മാക്ബത്ത് ദ ലാസ്റ്റ്‌ ഷോ: നാടകത്തിനും ജീവിതത്തിനും ഇടയിലെ നേർത്തരേഖ മായുന്നിടം

രാഹുൽ ആർ ധരൻ

ജീവിതത്തിലെ വളരെ വൈകാരികമായ പല സാഹചര്യങ്ങളിലും നമ്മൾ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള അല്ലെങ്കിൽ പറഞ്ഞിട്ടുള്ള ഒരു വാചകമായിരിക്കാം ‘ജീവിതമാണ് നാടകമല്ല, ഒരുപാട് ഡ്രമാറ്റിക് ആകരുത്’. എന്നൊക്കെ.. ഈ കേട്ടുപഴകിയ വാചകങ്ങൾക്ക് പുതുമയേറിയ ഒരു ദൃശ്യാവിഷ്കാരം നൽകിയിരിക്കുകയാണ് കനൽ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഹസീം അമരവിള സംവിധാനം ചെയ്ത ‘മാക്ബെത്ത്: ദ ലാസ്റ്റ്‌ ഷോ’ എന്ന നാടകം. മനുഷ്യമനസ്സുകളിലെ സങ്കീർണതകൾ വരച്ചുകാട്ടാൻ ഷേക്സ്പിയർ നാടകങ്ങൾപോലെ മറ്റൊന്നില്ല. മാക്ബത് പോലെ വിശ്വവിഖ്യാതമായ ഒരു രചനയെ അടിസ്ഥാനമാക്കി നാടകം എഴുതുമ്പോൾ, നാടകത്തിലെ ഓരോ കഥാപാത്രങ്ങളും ആ കൃതിയോട് നീതിപുലർത്തിയില്ലെങ്കിൽ ആസ്വാദകരെ അതൊരുപക്ഷേ നിരാശരാക്കിയേക്കും. അതുകൊണ്ടുതന്നെയാവണം തിരക്കഥാകൃത്തും സംവിധായകനുമായ ഹസിം അമരവിള തന്റെ കഥാപാത്രങ്ങളെ എഴുതുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരിക്കുന്നത്.

നീണ്ട ഇരുപത്തിയഞ്ചു വർഷക്കാലം എല്ലാദിവസവും മാക്ബത്തിലെ കഥാപാത്രങ്ങളായി ജീവിച്ച മനുഷ്യർ. പെട്ടെന്ന് ഒരുദിവസം എല്ലാം അവസാനിപ്പിക്കുന്നു എന്ന് തീയേറ്റർ ഉടമയും സംവിധായകനുമായ ഷേക്സ്പിയർ കൃഷ്ണൻ പറയുമ്പോൾ, ആ ട്രൂപിലെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിന്റെ താളംതെറ്റുന്നു. നാളെ മുതൽ തങ്ങൾ രാജാക്കന്മാരും പ്രഭുക്കന്മാരുമല്ല, വെറും സാധാരണ മനുഷ്യർ, എല്ലാ ദിവസവും അവർക്ക് കിട്ടിയിരുന്ന കയ്യടികൾ നാളെമുതലില്ല. ഈ യാഥാർഥ്യങ്ങൾ ഏതൊരു മനുഷ്യന്റെയും താളംതെറ്റിക്കും.

നാടകമേത് ജീവിതമേത് എന്നറിയാതെ പകച്ചുപോയ ഒരുകൂട്ടം മനുഷ്യർ.

