
മെയ് 11ന് ടി കെ പദ്മിനിയുടെ ഓർമ്മദിനമാണ്. 1940 മെയ് 12ന് പൊന്നാനിയിലെ കാടഞ്ചേരിയിൽ ജനിച്ച പദ്മിനി സ്കൂൾ പഠന കാലത്തെ ചിത്രങ്ങൾ വീട്ടിൽ കൊണ്ടുവന്നു അമ്മാവനായ ടി കെ ദിവാകര മേനോനെ കാണിക്കാറുണ്ടായിരുന്നു. ചിത്രങ്ങളിൽ അദ്‌ഭുതകരമായ പ്രത്യേകതകൾ കണ്ടിരുന്നതായി അദ്ദേഹത്തെ ഏതാണ്ട് ഇരുപത്തിയഞ്ചുവർഷം മുൻപ് കണ്ടപ്പോൾ ഈ ലേഖകനോട് പറഞ്ഞിരുന്നു. പദ്മിനിയുടെ ചിത്രങ്ങൾ രണ്ടു തരത്തിൽ രേഖപ്പെടുത്തിയതായി തിരിച്ചറിയാം. ആദ്യകാലത്ത് അവരെ ആകർഷിച്ചതും ചിത്രപ്പെടുത്തിയതും വീടിനടുത്തുള്ള കാവുകളിലെ ഉത്സവങ്ങളും അവിടുത്തെ കൽത്തറയും കൽവിളക്കുകളുമൊക്കെയായിരുന്നു. താൻ നേരിട്ട് കാണുന്ന കാഴ്ചകളുടെ തനിയാവർത്തനമായിരുന്നില്ല അതൊന്നും. മികച്ച വൈഭവം പ്രകടമാക്കുന്ന ഒരു ചിത്രകാരിയുടെ ചിത്രസമർപ്പണമായിരുന്നു അതെല്ലാം. ഇങ്ക് വർക്കിലുള്ള ഡ്രോയിങ് സൂക്ഷ്മവും സ്ഥൂലവും ആയിരുന്നു. ഗ്രാമീണ മനുഷ്യരും സർപ്പകാവുകളുമെല്ലാം ഇങ്ങനെ അവർ അടയാളപ്പെടുത്തി.
പദ്മിനിയുടെ ചിത്രപഠനകാര്യത്തിൽ പൊന്നാനി എ വി ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്ന കെ എൽ ദേവസി പ്രത്യേക താല്പര്യമെടുത്തിരുന്നു. കവി ഇടശ്ശേരിയുടെ വീട് അധികം ദൂരെയായിരുന്നില്ല. അദ്ദേഹത്തിന്റെ കവിതകൾക്ക് ചിത്രഭാഷ്യമൊരുക്കി അദ്ദേഹത്തെ കാണിക്കാൻ പോകുമായിരുന്നു. അവിടെ താമസിച്ച് ദേവസി മാസ്റ്റർ ക്ലാസ്സെടുക്കുന്ന നിലയും ഉണ്ടായിരുന്നു. മദിരാശി കോളേജ് ഓഫ് ആർട്സിൽ നിന്നും കോഴ്സ് കഴിഞ്ഞു വന്നിരുന്ന എം വി ദേവനും നമ്പൂതിരിയും പദ്മിനിയെ പരമാവധി സഹായിക്കുകയുണ്ടായി. മദിരാശിയിൽ ചിത്രകല പഠിക്കണമെന്ന ആഗ്രഹം പദ്മിനി കുടുംബക്കാരോട് പ്രകടിപ്പിച്ചിരുന്നു. പക്ഷേ വീട്ടുകാർ പലരും എതിർപ്പ് പ്രകടിപ്പിച്ചു. എങ്കിലും പദ്മിനി പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ ഇടശ്ശേരിയുടെ ഇടപെടൽ അമ്മാവൻ വഴി നടത്തി. നിർബന്ധത്തിനു വഴങ്ങി മദിരാശിയിൽ കോളേജ് ഓഫ് ആർട്സിൽ പ്രവേശനത്തിന് ചെന്നു. പ്രവേശനം ശരിയായ പദ്മിനിയുടെ ചിത്രങ്ങൾ അനിതരസാധാരണ പാടവം പ്രകടിപ്പിക്കുന്നതായിരുന്നു എന്നാണ് കെ സി എസ് പണിക്കർ അഭിപ്രായപ്പെട്ടത്. ഈ അസാധാരണ പാടവം കാരണം ആറുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സ് ഡബിൾ പ്രമോഷൻ ലഭിക്കുകയും അഞ്ചു വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കുകയുമായിരുന്നു. കോഴ്സ് പൂർത്തിയായതോടെ മദിരാശി, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്താൻ പദ്മിനിക്കു കഴിഞ്ഞു.
