ഫാസിസത്തിന്റെ കാഴ്ചപ്പാട്

കെ എ വേണുഗോപാലൻ

ഫാസിസവും നവഫാസിസവും 6

കെ എ വേണുഗോപാലൻ

ചിക്കാഗോ ഔട്ട്ഫിറ്റ് എന്നത് അമേരിക്കയിലെ കുപ്രസിദ്ധമായ ഒരു കുറ്റവാളി സംഘം ആയിരുന്നു. അതിന്റെ തലവനായിരുന്നു അൽഫോൺ സ് ഗബ്രിയേൽ എന്ന അൽ കപോൺ. കള്ളനും ഗുണ്ടാത്തലവനുമായ  അയാൾ  കമ്മ്യൂണിസത്തിനെതിരെ നടത്തുന്ന ഒരു പ്രസ്താവനയുണ്ട്. ‘ബോൾഷെവിസം നമ്മുടെ കവാടങ്ങളിൽ മുട്ടുകയാണ്. നമുക്ക് അതിനെ അകത്തു കടക്കാൻ അനുവദിക്കാനാവില്ല. നാം തന്നെ അതിനെതിരായി സംഘടിക്കുകയും ചുമലുകൾ ചേർത്ത് നിന്നുകൊണ്ട് പ്രതിരോധിക്കുകയും വേണം. ഇത് അതിവേഗം ചെയ്യണം. അമേരിക്കയെ പൂർണ്ണമായും സംരക്ഷിക്കാനും നശിക്കാതെ നോക്കാനും നമ്മൾ ശ്രമിക്കണം. ചുവന്ന സാഹിത്യത്തിൽ നിന്നും ചുവപ്പൻ കുതന്ത്രങ്ങളിൽ നിന്നും നമ്മുടെ തൊഴിലാളികളെ നാം മാറ്റി നിർത്തണം. അവരുടെ മനസ്സുകൾ ആരോഗ്യകരമായി തുടരുന്നത് കാണാൻ നമുക്ക് കഴിയണം’

അൽ കപോൺ 

ഫാസിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രത്യയശാസ്ത്രത്തിന് നല്ലൊരു ആമുഖമാണ് മേൽപ്പറഞ്ഞ ഉദ്ധരണി. കമ്മ്യൂണിസ്റ്റ്ഭീഷണിക്ക് വഴങ്ങാതെ അമേരിക്കയിൽ നിലനിൽക്കുന്ന മുതലാളിത്തവ്യവസ്ഥ ഒരു ദോഷവും കൂടാതെ നിലനിർത്തണം എന്ന കാര്യത്തിൽ ഒരു ഗുണ്ടാതലവനും കള്ളനും  ഉള്ള ആകാംക്ഷയാണ് മേൽപ്പറഞ്ഞ ഉദ്ധരണിയിലൂടെ നാം കാണുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഹാസ്യജനകമാണ് എന്ന് തോന്നാം. എന്നാൽ അത് പറഞ്ഞയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും യുക്തിപൂർണ്ണമായ സമീപനമാണത്. കാരണം സ്വകാര്യസ്വത്ത് നിലനിർത്തുന്ന വ്യവസ്ഥ നിലനിർത്തേണ്ടത് ഒരു മോഷ്ടാവിനെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ അവർക്ക് മോഷ്ടിക്കാൻ പറ്റില്ല, പണിയെടുത്ത് ജീവിക്കേണ്ടിവരും. എന്നാൽ അവർക്ക് മോഷണത്തിന്റെയും കൂട്ട കുറ്റവാളിത്തത്തിന്റെയും സിദ്ധാന്തങ്ങളാണ് തങ്ങളുടെ നിലപാടിന്റെ അടിസ്ഥാനം എന്ന് പരസ്യമായി പറയാനാവില്ല. തൊഴിലാളിവർഗ്ഗത്തിന്റെ ആരോഗ്യം, സമൂഹത്തെ കേടുകൂടാതെ സൂക്ഷിക്കൽ, തൊഴിലാളിവർഗ്ഗത്തിന്റെ മനസ്സ് ഇങ്ങനെ ധാർമികതയുടെ മറവിൽ ഇക്കാര്യങ്ങളെ അവതരിപ്പിക്കാനെ അവർക്ക് കഴിയു. ഇതുതന്നെയാണ് ഫാസിസ്റ്റ് പ്രചാരവേലയുടെയും അടിത്തറ. വലിയ വലിയ സിദ്ധാന്തങ്ങളായിരിക്കും അവർ തട്ടിവിടുക. ആത്യന്തികമായി ധനമൂലധനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമാണ് അവരുടെ കടമ. അതുകൊണ്ടുതന്നെ ജനപ്രിയമായ വാചകമടികളെ ഒരു ശാസ്ത്രം പോലെ ഉപയോഗിക്കുന്ന പ്രസ്ഥാനമാണ് ഫാസിസം.

