വ്യത്യസ്തമുന്നതം ഗ്രന്ഥം :കേരളത്തിൻ്റെ ദർപ്പണം

എസ്.പി.നമ്പൂതിരി

 


രോ പ്രഭാതത്തോടുമൊപ്പം വന്നുചേരുന്ന മാധ്യമവാർത്തകൾ വിശ്വവിജ്ഞാനകോശസമം തന്നെ. ഈ പ്രപഞ്ചത്തിൻ്റെ ഏതു മൂലയിൽനിന്നുമുളള വാർത്താവിളംബരങ്ങൾ – സാമൂഹ്യമർമ്മരങ്ങളുടെ – മൃദുമന്ത്രണങ്ങളുടെ – ഒരു സാർവ്വദേശീയപ്രദർശനശാലയാണ് പ്രതിദിനവാർത്താ മാദ്ധ്യമങ്ങൾ – ചിലപ്പോൾ ഈ മൃദുമർമ്മരങ്ങൾ അട്ടഹാസങ്ങളായെന്നും വരാം.

-ട്രിയോൺ എഡ്വേർഡ്‌സ്

മാധ്യമധർമ്മത്തിൻ്റെ അന്തഃസ്സത്തയാണ് ഈ വാക്കുകൾ വിളംബരം ചെയ്യുന്നത്. പ്രഖ്യാതമായ ഈ മാധ്യമകർത്തവ്യം പ്രശംസനീയമായി നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഒരു മലയാളദിനപത്രമാണ് ദേശാഭിമാനി. 1942 – ൽ വാരികയായി തുടങ്ങിയ ദേശാഭിമാനി 1946 – ൽ ദിനപത്രമായി വികസിച്ചു. ഇന്ന് കേരളത്തിലെ പ്രമുഖദിനപത്രങ്ങളിലൊന്നായി വളർന്ന് തിളങ്ങി നിൽക്കുന്നു. മറ്റൊരു സവിശേഷചരിത്രപാരമ്പര്യവും ഈ പത്രത്തിന് സ്വന്തം. മലബാറിലെ പ്രമുഖ ജന്മികുടുംബങ്ങളിലൊന്നായ ഏലങ്കുളത്തുമനയിൽ ശങ്കരൻ നമ്പൂതിരിപ്പാടിന് ആശയപരമായ ഭിന്നതകളുടെ പേരിൽ കുടുംബത്തിൽനിന്ന് വേർപിരിയേണ്ടി വന്നു. അപ്പോൾ തനിക്കും അമ്മയ്ക്കും കുടുംബവീതമായി കിട്ടിയ മുഴുവൻ സ്വത്തുക്കളും വിറ്റുകിട്ടിയ തുക കമ്യൂണിസ്റ്റ്‌പാർട്ടിയ്ക്ക് സംഭാവന ചെയ്‌തു. ഈ തുകയുടെ ചെറിയൊരു ഭാഗമാണ് ദേശാഭിമാനിയുടെ മൂലധനം. ഏതെങ്കിലുമൊരു ദിനപത്രത്തിന് ഇങ്ങനെയൊരു വിശേഷപൈതൃകമവകാശപ്പെടാനുണ്ടാവുമോ? സംശയമാണ്. ജീവിതാവസാനം വരെ ഇ.എം.എസ്. ദേശാഭിമാനിയുടെ സജീവ ഭാഗമായിരുന്നെങ്കിലും ഒരിക്കലും അതിൻ്റെ ഉടമസ്ഥനാവാൻ ശ്രമിച്ചിട്ടില്ല. പത്രം പാർട്ടിയുടെയാണെന്ന ഒരു കാഴ്‌ചപ്പാടാണദ്ദേഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ മുപ്പത്തിയെട്ടരവർഷക്കാലം ആ പത്രത്തിൻ്റെ അണിയറപ്രവർത്തകരിലൊരാളായി പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ. മധു നീലകണ്ഠനെഴുതിയ ‘വാര്യരും കുചേലനും മാർക്‌സും’ എന്ന പുസ്‌തകമാണ് ഇപ്പോളെൻ്റെ മുമ്പിലിരിക്കുന്നത്. ഞാനത് രണ്ടുപ്രാവശ്യം വായിച്ചു – ഇനിയും ചിലപ്പോൾ വായിച്ചുവെന്നും വരാം.

