കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ ഇടനാടൻ ചെങ്കൽ കുന്നുകളെ മടിയിലേറ്റുന്ന ഒരു നാടുണ്ട്. മടിക്കൈ!
കുന്നും മലകളും കാടും കാട്ടരുവികളുമെല്ലാം ചേർന്ന് പ്രകൃതിയോട് ഏറ്റവും സന്തുലിതപ്പെട്ടു നിൽക്കുന്ന പ്രദേശം കൂടിയാണ് മടിക്കൈ. പണ്ടുമുതൽ തന്നെ ഈ പഞ്ചായത്തിലെ എരിക്കുളം എന്ന പ്രദേശത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണമുണ്ടായിരുന്നു. മൺപാത്രം എന്ന് അർത്ഥമാക്കുന്ന ‘മട്ക്ക’ എന്ന കന്നട പദത്തിൽ നിന്നാണ് മടിക്കൈ എന്ന പേര് രൂപാന്തരം പ്രാപിച്ചത് എന്നാണ് പൊതുവേ അംഗീകരിച്ചു പോരുന്നത്.
ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നാടെങ്ങും പച്ചത്തുരുത്തുകൾ ആരംഭിക്കാൻ ശ്രമം തുടങ്ങിയ 2019 ലാണ് മടിക്കൈയും ഈ പ്രവർത്തനത്തിലേക്ക് മുന്നിട്ടിറങ്ങുന്നത്. 2019 ജൂൺ അഞ്ചിന് ജിഎച്ച്എസ് കാഞ്ഞിരപ്പൊയിൽ വച്ച് പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ദേവാലയ വളപ്പുകളിലും സ്വകാര്യവ്യക്തികളുടെ പറമ്പിലും പച്ചത്തുരുത്തിന്റെ ആദ്യ ശ്രമം ഒരുങ്ങി. നിലവിൽ നന്നായി വളർന്ന 155 ഓളം പച്ചത്തുരുത്തുകളാണ് പഞ്ചായത്ത് പരിധിയിലുള്ളത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൂടിയാണ് ഇന്ന് മടിക്കൈ. മടിക്കൈയിലെ 15 വാർഡുകളിലായി പച്ചക്കത്തുരുത്തുകൾ വ്യാപിച്ചുകിടക്കുന്നു.
2019 മുതൽ ബഹുജന പങ്കാളിത്തത്തോടെ വാർഡ് സമിതികളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഈ പച്ചപ്പുകൾ ഇന്ന് ചെറുവനങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തിലാണ് വൃക്ഷവത്ക്കരണത്തിന് ആവശ്യമായ കുഴികൾ എടുത്തത്. തൈകൾ പ്രാദേശിക തലത്തിൽ നിന്ന് തന്നെ കണ്ടെത്തുകയും ശേഖരിക്കുകയും ചെയ്തു.
പ്രവർത്തനം
മൂന്നുവിധത്തിലുള്ള കൈവഴികളിലൂടെയാണ് പച്ചത്തുരുത്തു വ്യാപനം ഉണ്ടായത്.
1. വിദ്യാലയ പച്ചത്തുരുത്തുകൾ
ജിഎച്ച്എസ് കാഞ്ഞിരപൊയിൽ നിന്നാണ് വിദ്യാലയ പച്ചത്തുരുത്തിന്റെ ആദ്യ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് ഇത് ആ പ്രദേശത്തെ 10 വിദ്യാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. പച്ചത്തുരുത്തുകളിലെ പഠനസാധ്യത മനസ്സിലാക്കിയ അധ്യാപകർ ഇതിനോട് സഹകരിക്കുകയും വേണ്ട പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തതോടെ ശലഭോദ്യാനങ്ങളിലും, ജൈവവൈവിധ്യ ഉദ്യാനങ്ങളിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്താൻ സാധിച്ചു. വള്ളികളും കുറ്റിച്ചെടികളും ഒറ്റപ്പെട്ട മരങ്ങളുമായി പച്ചത്തുരുത്ത് വളർത്തിയെടുക്കുന്നതിൽ മടിക്കൈ വിജയിച്ചു.
ജി യു പി സ്കൂൾ മടിക്കൈ, ആലമ്പാടി, ജി എൽ പി എസ് മലപ്പച്ചേരി എന്നിവിടങ്ങളിലെ പച്ചത്തുരുത്തുകൾ തികച്ചും മാതൃകാപരമാണ്.
