
“ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടന’ എന്നാണ് തുർക്കിയിലെ കമ്യൂണിസ്റ്റ് പാർട്ടി നാറ്റോയെ വിശേഷിപ്പിച്ചത്. 2026 ജൂലൈ 7, 8 തീയതികളിൽ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നാറ്റോ ഉച്ചകോടി നടക്കാനിരിക്കെ ജൂലൈ 5ന് തലസ്ഥാനത്ത് വമ്പിച്ച നാറ്റോവിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി. രൂപംകൊണ്ട അന്നുമുതൽ ലോകത്തകമാനം ജനങ്ങൾക്ക് യുദ്ധവും വിനാശവും മാത്രം സമ്മാനിച്ച സംഘടനയാണ് നാറ്റോയെന്നും തുർക്കിയിൽ വച്ച് നാറ്റോയുടെ ഉച്ചകോടി നടക്കുന്നത്, അതിന്റെ സൈനിക രാഷ്ട്രീയ അജണ്ടയോട് തുർക്കിയെ കൂടുതൽ അടുപ്പിക്കുമെന്നും അതുകൊണ്ടുതന്നെ ഈ ഉച്ചകോടി തങ്ങളുടെ രാജ്യത്ത് നടത്താൻ പാടില്ലെന്നും തുർക്കിഷ് കമ്യൂണിസ്റ്റ് പാർട്ടി ഉറച്ചു പറയുന്നു; ജൂലൈ അഞ്ചിന് അങ്കാറയിലെ തണ്ടോഗാൻ ചത്വരത്തിൽ നാറ്റോയ്ക്കെതിരെ അണിനിരക്കുവാൻ രാജ്യത്തെ പൗരരോട് ആഹ്വാനംചെയ്യുന്നു.
ജൂലൈ 5ന് നാറ്റോവിരുദ്ധ റാലി നടത്തുമെന്ന് തുർക്കിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനത്തോട് ഭരണകൂടം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഉച്ചകോടി നടക്കുന്ന വേളയിൽ അങ്കാറയിലുടനീളം അത്യസാധാരണമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തുമെന്നും നാറ്റോവിരുദ്ധ റാലി നടത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള ഭരണകൂടത്തിന്റെ പ്രതികരണത്തോട് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രതികരിച്ചത് ശക്തമായ പ്രസ്താവന ഇറക്കികൊണ്ടാണ്. നാറ്റോ എന്നത് ഏറ്റവും വലിയ ഭീകരവാദ സംഘടനയാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്നും കമ്യൂണിസ്റ്റ് പാർട്ടി ഈ പ്രസ്താവനയിൽ താക്കീത് ചെയ്യുന്നു.
ഈ നാറ്റോ ഉച്ചകോടി തുർക്കിയെ കൂടുതൽ ആഴത്തിൽ നാറ്റോയുമായി സംയോജിപ്പിക്കുമെന്നും എർദോഗാന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റും രാജ്യത്തെ പ്രധാന പ്രതിപക്ഷവും യാതൊരു മടിയും കൂടാതെ ഈ സഖ്യത്തിൽ അണിനിരക്കുകയാണെന്നും ഈ പ്രസ്താവനയിൽ കമ്യൂണിസ്റ്റ് പാർട്ടി വിമർശിക്കുന്നു. “ഈ വ്യവസ്ഥിതിയെ അടക്കിവാഴുന്ന മുതലാളിത്ത വർഗ്ഗത്തിനും എർദോഗാന്റെ നേതൃത്വത്തിലുള്ള എകെപി ഗവൺമെന്റിനും അവസരം കിട്ടുമ്പോഴൊക്കെയും നാറ്റോയെ വാഴ്ത്തിപ്പാടുന്ന ബൂർഷ്വാ പ്രതിപക്ഷത്തിനും ലോകത്ത് നടമാടുന്ന കൂട്ടക്കുരുതികൾക്കെല്ലാം ഉത്തരവാദിയായ ട്രംപ് ഈ രാജ്യത്തേക്ക് വരുന്നതിൽ അത്യധികം സന്തോഷമാണ്’ എന്ന് ചൂണ്ടിക്കാണിക്കുന്ന പ്രസ്താവനയിൽ പലസ്തീനിലും ലബനനിലും അയൽരാജ്യമായ ഇറാനിലുമാകെ അമേരിക്ക നടത്തുന്ന ബോംബാക്രമണങ്ങളും കൂട്ടക്കുരുതികളും നമ്മുടെ ജനങ്ങൾ മറന്നിട്ടില്ല എന്നത് ഓർക്കണമെന്ന് ഭരണവർഗത്തിനെ താക്കീത് ചെയ്യുകയും ചെയ്യുകയുമാണ്. ഉച്ചകോടി രാജ്യത്ത് വെച്ച് നടത്താനുള്ള അവസരത്തെ ഭരണവർഗ്ഗം പുതിയ കരാറുകൾക്കും പുതിയ നിയോഗങ്ങൾക്കുമുള്ള അവസരമായാണ് കാണുന്നത്. എന്നാൽ അമേരിക്കയുടെ പദ്ധതികളോട്, നമ്മുടെ സ്വാതന്ത്ര്യത്തെ ചതച്ചരച്ചുകൊണ്ട് നമ്മുടെ ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതികളോട്, കൈ കൊടുക്കാൻ തയ്യാറാകുന്ന ഒരാളും ഈ രാജ്യത്ത് ഉണ്ടാവുകയില്ല’ എന്നും തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസ്താവിക്കുന്നു. സാമ്രാജ്യത്വത്തിനെതിരായി അണിനിരക്കുവാനുറച്ച എല്ലാവരുംതന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും നിലനിർത്തുന്നതിനും സാമ്രാജ്യത്വ കൊള്ളക്കാർക്കെതിരായി അകറ്റിനിർത്തുന്നതിനും തങ്ങൾ നടത്തുന്ന നാറ്റോവിരുദ്ധ റാലിയിൽ അണിനിരക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. പ്രസ്താവന അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് – “ഈ രാജ്യം ഞങ്ങളുടേതാണ്’. l





