ഇ ഡി റെയ്‌ഡിനെതിരെ ദേശവ്യാപക പ്രതിഷേധം

അനന്യ ടി കെ

ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപകരണമാക്കിത്തീർക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക്‌ മുന്നിലുണ്ട്‌. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ ഇ ഡി നടത്തിയ റെയ്‌ഡ്‌ അത്തരത്തിലുള്ള ആക്രമണ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌. ഇതിനെതിരെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ്‌ പാർടികൾ ശക്തമായി അപലപിച്ചു. ഇ ഡി റെയ്‌ഡിൽ പ്രതിഷേധിച്ച്‌ ഇന്ത്യയൊട്ടാകെ സിപിഐ എമ്മിന്റെയും ഇടതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.

കർണാടകത്തിലെ വിവിധ ജില്ലകളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു. തുമക്കുരു ജില്ലയിൽ ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറിയറ്റംഗം മുജീബ്‌, സംസ്ഥാന സെക്രട്ടറി സുബ്രഹ്മണ്യൻ, മറ്റ്‌ നേതാക്കൾ എന്നിവർ പങ്കെടുത്തു. റായ്‌ചൂർ ജില്ലയിലെ ടിപ്പു സുൽത്താൻ ഗാർഡൻ, വിജയനഗര ജില്ലയിലെ ഹഗാരിബൊമ്മഹള്ളി, ഹോസപേട്ട്‌ എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ധർണയും നടന്നു. ഇ ഡി റെയ്‌ഡിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതിനെതിരെ കലബുറഗിയിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

മുംബൈയിലെ ആസാദ്‌ മൈതാനിയിൽ സിപിഐ എം മുംബൈ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യൂണിയൻ ഗവൺമെന്റ്‌ തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലായ്‌മ ചെയ്യാനുള്ള ഉപകരണമാക്കി കേന്ദ്ര ഏജൻസികളെ മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ ഗവൺമെന്റും ഇതേ സമീപനം സ്വീകരിക്കുന്നതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത നേതാക്കൾ ശക്തമായി അപലപിച്ചു. ഡോ. എസ്‌ കെ റെഗെ, ശൈലേന്ദ്ര കാംബ്ലെ, ഡോ. വിവേക്‌ മൊണ്ടെയ്‌റോ, ആർമൈതി ഇറാനി, ചന്ദ്രകാന്ത്‌ ബോസ്‌ഗർ എന്നിവരുടെ നേതൃത്വത്തിൽ ഇ ഡി ഓഫീസിൽ മെമ്മോറാണ്ടം നൽകി.

ത്രിപുര സംസ്ഥാനത്തൊട്ടാകെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ, ഇ ഡി റെയ്‌ഡിനെതിരെ സംയുക്ത പ്രതിഷേധപ്രകടനങ്ങൾ നടന്നു. അഗർത്തലയിൽ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക്‌ സർക്കാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാർടി ഓഫീസിൽനിന്നും ഗാന്ധിപാർക്കിലേക്ക്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധയോഗത്തിൽ പങ്കെടുത്തുകൊണ്ട്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം രാജേന്ദ്രസിങ്‌ നേഗിയുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ, ഇ ഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച്‌ ബിജെപി തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ കടന്നാക്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ആന്ധ്രപ്രദേശിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും ഇ ഡിയുടെ രാഷ്‌ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഒഡീഷയിലെ റൂർക്കേലയിലും വിവിധയിടങ്ങളിലും പാർടി നേതൃത്വത്തിൽ നിരവധി പ്രകടനങ്ങൾ സംഘടിപ്പിച്ചു.

മോദി ഗവൺമെന്റ്‌ കേന്ദ്ര ഏജൻസികളെ കെട്ടഴിച്ചുവിട്ടുകൊണ്ട്‌ ഇടതുപക്ഷത്തെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിനെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു രാജ്യത്തൊട്ടാകെ നടന്ന പ്രതിഷേധപ്രകടനങ്ങൾ.

