ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ഡോ. അജീഷ്‌ പി ടി

രിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെ സാക്ഷിയാക്കിനടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ ചിറകരിഞ്ഞ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 ലോകകിരീടമുയർത്തി. ഇതോടെ ടി-20 ലോകകപ്പിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ ടീം, കിരീടം നിലനിർത്തുന്ന ആദ്യ ടീം, സ്വന്തംമണ്ണിൽ ലോകകപ്പ് ജയിക്കുന്ന ആദ്യ ടീം എന്നീ അപൂർവ്വനേട്ടങ്ങൾ ഇന്ത്യക്ക് സ്വന്തമായി. 2023-ലെ ഏകദിന ലോകകപ്പ്ഫൈനലിൽ ഇതേ മൈതാനത്തുണ്ടായ കയ്‌പേറിയ ഓർമകളെ മായ്ച്ചുകളയാൻ 96 റൺസിന്റെ ഏകപക്ഷീയവിജയം ഇന്ത്യയെ സഹായിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് നൽകിയ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറപാകിയത്. ടി-20 ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിൽ 50-ന് മുകളിൽ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തുന്ന ആദ്യ സഖ്യമായി ഇവർ മാറി. വെറും 21 പന്തിൽ 52 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും, സഞ്ജു സാംസൺ തന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം തുടർന്നു. എട്ട് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ 46 പന്തുകളിൽ നിന്ന് 89 റൺസാണ് ഈ മലയാളി താരം അടിച്ചുകൂട്ടിയത്. ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അർദ്ധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായും, തുടർച്ചയായി മൂന്നു മത്സരങ്ങളിൽ 80-ന് മുകളിൽ സ്കോർ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനായും സഞ്ജു ഇതോടെ മാറി. രണ്ടാംവിക്കറ്റിൽ ഇഷാൻ കിഷനുമായി ചേർന്ന് സഞ്ജു പടുത്തുയർത്തിയ 105 റൺസിന്റെ കൂട്ടുകെട്ട് കിവീസ് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു. ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ്പ്രകടനം ഇന്ത്യയെ 250 റൺസ് എന്ന കടമ്പ കടക്കാൻ സഹായിച്ചു.

256 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 19 ഓവറിൽ 159 റൺസിന് കിവീസ് പട നിലംപൊത്തി. സെമിഫൈനലിലെ പ്രകടനം ആവർത്തിച്ച ജസ്പ്രീത് ബുമ്രയുടെ മാന്ത്രികബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. നാല് ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര, ടി-20 ലോകകപ്പ് ഫൈനലിൽ നാല് വിക്കറ്റ്നേടുന്ന ആദ്യതാരമെന്ന റെക്കോർഡ് തന്റെപേരിൽ കുറിച്ചു. അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകളുമായി ബുമ്രയ്ക്ക് മികച്ച പിന്തുണനൽകി. ഓപ്പണർ ടിം സെയ്‌ഫർട്ട് പൊരുതിനോക്കിയെങ്കിലും ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നിവരെ തുടക്കത്തിലേ പുറത്താക്കി ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. മധ്യനിരയിൽ ഡാരിൽ മിച്ചലും മിച്ചൽ സാന്റ്നറും നടത്തിയ ചെറിയ പ്രതിരോധവും ബുമ്രയുടെ വേഗതയ്ക്ക് മുന്നിൽതകർന്നു. അഭിഷേക് ശർമ എടുത്ത അവസാനവിക്കറ്റോടെ സ്റ്റേഡിയം ഒന്നടങ്കം ആവേശക്കടലായി മാറി. ആധുനിക ക്രിക്കറ്റ് കേവലമൊരു കായികമത്സരം മാത്രമല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തിന്റെയും മാനസികകരുത്തിന്റെയും പോരാട്ടംകൂടിയാണെന്ന് 2026-ലെ ഈ ലോകകപ്പ് വിജയം അടിവരയിടുന്നു. മുൻകാലപരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്, ദൗർഭാഗ്യങ്ങളെപ്പോലും അകറ്റിനിർത്താൻ ടീം മാനേജ്‌മെന്റ് കാണിച്ച ജാഗ്രത താരങ്ങൾക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം പകർന്നുനൽകി. അഹമ്മദാബാദിലെ മൈതാനത്ത് വിരിഞ്ഞ 18 സിക്സറുകളും 19 ഫോറുകളും വെറുമൊരു കണക്കല്ല, മറിച്ച് ലോകക്രിക്കറ്റിലെ ഇന്ത്യയുടെ അനിഷേധ്യമായ കരുത്തറിയിക്കുന്ന പ്രഖ്യാപനമായിരുന്നു. ഒടുവിൽ അവഗണനകളുടെ മതിൽക്കെട്ടുകൾ തകർത്ത്, ലോകകപ്പ്ഫൈനലിലെ ടോപ് സ്കോററായി സഞ്ജു മാറുമ്പോൾ, അത് ലക്ഷക്കണക്കിന് യുവാക്കൾക്ക് പോരാട്ടവീര്യത്തിന്റെ വലിയൊരു പ്രതീകമായി മാറുന്നു. നിർണായകഘട്ടങ്ങളിൽ വിക്കറ്റുകൾവീഴ്ത്തി എതിരാളികളെ വിറപ്പിക്കുന്ന ബുമ്ര എന്ന ബൗളിംഗ്പ്രതിഭാസം ഇന്ത്യൻവിജയങ്ങളുടെ നട്ടെല്ലായി ഇന്നും തുടരുന്നു. കൃത്യമായ പ്ലാനിംഗും താരങ്ങളുടെ അസാമാന്യപ്രകടനവും ഒത്തുചേർന്നപ്പോൾ 2026-ൽ ഇന്ത്യ കുറിച്ചത് ക്രിക്കറ്റ്ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഇതിഹാസമാണ്. l

Hot this week

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

Topics

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...

അവസാനിക്കാത്ത യുദ്ധപർവ്വം

ഗാസക്കുശേഷം, അവശേഷിക്കുന്ന ഏക പാലസ്തീൻ തുരുത്തായ വെസ്റ്റ്ബാങ്ക് കൂടി വരുതിയിലാക്കി, വിശാല...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 21

യുദ്ധവും വഞ്ചകനായ കൗട്‌സ്‌കിയും ‘‘1914 ഒക്ടോബർ ആദ്യം ഞങ്ങൾ കണ്ടത്‌, പാരീസിൽനിന്ന്‌ മടങ്ങിയെത്തിയ...

യുദ്ധം നമ്മെ പഠിപ്പിക്കുന്നത്

ഒരു രാസായുധവുമുണ്ടായിരുന്നില്ല സദ്ദാം ഹുസൈന്റെ കയ്യിൽ. പക്ഷേ ആ പേരിലാണ് യൂഫ്രിട്ടീസ്...

ഇ എൻ മോഹൻദാസ്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ്‌ ഇക്കഴിഞ്ഞ...

പഹൽഗാം

2025 ഏപ്രിൽ 22ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ...
spot_img

Related Articles

Popular Categories

spot_imgspot_img