ഒടിടിയിൽ മറ്റ് ഇന്ത്യൻ ഭാഷകൾ സ്ഥാനം പിടിച്ച ശേഷമാണ് മലയാള ഉള്ളടക്കം എത്താൻ തുടങ്ങിയത്. എന്നാൽ വളരെ വേഗത്തിൽ മലയാളം വെബ് സീരീസുകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ത്രില്ലറുകളിൽ തുടങ്ങി പിന്നീട് ആളുകളെ രസിപ്പിക്കുന്ന ഫീൽ ഗുഡ് ശ്രേണിയാൽ അടയാളപ്പെടുത്തുന്നതായി മലയാളം വെബ് സീരീസുകൾ. നർമത്തിൽ പൊതിഞ്ഞ ഉള്ളടക്കത്തിൽ പ്രണയവും നാട്ടിൻപുറവും ശരാശരി മലയാളിയുടെ സ്വപ്‌നങ്ങളുമെല്ലാം നിറഞ്ഞു. ഈ ശ്രേണിയിൽ പുതിയതായി എത്തിയത് വിഷ്‌ണു രാഘവ് ഒരുക്കിയ ‘ലവ് അണ്ടർ കൺസ്‌ട്രഷനാ’ണ്. ടൊവിനോ തോമസ്–- കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു.നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
മിഥുനവും വരവേൽപ്പും കൂടിചേരുന്ന സ്വഭാവത്തിലുള്ളത് എന്നാണ് അണിയറ പ്രവർത്തകർ ലവ് അണ്ടർ കൺസ്‌ട്രഷനെ പരിചയപെടുത്തിയത്. എന്നാൽ വൈകാരികമായ രീതിയിൽ നിന്ന് മാറി റോംകോം ശൈലിയിലാണ് സീരീസിന്റെ വാർപ്പ്. വരവേൽപ്പ് ഇന്നും വിമർശനമേൽക്കുന്നത് സിനിമ സൃഷ്ടിച്ച അരാഷ്‌ട്രീയതയിലാണ്. എന്നാൽ സീരീസ് ഒരുക്കിയ വിഷ്‌ണു, പ്രതിസന്ധികളെ തമാശ ചേർത്തുള്ള അവതരണത്തിനാണ് ശ്രമിച്ചത്. എഴുത്തിന്റെ മികവിൽ അത് വിജയം കാണുകയും ചെയ്‌തു. തമാശ, പ്രണയം, പ്രശ്‌നങ്ങൾ ഇതെല്ലാം കൃത്യമായി സംയോജിപ്പിച്ചുള്ള അവതരണമാണ് ലവ് അണ്ടർ കൺസ്‌ട്രഷന്റെ മികവ്.
ഗൾഫ് മലയാളിയുടെ സ്വപ്‌നങ്ങൾ , അതിനിടയിൽ കടന്ന് വരുന്ന പ്രതിസന്ധികൾ, അത് സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ. അതിനെ അതിജീവിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ. ഈ സാഹചര്യങ്ങൾക്കകത്ത് നിന്നുള്ള സൃഷ്ടിയാണ് ലവ് അണ്ടർ കൺസ്‌ട്രഷൻ. ഗൾഫിൽ ജോലി ചെയ്യുന്ന വിനോദ്(നീരജ് ) നാട്ടിൽ വീട് പണിയുന്നു. അതിനിടയിൽ ഗൗരിയുമായി (ഗൗരി കിഷൻ) പ്രണയത്തിലാകുന്നു. അപ്രതീക്ഷിതമായി ജോലി നഷ്ടമാകുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ആറ് എപ്പിസോഡിലായി പറയുന്നത്. നാട്ടിലെത്തുന്ന വിനോദും ഗൗരിയും ചേർന്ന് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന ശ്രമങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു . വിനോദിന്റെയും ഗൗരിയുടെയും കഥയായി നിൽക്കുമ്പോൾ തന്നെ പപ്പന്റെ ( അജു വർഗീസ് ) കൂടി കഥയാണ് ലവ് അണ്ടർ കൺസ്‌ട്രഷൻ. പുരോഗമന ചിന്താഗതിക്കാരാണ് വിനോദും ഗൗരിയും. അതേസമയം സ്‌ത്രീ, വിവാഹം എന്നിവയെക്കുറിച്ചെല്ലാം അറുപിൻതിരിപ്പൻ ചിന്താഗതിയാണ് പപ്പന്റേത്. ഈ സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
പ്രകടന മികവിൽ അജു വർഗീസ് തിളങ്ങി നിൽക്കുന്ന സിനിമയാണ് ലവ് അണ്ടർ കൺസ്‌ട്രഷൻ. കോമഡി റോളുകളിൽ നിന്നുള്ള അജുവിന്റെ ഷിഫ്‌റ്റിൽ നാഴികക്കല്ലായി നിൽക്കുന്ന പ്രകടനമാണ് പപ്പൻ. സ്‌ത്രീകളെ പരിഹാസത്തോടെ കാണുന്ന അവരുടെ വസ്‌ത്രത്തിൽ മുതൽ പ്രവർത്തിയിൽ വരെ ‘ഉപദേശം’ ചൊരിയുന്ന ഇന്നും തിരുത്താൻ തയാറാക്കാത്ത സമൂഹത്തിന്റെ പ്രതിനിധിയായ പപ്പനെ അത്രമേൽ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഭാവത്തിലും ചേഷ്ടകളിലും അജുവർഗീസ് എന്ന നടനില്ല, മറിച്ച് പപ്പനാണ്. നീരജിന് കൃത്യമായി
ചെയ്യാൻ കഴിയുന്ന വേഷമാണ് വിനോദ്. കഥാപാത്രത്തിന്റെ സ്വപ്നങ്ങളും സങ്കടങ്ങളും പ്രണയവുമെല്ലാം സ്വാഭാവിക പ്രകടനത്തിലൂടെ നീരജ് അവതരിപ്പിച്ചിട്ടുണ്ട്.
വലിയ അഭിനയ സാധ്യതകളില്ലെങ്കിലും ഗൗരി എന്ന കഥാപാത്രമായി ഗൗരി കിഷൻ മികവ് പുലർത്തി. വിനോദിന്റെ പ്രശ്‌നങ്ങൾ തന്റേത് കൂടിയായി മാറ്റുന്ന ഗൗരിയായി പുതുതലമുറക്കാരിയുടെ റോൾ നന്നായി അവതരിപ്പിച്ചു. മറ്റൊരു പ്രധാനപ്പെട്ട റോളിൽ എത്തിയത് നടി ആൻ ജമീല സലിമാണ്. സർക്കാർ ഉദ്യോഗസ്ഥയുടെ വേഷം അവർ നന്നാക്കി . അഭിനേതാവ് എന്ന നിലയിൽ ആനന്ദ് മന്മഥന്റെ വളർച്ച ഇവിടെയും കാണാം. കോൺട്രാക്ടറുടെ വേഷത്തിൽ ആനന്ദ് മികച്ചതാകുന്നുണ്ട്. കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് സിരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒടിടി നേരിടുന്ന വെല്ലുവിളി പ്രേക്ഷകരെ എത്രയും വേഗത്തിൽ കാഴ്‌ചയിലേക്ക് ചേർക്കുക എന്നതാണ്. തിയറ്റിൽ പ്രേക്ഷകർ സിനിമയിലേക്ക് ഇറങ്ങിയെത്താൻ എടുക്കുന്നതിനേക്കാൾ സമയം കുറച്ച് മാത്രമാണ് ഒടിടി കാഴ്‌ചയിൽ ലഭിക്കുക. ഈ വെല്ലുവിളി കൃത്യമായി ഏറ്റെടുക്കുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു സീരിസിന്റെ പിന്നിൽ പ്രവർത്തിച്ചവർ. l