നിഗൂഢാത്മകവും യുക്തിരഹിതവും ആണ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും അവരുടെ പ്രചാരവേലയും എന്നു വരുന്നത് അതിന്റെ വർഗ്ഗപരമായ കർത്തവ്യത്തെയാണ് പ്രകടമാക്കുന്നത്. നാശോന്മുഖവും പ്രതിസന്ധിയിൽ അകപ്പെട്ടതുമായ മുതലാളി വർഗ്ഗത്തിന്റെ ആധിപത്യം നിലനിർത്തുക എന്ന ഫാസിസത്തിന്റെ കടമയാണ് അതിലൂടെ വ്യക്തമാവുന്നത്. ലോകമുതലാളിത്തത്തിന്റെ ഇന്നത്തെ സ്ഥിതി തീർത്തും യുക്തിരഹിതമാണ്. ദശലക്ഷക്കണക്കിന് പേർ പട്ടിണി കിടക്കുമ്പോഴും ഭക്ഷ്യധാന്യം കത്തിച്ചു കളയുന്നതിൽ അത് യാതൊരു തെറ്റും കാണുന്നില്ല. ആവശ്യത്തിന് വീടില്ലാത്തവർ ഉണ്ടെങ്കിലും കെട്ടിടനിർമ്മാണതൊഴിലാളികൾ തൊഴിൽരഹിതരായി തുടരുന്ന സ്ഥിതിയാണ്. ദരിദ്രരും ഇടത്തരക്കാരും വരെ ചെലവുചുരുക്കി ജീവിക്കേണ്ടി വരുന്നു. വലിയ വിളവ് ലഭിക്കുന്നത് ഭീഷണിയായും കുറഞ്ഞ വിളവെടുപ്പ് ഉണ്ടാകുന്നത് പ്രതീക്ഷയായും സാമ്പത്തികവിദഗ്ധർ കാണുന്ന കാലമാണിത്. ഇതൊക്കെ ഇന്നത്തെ മുതലാളിത്തത്തിൽ വ്യാപകമാണ്. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന് യുക്തിയിലധിഷ്ഠിതമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇനി പിടിച്ചുനിൽക്കാനാവില്ല. പ്രകൃതിവിഭവങ്ങളുടെ പരമാവധി വളർച്ചയ്ക്ക് വേണ്ടിയാണ് മുതലാളിത്തം നിലനിൽക്കുന്നത് എന്നാണ് മുമ്പ് പറഞ്ഞിരുന്നത് എങ്കിൽ ഇനി അത് പറയാനാവില്ല. ജനങ്ങൾക്ക് ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ഒന്നാണ് മുതലാളിത്തമെന്നും ഇനി യുക്തിഅധിഷ്ഠിതമായി പറയാനാവില്ല. അതുകൊണ്ട് വംശം,രാഷ്ട്രം,ക്രിസ്തുമതം, ആത്മീയത,ദേശസ്‌നേഹത്തിന്റെ നിഗൂഢത, വിശ്വാസം ഇങ്ങനെയു ള്ള ആത്മീയ സങ്കല്പനങ്ങളെയാണ് മുതലാളിത്തം ഇന്ന് സ്വയം ന്യായീകരിക്കുന്നതിന് വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഫാസിസമാണ്. കാരണം അവരാണ് ധനമൂലധന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ബാധ്യതപ്പെട്ടവരായി മാറിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്സോളിനി സിദ്ധാന്തത്തെ നിന്ദിക്കുകയും വിശ്വാസത്തെ പുകഴ്ത്തി പറയുകയും ചെയ്യുന്നു.

‘തത്വശാസ്ത്രം ഭംഗിയായി നിർവചിക്കുകയും തലവാചകങ്ങളും ഖണ്ഡികകളും തിരിച്ച് ശ്രദ്ധാപൂർവ്വം വ്യക്തമാക്കുകയും ചെയ്തിരിക്കാം. പക്ഷേ അതിൽ ഒന്നിന്റെ കുറവുണ്ട്;അതിനാൽ അതിന്റ സ്ഥാനത്ത് കൂടുതൽ നിർണായകമായ ഒന്നിനെ, വിശ്വാസത്തെ, സ്ഥാപിക്കണം’ എന്നാണ് മുസോളിനി ഫാസിസത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ തത്വചിന്ത എന്ന ഗ്രന്ഥത്തിൽ പറഞ്ഞത്. തത്വചിന്തയെ ഉപേക്ഷിക്കുകയും വിശ്വാസത്തെ കൂട്ടുപിടിക്കുകയും ചെയ്തുകൊണ്ടേ മുതലാളിത്തത്തിന് ഇനി മുന്നോട്ടുപോകാനാവു. അതാണ് ഫാസിസത്തിന്റെ കാഴ്ചപ്പാട്.

മുസോളിനിയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രശസ്ത ഫാസിസ്റ്റ്താത്വികനുമായ ജിയോവനി ജെന്റൈൽ ഫാസിസ്റ്റ്ഭരണകൂടത്തെ ‘പൂർണ്ണമായും ആത്മീയമായ ഒരു നിർമ്മിതി’ എന്നാണ് വിശേഷിപ്പിച്ചത്. ഹിറ്റ്‌ലർ ഭരണകൂടത്തെ നിർവചിക്കുന്നത് ‘ഭരണകൂടം സാമ്പത്തിക വികസനത്തിനോ നിശ്ചിതമായ സാമ്പത്തിക സങ്കല്പങ്ങൾക്കോ അനുസരിച്ച് പ്രവർത്തിക്കുന്ന ഒന്നല്ല’ എന്നാണ്. എന്നിട്ട് തുടർന്ന് പറയുന്നത് ഇങ്ങനെയാണ്. ഭരണകൂടം എന്നത് ‘ദൈവം നിശ്ചയിച്ചു കൊടുത്തിട്ടുള്ള വിധി പൂർത്തീകരിക്കപ്പെടുന്നതുവരെ അവരുടെ രീതിയിലുള്ള ജീവിതം നിലനിർത്തുന്നതിനും കൂടുതൽ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള സ്വഭാവത്തിലും വികാരങ്ങളിലും ഏകതാനതയുള്ള ഒരു സമൂഹത്തിന്റെ സംഘടനയാണ്’ എന്നാണ് (ഹിറ്റ്‌ലർ).

ഫാസിസ്റ്റുകളുടെ ബ്രിട്ടീഷ് യൂണിയൻ ഫാസിസത്തെ ചുരുക്കി നിർവചിക്കുന്നത് ഇങ്ങനെയാണ്. ‘ഞങ്ങൾ എല്ലാ വർഗ്ഗങ്ങളുടെയും സഹകരണത്തിൽ വിശ്വസിക്കുന്നു,രാഷ്ട്രത്തിലുള്ള എല്ലാ ഘടകങ്ങളുടെയും ഐക്യദാർഢ്യത്തിലും നീതിയിലും വിശ്വസിക്കുന്നു.ഒപ്പം ദേശസ്‌നേഹത്തിന്റെ നിഗൂഢതയിലും വിശ്വസിക്കുന്നു'(ദി ബ്ലാക് ഷർട് )

ഇത്തരത്തിലുള്ള ‘ആത്മീയവും ആദർശാധിഷ്ഠിത’വുമായ ഭാഷ എല്ലാ തെമ്മാടികളുടെയും കൊള്ളക്കാരുടെയും, യുദ്ധത്തിൽ നിന്ന് ലാഭം ഉണ്ടാക്കുന്നവരുടെയും, മുസോളിനിമാരുടെയും ഹിറ്റ്‌ലർമാരുടേയും പൊതുവായ ഭാഷയാണ്. അവരൊക്കെ തങ്ങളോടൊപ്പം ജീവിക്കുന്ന ജനങ്ങൾക്ക് വേണ്ടി നിരന്തരമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുവെന്ന് നിരന്തരം അവകാശപ്പെടുന്നവരാണ്. എന്നാൽ ജനങ്ങൾക്കുണ്ടാകുന്ന ഒരു പ്രശ്‌നത്തെയും നേരിട്ട് അഭിമുഖീകരിക്കാനോ യുക്തിപരമായി അത് പരിഹരിക്കാനോ,ഭൗതികവാദപരമായി തങ്ങൾക്ക് എന്ത് ചെയ്യാനാവും എന്ന് മനസ്സിലാക്കാനോ,സമൂഹത്തിന്റെ വളർച്ചയിൽ തങ്ങളുടെ പങ്കെന്ത് എന്ന് പരിശോധിക്കാനോ തയ്യാറാവാത്തവരാണ്. അതുതന്നെയാണ് ഫാസിസ്റ്റുകളുടെയും ഭാഷ.

യുക്തിക്കതീതമായ ഇത്തരം വികാരങ്ങളെ,അത് ദേശീയ വികാരമയാലും മതപരമായ വികാരമായാലും വംശീയമായ വികാരമായാലും ഇവയെയൊക്കെ യുക്തിക്കപ്പുറം ഉയർത്തിക്കൊണ്ടു വരുന്നത് ആത്മീയവാദിയായിരുന്ന ഹെഗലിന്റെ പോലും അഭിപ്രായത്തിൽ മാനവരാശിയുടെ അടിത്തറ തന്നെ തകർക്കുന്ന നീക്കമാണ്. വംശീയവും ആത്മീയവും യുക്തിരഹിതവും മനുഷ്യത്വവിരുദ്ധവും സർവ്വദേശീയ വിരുദ്ധവുമായ ഒരു ആശയ സംഹിതയാണ് ഫാസിസം. അതുകൊണ്ടുതന്നെ ഫാസിസം ആത്യന്തികമായി മനുഷ്യനെ നയിക്കുന്നത് മനുഷ്യത്വരാഹിത്യത്തിലേക്കും ക്രൂരതയിലേക്കുമാണ്.

