സരോജ്‌ മുഖർജി: അനുശീലൻ സമിതിയിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌‐ 2

ഗിരീഷ്‌ ചേനപ്പാടി

               സരോജ് മുഖർജി ജ്യോതി ബസുവിനും പ്രമോദ് ദാസ് ഗുപ്‌തക്കും ഒപ്പം

പുരോഗമന ചിന്താഗതിക്കാരും കമ്യൂണിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടരുമായ ഏതാനും ചെറുപ്പക്കാർ ചേർന്ന്‌ ബർദ്വാൻ ഗ്രൂപ്പ്‌ രൂപീകരിച്ചു. സരോജ്‌ മുഖർജിയും ബിനോയ്‌കൃഷ്‌ണ ചൗധരിയും മറ്റും അതിലെ സജീവ അംഗങ്ങളായിരുന്നു. സാമ്യ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകാരിക്കാൻ ബർദ്വാൻ ഗ്രൂപ്പിന്‌ സാധിച്ചു.

കല്ലച്ചിലാണ്‌ പത്രത്തിന്റെ പ്രസിദ്ധീകരണ ജോലികൾ ചെയ്‌തിരുന്നത്‌. കുച്‌പത്‌ ഗ്രാമത്തിലെ സ്‌കൂളിൽ അധ്യാപകനായി സരോജ്‌ ചേർന്നു. സഹാധ്യാപകനായി ബിനോയ്‌ ചൗധരിയും ഉണ്ടായിരുന്നു. സ്‌കൂളിനടുത്ത്‌ ഒരു കടയുടെ മുകളിലത്തെ നിലയിലായിരുന്നു സരോജിന്റെ താമസം. പത്രത്തിന്റെ ജോലികൾ മിക്കവയും പൂർത്തിയാക്കുന്നതും അത്‌ വിൽപന നടത്തുന്നതും ഇവിടെയിരുന്നുകൊണ്ടായിരുന്നു. ‘സാമ്യ’യ്‌ക്കുവേണ്ടി ലേഖനങ്ങൾ സ്വയം തയ്യാറാക്കുന്നതിനും സമാനമനസ്‌കരിൽനിന്ന്‌ ലേഖനങ്ങൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. ലേഖനങ്ങൾ സംഘടിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം കൽക്കട്ടയ്‌ക്ക്‌ യാത്രചെയ്‌തു. ഈ സമയത്ത്‌ കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും നിരവധി നേതാക്കളുമായി പരിചയപ്പെടാനുള്ള അവസരം അദ്ദേഹത്തിന്‌ ലഭിച്ചു.

കോൺഗ്രസിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ സരോജ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനാണ്‌ മുൻഗണന നൽകിയത്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി അപ്പോഴേക്കും സുദൃഢമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവ്‌ അബ്ദുൾ ഹലീമിനെ കണ്ടപ്പോൾ കൃഷിക്കാരെയോ കർഷകത്തൊഴിലാളികളെയോ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ്‌ ഹലീം നിർദേശിച്ചത്‌. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച്‌ നല്ല ധാരണയായിരുന്നു സരോജിനുണ്ടായിരുന്നത്‌. അദ്ദേഹം കർഷകർക്കിടയിൽ പ്രവർത്തിച്ചു. സംഘടനയുണ്ടാക്കേണ്ടതിന്റെയും കൂട്ടായി വിലപേശേണ്ടതിന്റെയും ആവശ്യകതകൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. ബർദ്വാനിൽതന്നെ കിസാൻ സഭയുടെ യൂണിറ്റ്‌ അദ്ദേഹം മുൻകൈയെടുത്ത്‌ രൂപീകരിച്ചു.

ബർദ്വാൻ ഗ്രൂപ്പിലെ അംഗങ്ങൾക്ക്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം കലശലായി. ഇക്കാര്യം കൽക്കത്തയിലെത്തി മുസഫർ അഹമ്മദിനെ അറിയിക്കാൻ നിയോഗിക്കപ്പെട്ടത്‌ സരോജാണ്‌. ഓരോ വ്യക്തിയെയും നോക്കി, അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗങ്ങളാക്കുന്നതെന്ന്‌ മുസഫർ അഹമ്മദ്‌ വിശദീകരിച്ചു. ഇക്കാര്യം ബർദ്വാൻ ഗ്രൂപ്പിലെ സഹപ്രവർത്തകരെ അദ്ദേഹം അറിയിച്ചു.

