
ഓരോ പ്രഭാതത്തോടുമൊപ്പം വന്നുചേരുന്ന മാധ്യമവാർത്തകൾ വിശ്വവിജ്ഞാനകോശസമം തന്നെ. ഈ പ്രപഞ്ചത്തിൻ്റെ ഏതു മൂലയിൽനിന്നുമുളള വാർത്താവിളംബരങ്ങൾ – സാമൂഹ്യമർമ്മരങ്ങളുടെ – മൃദുമന്ത്രണങ്ങളുടെ – ഒരു സാർവ്വദേശീയപ്രദർശനശാലയാണ് പ്രതിദിനവാർത്താ മാദ്ധ്യമങ്ങൾ – ചിലപ്പോൾ ഈ മൃദുമർമ്മരങ്ങൾ അട്ടഹാസങ്ങളായെന്നും വരാം.
-ട്രിയോൺ എഡ്വേർഡ്‌സ്
മാധ്യമധർമ്മത്തിൻ്റെ അന്തഃസ്സത്തയാണ് ഈ വാക്കുകൾ വിളംബരം ചെയ്യുന്നത്. പ്രഖ്യാതമായ ഈ മാധ്യമകർത്തവ്യം പ്രശംസനീയമായി നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഒരു മലയാളദിനപത്രമാണ് ദേശാഭിമാനി. 1942 – ൽ വാരികയായി തുടങ്ങിയ ദേശാഭിമാനി 1946 – ൽ ദിനപത്രമായി വികസിച്ചു. ഇന്ന് കേരളത്തിലെ പ്രമുഖദിനപത്രങ്ങളിലൊന്നായി വളർന്ന് തിളങ്ങി നിൽക്കുന്നു. മറ്റൊരു സവിശേഷചരിത്രപാരമ്പര്യവും ഈ പത്രത്തിന് സ്വന്തം. മലബാറിലെ പ്രമുഖ ജന്മികുടുംബങ്ങളിലൊന്നായ ഏലങ്കുളത്തുമനയിൽ ശങ്കരൻ നമ്പൂതിരിപ്പാടിന് ആശയപരമായ ഭിന്നതകളുടെ പേരിൽ കുടുംബത്തിൽനിന്ന് വേർപിരിയേണ്ടി വന്നു. അപ്പോൾ തനിക്കും അമ്മയ്ക്കും കുടുംബവീതമായി കിട്ടിയ മുഴുവൻ സ്വത്തുക്കളും വിറ്റുകിട്ടിയ തുക കമ്യൂണിസ്റ്റ്‌പാർട്ടിയ്ക്ക് സംഭാവന ചെയ്‌തു. ഈ തുകയുടെ ചെറിയൊരു ഭാഗമാണ് ദേശാഭിമാനിയുടെ മൂലധനം. ഏതെങ്കിലുമൊരു ദിനപത്രത്തിന് ഇങ്ങനെയൊരു വിശേഷപൈതൃകമവകാശപ്പെടാനുണ്ടാവുമോ? സംശയമാണ്. ജീവിതാവസാനം വരെ ഇ.എം.എസ്. ദേശാഭിമാനിയുടെ സജീവ ഭാഗമായിരുന്നെങ്കിലും ഒരിക്കലും അതിൻ്റെ ഉടമസ്ഥനാവാൻ ശ്രമിച്ചിട്ടില്ല. പത്രം പാർട്ടിയുടെയാണെന്ന ഒരു കാഴ്‌ചപ്പാടാണദ്ദേഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ മുപ്പത്തിയെട്ടരവർഷക്കാലം ആ പത്രത്തിൻ്റെ അണിയറപ്രവർത്തകരിലൊരാളായി പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ. മധു നീലകണ്ഠനെഴുതിയ ‘വാര്യരും കുചേലനും മാർക്‌സും’ എന്ന പുസ്‌തകമാണ് ഇപ്പോളെൻ്റെ മുമ്പിലിരിക്കുന്നത്. ഞാനത് രണ്ടുപ്രാവശ്യം വായിച്ചു – ഇനിയും ചിലപ്പോൾ വായിച്ചുവെന്നും വരാം.