വാസ്തവത്തിൽ ഫാസിസം നടത്തുന്ന പ്രചാരവേല വികാസത്തിന്റെ അത്യുന്നതിയിൽ എത്തിയ വാചകമടി മാത്രമാണ്. സങ്കൽപ്പികതയിൽ നിന്ന് ശാസ്ത്രീയതയിലേക്കുള്ള വളർച്ചയാണ് മാർക്‌സിസം മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയസോഷ്യലിസം എങ്കിൽ ഫാസിസം പ്രതിനിധീകരിക്കുന്ന വികാസം മുതലാളിത്തവാചകമടിയുടെ  പ്രാകൃതത്വത്തിൽ നിന്ന് ശാസ്ത്രീയതയിലേക്കുള്ള വളർച്ചയാണ്. ജനവിരുദ്ധമായ ഉള്ളടക്കമുള്ള ഒരു വിഷയത്തെ ഏറ്റവും ജനപ്രിയമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഫാസിസത്തിന്റെ വിജയം. ഹിറ്റ്‌ലർക്ക് മുമ്പ് ലോയിഡ് ജോർജും നോർത്ത് ക്ലിഫും ഒക്കെ ബ്രിട്ടീഷ് യുദ്ധകാലത്ത് ഇത്തരത്തിലുള്ള പ്രചാരവേല പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ പുകഴ്ത്തി പറയാൻ ഹിറ്റ്‌ലർ തയ്യാറായിട്ടുമുണ്ട്. അവരുടെ മനശാസ്ത്രപരമായ മേധാവിത്വത്തെ അംഗീകരിച്ചു കൊണ്ടാണ് ഹിറ്റ്‌ലർ മുന്നോട്ടുപോകുന്നത്. ‘ചെറിയ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക ‘ എന്ന് നടിച്ചുകൊണ്ട് സ്വന്തം അനുയായികളെ കൊലയ്ക്ക് കൊടുത്തിരുന്നവരായിരുന്നു അവർ. ജനങ്ങളോട് യുദ്ധത്തിന്റെ ലക്ഷ്യമെന്ത് എന്ന് അവർ പരസ്യമായി പറയാറില്ല. ലോയിഡ് ജോർജിനെ മഹാനായ വാചകമടിക്കാരനായാണ് ഹിറ്റ്‌ലർ വാഴ്ത്തുന്നത്. എന്നാൽ ഇവരെയൊക്കെ വൻതോതിൽ പിന്നിലാക്കിക്കൊണ്ട് ജനങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തു കൊണ്ട് തങ്ങൾ സുസ്ഥിരതയ്ക്കും അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾക്കും വേണ്ടിയാണ് പോരടിക്കുന്നത് എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ ഫാസിസത്തിന് കഴിഞ്ഞു.

എന്താണ് വായാടിത്തം? തങ്ങളെ അടിച്ചമർത്തുന്നവർക്കെതിരായി, അവരുടെ ഭരണം അട്ടിമറിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്ന വിപ്ലവകാരികളായ നേതാക്കളെയെല്ലാം ഭരണവർഗങ്ങൾ എല്ലായ്‌പ്പോഴും വായാടികൾ (demagogue) എന്ന് വിളിച്ച് അപഹസിക്കാറുണ്ട്. മഹാനായ ലെനിനും ലീബക് നെക്റ്റും ഒക്കെ അത്തരത്തിലുള്ള പഴി കേട്ടവരാണ്. ഭാഷയുടെ ഏറ്റവും വലിയ ദുരുപയോഗങ്ങളിൽ ഒന്നാണത്. വിപ്ലവകാരിയായ ഒരു നേതാവും ബഹുജനങ്ങളും തമ്മിലുള്ള ബന്ധം അത് ജനകീയമായാലും അല്ലെങ്കിലും വസ്തുനിഷ്ഠമായ സത്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സാധാരണ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാതരം വെല്ലുവിളികളെയും എതിർപ്പുകളെയും നേരിട്ടുകൊണ്ട് അവരെ വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വിപ്ലവകാരി പ്രവർത്തിക്കുന്നത്. മറുഭാഗത്ത് വായാടികളാവട്ടെ ജനങ്ങൾക്കിടയിൽ അനാവശ്യമായ പ്രതീക്ഷകളും ഭയങ്ങളും ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ വികാരങ്ങളെയും അറിവില്ലായ്മയെയും മുതലെടുക്കുകയാണ് അവർ ചെയ്യുന്നത്. അതാവട്ടെ സമ്പന്നർക്കും അധികാരമുള്ളവർക്കും വേണ്ടി മനപ്പൂർവം ചെയ്യുന്ന പ്രവർത്തിയുമാണ് . അതാകട്ടെ കലകളിൽ വച്ച് ഏറ്റവും നീചമായ ഒന്നാണ്. പക്ഷേ ആ കലയെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരാണ് ഫാസിസ്റ്റുകൾ.

ഇറ്റലിയിലെയും ജർമ്മനിയിലെയും ഫാസിസ്റ്റുകളുടെ പരിപാടികൾ പരിശോധിച്ചാൽ ഈ രീതി അവർ വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാനാവും. ഒരുകാലത്ത് ബ്രിട്ടനിൽ രൂപപ്പെട്ടുവന്ന ഫാസിസ്റ്റ് ശക്തികളും ഈ കലയിൽ വിദഗ്ധരായിരുന്നു.

