
യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ “ഹിഡുംമ്പി” എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട എന്നാൽ രാക്ഷസകുലത്തിൽ ഏറ്റവും ശക്തയായ കഥാപാത്രമായ ഹിഡുംബി യുമായി എഴുത്തുകാരി നേരിട്ട് സംവദിക്കുന്നതാണ് നോവൽ. മഹാഭാരത്തിൽ നിന്നും കേട്ടു മനസ്സിലാക്കിയ കഥയിൽനിന്നും തനിക്ക് ഇനിയും ബോധ്യമാകേണ്ട ഉത്തരങ്ങൾ ഹിഡുംമ്പിയിൽ നിന്ന് തന്നെ ചോദിച്ചറിയുക വഴി ഹിഡുംബ വനത്തിന്റെ നിഗൂഢ സൗന്ദര്യവും അതിമനോഹരിയായ ഹിഡുംബിയുടെ ആകാര വർണ്ണനയും എല്ലാം കൂടിച്ചേരുമ്പോൾ ഈ നോവൽ വേറിട്ട് നിൽക്കുന്ന ഒരു സൃഷ്ടിയാണ്.
പുറത്തുനിന്നും ആരും കടന്നുവരുവാൻ വയ്യാത്ത വിധം അത്ര ശക്തമായിരുന്നു ഹിഡുംബവനം. ഹിടുംബന്റെ സുഹൃത്തുക്കളും വനത്തിന്റെ കാവൽക്കാരുമായ ചതുർമുഖർ, സുഹൃത്തും സഹോദരനുമായ പക്ഷി സുഹൃത്ത്ദൈത്യൻ , ഓരോരുത്തരും വായനക്കാരിൽ മറക്കാനാവാത്ത സാന്നിധ്യമാകുന്നുണ്ട് നോവലിൽ. തന്റെ സാമ്രാജ്യത്തിന്റെ ഉള്ളിലേക്ക് ശത്രുക്കൾ കടന്നു വന്നാൽ അവരെ നേരിടുന്നതിനായി പുറമേ നിന്നും ചതുർമുഖർ കൊണ്ടുവന്ന ആത്രേയൻ തനിക്കറിയാവുന്ന മുഴുവൻ വിദ്യകളും ഹിടുംബനെയും കൂട്ടരെയും പിന്നെ ഹിടുംബിയേയും അഭ്യസിപ്പിക്കുമ്പോഴാണ് ആത്രേ യനോട് നമുക്ക് കൂടുതൽ ഇഷ്ടം തോന്നുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പൂർണ്ണത നാം അവിടെ ദർശിക്കുന്നു. അവസാനം തന്റെ ഗുരുവിനെ ചിത ഒരുക്കി ചെയ്തുതീർക്കേണ്ട കർമ്മങ്ങളെ സംബന്ധിച്ച് പഠിച്ച ശേഷം അതേ ചിതയിൽ ഭസ്മം ആക്കി മാറ്റുന്നത് തന്റെ രാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ് എന്നതിനാൽ യാതൊരു കുറ്റബോധവും ഹിഡുംബനു തോന്നുന്നില്ല.