പുസ്‌തകത്തിൻ്റെ പേരിൽ തന്നെ അന്യാദൃശമായ ഒരു പുതുമയും അപൂർവ്വസു ന്ദരമായ ഒരു വശ്യതയുമുണ്ട്. രാമപുരത്തുവാരിയരെന്ന ദരിദ്രനായ കവിയേയും, കുചേലനെന്ന പുരാണകഥാപാത്രത്തേയും ആധുനികലോകം കണ്ട അമാനുഷദാർശനികനും, വിപ്ലവകാരിയുമായ കാൾമാർക്‌സിനേയും ഒരു തങ്കച്ചരടിൽ കോർത്തിണക്കിയവതരിപ്പിക്കുന്ന ഒരിന്ദ്രജാലമാണ് മധു ഈ പുസ്തകത്തിൽ അനാവരണം ചെയ്യുന്നത്. മഹാകവി ഉള്ളൂരിനേയും ശ്രീ.ആർ.നാരാ യണപ്പണിക്കരേയും പോലുള്ള സാഹിത്യചരിത്രകാരന്മാർ രാമപുരത്തുവാര്യരെ മലയാളീ വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആധുനികകാലത്തെ ഒരു മാധ്യമപ്രവർത്തകൻ വ്യത്യസ്തമായ ഒരു കാഴ്‌ചപ്പാടിലൂടെ രാമപുരത്തുവാര്യരെ അവതരിപ്പിച്ചുവെന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ സവിശേഷത. ഈ സന്ദർഭത്തിൽ എൻ്റെയൊരനുഭവം അനുസ്‌മരിക്കട്ടെ. പാശ്ചാത്യനാടുകളിൽ എവിടെച്ചെന്നാലും ആ പ്രദേശവുമായി ബന്ധപ്പെട്ട കലാകാരന്മാരെ അനുസ്‌മരിക്കുന്ന മ്യൂസിയങ്ങൾ ഉണ്ടാവും. ആ കലാകാരനേയും ആ കാലഘട്ടത്തേയും കുറിച്ച് ഒരു സാമാന്യ ബോധം പകർന്നുതരുന്ന തരത്തിലാണ് ഓരോ മ്യൂസിയവും സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രവേശന ഫീസ് വാങ്ങിയാണ് പ്രവേശനം. അവിടെയൊക്കെ സ്‌മര്യപുരുഷൻ്റെ കൃതികളോ, അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങളോ, വീഡിയോ കാസറ്റുകളോ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടാവും. ആ നിലയിൽ ഓരോ മ്യൂസിയവും ലാഭകരമായ വ്യാപാരസ്ഥാപനങ്ങളായി വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. കേരളത്തിലെത്തുന്ന ഒരു സഞ്ചാരിക്ക് കുഞ്ചൻനമ്പ്യാരെക്കുറിച്ചോ, ചങ്ങമ്പുഴയേക്കുറിച്ചോ, വയലാറിനേക്കുറിച്ചോ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മ്യൂസിയമുണ്ടോ? ആ സംസ്‌കാരം നമ്മൾ നേടിയെടുക്കേണ്ടിയിരിക്കുന്നു.
മലയാളത്തിലെ പത്രലേഖകരുടെ ആരുടെയെങ്കിലും ലേഖനങ്ങൾ ഇതുപോലെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ? സംശയമാണ്. ഇക്കാര്യത്തിൽ ഇ.എം.എസ്. സവിശേ ഷമായ ഒരപവാദമാണ്. അദ്ദേഹത്തിൻ്റെ ദേശാഭിമാനി ലേഖനങ്ങൾ തിരഞ്ഞെടുത്ത കൃതികളിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും. അതൊഴിവാക്കിയാൽ ഈ പുസ്‌തകവും, മധുവും ഒറ്റപ്പെട്ടുയർന്നു നിൽക്കുന്നു.