മുസോളിനി ഈ കലയിൽ വളരെ വിദഗ്ധനായിരുന്നു. മുസോളിനിയുടെ വളരെ പഴയ ചരിത്രത്തിലേക്കൊന്നും നാം പോകേണ്ടതില്ല. 1910 ലാണ് അദ്ദേഹം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ‘തൊഴിലാളി വർഗ്ഗത്തിന് പിതൃഭൂമിയില്ല; സത്യത്തിൽ ബൂർഷ്വാസിക്കും അങ്ങനെ തന്നെയാണ്. ഞങ്ങൾ സോഷ്യലിസ്റ്റുകൾ യുദ്ധം വന്നാൽ അതിന്റെ മുന്നണിയിലേക്ക് പോകില്ല -ഞങ്ങൾ കലാപമുണ്ടാക്കുകനമ്മുടെ  അതിർത്തിക്കുള്ളിൽ തന്നെയായിരിക്കും’ എന്നായിരുന്നു. ഇതേ മുസോളിനിയാണ് പിന്നീട് രാജാവിന്റെ സേവകനായി അധികാരത്തിൽ വന്നതും പിന്നീട് യുദ്ധങ്ങൾ നടത്തിയതും. പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലെ സോഷ്യൽ ഡെമോക്രാറ്റുകളായ രാഷ്ട്രീയക്കാരുടെയെല്ലാം സ്വഭാവം ഇതായിരുന്നു. 1919- 22 കാലത്ത് ഇറ്റാലിയൻ ഫാസിസം അധികാരത്തിൽ വരുന്നതിനുമുമ്പ് ഇത്തരത്തിലുള്ള പരസ്പര വിരുദ്ധങ്ങളായ പ്രചാരവേലയാണ് അവർ നടത്തിക്കൊണ്ടിരുന്നത്.

ഫാസിസത്തിന്റെ ഔദ്യോഗിക വാക്താക്കളിൽ ഒരാളായിരുന്നു പ്രൊഫസർ ജി വോൾപ്. 1928 ൽ പ്രസിദ്ധീകരിച്ച ഇന്റർനാഷണൽ സെന്റർ ഓഫ് ഫാസിസ്റ്റ് സ്റ്റഡീസിന്റെ ഇയർ ബുക്കിൽ ഫാസിസത്തെ അദ്ദേഹം വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്. ‘തുടക്കത്തിൽ അസ്പഷ്ടമായ ഒരു പരിപാടി പ്രസിദ്ധീകരിക്കുക …..വായാടിത്തം നിറഞ്ഞതും ഒപ്പം വിപ്ലവകരവും .അതായത് വായാടിത്തം എന്ന് പറയുന്നത് ഫാസിസത്തിന്റെ ഔദ്യോഗികമുഖമാണ് എന്ന് അവർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ താഴെ പറയുന്ന മുദ്രാവാക്യങ്ങൾ ഉൾപ്പെടുന്നു.

രാജവാഴ്ചയും സെനറ്റും കുലീനത്വവും അവസാനിപ്പിക്കുക.

റിപ്പബ്ലിക്, ജനങ്ങളുടെ അന്തർദേശീയ നിയമനിർമ്മാണ സഭയുടെ ഭാഗമായി അതിന്റെ ഇറ്റാലിയൻ വിഭാഗത്തിനെ തെരഞ്ഞെടുക്കുകയും സാർവത്രിക വോട്ടവകാശം നടപ്പിലാക്കുകയും ചെയ്യുക.

പള്ളിയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക.

യുദ്ധത്തിൽ നിന്നുള്ള ലാഭം പിടിച്ചെടുക്കുകയും മൂലധനത്തിന് ഏർപ്പെടുത്തുകയും ചെയ്യുക, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഇല്ലാതാക്കുകയും പരിമിതമായ ബാധ്യതയുള്ള കമ്പനികളും ബാങ്കുകളും പിരിച്ചുവിടുകയും ചെയ്യുക.

കൃഷിഭൂമി കർഷകന് നൽകുക.

വ്യവസായങ്ങളുടെ നിയന്ത്രണം സാങ്കേതികവിദഗ്ധരുടെയും തൊഴിലാളികളുടെയും സിൻഡിക്കേറ്റുകൾക്ക് കൈമാറുക.

സോഷ്യലിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് അന്ന് ഇറ്റാലിയൻ ഫാസിസ്റ്റുകൾ മുന്നോട്ടുവച്ചത്. പക്ഷേ അത് വെറും വായാടിത്തം മാത്രമായിരുന്നു എന്ന് പിന്നീട് ചരിത്രം തെളിയിച്ചു.

ഇറ്റാലിയൻ ഫാസിസം തൊഴിലാളികൾ ഫാക്ടറികൾ പിടിച്ചെടുക്കുന്നതിനെ,ഭക്ഷ്യ കലാപങ്ങളെ,പണിമുടക്കുകളെ,കർഷകർ ഭൂമി പിടിച്ചെടുക്കുന്നതിനെയൊക്കെ അഭിനന്ദിക്കുന്ന സമീപനമാണ് തുടക്കത്തിൽ എടുത്തത്. ഊഹക്കച്ചവടക്കാരെ തൂക്കിക്കൊല്ലണം എന്നുവരെ അവർ വാദിച്ചു.

എന്നാൽ ഭരണത്തിൽ വന്നതിനുശേഷം ഇവർ എന്തുചെയ്തു എന്ന് നോക്കുമ്പോഴാണ് അവർ നടത്തിയ വാചകമടിയുടെ പൊള്ളത്തരം നമുക്ക് മനസ്സിലാകുന്നത്. ഫാസിസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതര ബൂർഷ്വാരാഷ്ട്രീയപ്രവർത്തകർ നൽകുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അതിന്റെ ലംഘനങ്ങളുമൊക്കെ ഒരുതരം കുട്ടിക്കളിയായി മാത്രമേ കാണാനാവു.

