
മസാച്യുസെറ്റ്സിലെയും മിഷിഗണിലെയും നഴ്സുമാർ പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ‐ ബ്രിഗം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ (MGB) നഴ്സുമാർ ജൂലൈ എട്ടിന് ഏകദിന പണിമുടക്കും, MyMichigan മെഡിക്കൽ സെന്ററിലെ നഴ്സുമാർ ത്രിദിന പണിമുടക്കുമാണ് നടത്തിയത്. 25‐ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യമാകെ സ്വാതന്ത്ര്യ ദിനാഘോഷവാരമായി പ്രഖ്യാപിച്ചിട്ടുള്ള ഈ ആഴ്ചയുടെ അവസാനംതന്നെ നഴ്സുമാർ നടത്തുന്ന ഈ പണിമുടക്ക് അമേരിക്കയിലെ തൊഴിൽ രംഗത്തിന്റെ അസ്ഥിരതയും അനിശ്ചിതാവസ്ഥയും അരക്ഷിതാവസ്ഥയും പ്രകടമാക്കുന്നതാണ്.
എംജിബി ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന 4000 നഴ്സുമാരാണ് ജൂലൈ എട്ടിന് രാവിലെ 7 മണിക്ക് ആരംഭിച്ച ഏകദിന പണിമുടക്കിൽ പങ്കെടുത്തത്. മസാച്യുസെറ്റ്സ് നഴ്സസ് അസോസിയേഷനും ആശുപത്രി അധികൃതരും തമ്മിലുള്ള അവസാനഘട്ട ഒത്തുതീർപ്പ് ചർച്ചകളും പരാജയപ്പെട്ടതിനെ തുടർന്നാണ് അസോസിയേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കുറഞ്ഞ കൂലി, അമിതമായ ജോലിഭാരം, സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവ്, താൽക്കാലിക തൊഴിൽ സംവിധാനത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് പരിഹാരം കാണണമെന്ന് പലതവണ ആശുപത്രി ബോർഡ് അധികൃതരോടും ഉടമസ്ഥരോടും ജീവനക്കാർ ആവശ്യമുന്നയിച്ചതാണ്. എന്നാൽ പല ഘട്ടങ്ങളിലായി നടത്തിയ കൂടിയാലോചനകളിലെല്ലാം നിലവിൽ സ്വീകരിച്ചിട്ടുള്ള നയസമീപനത്തിൽനിന്ന് ഒരടിപോലും വ്യതിചലിക്കാൻ തങ്ങൾ തയ്യാറല്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. 4000 നഴ്സുമാർക്കുപുറമേ എംജിബി ഹോം കെയറിലെ 450 ഓളം ക്ലിനീഷ്യന്മാരും ഈ പണിമുടക്കിൽ പങ്കെടുത്തു. അവർ ആവശ്യപ്പെടുന്നതുപ്രകാരം ഒരു കരാർ നടപ്പാക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ബ്രെയിൻട്രീ എന്ന കുത്തക കമ്പനിയുടെ കീഴിലുള്ള എംജിബി ഹോം കെയർ വ്യക്തമാക്കിയതിനെ തുടർന്ന് അവരും പണിമുടക്കിൽ അണിനിരക്കുകയായിരുന്നു. നിർദ്ദിഷ്ട കരാറിന്റെ ആദ്യ വർഷത്തിലെ ‘പൂജ്യം ശതമാനം കൂലി വാഗ്ദാനം’ എന്ന തൊഴിലാളികളെ അപഹസിക്കുന്ന നിലപാടിൽ നിന്നും മാറിചിന്തിക്കാൻ ഉടമസ്ഥർ തയ്യാറല്ലെന്നും സ്റ്റാഫുകളുടെ എണ്ണക്കുറവ് പരിഹരിക്കണമെന്നും താൽക്കാലിക ജീവനക്കാരെ അധികമായി നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യത്തെയും സമാനമായിതന്നെ നിഷേധിക്കുകയായിരുന്നു എന്നും ചർച്ചയിൽ പങ്കെടുത്ത യൂണിയൻ പ്രതിനിധികൾ പറയുന്നു.
