാടാകെ ചേർന്നു നിന്നതിന്റെ അടയാളപ്പെടുത്തലാണ് പിരപ്പമൺ കാടിന്റെ കഥ. പാടശേഖരസമിതി പിരപ്പമൺകാട് സൗഹൃദ സംഘം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, മുദാക്കൽ ഗ്രാമപഞ്ചായത്ത്, മുദാക്കൽ കൃഷിഭവൻ, ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്, തരംഗിണി ലൈബ്രറി, നിറവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, അവനവഞ്ചേരി ഹൈസ്കൂൾ, എസ് പി സി യൂണിറ്റ്, ഇടയ്ക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ, തോന്നക്കൽ ഹയർ സെക്കൻഡറി സ്കൂൾ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, മലയാളം പള്ളിക്കൂടം, എംജിഎം യുപിഎസ്, ക്രൈസ്റ്റ് നഗർ സ്കൂൾ, കുടുംബശ്രീ യൂണിറ്റുകൾ, സാംസ്കാരിക സംഘടനകൾ, അമ്പലങ്ങൾ, പള്ളികൾ, കാർഷിക കൂട്ടായ്മകൾ തുടങ്ങിയവയോടൊപ്പം ഹരിത കേരളം മിഷൻ പിന്തുണ കൂടി ലഭ്യമാക്കിയാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
പ്രവർത്തന ഘടകങ്ങൾ
1) കൃഷിയെ മുൻനിർത്തിക്കൊണ്ട് സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നു പ്രാദേശിക ടൂറിസം സാധ്യമാക്കുന്നു. പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. വിദ്യാർത്ഥികളെ കൃഷിയിലേക്ക് കൊണ്ടുവരാനും അവർക്ക് കൃഷി അറിവുകൾ പകരാനുമുള്ള അവസരങ്ങൾ ഒരുക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി കലാസാംസ്കാരിക പ്രവർത്തനങ്ങളുമായി ചേർത്തുകൊണ്ട് കൃഷിയെ ഒരു സർഗാത്മക പ്രവർത്തനമായി നടപ്പാക്കുന്ന രീതിയാണ് പിരപ്പമൺകാട് അനുവർത്തിച്ചു വരുന്നത്.
2) ഇതിന്റെ ആദ്യ പ്രവർത്തനം എന്നോണം കൃഷിയും കലാസാംസ്കാരിക പ്രവർത്തനങ്ങളെയും ഇഷ്ടപ്പെടുന്ന നാട്ടിലെ മുഴുവൻ ആളുകളെയും കൂട്ടിച്ചേർത്ത് “ പിരപ്പമൺകാട് സൗഹൃദ സംഘം” എന്ന ബഹുജന കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട് ഈ സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഏജൻസികളെ സംഘടിപ്പിച്ചു കൊണ്ട് പ്രവർത്തനം നടത്തി വരുന്നത്.
ഇത്തരത്തിൽ ഒരു സൗഹൃദ സംഘത്തിന്റെ ആദ്യപ്രവർത്തനങ്ങൾ വഴിയാണ് ഇന്ന് കാണുന്ന ഒരു വയൽ ശേഖരം പുനർനിർമ്മിക്കാൻ ഈ നാടിന് കഴിഞ്ഞത്. പാടശേഖരത്തിലെ പ്രവർത്തനങ്ങളും കാഴ്ചകളും സോഷ്യൽ മീഡിയകൾ വഴി അവർ ലോകത്തെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വയലോര നടത്തം, വയൽക്കരുതൽ, വയലറിവ്, വയൽശ്രീ, വയലിമ്പം, വയൽ സദ്യ, വയലോണച്ചിന്ത്, വയലാദരം, ചേറ്റു ഉത്സവം, ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ വയലാഘോഷങ്ങളും നടത്തി വരുന്നു.