ഇറ്റലിയെക്കാൾ ഏറെ മുതലാളിത്തവളർച്ച നേടിയ രാജ്യമായിരുന്നു ജർമ്മനി. അതുകൊണ്ടുതന്നെ  സോഷ്യലിസം ആണ് താങ്കളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കാൻ ജർമനിയിൽ അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ജർമ്മനിയിലെ വൻകിട മുതലാളിത്ത ശക്തികളെല്ലാം ഹിറ്റ്‌ലറുടെ സോഷ്യലിസത്തിന്റെ പ്രചാരണത്തിന് വേണ്ടി വൻതോതിലാണ് പണം ചെലവഴിച്ചത്. 1920 ൽ അവർ  അംഗീകരിച്ച ഇരുപത്തഞ്ചിന പരിപാടിയിലെ പല ഇനങ്ങളും പിന്നീട് 1926 ൽ നടന്ന കോൺഗ്രസ് മാറ്റം വരുത്താനാവാത്തവയാണ് എന്ന് പ്രഖ്യാപിച്ചു.അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

1-അധ്വാനിച്ച് നേടാത്ത വരുമാനം നിരോധിക്കുക

2 -പലിശ അടിമത്തം അവസാനിപ്പിക്കുക

3-എല്ലാ യുദ്ധലാഭങ്ങളും പിടിച്ചെടുക്കുക

4 -എല്ലാ ട്രസ്റ്റുകളെയും ദേശസാൽക്കരിക്കുക

5-വൻകിട സ്ഥാപനങ്ങളിൽ ലാഭം പങ്കുവെച്ച് നൽകുക

6-പൊതുആവശ്യത്തിനായി നഷ്ടപരിഹാരം കൂടാതെ ഭൂമി പിടിച്ചെടുക്കുക

7-പലിശക്കാരെയും കൊള്ളലാഭക്കാരെയും തൂക്കിക്കൊല്ലുക.

ഇത്തരത്തിലുള്ള വിപ്ലവകരവും സോഷ്യലിസ്റ്റുമായ മുദ്രാവാക്യങ്ങൾ വയ്ക്കുമ്പോൾ ഇതൊക്കെ വെറും വാചകമടി മാത്രമാണെന്ന് ജർമ്മനിയിലെ വൻകിട മുതലാളിമാർക്ക് വ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവർ ഫാസിസ്റ്റുകളുടെ മുദ്രാവാക്യത്തിന് പ്രചാരണം കൊടുക്കാൻ പണം ചെലവഴിച്ചത്.

നുണ നൂറാവർത്തിച്ചാൽ അത് സത്യമായിത്തീരും എന്ന് ലോകത്തെ പഠിപ്പിച്ചത് ഹിറ്റ്‌ലറുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ഗീബൽസാണ്. ഫാസിസ്റ്റുകളുടെ ദേശീയ സോഷ്യലിസത്തിൽ ആകൃഷ്ടരായ രണ്ട് വിദ്യാർത്ഥികൾ ഇരുപത്തഞ്ചിന പരിപാടിയിലെ പലിശ അടിമത്തം അവസാനിപ്പിക്കുന്നതെങ്ങനെ എന്ന ചോദ്യം ഗീബൽസിനോട് ഉന്നയിച്ചു. ഈ സംശയം ചോദിക്കാൻ വരുന്നവരുടെ തലയടിച്ചു തകർത്തു കൊണ്ടായിരിക്കും ഇത് അവസാനിപ്പിക്കുക എന്ന മറുപടിയാണ് ഗീബൽസിൽ നിന്ന് കിട്ടിയത്. സോഷ്യലിസ്റ്റ് വാചകമടിയുടെ പൊള്ളത്തരമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.