ആശുപത്രിയും ഹോംകെയർ കമ്പനിയും ഒരു വശത്തും മറുവശത്ത് ജീവനക്കാരും തമ്മിലുള്ള ഈ പോര് തുടങ്ങിയിട്ട് എട്ടു മാസത്തോളമായിരിക്കുന്നു. ഇക്കാലമത്രയും നിരന്തരം ചർച്ചകൾ നടന്നുവെങ്കിലും ഒന്നുംതന്നെ ഫലവത്തായിരുന്നില്ല. അധികൃതരുടെ നിഷേധ സമീപനവും തൊഴിലാളിവിരുദ്ധ മനോഭാവവും ആയിരുന്നു അതിനു കാരണം. അവസാനഘട്ട ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് അസോസിയേഷൻ താക്കീത് നൽകിക്കൊണ്ട് ഏകദിന പണിമുടക്ക് നടത്തിയത്. പണിമുടക്കിൽ 4000 പേർ പങ്കെടുത്തു.
മസാച്യുസെറ്റ്സിൽ നാലുപേരടങ്ങിയ ഒരു കുടുംബത്തിന് ജീവിക്കണമെങ്കിൽ ആവശ്യമായിവരുന്ന ജീവിത ചെലവ് വളരെ കൂടുതലാണ്. ജീവിത ചെലവ് വർദ്ധിക്കുകയും തൊഴിൽ ഭാരം ഇരട്ടിയാകുകയും അതേസമയം കുറഞ്ഞ കൂലി മാത്രം ലഭിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമാണ്. ‘‘പണിമുടക്ക് ഒഴിവാക്കുന്നതിനുവേണ്ടി എത്രവട്ടം വേണമെങ്കിലും കൂടിയാലോചന നടത്തുവാൻ ഈ ആശുപത്രിയിലെ 4000 നഴ്സുമാരും തയ്യാറായിരുന്നു; പക്ഷേ ചർച്ച നടത്തുന്ന മേശയ്ക്ക് ചുറ്റും ഇരിക്കുമ്പോൾ എം ജി ബി ആശുപത്രി അധികൃതർ ഞങ്ങളോട് പറഞ്ഞത് പൂജ്യം ശതമാനം ഓഫർ എന്നതിൽ നിന്നും അണുവിട ചലിക്കുവാനോ ആരോഗ്യ ഇൻഷുറൻസും താൽക്കാലിക തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും സംബന്ധിച്ച നിർണായക വിഷയങ്ങൾ പരിഗണിക്കുവാനോ തങ്ങൾ യാതൊരു കാരണവശാലും തയ്യാറാവില്ല എന്നാണ്‐ മസാച്യുസെറ്റ്‌സ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹിയായ കെല്ലി മോർഗൻ പറയുന്നു.’’
കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിലെ വിവിധ ഇടങ്ങളിൽ വിവിധ വിഭാഗം തൊഴിലാളികൾ സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കും തുച്ഛമായ കൂലിക്കുമെതിരായി പണിമുടക്കിൽ ഏർപ്പെടുകന്നു. യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റന്റ്, ടീച്ചിംഗ് അസിസ്റ്റന്റുമാർ, പ്രൊഫസർമാർ, റീട്ടെയിൽ മേഖലയിലെ തൊഴിലാളികൾ, സ്റ്റാർബക് ജീവനക്കാർ, ആമസോൺ തൊഴിലാളികൾ എന്നിവരെല്ലാം സമരങ്ങളിൽ ഏർപ്പെടുകയുണ്ടായി. മിഷിഗണിയിലെ നഴ്സുമാരുടെ പണിമുടക്കിനും നിദാനമായിട്ടുള്ള കാരണം കുറഞ്ഞ കൂലിയും കൂടുതൽ തൊഴിൽഭാരവും എന്നാൽ സ്റ്റാഫുകളുടെ എണ്ണക്കുറവും എന്നിങ്ങനെ സുരക്ഷിതമില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ 250‐ാം വാർഷികം നിറഞ്ഞാഘോഷിക്കുന്ന അമേരിക്കയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും യഥാർത്ഥ സ്ഥിതി വ്യക്തമാക്കുന്നതാണ് ഈ പണിമുടക്കുകൾ. l