ഇതുവഴി ഒരു നാടിന്റെ തന്നെ വിലാസമായി മാറിക്കൊണ്ടിരിക്കുകയാണ് പിരപ്പമൺകാട് പാടശേഖരം. മുൻകാല പാടശേഖര സമിതി പ്രവർത്തകരെ ചേർത്തിണക്കിക്കൊണ്ടാണ് അവർ പുതിയ സമിതി രൂപീകരിച്ചത്. വയലുടമകളെ സന്ദർശിച്ച് വയലുകളിൽ കൃഷി ചെയ്യുകയോ വയലുകൾ സമിതിക്ക് കൃഷി ചെയ്യാനായി വിട്ടുതരികയോ ചെയ്യണമെന്ന് അവർ ആദ്യം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കാട് വെട്ടിത്തെളിച്ചു.സർവേയർമാരുടെ സഹായത്തോടെ വയലുകൾ കണ്ടെത്തി, കൃഷിഭവൻ വിത്തും വളവും എത്തിച്ചു, വയലുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വയൽ കരുതൽ എന്ന പ്ലാസ്റ്റിക് ശേഖരണ നിർമാർജന പരിപാടി നടത്തി. കർഷകർക്ക് ഏറ്റവും പ്രയാസകരമായ ഞാറുപ്പിക്കലിന് പൊതു ഞാറ്റടി സമ്പ്രദായം നടപ്പിലാക്കി. കൃഷി ചെയ്യാൻ തയ്യാറല്ലാത്തവരുടെ വയലുകളിൽ പാട്ട കൃഷി ചെയ്യുന്നതിനായി നാട്ടിലെ ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, അമ്പലങ്ങൾ, പള്ളികൾ വിദ്യാലയങ്ങൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹായം തേടി. ഒരു നാടുമുഴുവൻ കൃഷിക്ക് ഒപ്പമുണ്ട് എന്ന് ഉറപ്പാക്കാനായി കൃഷിയെ സ്നേഹിക്കുന്നവരുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി, സൗഹൃദ സംഘം രൂപീകരിച്ചു. പ്രഭാത സായാഹ്ന നടത്തത്തിനൊപ്പം വയൽ കാഴ്ചകളും വയൽ ചിന്തകളും എന്ന ആശയം മുൻനിർത്തി വയലോര നടത്തം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വയലിന്റെ കാഴ്ചകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് വയലിന്റെ നടുവിലായി ഒരു ഏറുമാടം സ്ഥാപിച്ചു. വയൽകരകൾ ആകർഷകമാക്കുന്നതിന് അരളിച്ചെടികൾ നട്ടു കൊണ്ട് വയലിമ്പം സംഘടിപ്പിച്ചു.
കൃഷിയും കൃഷിയിടങ്ങളും അന്യം നിന്നു പോകാതിരിക്കാൻ വരുംതലമുറകൾക്ക് കൂടി അത് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക ചിന്തകൾ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് വയലറിവ് എന്ന പ്രശ്നോത്തരി സംഘടിപ്പിച്ചു. വിത്തിടൽ ഞാറു നടിയിൽ കൊയ്ത്ത് തുടങ്ങിയ എല്ലാ പരിപാടികളും വലിയ ജനപങ്കാളിത്തത്തോടെ ഉത്സവങ്ങളായിത്തന്നെ നടത്തി. പതിനായിരങ്ങൾ സാക്ഷ്യം വഹിച്ച കാളപൂട്ടും മരമടിയുമായി സംഘടിപ്പിച്ച് ചേറ്റുൽസവംനടത്തി. ഇത്തരത്തിൽ ധാരാളം പരിപാടികൾ നടത്തിക്കൊണ്ട് ഒരു നാട് മുന്നോട്ട് നടക്കുകയാണ്. വലിയൊരു മാതൃകയായി കൊണ്ട് കേരളത്തിനു തന്നെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയുടെ പാടവരമ്പുകളിലേക്ക് മലയാളിയെ വീണ്ടും നടത്തിക്കുകയാണ് കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമം. l