ഇന്ത്യയിൽ മാത്രമല്ല, അന്തർദേശീയ കമ്യൂണിസ്റ്റ്‌ പാർടികളും പിണറായി വിജയനെതിരായ ഇ ഡി വേട്ടയ്‌ക്കെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ന്യൂ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നെതർലൻഡ്‌സ്‌ (NCPN), ടൂഡെ പാർട്‌ ഓഫ്‌ ഇറാൻ, ബ്രസീലിയൻ കമ്യൂണിസ്റ്റ്‌ പാർട്ടി (PCB), പാർടി ഓഫ്‌ ലേബർ ഓഫ്‌ ഓസ്‌ട്രിയ, കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ബ്രിട്ടൻ, വർക്കേഴ്‌സ്‌ പാർടി ഓഫ്‌ അയർലന്റ്‌, കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഓസ്‌ട്രേലിയ, കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഗ്രീസ്‌, കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ശ്രീലങ്ക, കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ പാകിസ്‌താൻ (CPP) എന്നീ പാർടികൾ രാഷ്‌ട്രീയപ്രേരിതമായി നടത്തിയ ഇ ഡി റെയ്‌ഡിനെ ശക്തമായി അപലപിച്ചു. ഇടതുപക്ഷ, പുരോഗമന, തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കെതിരെ ഭരണകൂടസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉത്തമോദാഹരണമാണിതെന്നാണ്‌ ഇ ഡി വേട്ടയെ ഈ പാർടികൾ വിശേഷിപ്പിച്ചത്‌. ഈ പ്രതിഷേധങ്ങളെല്ലാംതന്നെ, ഇത്തരം ഭരണകൂട നടപടികളിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ വേട്ടയാടി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലായെന്നും തൊഴിലാളികളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കുമുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാവില്ലെന്നും ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു. l

Hot this week

ഹിമാചൽപ്രദേശിൽ സിപിഐഎമ്മിന്‌ മുന്നേറ്റം

ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മെയ്‌ 17ന്‌ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന...

അടിമുടി ആഘോഷം

തിയറ്ററിൽ ആഘോഷമായി കാണാൻ കഴിയുന്ന സ്വഭാവത്തിലുള്ള സിനിമയാണ്‌ അതിരടി. ബേസിൽ ജോസഫ്,...

ബോംബെ പ്ലാനും പൊതുമേഖലയും

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജർമനിയിലൂടെ പെട്രോഗ്രാഡിൽ ‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌;...

ശാന്തമായ ജലാശയത്തിൽ നീന്തുന്ന അരയന്നങ്ങൾ!

പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ... പുലരിയുടെ നവോന്മേഷം... ചൂടുള്ള ഒരു ചെറു...

Topics

ഹിമാചൽപ്രദേശിൽ സിപിഐഎമ്മിന്‌ മുന്നേറ്റം

ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മെയ്‌ 17ന്‌ നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന...

അടിമുടി ആഘോഷം

തിയറ്ററിൽ ആഘോഷമായി കാണാൻ കഴിയുന്ന സ്വഭാവത്തിലുള്ള സിനിമയാണ്‌ അതിരടി. ബേസിൽ ജോസഫ്,...

ബോംബെ പ്ലാനും പൊതുമേഖലയും

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജർമനിയിലൂടെ പെട്രോഗ്രാഡിൽ ‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌;...

ശാന്തമായ ജലാശയത്തിൽ നീന്തുന്ന അരയന്നങ്ങൾ!

പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ... പുലരിയുടെ നവോന്മേഷം... ചൂടുള്ള ഒരു ചെറു...

ആഫ്രിക്കയിൽ ലെഫ്റ്റ് കോൺഫറൻസ്

ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു....

തൊഴിൽ നിയമങ്ങളിൽ പരിഷ്കാരത്തിനൊരുങ്ങി ബ്രസീൽ

ബ്രസീലിലെ ലുല ഗവൺമെന്റ്‌ രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി...

കോക്രോച്ച് ജനതാപാർട്ടിയുടെ രാഷ്‌ട്രീയം

സുപ്രീം കോടതി ജഡ്ജി യുവാക്കളെ പാറ്റ എന്ന് ഒരു സാഹചര്യത്തിലും വിശേഷിപ്പിക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img