
ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപകരണമാക്കിത്തീർക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ താമസസ്ഥലത്ത് ഇ ഡി നടത്തിയ റെയ്‌ഡ് അത്തരത്തിലുള്ള ആക്രമണ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഇതിനെതിരെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർടികൾ ശക്തമായി അപലപിച്ചു. ഇ ഡി റെയ്‌ഡിൽ പ്രതിഷേധിച്ച് ഇന്ത്യയൊട്ടാകെ സിപിഐ എമ്മിന്റെയും ഇടതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.
കർണാടകത്തിലെ വിവിധ ജില്ലകളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു. തുമക്കുരു ജില്ലയിൽ ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറിയറ്റംഗം മുജീബ്, സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യൻ, മറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു. റായ്‌ചൂർ ജില്ലയിലെ ടിപ്പു സുൽത്താൻ ഗാർഡൻ, വിജയനഗര ജില്ലയിലെ ഹഗാരിബൊമ്മഹള്ളി, ഹോസപേട്ട് എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ധർണയും നടന്നു. ഇ ഡി റെയ്‌ഡിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കലബുറഗിയിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.
മുംബൈയിലെ ആസാദ് മൈതാനിയിൽ സിപിഐ എം മുംബൈ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യൂണിയൻ ഗവൺമെന്റ് തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലായ്‌മ ചെയ്യാനുള്ള ഉപകരണമാക്കി കേന്ദ്ര ഏജൻസികളെ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെന്റും ഇതേ സമീപനം സ്വീകരിക്കുന്നതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾ ശക്തമായി അപലപിച്ചു. ഡോ. എസ് കെ റെഗെ, ശൈലേന്ദ്ര കാംബ്ലെ, ഡോ. വിവേക് മൊണ്ടെയ്‌റോ, ആർമൈതി ഇറാനി, ചന്ദ്രകാന്ത് ബോസ്‌ഗർ എന്നിവരുടെ നേതൃത്വത്തിൽ ഇ ഡി ഓഫീസിൽ മെമ്മോറാണ്ടം നൽകി.
ത്രിപുര സംസ്ഥാനത്തൊട്ടാകെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ, ഇ ഡി റെയ്‌ഡിനെതിരെ സംയുക്ത പ്രതിഷേധപ്രകടനങ്ങൾ നടന്നു. അഗർത്തലയിൽ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാർടി ഓഫീസിൽനിന്നും ഗാന്ധിപാർക്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധയോഗത്തിൽ പങ്കെടുത്തുകൊണ്ട് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം രാജേന്ദ്രസിങ് നേഗിയുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ, ഇ ഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് ബിജെപി തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ കടന്നാക്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും ഇ ഡിയുടെ രാഷ്‌ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഒഡീഷയിലെ റൂർക്കേലയിലും വിവിധയിടങ്ങളിലും പാർടി നേതൃത്വത്തിൽ നിരവധി പ്രകടനങ്ങൾ സംഘടിപ്പിച്ചു.
മോദി ഗവൺമെന്റ് കേന്ദ്ര ഏജൻസികളെ കെട്ടഴിച്ചുവിട്ടുകൊണ്ട് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു രാജ്യത്തൊട്ടാകെ നടന്ന പ്രതിഷേധപ്രകടനങ്ങൾ.
ഇന്ത്യയിൽ മാത്രമല്ല, അന്തർദേശീയ കമ്യൂണിസ്റ്റ് പാർടികളും പിണറായി വിജയനെതിരായ ഇ ഡി വേട്ടയ്‌ക്കെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ന്യൂ കമ്യൂണിസ്റ്റ് പാർടി ഓഫ് നെതർലൻഡ്‌സ് (NCPN), ടൂഡെ പാർട് ഓഫ് ഇറാൻ, ബ്രസീലിയൻ കമ്യൂണിസ്റ്റ് പാർട്ടി (PCB), പാർടി ഓഫ് ലേബർ ഓഫ് ഓസ്‌ട്രിയ, കമ്യൂണിസ്റ്റ് പാർടി ഓഫ് ബ്രിട്ടൻ, വർക്കേഴ്‌സ് പാർടി ഓഫ് അയർലന്റ്, കമ്യൂണിസ്റ്റ് പാർടി ഓഫ് ഓസ്‌ട്രേലിയ, കമ്യൂണിസ്റ്റ് പാർടി ഓഫ് ഗ്രീസ്, കമ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക, കമ്യൂണിസ്റ്റ് പാർടി ഓഫ് പാകിസ്‌താൻ (CPP) എന്നീ പാർടികൾ രാഷ്‌ട്രീയപ്രേരിതമായി നടത്തിയ ഇ ഡി റെയ്‌ഡിനെ ശക്തമായി അപലപിച്ചു. ഇടതുപക്ഷ, പുരോഗമന, തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കെതിരെ ഭരണകൂടസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തമോദാഹരണമാണിതെന്നാണ് ഇ ഡി വേട്ടയെ ഈ പാർടികൾ വിശേഷിപ്പിച്ചത്. ഈ പ്രതിഷേധങ്ങളെല്ലാംതന്നെ, ഇത്തരം ഭരണകൂട നടപടികളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വേട്ടയാടി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലായെന്നും തൊഴിലാളികളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുമുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാവില്ലെന്നും ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു. l





