
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് സുനീത് ചോപ്ര. ഇംഗ്ലണ്ടിലെ ഉന്നതവിദ്യാഭ്യാസകാലത്തുതന്നെ ചോപ്ര പുരോഗമനപ്രസ്ഥാനങ്ങളോട് വലിയ ആഭിമുഖ്യമാണ് പുലർത്തിയത്. പലസ്‌തീൻ വിമോചനപ്രസ്ഥാനങ്ങളിലും വിദ്യാർഥി‐യുവജന മുന്നേറ്റങ്ങളിലും സജീവമായി പങ്കെടുത്തു. യുവാക്കളിൽ ആവേശം നിറയ്‌ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
സിപിഐ എമ്മിനും ബഹുജനപ്രസ്ഥാനങ്ങൾക്കും ഹിന്ദി മേഖലകളിൽ സ്വാധീനം വർധിപ്പിക്കാൻ ജാഗ്രതയോടെ പ്രവർത്തിച്ച നേതാവാണ് ചോപ്ര. അക്കാദമിക വേദികളിലായാലും വർഗസമരവേദികളിലായാലും ഫലപ്രദമായി രാഷ്‌ട്രീയം പറയാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ലണ്ടനിൽ പഠിക്കുന്ന കാലംമുതൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ചോപ്ര ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ ട്രഷററായിരുന്നു.
1941 ഡിസംബർ 24ന് അവിഭക്ത പഞ്ചാബിലെ ലാഹോറിലാണ് സുനീത് ചോപ്ര ജനിച്ചത്. അച്ഛൻ റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിന് അനുസരിച്ച് സുനീതിന്റെ സ്‌കൂൾ വിദ്യാഭ്യാസവും മാറിക്കൊണ്ടിരുന്നു. ഡൽഹിയിലെ സെന്റ് കൊളമ്പസ് സ്‌കൂൾ ഉൾപ്പെടെ പല സ്ഥലങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കൽക്കത്ത സെന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ലണ്ടനിലേക്ക് പോയി.
ലണ്ടനിൽ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഉപരിപഠനം നടത്തിയ സമയത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുക്കുന്നത്. ഇന്ത്യയിലെ മടങ്ങിയെത്തിയ ചോപ്ര ജെഎൻയുവിൽ വിദ്യാർഥിയായി. ജെഎൻയു വിദ്യാർഥി യൂണിയന്റെ ഭരണഘടന തയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ചോപ്രയായിരുന്നു.
സുനീത് ചോപ്ര ജെഎൻയുവിൽ വിദ്യാർഥിയായിരിക്കെയാണ് 1975 ജൂൺ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് അർധരാത്രിയിൽ ഒരു മാധ്യമപ്രവർത്തകൻ, സുനീത് ചോപ്രയെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാര്യം വിളിച്ചറിയിച്ചു. എസ്‌എഫ്‌ഐ നേതാവായിരുന്ന അദ്ദേഹം അടുത്ത മുറിയിൽ താമസിച്ചിരുന്ന സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി മേജർ ജയ്‌പാൽ സിങ്ങിനെ അറിയിക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പൊലീസ് ജയ്‌പാൽ സിങ്ങിനെ അറസ്റ്റ് ചെയ്‌തുകഴിഞ്ഞിരുന്നു. എന്നാൽ സോഷ്യലിസ്റ്റ് നേതാവായിരുന്ന സുരേന്ദ്രമോഹനെ പൊലീസ് പിടിയിൽനിന്ന് മോചിപ്പിക്കാൻ രക്ഷിക്കാൻ സുനീത് ചോപ്രയ്‌ക്ക് സാധിച്ചു. സുനീത് വിവരമറിയിച്ചതനുസരിച്ച്, അന്ന് പട്‌നയിലായിരുന്ന സുരേന്ദ്രമോഹനെ അദ്ദേഹത്തിന്റെ ഭാര്യ വിവരമറിയിച്ചു. അതനുസരിച്ച് പൊലീസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടാൻ സുരേന്ദ്രമോഹന് സാധിച്ചു.
ഛാത്ര സംഗ്രാം എന്ന പത്രം സുനീതിന്റെ നേതൃത്വത്തിൽ അന്ന് പുറത്തിറങ്ങിയിരുന്നു. അടിയന്തരാവസ്ഥ പിൻവലിക്കുന്നതുവരെ പത്രം മുടക്കംകൂടാതെ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും സാധിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതറിഞ്ഞതോടെ വിദ്യാർഥി നേതാക്കളും മറ്റ് രാഷ്‌ട്രീയനേതാക്കളും ഒളിവിൽ പോയി. പൊലീസ് എല്ലായിടത്തും രാഷ്‌ട്രീയ പ്രവർത്തകരെ വേട്ടയാടാൻ പരക്കംപാഞ്ഞു. എന്നാൽ സുനീത് ചോപ്ര പൊലീസിനെ വകവെക്കാതെ ക്യാമ്പസിലെത്തി. കാന്റീനിൽ പോയി ഭക്ഷണം കഴിച്ചു. പൊലീസ് ഈ വിവരം അറിഞ്ഞു. അന്നു രാത്രി രണ്ടായിരത്തോളം പൊലീസുകാരാണ് സർവ സന്നാഹങ്ങളോടുംകൂടി ജെഎൻയു ക്യാമ്പസിലെത്തിയത്. സത്‌ലജ് ഹോട്ടലിന്റെ മേൽക്കൂരയിൽ കിന്നുറങ്ങുകയായിരുന്ന സുനീതും കൂട്ടുകാരും പൊലീസിനെ കണ്ടു. ഒരു ജാപ്പനീസ് വിദ്യാർഥി സ്വന്തം മുറിയിൽ ഒളിപ്പിച്ചുകൊണ്ട് സുനീതിനെ പൊലീസിൽനിന്ന് രക്ഷിച്ചു. ഒരു കാരണവും പറയാതെ 64 വിദ്യാർഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ അതിശക്തമായി പ്രതിരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തതിന്റെ പേരിൽ രണ്ട് വിദ്യാർഥി നേതാക്കൾ ക്യാമ്പസിൽനിന്ന് പുറത്താക്കപ്പെട്ടു. സുനീത് ചോപ്രയും പ്രകാശ് കാരാട്ടുമായിരുന്നു ആ വിദ്യാർഥി നേതാക്കൾ. ഈ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജെഎൻയു അധികൃതർക്ക് എ കെ ജി കത്തയയ്‌ക്കുകയുണ്ടായി.