പദ്മിനിയുടെ ചിത്രങ്ങൾ പ്രധാനമായും സാമൂഹ്യമായ തിന്മകൾക്കെതിരെയായിരുന്നു. ഇരുണ്ട നിറങ്ങളുടെ, പ്രത്യേകിച്ച് കറുപ്പിന്റെ ആധിക്യത്തോടെ രേഖപ്പെടുത്തിയ പെയിന്റിങ്ങുകളായിരുന്നു ഏറെയും. ഏറ്റവും ഒടുവിൽ വരച്ച ചിത്രം പട്ടം പറപ്പിക്കുന്ന പെൺകുട്ടിയുടെ ചിത്രം എന്നതായിരുന്നു. ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ പ്രസവസമയത്താണ് പദ്മിനി വിടപറഞ്ഞത്.
യാഥാസ്ഥിതിക സമൂഹത്തിന്റെ സ്ത്രീവിരുദ്ധമായ നിലപാടുകളും സ്‌ത്രീസ്വാതന്ത്ര്യത്തിന്മേൽ എല്ലാവിധ അടിച്ചമർത്തലുകളും ഉണ്ടായിരുന്ന ഒരുകാലത്താണ് അവർ ജീവിച്ചത്. പെണ്ണുടലിന്റെ ഇടപെടൽ രാഷ്ട്രീയം നന്നായി ബോധ്യമുണ്ടായിരുന്ന പദ്മിനി ആ ബോധ്യത്തോടെ തന്നെയാണ് ചിത്രങ്ങൾ പൂർത്തിയാക്കിയതും. ഇരുണ്ട ആഴങ്ങളുടെ അതീവ ഗർത്തം ജീവിതത്തിന്റെതന്നെ ഗർത്തങ്ങളായി എങ്ങനെ സമർപ്പിക്കാമെന്നു തിരിച്ചറിഞ്ഞ ചിത്രകാരിയായിരുന്നു പദ്മിനി. അടുക്കളയുടെ കരിപുരണ്ട ജീവിതത്തിൽനിന്നും പ്രകാശമാനമായ അന്തരീക്ഷത്തിലേക്കുള്ള യാത്ര പദ്മിനിയുടേത് മാത്രമല്ല ഏതൊരു സ്ത്രീയുടെയും അനിവാര്യതയാണെന്ന് അവർ വിശ്വസിച്ചു. വലിയ ആശയം കൊണ്ട് സമ്പന്നമാക്കിയ ചെറിയ ക്യാൻവാസുകളായിരുന്നു അവരുടേത്. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല അവർ. പക്ഷേ അവരുടെ സകല മൗനത്തേയും ലംഘിക്കുന്ന വാചാലത അവരുടെ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. പട്ടം പറപ്പിക്കുന്ന സ്ത്രീ എന്ന ചിത്രത്തെ ആധാരമാക്കിയുള്ള ശില്പം കുറ്റിപ്പുറം പാലത്തിനു സമീപം സ്ഥാപിച്ചതും അവിടെ അവരുടെ ഓർമ്മക്കായി മിനി പാർക്ക് പണിതതും ഈ ലേഖകൻ ലളിതകലാ അക്കാദമി സെക്രട്ടറിയായിരിക്കുമ്പോഴാണ്. ആധുനിക ചിത്രകലയുടെ പെയ്തിറക്കത്തിനിടയിൽ അതിനെ ആത്മാർത്ഥമായി സജീവപ്പെടുത്തിയ, കാലത്തിനും മുമ്പേ നടന്ന ചിത്രകാരി എന്ന നിലയിൽ കലാലോകം എക്കാലവും പദ്മിനിയെ ഓർക്കും എന്നതിൽ സംശയമില്ല. l




