
കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്. കേവലം ഒരു ചലച്ചിത്രമേള എന്നതിനപ്പുറത്തേക്ക് കേരളത്തിൻ്റെ സാംസ്കാരിക, രാഷ്ട്രീയ പരിസരത്തെ പുരോഗമനപരമായി മുന്നിലേക്ക് നയിക്കുന്ന ഒരു ഇടപെടലായി ഐ.എഫ്.എഫ്.കെ മാറി. സിനിമയെ പരിപോഷിപ്പിക്കുന്നതിനൊപ്പം പുതിയ ആശയധാരകളുടെയും ചർച്ചകളുടെയും വേദിയായി ഐ.എഫ്.എഫ്.കെ വളർന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐ.എഫ്.എഫ്.കെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.

ലോക സിനിമകളെ സാധാരണ മലയാളിക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സിനിമാ പഠനത്തിനുള്ള ഒരു വേദിയായി കൂടി 30 വർഷത്തിനുള്ളിൽ ഐ.എഫ്.എഫ്.കെ മാറി. ലോക സിനിമകൾ കാണുകയും ചർച്ചചെയ്യുകയും അണിയറ പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തതിലൂടെ മലയാള സിനിമയിലും നവീനമായ മാറ്റങ്ങൾ രൂപപ്പെട്ടു. അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധരായ നിരവധി സംവിധായകർ കേരളത്തിലെത്തി സിനിമാസ്വാദകരുമായി സംവദിച്ചു. മജീദ് മജീദി, ഫെർണാണ്ടൊ സോളാനസ്, കിം കി ഡുക്ക്, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരെല്ലാം മലയാളികൾക്ക് തങ്ങളുടെ നാട്ടുകാരെ പോലെ പരിചിതരായി. വിവിധ ഭൂഖണ്ഡങ്ങളിലെ ഭാഷയും ഭക്ഷണവും വസ്ത്രവും ഭൂപ്രകൃതിയും എല്ലാം മലയാളിയുടെയും കൂടിയായി മാറി. മലയാളിയുടെ വസ്ത്രസംസ്കാരത്തിന് പുതിയ മാതൃകകൾ നൽകിയത് ഐ.എഫ്.എഫ്.കെയാണ്. വ്യവസ്ഥാപിത വസ്ത്ര സങ്കൽപ്പങ്ങളെ തച്ചുടച്ചു. അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് അഭയം നൽകി. അദൃശരായിരുന്ന മനുഷ്യരെ ദൃശ്യതയിലേക്ക് കൊണ്ടുവന്നു. നിശബ്ദമായി ഒരു സാംസ്കാരിക വിപ്ലവം മൂന്ന് ദശാബ്ദങ്ങളിൽ ഐ.എഫ്.എഫ്.കെ നിർവഹിച്ചു.

ഐ.എഫ്.എഫ്.കെയെ മറ്റു മേളകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിൻ്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. മൂന്ന് ദശാബ്ദങ്ങളിലും മാനവികതയുടെ രാഷ്ട്രീയം ഉള്ളടക്കത്തിലും പരിപാടികളിലും ഐ.എഫ്.എഫ്.കെ സൂക്ഷിക്കുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളിലെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കാനുള്ളത്. അതിലും കൃത്യമായ രാഷ്ട്രീയമുണ്ട്. ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെടുന്ന മനുഷ്യർക്കുവേണ്ടി ഐ.എഫ്.എഫ്.കെ രാഷ്ട്രീയം പറഞ്ഞു. ഭരണകൂടങ്ങളും സാമ്രാജ്യത്വവും വേട്ടയാടിയ സിനിമാപ്രവർത്തകരെ മലയാളിയുടെ ഹൃദയത്തിൻ്റെ ഭാഗമാക്കി. സിനിമ നിർമ്മിച്ചതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട സിസാക്കോയെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി 2025ൽ ആദരിച്ചു. ഓരോ വർഷവും ലോക ചരിത്രത്തിലെ സിനിമാ വിസ്മയങ്ങളെ പുരസ്കാരം നൽകി അനുമോദിച്ചു. സിനിമയെ പൊരുതുവാനുള്ള ഉപകരണമാക്കി മാറ്റുന്ന സംവിധായകർക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി അനുമോദിക്കുന്നു. ലോക ചരിത്രത്തിൽ പോരാട്ടത്തിനെ ഇത്ര കണ്ട് അംഗീകരിക്കുന്ന മറ്റൊരു ചലച്ചിത്രമേളയും ചൂണ്ടിക്കാട്ടാനാകില്ല.

കേരളത്തെ മാറ്റിമറിച്ച പല പ്രതിരോധങ്ങളുടെയും പ്രതിഷേധങ്ങളുടെയും പ്രഭവകേന്ദ്രം കൂടിയാണ് ഐ.എഫ്.എഫ്.കെ. ആഗോള രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ ഒന്നാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മുതൽ ബൗദ്ധികരായ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 1995ൽ തിരുവനന്തപുരത്തു നടന്ന രണ്ടാം മേളയിൽ പാലസ്തീൻ സംവിധായകനായ റാഷിദ് മഷ്റാവിയുടെ ‘കർഫ്യൂ’ എന്ന സിനിമ കണ്ട് പ്രേക്ഷകർ തിയേറ്ററിനു പുറത്ത് പാലസ്തീനു വേണ്ടി മുദ്രാവാക്യം മുഴക്കി. ആ മുദ്രാവാക്യങ്ങൾ മുപ്പതാം വർഷത്തിലും തുടരുന്നു. പലസ്തീൻ അനുകൂല ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ഞൊടിയിടയിൽ ഒരു സമരകേന്ദ്രമായി ടാഗോർ തീയേറ്റർ പരിസരം മാറി.
ഐ.എഫ്.എഫ്.കെ മലയാളിക്ക് കലയും സമരവും ഒന്നാണെന്ന് ബോധ്യം ഊട്ടിയുറപ്പിച്ചു. മൂന്നു ദശാബ്ദങ്ങൾ കാഴ്ചയിലും നിലപാടുകളിലും മലയാളിയെ പുതുക്കിയെടുത്തു. ഇതിനിടയിൽ ഐ.എഫ്.എഫ്.കെയെ തകർക്കുന്നതിന് ബോധപൂർവമായി ശ്രമങ്ങൾ കേന്ദ്രം ഭരിക്കുന്ന ബിജെപിയിൽ നിന്നും ഉണ്ടായി. അതിനെയെല്ലാം ജനകീയമായ പ്രതിരോധത്തിലൂടെ കേരളം നേരിട്ടു. ഐ.എഫ്.എഫ്.കെ കേരളത്തിൻ്റെ പോരാട്ടവീര്യത്തിന്റെ നേരടയാളമാണ്. കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതുപോലെ “എന്ത് സംഭവിച്ചാലും ഐ.എഫ്.എഫ്.കെയെ തകർക്കാൻ കേരളം അനുവദിക്കില്ല”.