നാടകത്തിൽ തുടരെ ചെയ്തുവന്ന മന്ത്രവാദി കഥാപാത്രത്തിൽ നിന്നും പുറത്തുവരാൻ കഴിയാതെ ഓരോ ഓഡിഷനും പോയി പരാജിതനാകുന്ന സജീർ, ഏതു ഡയലോഗും അനായാസം പഠിച്ചു സ്റ്റേജിൽ മെയ്‌വഴക്കത്തോടെ അവതരിപ്പിക്കുന്ന ഗ്യാപ് നരേന്ദ്രൻ ജീവിതത്തിലേക്ക് വന്നപ്പോൾ ഒരക്ഷരംപോലും മനപ്പാഠമാക്കാൻ കഴിയാതെ ഉഴറുന്നു, നാടകത്തേക്കാളേറെ ലേഡി മാക്ബത്തായ തന്റെ സഹാഭിനേത്രിയോട് തനിക്ക് തോന്നിയ പ്രണയം വളരെ വൈകി മനസിലാക്കുന്ന മാക്ബത്ത് മദൻ, ഡങ്കൻ പ്രഭുവിനെപോലെ തനിക്ക് ചുറ്റും നടക്കുന്നതൊന്നും കാണാതെ താൻ കാണാൻ ആഗ്രഹിക്കുന്നതുമാത്രം കാണാൻ ശ്രമിച്ച് ജീവിതത്തിൽ പരാജയമായി മാറുന്ന മാത്യുവും, നാടകത്തിൽ ഡങ്കനെ കൊല്ലാൻ മക്ബത്തിനെ പ്രേരിപ്പിക്കുന്ന, ജീവിതത്തിൽ മാത്യുവാൽ സ്നേഹിക്കപ്പെടാതെ അയാളെ വെറുത്ത് വഴിതിരിയുന്ന മീരയും. അച്ഛനെ വെറുക്കുന്ന, അച്ഛന്റെ പാത പിന്തുടരാൻ താൽപര്യമില്ലാത്ത മകൻ ഫെലിക്സ് നാടകത്തിലെ മാൽക്കം. ജീവിതത്തിലും നാടകത്തിലും ചമയം എത്രത്തോളം പ്രധാനമാണെന്ന് പറഞ്ഞ ജെ ഡി ജയദേവ്. ഇവരെല്ലാം നാടകം കഴിഞ്ഞാലും നമ്മുടെ മനസ്സിൽനിന്നും മായാതെ നിലകൊള്ളും. തിരക്കഥാരചയിതാവ് എന്ന നിലയ്ക്ക് തന്റെ കഥാപാത്രങ്ങളെ വ്യക്തമായി പോർട്രെ ചെയ്യാനും, സംവിധായകൻ എന്ന നിലയിൽ തന്റെ നടീനടന്മാരെ വളരെ നന്നായി ഉപയോഗിക്കാനും ഹസിം അമരവിളക്ക് വിജയകരമായി സാധിച്ചിരിക്കുന്നു. സ്റ്റേജിൽ വന്നുപോകുന്ന ഓരോ നടീനടന്മാരും തങ്ങളുടെ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കാൻ മത്സരിച്ചപ്പോൾ, കാണുന്നത് നാടകം ആണെന്നത് പലപ്പോഴും നമ്മൾ മറന്നുപോകും. Last Show എന്ന നാടകത്തെ പരാമർശിക്കുമ്പോൾ നടീനടന്മാരെപോലെതന്നെ പ്രശംസ അർഹിക്കുന്ന മേഖലകളാണ് പ്രദീപ് അപ്പറ നിർവഹിച്ച രംഗസജീകരണവും, അനൂപ് പുനെ നിർവഹിച്ച ദീപസംവിധാനവും. ഇവരണ്ടും നാടകത്തിന് നൽകിയത് വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭൂതിയാണ്.

എല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വളരെ എൻഗേജിങ് ആയ നാടകാവിഷ്കാരമാണ് മാക്ബെത്ത്: ദ ലാസ്റ്റ്‌ ഷോ. വീണ്ടും ഭഗവാന്റെ മരണം, സോവിയറ്റ് സ്റ്റേഷൻ കടവ് എന്നീ രണ്ടു വിജയകരമായ നാടകങ്ങൾക്കുശേഷം വീണ്ടും കാണികളെ തൃപ്തിപ്പെടുത്തുന്നതിൽ ഒരുതരത്തിലും പിന്നോട്ടുപോകാതെ ഹസിം അമരവിളയും സംഘവും കനൽ സംസ്‌കാരികവേദിയോടൊപ്പം വിജയകരമായി മുന്നേറുന്ന കാഴ്ച സന്തോഷം നൽകുന്നതാണ്. l

Hot this week

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...

8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

2018 അവസാനത്തോടെ തിയറ്റർ റിലീസായ 'തുമ്പട് 'എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും...

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  (ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ  ബഹിരാകാശ...

അയോധ്യ ക്ഷേത്രക്കൊള്ളയും ബിജെപി സർക്കാരും

ആർഎസ്‌എസിന്റെയും അവരുടെ പരിവാർ സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിവാക്കുന്നതാണ്‌ അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി...

മസാച്യുസെറ്റ്സ് നഴ്സുമാരുടെ പണിമുടക്ക്

മസാച്യുസെറ്റ്സിലെയും മിഷിഗണിലെയും നഴ്സുമാർ പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ‐ ബ്രിഗം...

Topics

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...

8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

2018 അവസാനത്തോടെ തിയറ്റർ റിലീസായ 'തുമ്പട് 'എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും...

ആർട്ടമിസ്സ് ദൗത്യങ്ങളും പുതിയ ബഹിരാകാശ മത്സരവും

  (ആർട്ടമിസ്സ് 2 ന്റെ വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ പശ്ചാത്തലത്തിൽ, ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ  ബഹിരാകാശ...

അയോധ്യ ക്ഷേത്രക്കൊള്ളയും ബിജെപി സർക്കാരും

ആർഎസ്‌എസിന്റെയും അവരുടെ പരിവാർ സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിവാക്കുന്നതാണ്‌ അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി...

മസാച്യുസെറ്റ്സ് നഴ്സുമാരുടെ പണിമുടക്ക്

മസാച്യുസെറ്റ്സിലെയും മിഷിഗണിലെയും നഴ്സുമാർ പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ‐ ബ്രിഗം...

ഇന്ത്യയുടെ ആത്മാവ്  തേടിയ  മാർക്സിസ്റ്റ് : കെ ദാമോദരനെ ഓർക്കുമ്പോൾ

ചില മനുഷ്യരുടെ ജീവിതം അവരുടെ കാലഘട്ടത്തിൽ അവസാനിക്കുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളും...

ആരാണ് വർ​ഗ വഞ്ചകൻ ?

ഇതുവരെയുള്ള ലോകത്തിന്റെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ്...

രക്തപാനം : കെ ദാമോദരന്റെ അപൂർവ നാടകം

കേരളത്തിലെ കുടിയാൻ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും കരുത്തു പകർന്ന "പാട്ടബാക്കി "ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img