പുസ്‌തകത്തിൻ്റെ പേരിൽ തന്നെ അന്യാദൃശമായ ഒരു പുതുമയും അപൂർവ്വസു ന്ദരമായ ഒരു വശ്യതയുമുണ്ട്. രാമപുരത്തുവാരിയരെന്ന ദരിദ്രനായ കവിയേയും, കുചേലനെന്ന പുരാണകഥാപാത്രത്തേയും ആധുനികലോകം കണ്ട അമാനുഷദാർശനികനും, വിപ്ലവകാരിയുമായ കാൾമാർക്‌സിനേയും ഒരു തങ്കച്ചരടിൽ കോർത്തിണക്കിയവതരിപ്പിക്കുന്ന ഒരിന്ദ്രജാലമാണ് മധു ഈ പുസ്ത‌കത്തിൽ അനാവരണം ചെയ്യുന്നത്. മഹാകവി ഉള്ളൂരിനേയും ശ്രീ.ആർ.നാരാ യണപ്പണിക്കരേയും പോലുള്ള സാഹിത്യചരിത്രകാരന്മാർ രാമപുരത്തുവാര്യരെ മലയാളീ വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആധുനികകാലത്തെ ഒരു മാധ്യമപ്രവർത്തകൻ വ്യത്യസ്തമായ ഒരു കാഴ്‌ചപ്പാടിലൂടെ രാമപുരത്തുവാര്യരെ അവതരിപ്പിച്ചുവെന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ സവിശേഷത. ഈ സന്ദർഭത്തിൽ എൻ്റെയൊരനുഭവം അനുസ്‌മരിക്കട്ടെ. പാശ്ചാത്യനാടുകളിൽ എവിടെച്ചെന്നാലും ആ പ്രദേശവുമായി ബന്ധപ്പെട്ട കലാകാരന്മാരെ അനുസ്‌മരിക്കുന്ന മ്യൂസിയങ്ങൾ ഉണ്ടാവും. ആ കലാകാരനേയും ആ കാലഘട്ടത്തേയും കുറിച്ച് ഒരു സാമാന്യ ബോധം പകർന്നുതരുന്ന തരത്തിലാണ് ഓരോ മ്യൂസിയവും സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രവേശന ഫീസ് വാങ്ങിയാണ് പ്രവേശനം. അവിടെയൊക്കെ സ്‌മര്യപുരുഷൻ്റെ കൃതികളോ, അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങളോ, വീഡിയോ കാസറ്റുകളോ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടാവും. ആ നിലയിൽ ഓരോ മ്യൂസിയവും ലാഭകരമായ വ്യാപാരസ്ഥാപനങ്ങളായി വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. കേരളത്തിലെത്തുന്ന ഒരു സഞ്ചാരിക്ക് കുഞ്ചൻനമ്പ്യാരെക്കുറിച്ചോ, ചങ്ങമ്പുഴയേക്കുറിച്ചോ, വയലാറിനേക്കുറിച്ചോ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മ്യൂസിയമുണ്ടോ? ആ സംസ്‌കാരം നമ്മൾ നേടിയെടുക്കേണ്ടിയിരിക്കുന്നു.
മലയാളത്തിലെ പത്രലേഖകരുടെ ആരുടെയെങ്കിലും ലേഖനങ്ങൾ ഇതുപോലെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ? സംശയമാണ്. ഇക്കാര്യത്തിൽ ഇ.എം.എസ്. സവിശേ ഷമായ ഒരപവാദമാണ്. അദ്ദേഹത്തിൻ്റെ ദേശാഭിമാനി ലേഖനങ്ങൾ തിരഞ്ഞെടുത്ത കൃതികളിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും. അതൊഴിവാക്കിയാൽ ഈ പുസ്‌തകവും, മധുവും ഒറ്റപ്പെട്ടുയർന്നു നിൽക്കുന്നു.