ഇതുപോലെ മറ്റൊരു മുദ്രാവാക്യമായിരുന്ന നഷ്ടപരിഹാരം കൊടുക്കാതെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് പിന്നീട് ഫാസിസ്റ്റുകൾ ഒരു വ്യാഖ്യാനം നൽകുന്നുണ്ട്. ഈ മുദ്രാവാക്യം വൻകിടക്കാരായ ഭൂപ്രഭുക്കൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉളവാക്കിയത്. അത് പിൻവലിച്ചു കൊണ്ട് അവർക്ക് എഴുതിക്കൊടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ ട്രസ്റ്റുകളുടെയും ദേശസാൽക്കരണം, പണിയെടുക്കാതെ കിട്ടുന്ന എല്ലാ വരുമാനവും ഇല്ലാതാക്കൽ, കൊള്ളലാഭം എടുക്കുന്നവർക്ക് വധശിക്ഷ തുടങ്ങിയ മുദ്രാവാക്യങ്ങൾ വൻകിടക്കാരായ സമ്പന്നരെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ഭൂപ്രഭുക്കൾ ഈ ആവശ്യം ഉന്നയിച്ചത്. ഒരു നിലയിലും മാറ്റം വരുത്താൻ പാടില്ല എന്ന് തീരുമാനിച്ച ദേശീയപരിപാടിയിൽ ഔദ്യോഗികമായി തന്നെ ഒരു വിശദീകരണക്കുറിപ്പ് കൂട്ടിച്ചേർക്കപ്പെട്ടു.അത് ഇപ്രകാര മായിരുന്നു. ‘പരിപാടിയുടെ പതിനേഴാംവകുപ്പ് സംബന്ധിച്ച് നമ്മുടെ എതിരാളികൾ നടത്തിവരുന്ന തെറ്റായവ്യാഖ്യാനത്തിന് ഒരു മറുപടി കൊടുക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്‌സ് പാർട്ടി സ്വകാര്യസ്വത്ത് എന്ന തത്വത്തെ അംഗീകരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നൽകാതെ ഭൂമി പിടിച്ചെടുക്കുക എന്ന വാചകം ഭൂമി പിടിച്ചെടുക്കാൻ സർക്കാരിന് നിയമപ്രകാരം അധികാരം ഉണ്ട് എന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. ആവശ്യമാണെങ്കിൽ നിയമവിരുദ്ധമായി കൈവശം വച്ചു വരുന്നതോ ദേശീയ ക്ഷേമത്തിന് വിരുദ്ധമായി ഉപയോഗപ്പെടുത്തുന്നതോ ആയ ഭൂമി പിടിച്ചെടുക്കുക എന്നത് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.  ഭൂമിയുടെ കാര്യത്തിൽ ഊഹക്കച്ചവടം നടത്തുന്ന യൂദ കമ്പനികളെ ലക്ഷ്യമാക്കുകയാണ് അത് ചെയ്യുന്നത്’ എന്നായിരുന്നു വ്യാഖ്യാനം. ചുരുക്കിപ്പറഞ്ഞാൽ ഭൂപ്രഭുത്വം അവസാനിപ്പിക്കുകയല്ല തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് ഫാസിസ്റ്റുകൾ ഈ വ്യാഖ്യാനത്തിലൂടെ വ്യക്തമാക്കി.

ഭൂപ്രഭുകൾക്ക് മാത്രമല്ല സംശയാലുക്കളായ മുതലാളിവർഗ്ഗത്തിനും തങ്ങളുടെ നിലപാട് വ്യക്തമാക്കി കൊടുക്കാൻ ഫാസിസ്റ്റുകൾ തയ്യാറായിരുന്നു. ഹിറ്റ്‌ലറുടെ പാർട്ടിയുടെ ഒരു ജില്ലാകമ്മിറ്റി അവരുടെ ജില്ലാ അതിർത്തിയിൽ പെട്ട സംശയാലുവായ ഒരു മുതലാളിക്ക് ഇതുപോലെ എഴുതിക്കൊടുത്ത രഹസ്യമായ കത്ത് ഫാസിസ്റ്റ് വിരുദ്ധരുടെ കയ്യിൽ ലഭിക്കുകയും അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു.തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്തവിരുദ്ധ പ്രചാരവേലയിൽ  വിശ്വസിക്കേണ്ടതില്ലെന്നും അതൊരു നയതന്ത്രപരമായ കാര്യം മാത്രമാണെന്നും അല്ലെങ്കിൽ ജനങ്ങൾ നാസിവിരുദ്ധരുടെ കൈകളിൽ വീണുപോകും എന്നുമാണ് അവർ നൽകിയ ന്യായീകരണം. 1930 ലാണ് ഈ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്.അതിൽ പറഞ്ഞിരുന്നത് ഇപ്രകാരമാണ്.

‘ഞങ്ങളുടെ പോസ്റ്ററുകളിൽ എഴുതിവെച്ചിട്ടുള്ളതൊന്നും കണ്ട് നിങ്ങൾ ഇങ്ങനെ തുടർച്ചയായി സംശയാലുവാകേണ്ടതില്ല….. മുതലാളിത്തം തകരട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഒക്കെ തന്നെ അതിലുണ്ടാവും. തീർച്ചയായും അത് ആവശ്യമാണ്. കാരണം ജർമൻദേശീയതയ്ക്ക് അല്ലെങ്കിൽ ദേശീയതയ്ക്ക് മാത്രം നമ്മളെ നമ്മുടെ ലക്ഷ്യത്തിൽ കൊണ്ടെത്തിക്കാൻ ആവില്ല എന്ന് നിങ്ങൾ അറിയണം. അത്തരം മുദ്രാവാക്യങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ നമുക്ക് യാതൊരു ഭാവിയുമില്ല. നമുക്ക് വികാരാധീനരായ സോഷ്യലിസ്റ്റ് തൊഴിലാളികളുടെ ഭാഷയിൽ വേണം സംസാരിക്കാൻ…അല്ലെങ്കിൽ അവർക്കു നമ്മളിൽ വിശ്വാസം ഉണ്ടാവില്ല. നയതന്ത്രപരമായ കാരണങ്ങളാലാണ് നമ്മൾ ശരിക്കും ഉദ്ദേശിക്കുന്ന കാര്യം നാം പരസ്യമായി പറയാത്തത് ‘ മുതലാളിത്തം തകരട്ടെ’ പോലുള്ള മുദ്രാവാക്യങ്ങൾ ഉപയോഗിക്കുന്നത് തൊഴിലാളിവർഗ്ഗത്തെ ആകർഷിക്കാനും അവരെ സ്വന്തം അണികളാക്കി കൂടെ നിർത്താനും മാത്രമാണ്. അല്ലാതെ മുതലാളിത്തം തകർക്കാനല്ല എന്ന് വ്യക്തമാക്കുകയാണ് ഈ കത്തിലൂടെ ചെയ്തത്. ഇതാണ് വാചകമടിയെ ശാസ്ത്രീയമാക്കി ഉപയോഗിക്കുന്നതിൽ ഫാസിസത്തിന് ഉണ്ടാക്കാനായ വളർച്ച. അവർ അധികാരത്തിൽ വന്നപ്പോൾ മുതലാളിത്തം കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത് എന്ന് ഇറ്റലിയുടെയും ജർമ്മനിയുടെയും ഒക്കെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.

