
ബ്രസീലിലെ ലുല ഗവൺമെന്റ് രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി വരുത്താനൊരുങ്ങുന്നു. ആഴ്ചയിൽ 6 തൊഴിൽദിനങ്ങൾ ആയിരുന്നതിൽനിന്ന് അഞ്ചു തൊഴിൽ ദിനങ്ങളും രണ്ടു ദിവസം വിശ്രമവും എന്ന രീതിയിലേക്ക് മാറ്റുവാനുള്ള നിർദിഷ്ട ഭരണഘടനാ ഭേദഗതി 2026 മെയ് 27ന് ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ രണ്ടാം റൗണ്ട് അംഗീകാരവും നേടി. അഞ്ചു തൊഴിൽ ദിനങ്ങളാക്കി മാറ്റുമ്പോൾ മൊത്തം ആഴ്ചയിലെ അധ്വാന സമയം 40 മണിക്കൂർ എന്ന നിലയിലേക്ക് മാറ്റുവാനാണ് തീരുമാനം. നിർദിഷ്ട ഭേദഗതി ചേമ്പർ ഓഫ് ഡെപ്യൂട്ടിസിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ 461 അനുകൂല വോട്ടുകളാണ് നേടിയത്. കേവലം 19 പ്രതിനിധികൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.
നിർദിഷ്ട ഭേദഗതി, തൊഴിൽ സമയം കുറയ്ക്കുന്ന സംവിധാനത്തിലേക്ക് ക്രമേണ പരിവർത്തനം ചെയ്യണമെന്നാണ് നിർദ്ദേശിക്കുന്നത്. ഈ ഭരണഘടന ഭേദഗതി പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ രണ്ടുമാസത്തിനകം രാജ്യത്തെ തൊഴിൽ നിയമം ആഴ്ചയിൽ രണ്ട് ദിവസം ശമ്പളത്തോടു കൂടിയ അവധി ദിനങ്ങൾ എന്ന നിലയിലേക്ക് മാറ്റും. ഈ രണ്ടുമാസത്തിനകത്ത് തന്നെ ആഴ്ചയിലെ പരമാവധി തൊഴിൽ സമയം 44 മണിക്കൂറിൽ നിന്നും 42 മണിക്കൂറാക്കി കുറയ്ക്കും. ഭേദഗതിയിൽ നിർദ്ദേശിക്കുന്ന 40 മണിക്കൂറിലേക്ക് തൊഴിൽ സമയം കുറയ്ക്കുന്നത്, ഭേദഗതി നിലവിൽ വന്ന് 14 മാസത്തിനുശേഷമായിരിക്കും. ഭേദഗതി നിലവിൽ വന്നതിനുശേഷം ആദ്യത്തെ രണ്ടുമാസത്തിനകത്ത് സാധ്യമായത്രയും മാറ്റങ്ങൾ വരുത്തുകയും 14 മാസത്തിനകത്ത് പുതിയ ഭേദഗതിക്ക് അനുസൃതമായ മാറ്റങ്ങൾ പൂർണ്ണമായി നടപ്പാക്കുകയും ചെയ്യും. ഇങ്ങനെ ക്രമേണ ഭേദഗതി നടപ്പാക്കാൻ എടുക്കുന്ന ഈ സമയത്തെ പരിവർത്തന കാലഘട്ടം എന്നാണ് ബ്രസീലിയൻ സർക്കാർ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ പരിവർത്തന കാലത്ത് ആഴ്ചയിൽ രണ്ടുദിവസം അവധിദിനമാക്കി മാറ്റുന്നതിനും തൊഴിൽ സമയം 40 മണിക്കൂർ ആക്കി കുറയ്ക്കുന്നതിനുമുതകുന്ന രീതിയിൽ പ്രതിദിന തൊഴിൽ സമയം എട്ടുമണിക്കൂർ ആക്കുകയും ചെയ്യും.
44 മണിക്കൂറിൽ നിന്നും 40 മണിക്കൂർ ആയി ആഴ്ചയിലെ തൊഴിൽസമയം വെട്ടിക്കുറയ്ക്കുന്നത് ശമ്പളം നാമമാത്രമായിപോലും വെട്ടികുറച്ചുകൊണ്ടായിരിക്കില്ല. അർഹമായ മിനിമം കൂലി കൃത്യമായി തന്നെ ഉറപ്പുവരുത്തികൊണ്ടായിരിക്കും ഇങ്ങനെ തൊഴിൽ സമയവും തൊഴിൽ ദിനവും കുറയ്ക്കുന്നത്. ഉന്നത ബിരുദം ആവശ്യമായതും സാമൂഹ്യ സുരക്ഷാ പരിധിയേക്കാൾ രണ്ടര ഇരട്ടി പ്രതിഫലം നേടുന്നവരുമായ തൊഴിലാളികളും പബ്ലിക് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പുറംകരാർ ജീവനക്കാരും ഈ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടില്ല.
ചെറുകിട സംരംഭകർക്കും സൂക്ഷ്മ‐ചെറുകിട ബിസിനസുകാർക്കും ഈ നിർദിഷ്ട ഭരണഘടനാഭേദഗതിയിലെ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുവേണ്ടി പ്രത്യേക സംവിധാനമൊരുക്കും. ചെറുകിട ബിസിനസ്സുകാരിൽ ഈ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെ ലഘൂകരിക്കുവാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും എന്നാണ് കരുതപ്പെടുന്നത്. അതുപോലെതന്നെ ഈ പുതിയ തൊഴിൽ പരിഷ്കരണങ്ങളുമായി യോജിക്കാത്ത കരാറുകളും കൺവെൻഷനുകളും ഭേദഗതി പ്രാബല്യത്തിൽ വന്ന് രണ്ടുമാസം കഴിഞ്ഞാൽ അസാധുവാക്കപ്പെടും.
അതായത് അധ്വാനിക്കുന്നവരായ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന് കൂടുതൽ ഗുണകരമാവുകയും അവരുടെ ആരോഗ്യത്തിനും ജീവിതത്തിനും ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതുമായ ഒരു ഭരണഘടനാഭേദഗതി എന്ന നിലയിലാണ് ബ്രസീലിയൻ സർക്കാർ ഈ പുതിയ പരിഷ്കാരങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ പരീക്ഷണവുംകൂടിയാണ്. l