ദേശാഭിമാനിയിലെ ഒരു പത്രാധിപപദവി മധുവിൻ്റെ വീദൂരസ്വപ്‌നങ്ങളിൽപ്പോലുമുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യങ്ങളിൽ മധുവിനേപ്പോലൊരാൾക്ക് ആഗ്രഹിക്കാവുന്നതും, ആശ്രയിക്കാവുന്നതും അദ്ധ്യാപകവൃത്തിയാണ്. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബിൽ പാസ്സായതോടെ  മാന്യതയും, സുരക്ഷിതത്വവും അദ്ധ്യാപകജോലിക്ക് കൈവന്നിട്ടുണ്ടായിരുന്നു. അൽപകാലം മധു അദ്ധ്യാപകവൃത്തി പരീക്ഷിച്ചതുമാണ്. പക്ഷേ, അച്ഛൻ്റെ (മണപ്പള്ളിയുടെ ) ആഗ്രഹവും, നിർദ്ദേശവുമായിരുന്നു ദേശാഭിമാനിയിലെ പ്രവേശനം. മണപ്പളളി ഒരസാധാരണവ്യക്തിത്വത്തിന്നുടമയായിരുന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് വേരോട്ടം ഇല്ലാതിരുന്ന മീനച്ചിൽ താലൂക്കിൽ കമ്യൂണിസ്റ്റ്പ്രസ്ഥാനം പടുത്തുയർത്താൻ വേണ്ടി ചെങ്കൊടിയുടെ തണലിൽ കർമ്മനിരതനാവാൻ ധൈര്യം കാണിച്ച ഒരു സാഹസികയുവാവ്. ഈ പുസ്‌തകം അദ്ദേഹത്തിൻ്റെ സ്‌മരണകൾക്ക് മുമ്പിൽ ഒരു പുഷ്പാഞ്ജലിയായിട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അതെത്രയും ഉചിതമായ ഒരു പിതൃബലിയാണെന്നതിൽ സംശയമില്ല. യശഃശ്ശരീരനായ ശ്രീ.മണപ്പിള്ളിയുടെ സ്വപ്‌നം പൂവണിഞ്ഞിരി ക്കുന്നുവെന്നതിൻ്റെ സാക്ഷ്യപത്രം കൂടിയാണീ പുസ്തകം.

ഒരു പത്രാധിപരെന്നനിലയിലുള്ള ഔദ്യോഗികജീവിതത്തിൻ്റെ അവസാനഘട്ടത്തിലാണ് ഈ പുസ്ത‌കം പ്രസിദ്ധീകരിക്കപ്പെടുന്നത്. ആധുനികകേരളത്തേക്കുറിച്ച് – കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നശതങ്ങളേക്കുറിച്ച് – വികാസപരിണാമങ്ങളേക്കുറിച്ച് ഒട്ടേറെ വിജ്ഞാനരശ്‌മികൾ ഈ ഗ്രന്ഥത്തിലുടനീളം വെളിച്ചം വിതറി നിൽക്കുന്നുണ്ട്. പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യം പ്രശംസനീയമാണ്. രാമപുരത്തുവാരിയരും കാൾമാർക്സ്‌സും അതിലെ പ്രധാനഘടകങ്ങളാണെന്നുമാത്രം. ചരിത്രവിദ്യാർത്ഥികൾക്ക് ഈ പുസ്‌തകം ഒരു ലഘുവിജ്ഞാനകോശമായി അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്. ഈ സന്ദർഭത്തിൽ സ്വസ്ഥമായ ഒരു വിശ്രമജീവിതം ആശംസിക്കാനല്ല, അസ്മ‌ാദൃശന്മാർ ആഗ്രഹിക്കുന്നത്. ഇതുപോലുള്ള പുസ്‌തകങ്ങൾ സൃഷ്‌ടിക്കുന്നതിലുളള തിരക്കുകളും, ബദ്ധപ്പാടുകളും മധുവിനെ ആശ്ലേഷിക്കുമാറാകട്ടെയെന്ന് ആശംസിക്കുന്നവരോടൊപ്പമാണ് ഞാനും.

അനുഭവപ്പെട്ട ഒരു ന്യൂനതയും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. പുസ്‌തകത്തിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ ചിത്രത്തിലുള്ളതാരൊക്കെയാണെന്ന അടിക്കുറുപ്പ് കൊടുക്കാമായിരുന്നു.

 

Hot this week

നവാൽ എൽ സആദാവി: തടവറയിൽ നിന്നൊരു സ്ത്രീപക്ഷസാക്ഷ്യം 

ഒരു എഴുത്തുകാരി എപ്പോഴാണ് ഭരണകൂടത്തിന് ഏറ്റവും അപകടകാരിയാവുന്നത്? അവൾ നുണ പറയാതിരിക്കുമ്പോൾ...

നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി 'നിറങ്ങൾ തൻ നൃത്തം ' ചിത്രകലയുടെ കളിതൊട്ടിൽ...

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തൂക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

Topics

നവാൽ എൽ സആദാവി: തടവറയിൽ നിന്നൊരു സ്ത്രീപക്ഷസാക്ഷ്യം 

ഒരു എഴുത്തുകാരി എപ്പോഴാണ് ഭരണകൂടത്തിന് ഏറ്റവും അപകടകാരിയാവുന്നത്? അവൾ നുണ പറയാതിരിക്കുമ്പോൾ...

നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി 'നിറങ്ങൾ തൻ നൃത്തം ' ചിത്രകലയുടെ കളിതൊട്ടിൽ...

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തൂക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...
spot_img

Related Articles

Popular Categories

spot_imgspot_img