അതനുസരിച്ച്‌ 1930 സെപ്‌തംബർ 30ന്‌ സരോജ്‌ മുഖർജി കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. അബ്ദുൾ ഹലീം, സോമനാഥ്‌ ലാഹിരി എന്നീ നേതാക്കളാണ്‌ സരോജിന്‌ മെമ്പർഷിപ്പ്‌ നൽകാനുള്ള ശുപാർശ നൽകിയത്‌. പാർട്ടി അംഗത്വം ലഭിച്ച്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ നാലുപേരെ ഉൾപ്പെടുത്തി വിദ്യാർഥി സെൽ രൂപീകരിക്കപ്പെട്ടു. സരോജ്‌ മുഖർജിയായിരുന്നു വിദ്യാർഥി സെല്ലിന്റെ സെക്രട്ടറി. വിദ്യാർഥികളെ സംഘടിപ്പിക്കുക, മീററ്റ്‌ ഗൂുഢാലോചനയുടെ പേരിൽ കള്ളക്കേസിൽപെടുത്തപ്പെട്ടവരെ സഹായിക്കാൻ പണപ്പിരിവ്‌ നടത്തുക എന്നിവയായിരുന്നു സരോജിനെയും മറ്റും ഏൽപിച്ച ചുമതലകൾ. ആ ജോലി സരോജും കൂട്ടരും ഭംഗിയായി നിർവഹിച്ചതോടെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലികളാണ്‌ അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചത്‌.

തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കൂ എന്നാണ്‌ പാർട്ടി അദ്ദേഹത്തോടാവശ്യപ്പെട്ടത്‌. ഈസ്റ്റ്‌ ബംഗാൾ റെയിൽവേ വർക്കേഴ്‌സ്‌ യൂണിയനെ ശക്തിപ്പെടുത്താൻ സരോജ്‌ നിയോഗിക്കപ്പെട്ടു. പകൽ മുഴുവൻ അദ്ദേഹം വിദ്യാർഥികൾക്കിടയിൽ പ്രവർത്തിച്ചു. സാധ്യമായ സ്‌കൂളുകളും കോളേജുകളും സന്ദർശിച്ചു. വിദ്യാർഥികളുടെ പ്രശ്‌നങ്ങളിൽ ഏർപ്പെട്ടു. അവരും മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ചു. സമരവും പ്രക്ഷോഭങ്ങളും ആവശ്യമുുള്ളിടത്ത്‌ അതിനു നേതൃത്വം കൊടുത്തു.

വൈകുന്നേരമാകുമ്പോൾ അദ്ദേഹം റെയിൽവേ തൊഴിലാളികൾക്കിടയിലാണ്‌ പ്രവർത്തിച്ചത്‌. റെയിൽവേ തൊഴിലാളികൾ അന്ന്‌ നിരവധി അടിച്ചമർത്തലുകളും അവഗണനകളുമാണ്‌ അനുഭവിച്ചത്‌. അതിനെ ചോദ്യംചെയ്യാൻ പര്യാപ്‌തമായ സംഘടനാശക്തി അവർക്കില്ലായിരുന്നു. കെട്ടുറപ്പുള്ള സംഘടനയുടെ ആവശ്യവും പ്രസക്തിയും തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിൽ സരോജും സംഘവും വിജയിച്ചു.

റെഡ്‌ ട്രേഡ്‌ യൂണിയൻ കോൺഗ്രസിന്റെ സമ്മേളനം ജാംഷെഡ്‌പൂരിലാണ്‌ ചേർന്നത്‌. യൂണിയന്റെ പ്രവർത്തകസമിതിയംഗമായി സരോജ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദിയും ഉർദുവും സംസാരിക്കുന്ന തൊഴിലാളികളായിരുന്നു ഏറെയും. അതുകൊണ്ടുതന്നെ അവർക്കിടയിൽ പ്രവർത്തിക്കുന്ന ട്രേഡ്‌ യൂണിയൻ നേതാക്കളും ആ രണ്ടു ഭാഷകളും നന്നായി സംസാരിക്കണം. എങ്കിൽ മാത്രമേ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിക്കൂ. സരോജ്‌ വളരെവേഗം ഹിന്ദിയും ഉർദുവും പഠിച്ചു. അതുമൂലം ഏതു സാധാരണക്കാരനുമായും ആശയവിനിമയം അതിവേഗം നടത്തുവാൻ സരോജിന്‌ സാധിച്ചു.