പാർട്ടി നിർദേശപ്രകാരം ഒളിവിൽ പോയ ചോപ്ര, പൊലീസിനെ അതിവിദഗ്‌ധമായി കബളിപ്പിച്ചുകൊണ്ടിരുന്നു. താടിവടിച്ചും പാശ്ചാത്യരീതിയിൽ വസ്‌ത്രധാരണം നടത്തിയും വളരെ പ്രഗത്‌ഭമായി ആൾമാറാട്ടം നടത്തി. വടക്കെ ഇന്ത്യയിലെ വിവിധ കോളേജുകളിലും സർവകലാശാല ക്യാമ്പസുകളിലും അദ്ദേഹം ഒളിവിൽ കഴിഞ്ഞു. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രക്ഷോഭങ്ങൾ നയിക്കാൻ സുനീത് ചോപ്ര മുൻകൈയെടുത്തു. സാധാരണക്കാരുടെ ജീവിതരീതികളും ശൈലികളും സ്വായത്തമാക്കിയ അദ്ദേഹം പാവപ്പെട്ടവരുമായി വളരെവേഗം താദാത്മ്യം പ്രാപിച്ചു. ലോകത്തെവിടെയും ഇന്ത്യയിലുമുള്ള രാഷ്‌ട്രീയ ചലനങ്ങൾ സൂക്ഷ്‌മമായി മനസ്സിലാക്കാനും അവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രചരിപ്പിക്കാനും അദ്ദേഹം നിരന്തരം ശ്രദ്ധിച്ചു. നരവംശശാസ്‌ത്രം, ചിത്രകല, സാഹിത്യം തുടങ്ങിയ മേഖലകളിൽ അഗാധമായ പാണ്ഡിത്യം ചോപ്രയ്‌ക്കുണ്ടായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച ലേഖനങ്ങളും കവിതകളും ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
മരണംവരെ ഇന്തോ‐ഉത്തരകൊറിയ സൗഹൃദസമിതിയുടെ നേതാവായിരുന്നു ചോപ്ര. ഉത്തരകൊറിയ സന്ദർശിച്ച അദ്ദേഹം അമേരിക്കയുടെ അതിക്രമങ്ങൾക്കെതിരെ നിരന്തരം എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രതിഷേധിച്ചു.
ക്യൂബ, വിയറ്റ്‌നാം, ചൈന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ചോപ്ര നിരന്തരം ബന്ധം പുലർത്തിയിരുന്നു.
1995 മുതൽ 2015 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം പ്രവർത്തിച്ചു. കർഷകത്തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1991 മുതൽ 2023ൽ മരിക്കുന്നതുവരെ ആ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടർന്നു. കേരളവുമായി വളരെ അടുത്ത ആത്മബന്ധമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. നിരവധി സാംസ്‌കാരിക സമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുത്ത് കനപ്പെട്ട പ്രഭാഷണങ്ങളും അദ്ദേഹം നടത്തി.
ഇന്ത്യയിലെ എണ്ണംപറഞ്ഞ കലാനിരൂപകരിലൊരാളായിരുന്ന സുനീത് ചോപ്രയുടെ പംക്തി പല ദേശീയപത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
ഡൽഹിയിലെ രാംലീല മൈതാനത്ത് 2023 ഏപ്രിൽ അഞ്ചിന് നിശ്ചയിക്കപ്പെട്ട തൊഴിലാളി‐കർഷക റാലിയിൽ പങ്കെടുക്കാൻ ഗുരുഗ്രാമിൽനിന്ന് ഡൽഹിയിലേക്ക് മെട്രോ ട്രെയിനിൽ പോകവെ ഏപ്രിൽ 4ന് കുഴഞ്ഞുവീണ് അദ്ദേഹം അന്തരിച്ചു. ഈ റാലിയുടെ പ്രചാരണപ്രവർത്തനങ്ങളിൽ അനാരോഗ്യം വകവെക്കാതെ ദിവസങ്ങളോളമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സുമിത്ര ചോപ്രയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി.
ജീവിതാവസാനം വരെ പ്രക്ഷോഭകാരിയായിരുന്ന അദ്ദേഹം അവസാനശ്വാസം വരെയും മാതൃകാ കമ്യൂണിസ്റ്റായി പ്രവർത്തിച്ചു. സന്പന്നമായ കുടുംബപശ്ചാത്തലത്തിന്റെ സുഖസൗകര്യങ്ങൾ സന്തോഷത്തോടെ ഉപേക്ഷിച്ചുകൊണ്ടാണ് സുനീത് ചോപ്ര വർഗസമര രാഷ്‌ട്രീയത്തിന്റെ ഭാഗമായി മാറിയത്. l