രാക്ഷസകുലത്തിന്റെ ഒരേയൊരു രാജാവായ ഹിഡുംബന്റെ അരുമ സഹോദരിയായ ഹിഡുംബി അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട് വനത്തിൽ എത്തിയ കുന്തി പുത്രൻ ഭീമനെ കണ്ടുമുട്ടുകയും തനിക്ക് നല്ലൊരു കേൾവിക്കാരിയെ കിട്ടിയതിൽ സന്തോഷിച്ച ഭീമൻ ഹീഡുംബിയുടെ മുൻപിൽ മനസ്സ് തുറക്കുന്നു. പാണ്ഡവരിൽ നിന്നും ഉപരി മാതാവ് കുന്തിയിൽ നിന്നും പലപ്പോഴായി അനുഭവപ്പെട്ട ഒറ്റപ്പെടുത്തലുകൾ, തുടർന്ന് അവന്റെ ആകാരസൗന്ദര്യത്തിൽ മതി മറന്ന ഹിഡുംബി തനിക്ക് ഹിഡുംബ നെന്ന കരുത്തനായ സഹോദരൻ ഉണ്ടെന്ന കാര്യം മറച്ചു വച്ചുകൊണ്ട് പ്രണയിക്കുകയും ചെയ്യുന്നു. ഭീമനും ഹിഡുംബിയും തമ്മിലുള്ള പ്രണയം എത്ര ഭംഗിയായി ആണ് സിന്ദൂരി വിവരിച്ചിരിക്കുന്നത്. കഠിന പ്രയത്നം ചെയ്ത് തന്റെ കളിക്കൂട്ടുകാരൻ കൊണ്ടുവരുന്ന അമൂല്യ പുഷ്പങ്ങൾ കോർത്തു കൊണ്ട് ഹീഡുംബി തന്റെ സമ്മാനമായി ഭിമനുനൽകുന്ന പ്രണയമാല്യം അവരുടെ പ്രണയത്തിന്റെ ആത്മാർത്ഥത വെളിവാക്കുന്നു.
നോവലിൽ ഉടനീളം ഹിഡുംബി എന്ന സ്ത്രീ കേവലം സ്ത്രീയെന്ന പദവിയിൽ ഊന്നി നിൽക്കാതെ ഒരു രാജ്യത്തെ മുഴുവൻ ഭരിക്കാൻ കഴിയുന്ന ശക്തയായ ഒരു ഭരണാധികാരിയായി വാഴുന്നത് ഏറെ സന്തോഷം നൽകുന്നതാണ്.തന്റെ ചൂണ്ടുവിരലിൽ രാക്ഷസകുലത്തെ ആകമാനം നിർത്താൻ കഴിഞ്ഞ ഹിഡുംബി എന്ന കഥാപാത്രം ശക്തമായി തന്നെ വായനക്കാരിൽ എക്കാലവും നിലനിൽക്കും. അത്രമേൽ ശ്രദ്ധയോടും കരുതലോടും കൂടി തന്റെ പ്രജകളെ കാത്തു പരിപാലിച്ചിരുന്ന ഹിഡുംബന് തന്റെ പ്രാണന്റെ പ്രാണനായ കുഞ്ഞനുജത്തിയുടെ ഭീമനോടുള്ള കടുത്ത പ്രണയം അറിയാൻ കഴിയുന്നത് തന്റെ ശരീരത്തിൽ നിന്നും പ്രാണൻ വിട്ടകലുന്നതിന് മുൻപ് മാത്രമായിരുന്നു. ജീവൻ വിട്ട് അകലുന്നത് വരെ ഹിടുംബൻ നിലനിർത്തിയ നീതിബോധം ശ്രദ്ധേയമാണ് തന്റെ സഹോദരനെ ചതിയിലൂടെ കൊലപ്പെടുത്തിയ ഭീമന് നൽകുന്ന കടുത്തശിക്ഷയിൽ ഒട്ടും മനസ്ഥാപം തോന്നുന്നില്ല ഹിഡുംബിക്ക്. ഒരുപാട് ചോദ്യങ്ങളുമായി ഹിഡുംബ വനത്തിന്റെ ഇരുണ്ട പാതയിലൂടെസിന്ദൂരിയോടൊപ്പം നടന്നത് ഏറെ വ്യത്യസ്ത അനുഭവമായിരുന്നു. വായിച്ചു തീരുവോളം ഒട്ടും വിരസത തോന്നാതെ അത്രമേൽ അടുക്കോടും ചിട്ടയോടും കൂടി വളരെ മനോഹരവുമായി എന്നാൽ അനുവാചകനിൽ ജിജ്ഞാസ ഉണർത്തുന്ന “ഹിഡുംബി “എന്ന ഈ നോവൽ മഹാഭാരതത്തിന്റെ ഒരു പുനർവായന എന്നതിലുപരി ആരും അധികം ചർച്ച ചെയ്തിട്ടില്ലാത്ത, ശ്രദ്ധിക്കാത്ത ഒരു വിഭാഗത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുക ആയിരുന്നു എന്ന് തന്നെ പറയാം.