ദേശാഭിമാനിയിലെ ഒരു പത്രാധിപപദവി മധുവിൻ്റെ വീദൂരസ്വപ്‌നങ്ങളിൽപ്പോലുമുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യങ്ങളിൽ മധുവിനേപ്പോലൊരാൾക്ക് ആഗ്രഹിക്കാവുന്നതും, ആശ്രയിക്കാവുന്നതും അദ്ധ്യാപകവൃത്തിയാണ്. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബിൽ പാസ്സായതോടെ മാന്യതയും, സുരക്ഷിതത്വവും അദ്ധ്യാപകജോലിക്ക് കൈവന്നിട്ടുണ്ടായിരുന്നു. അൽപകാലം മധു അദ്ധ്യാപകവൃത്തി പരീക്ഷിച്ചതുമാണ്. പക്ഷേ, അച്ഛൻ്റെ (മണപ്പള്ളിയുടെ ) ആഗ്രഹവും, നിർദ്ദേശവുമായിരുന്നു ദേശാഭിമാനിയിലെ പ്രവേശനം. മണപ്പളളി ഒരസാധാരണവ്യക്തിത്വത്തിന്നുടമയായിരുന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് വേരോട്ടം ഇല്ലാതിരുന്ന മീനച്ചിൽ താലൂക്കിൽ കമ്യൂണിസ്റ്റ്പ്രസ്ഥാനം പടുത്തുയർത്താൻ വേണ്ടി ചെങ്കൊടിയുടെ തണലിൽ കർമ്മനിരതനാവാൻ ധൈര്യം കാണിച്ച ഒരു സാഹസികയുവാവ്. ഈ പുസ്‌തകം അദ്ദേഹത്തിൻ്റെ സ്‌മരണകൾക്ക് മുമ്പിൽ ഒരു പുഷ്പാഞ്ജലിയായിട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അതെത്രയും ഉചിതമായ ഒരു പിതൃബലിയാണെന്നതിൽ സംശയമില്ല. യശഃശ്ശരീരനായ ശ്രീ.മണപ്പിള്ളിയുടെ സ്വപ്‌നം പൂവണിഞ്ഞിരി ക്കുന്നുവെന്നതിൻ്റെ സാക്ഷ്യപത്രം കൂടിയാണീ പുസ്തകം.
ഒരു പത്രാധിപരെന്നനിലയിലുള്ള ഔദ്യോഗികജീവിതത്തിൻ്റെ അവസാനഘട്ടത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ആധുനികകേരളത്തേക്കുറിച്ച് – കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നശതങ്ങളേക്കുറിച്ച് – വികാസപരിണാമങ്ങളേക്കുറിച്ച് ഒട്ടേറെ വിജ്ഞാനരശ്‌മികൾ ഈ ഗ്രന്ഥത്തിലുടനീളം വെളിച്ചം വിതറി നിൽക്കുന്നുണ്ട്. പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യം പ്രശംസനീയമാണ്. രാമപുരത്തുവാരിയരും കാൾമാർക്സ്‌സും അതിലെ പ്രധാനഘടകങ്ങളാണെന്നുമാത്രം. ചരിത്രവിദ്യാർത്ഥികൾക്ക് ഈ പുസ്‌തകം ഒരു ലഘുവിജ്ഞാനകോശമായി അനുഭവപ്പെടാനും സാദ്ധ്യതയുണ്ട്. ഈ സന്ദർഭത്തിൽ സ്വസ്ഥമായ ഒരു വിശ്രമജീവിതം ആശംസിക്കാനല്ല, അസ്മാദൃശന്മാർ ആഗ്രഹിക്കുന്നത്. ഇതുപോലുള്ള പുസ്‌തകങ്ങൾ സൃഷ്‌ടിക്കുന്നതിലുളള തിരക്കുകളും, ബദ്ധപ്പാടുകളും മധുവിനെ ആശ്ലേഷിക്കുമാറാകട്ടെയെന്ന് ആശംസിക്കുന്നവരോടൊപ്പമാണ് ഞാനും.
അനുഭവപ്പെട്ട ഒരു ന്യൂനതയും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. പുസ്‌തകത്തിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളിൽ ചിത്രത്തിലുള്ളതാരൊക്കെയാണെന്ന അടിക്കുറുപ്പ് കൊടുക്കാമായിരുന്നു.