കൽക്കത്തയിൽ വിദ്യാർഥികൾക്കിടയിലും തൊഴിലാളികൾക്കിടയിലും പ്രവർത്തിച്ചുകൊണ്ടിരിക്കെ ഗണശക്തിയിൽ എഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ സരോജിനെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ലെനിനെക്കുറിച്ചുള്ള ലേഖനമാണ്‌ അധികാരികളെ പ്രകോപിപ്പിച്ചത്‌. സരോജ്‌ ബിഎസ്‌എസ്‌ ഓണേഴ്‌സിന്റെ പരീക്ഷ എഴുതുന്ന സമയമായിരുന്നു അത്‌. തിയറി പേപ്പറികളുടെ പരീക്ഷ കഴിഞ്ഞിരുന്നു. പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരുന്നപ്പോഴാണ്‌ പൊലീസ്‌ അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തത്‌.

ആ കേസിൽ ഒന്നരവർഷത്തെ തടവിന്‌ കോടതി സരോജിനെ ശിക്ഷിച്ചു. ഈ കേസിനൊപ്പം മറ്റൊരു കേസ്‌ കൂടി സരോജിനെതിരെ പൊലീസ്‌ രജിസ്റ്റർ ചെയ്‌തു. തൊഴിൽരഹിതർ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബ്രിട്ടീഷ്‌ ഗവൺമെന്റിനെതിരെ പ്രസംഗിച്ചു എന്നതായിരുന്നു കുറ്റം. ബ്രിട്ടീഷ്‌ ഗവൺമെന്റിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം ആ സർക്കാരിനെ അധികാരഭ്രഷ്‌ടമാക്കാൻ യുവജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന്‌ ആഹ്വാനംചെയ്‌തു. ഈ കേസിലും ഒന്നരവർഷത്തെ തടവിനാണ്‌ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്‌. ശിക്ഷ രണ്ടുംകൂടി ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന്‌ കോടതി വിധിച്ചു.

ജയിൽശിക്ഷ അനുഭവിക്കവെ, സരോജ്‌ മുഖർജി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ തടവുകാർക്കുനേരെ ജയിൽ അധികൃതർ കിരാതമായ മർദനം അഴിച്ചുവിട്ടു. തോക്കിൻപാത്തികൊണ്ടുള്ള അടിയേറ്റ്‌ സരോജിന്റെ മുതുകിൽ ആഴത്തിൽ മുറിവേറ്റു. അതിശക്തമായ പ്രതിഷേധമാണ്‌ ബംഗാളിലുടനീളം അലയടിച്ചത്‌. ബ്രിട്ടീഷ്‌ പാർലമെന്റിലും പ്രതിഷേധം മുഴങ്ങി. ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗം ഗാലേക്കർ ആണ്‌ പ്രശ്‌നം ഹൗസ്‌ ഓഫ്‌ കോമൺസിൽ അവതരിപ്പിച്ചത്‌.

ഒന്നരവർഷത്തെ തടവുശിക്ഷയുടെ കാലാവധി തീർന്നയുടൻ സരോജിനെ മോചിപ്പിച്ചു. അധികം താമസിയാതെ അദ്ദേഹത്തെ പൊലീസ്‌ വീണ്ടും അറസ്റ്റ് ചെയ്‌തു. l

(തുടരും)

Hot this week

ആണധികാരത്തെ ഞെട്ടിച്ച കെ സരസ്വതിയമ്മ

  കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ്...

അടിയുത്സവം

  ഉത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക...

സ്വകാര്യ വേദനയിൽ നിന്ന് സാമൂഹിക വിമർശനത്തിലേക്ക്: കൊളം കര കൊളം

  സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം...

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

Topics

ആണധികാരത്തെ ഞെട്ടിച്ച കെ സരസ്വതിയമ്മ

  കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ്...

അടിയുത്സവം

  ഉത്തര കേരളം തെയ്യത്തിന്റെയും ഉത്സവങ്ങളുടെയും നാടാണ്. ഈ ഉത്സവ ത്തിമർപ്പിനിടയിൽ കായിക...

സ്വകാര്യ വേദനയിൽ നിന്ന് സാമൂഹിക വിമർശനത്തിലേക്ക്: കൊളം കര കൊളം

  സാമൂഹിക ഇടകലരലുകളിൽ (Intersectionality) കേന്ദ്രികരിച്ചിരിക്കുന്ന കഥകളാണ് പുണ്യ സി. ആറിന്റെ കൊളം...

വെനസ്വേല: അമേരിക്കൻ സാമ്രാജ്യത്വക്കൊതിയുടെ തുടർച്ച

ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട്...

വർഗസമരവും മാധ്യമങ്ങളും‐ 16

കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ...

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...
spot_img

Related Articles

Popular Categories

spot_imgspot_img