Hot this week

ഫാന്റസി ചേർത്തൊരു ചിരിക്കളം

തിയേറ്ററിലിരിക്കുന്ന സമയമത്രയും ചിരിക്കാൻ കഴിയുന്ന പടമാണ്‌ നവാഗതനായ മനു സ്വരാജ്‌ ഒരുക്കിയ...

സുസ്ഥിരതയ്ക്കും സാമൂഹിക സുരക്ഷയ്ക്കും പുനഃരൂപകല്പന അനിവാര്യം

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ നിർണായക സ്ഥാനമുള്ളവരാണ് പ്രവാസികൾ. അവരുടെ സുരക്ഷിതത്വവും ക്ഷേമവും...

ലൂസി ഇറിഗറെയുടെ അപരസ്ത്രൈണ പ്രതിബിംബം

ലൂസി ഇറിഗറെയുടെ സ്പെക്കുലം ഓഫ് ദ അദർ വുമൺ (അപര സ്ത്രൈണ...

കൃഷിക്കാരുടെ പ്രിയനേതാവ്‌ ടി കെ രാമകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 81 ഓർമവെക്കുന്നതിനുമുമ്പേ ഒരു സമരം നടത്തേണ്ടിവന്ന ആളാണ് ടി...

ലക്ഷ്യമേതായാലും മാർഗം നന്നായാൽ മതി

യാത്രകളുടെ ഫിലോസഫിയും തിയറിയും പഠിച്ച് സമയ രേഖകളും അതിർത്തി വരമ്പുകളും നിർണയിച്ച്...

Topics

ഫാന്റസി ചേർത്തൊരു ചിരിക്കളം

തിയേറ്ററിലിരിക്കുന്ന സമയമത്രയും ചിരിക്കാൻ കഴിയുന്ന പടമാണ്‌ നവാഗതനായ മനു സ്വരാജ്‌ ഒരുക്കിയ...

സുസ്ഥിരതയ്ക്കും സാമൂഹിക സുരക്ഷയ്ക്കും പുനഃരൂപകല്പന അനിവാര്യം

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ നിർണായക സ്ഥാനമുള്ളവരാണ് പ്രവാസികൾ. അവരുടെ സുരക്ഷിതത്വവും ക്ഷേമവും...

ലൂസി ഇറിഗറെയുടെ അപരസ്ത്രൈണ പ്രതിബിംബം

ലൂസി ഇറിഗറെയുടെ സ്പെക്കുലം ഓഫ് ദ അദർ വുമൺ (അപര സ്ത്രൈണ...

കൃഷിക്കാരുടെ പ്രിയനേതാവ്‌ ടി കെ രാമകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 81 ഓർമവെക്കുന്നതിനുമുമ്പേ ഒരു സമരം നടത്തേണ്ടിവന്ന ആളാണ് ടി...

ലക്ഷ്യമേതായാലും മാർഗം നന്നായാൽ മതി

യാത്രകളുടെ ഫിലോസഫിയും തിയറിയും പഠിച്ച് സമയ രേഖകളും അതിർത്തി വരമ്പുകളും നിർണയിച്ച്...

വിപുലീകരിക്കുന്ന രാജാരവിവർമ ഗ്യാലറി

കലാലോകത്തോട്‌ വിടപറഞ്ഞ്‌ ഒരുനൂറ്റാണ്ട്‌ കഴിഞ്ഞിട്ടും രാജാരവിവർമയുടെ കലാലോകത്തെയും രചനാശൈലിയെയും കുറിച്ചുള്ള ചർച്ചകളും...

മാർക്സിയൻ ഇക്കോളജി – 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 86 ഉപഭോഗ തീവ്രതയേറിയ, കമ്പോളാധിഷ്ഠിതമായ, നാഗരിക ജീവിത ശൈലിയുടെ വ്യാപനം...

സുവർണനേട്ടങ്ങളുമായി ഇടതുസർക്കാർ റെക്കോഡിലേക്ക് കുതിക്കുന്നു

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ ഒൻപത് വര്ഷം 2025 മെയ് 20 ന്...
spot_img

Related Articles

Popular Categories

spot_imgspot_img