മടിക്കൈ ഗ്രാമപഞ്ചായത്തിലെ ജി യു പി എസ് പൂത്തക്കാൽ, ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിൽ, ജിഎച്ച്എസ്എസ് കക്കാട്, ജി എൽ പി എസ് വാഴക്കോട്, ജി എൽ പി എസ് കിക്കാൻ കോട്ട്, ജി എൽ പി എസ് മലപ്പച്ചേരി, ജിഎച്ച്എസ്എസ് മടിക്കൈ തുടങ്ങി നിരവധി സ്കൂളുകളും കോളേജുകളും ഐടിഐ ഐഎച്ച്ആർഡി കോളേജുകൾ ഉൾപ്പെടെയുള്ളവയിലും പച്ചത്തുരുത്തുകൾ വെച്ചുപിടിപ്പിച്ചു.
ഇലഞ്ഞി, പേര, ഏഴിലംപാല, നെല്ലി,കണിക്കൊന്ന, ചുവന്ന ചെമ്പകം,, കച്ചോലം,കരിങ്ങാലി,ചന്ദനം,കുമ്പിൾ, സപ്പോട്ട, കശുമാവ്,കാഞ്ഞിരം,തേക്ക്,മുരിങ്ങ,മാഞ്ചിയം, പതിമുഖം, ബുദ്ധമുള തുടങ്ങിയ 94 ഇനങ്ങളിലായി 350ൽ പരം മരങ്ങളും അപൂർവ്വയിനം സസ്യ വൈവിധ്യങ്ങളും ഇന്ന് നിലവിലുണ്ട്.
2. ആരാധനാലയ പച്ചത്തുരുത്തുകൾ
പഞ്ചായത്തിലെ നാശോന്മുഖമായ കാവുകൾ അമ്പലപ്പറമ്പുകൾ ഗുളികൻ മാടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനകീയ ഇടപെടലുകളിലൂടെയാണ് പച്ചതുരുത്തിന്റെ പ്രവർത്തനം സാധ്യമാക്കിയത്. തൊഴിലുറപ്പിന്റെ സഹായം ഇവിടെയും പ്രയോജനപ്പെടുത്തുകയും കാവുകളിലും ആരാധനാലയങ്ങളിലുമായി 1084 സെന്റ് വിസ്തൃതിയിൽ 51 പച്ചത്തുരുത്തുകൾ നിമ്മിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു
3. സ്വകാര്യ വ്യക്തികളുടെ തുരുത്തുകൾ
ടൂറിസത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് വിജയൻ പത്തായപുര ഒന്നര ഏക്കർ കുന്നിൻചെരുവ് പച്ചത്തുരുത്താക്കി മാറ്റി പല വൃക്ഷങ്ങളും കാട്ടുമരങ്ങളും നട്ടു വളർത്തി. ഇവിടേക്ക് കുട്ടികൾ അടക്കം ധാരാളം സന്ദർശകർ എത്തുകയും ഇത് ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി വളർന്നു വരികയും ചെയ്തുകൊണ്ടിരിക്കുകയാണ്.
4. പൊതുസ്ഥലങ്ങളിലെ പച്ചത്തുരുത്തുകൾ
മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച അടുത്ത 93 പച്ചത്തുരുത്തുകളും പൊതുസ്ഥലങ്ങളിലാണുള്ളത്. ആകെ 188 സെന്റ് വിസ്തൃതിയിലായി പൊതുസ്ഥലങ്ങളിലെ പച്ചത്തുരുത്ത് സംരക്ഷിക്കപ്പെടുന്നു. അവയിൽ യുവജന സംഘടനകൾ ഗ്രന്ഥാലയങ്ങൾ ക്ലബ്ബുകൾ വാർഡ് സമിതികൾ എന്നിവയുടെ നേതൃത്വത്തിലുള്ള പരിചരണ സമിതികൾ നിലവിലുണ്ട്.
ഹരിത കേരളം മിഷൻ പരിസ്ഥിതി പുനസ്ഥാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനുമുള്ള ജനകീയ ഇടപെടലായി നിർദേശിച്ച പ്രവർത്തനമാണ് അതിജീവനത്തിനുള്ള ചെറുവനങ്ങളായ പച്ചത്തുരുത്തുകൾ. മടിക്കൈ ഗ്രാമപഞ്ചായത്ത് ഇരുകൈകളും നീട്ടി ഈ പ്രവർത്തനത്തെ എതിരേറ്റു. ഇതിന്റെ ഫലമാണ് ഇന്ന് കേരളത്തിന് മാതൃകയായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ പച്ചത്തുരുത്തുകൾ.
2009 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരുപക്ഷേ ആദ്യമായി നീർത്തടങ്ങളെ അടിസ്ഥാനമാക്കിയ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത് ഈ പഞ്ചായത്താണ്. അന്നുമുതൽ തന്നെ നീർത്തടാടിസ്ഥാനത്തിൽ ഔഷധത്തോട്ടങ്ങളും ഫലവർഗ്ഗത്തോട്ടങ്ങളും നിർമ്മിച്ചു സംരക്ഷിക്കുന്നത് പതിവായിരുന്നു. പൊതുവേ ഇടനാടൻ ചെങ്കൽ കുന്നുകളുടെ താഴ് വാരങ്ങളിലും മേൽ തട്ടുകളിലും പ്രകൃതിദത്തമായി പച്ചതുരുത്തുകൾ തഴച്ചു വളരുന്നുണ്ടായിരുന്നു. അവയുടെ സംരക്ഷണത്തിന് പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയത്കൂടി ഈ നേട്ടം കൈവരിക്കാൻ സഹായകമായിട്ടുണ്ട്. ഒരർത്ഥത്തിൽ വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയതിന്റെ ഫലം കൂടിയാണ് മടിക്കൈ മാതൃക. തുടർന്ന് പുതിയ പച്ചത്തുരുത്തുകൾക്ക് വാർഡ് മെമ്പർമാർ മുൻകൈയെടുത്ത് സ്ഥലം നിർണയം നടത്തി. തൊഴിലുറപ്പ് എ.ഇ തുടങ്ങിയവരുമായി മിഷൻ യോഗത്തിൽ ജോലികൾ നിശ്ചയിച്ചു. വാർഡ് സമിതിയിലും ഗ്രാമസഭയിലും പച്ചക്കറികളുടെ സംരക്ഷണം സംബന്ധിച്ച് അജണ്ട വച്ച് ചർച്ച നടത്തി. എ.ഡി.എസ് തൊഴിലുറപ്പ് മേറ്റുമാരുടെ യോഗത്തിൽ ഇടപെട്ട് ബോധവൽക്കരണം നടത്തി. യുവജന സംഘടനകളും സാംസ്കാരിക സംഘടനകളും സ്വന്തം പേരിൽ മാന്തോപ്പുകളും ഔഷധത്തോട്ടങ്ങളും പച്ചതുരുത്തുകളും നിർമ്മിച്ച് പരിപാലിച്ചുവരുന്നത് ഏറെ മാതൃകാപരമാണ്. ജില്ലാ പഞ്ചായത്ത് ഈ വർഷം ഏർപ്പെടുത്തിയ പച്ചത്തുരുത്തുകളുടെ അവാർഡ് മടിക്കൈ ഗ്രാമപഞ്ചായത്തിനാണ് ലഭിച്ചത്. ജില്ലയിൽ തന്നെ ഏറ്റവും വിസ്തൃതി കൂടിയ പച്ചത്തുരുത്തിനുള്ള അവാർഡും മടിക്കൈയിലെ കക്കാട്ട് പച്ച തുരുത്തിനാണ്ലഭിച്ചത്.
നേട്ടങ്ങൾ
ഗ്രാമപഞ്ചായത്തിനകത്ത് 3135 സെന്റിലായി 155 തുരുത്തുകൾ ഇന്ന് നിലനിൽക്കുന്നു. കൊടിയ ചൂടുള്ള കാലാവസ്ഥയിലും പച്ചപ്പു നിറഞ്ഞ ഭൂപ്രദേശങ്ങൾ കാണാൻ കഴിയും. വിദ്യാലയ ദേവാലയ കിണറുകളിൽ ജലനിരപ്പ് ഉയർത്തുന്നതിൽ ഈ പച്ച തുരുത്തുകളുടെ പങ്ക് മാറ്റിനിർത്താനാവാത്തതാണ്. വിദ്യാർഥികളുടെ പഠന കേന്ദ്രങ്ങളായി ഇവയിൽ പലതും മാറി. പക്ഷികളും ഉരഗങ്ങളും ധാരാളമായി വർദ്ധിച്ചു. ഇടവയലുകളിലെ പച്ചക്കറി കൃഷിയുടെയും നെൽകൃഷിയുടെയും പരിപോഷണവും സാധ്യമായി.
മടിക്കൈ ഇന്നൊരു മാതൃകയാണ്. പച്ചത്തുരുത്തുകളാൽ സമ്പന്നമായ ഒരു ഗ്രാമത്തിന്റെ മാതൃക. വരൾ ച്ചയെയും വേനലിനെയും പ്രതിരോധിച്ച് മടിക്കൈയുടെ പച്ചത്തുരുത്ത് മറ്റു പ്രദേശങ്ങൾക്ക് മാതൃക കാട്ടിക്കൊണ്ട് കേരളത്തിന്റെ വടക്കേ അറ്റത്ത് തലയുയർത്തി നിൽക്കുകയാണ്. l