
ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് പരീക്ഷാ ക്രമക്കേടുകളും അഴിമതിയും തുടരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആവർത്തിച്ചുണ്ടായ ചോദ്യപേപ്പർ ചോർച്ചയും അതേത്തുടർന്നുണ്ടായ പുനഃപരീക്ഷകളും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയും പരീക്ഷാ സമ്പ്രദായത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്‌തു. ദേശീയതലത്തിലുള്ള പരീക്ഷകൾ നീതിയുക്തമായും സുതാര്യമായും വിശ്വാസ്യത പുലർത്തിക്കൊണ്ടും നടത്തുന്നതിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി പരാജയപ്പെട്ടതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കിയ സംഭവവും. കഴിഞ്ഞ 10 വർഷക്കാലത്തിലേറെയായുള്ള മോദി വാഴ്‌ചയിൽ 89 പരീക്ഷാ പേപ്പർ ചോർച്ചകളും 48 പുനഃപരീക്ഷകളും ഉണ്ടായി. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കൽ, സാങ്കേതിക തകരാറുകൾ, നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്‌മ തുടങ്ങിയവയെല്ലാം ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തിന്റെ ആഴത്തിലുള്ള പ്രതിസന്ധിയെ തുറന്നുകാട്ടി. ഇത് വിദ്യാർഥികളുടെ വർഷങ്ങൾനീണ്ട കഠിനാധ്വാനത്തെയും അവരുടെ ഭാവിയെക്കുറിച്ചുള്ള ആഗ്രഹാഭിലാഷങ്ങളെയും വൃഥാവിലാക്കി. തൊഴിലില്ലാപ്പട വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ പ്രത്യാശ നഷ്ടപ്പെട്ട ഒരു വിദ്യാർഥിസമൂഹംകൂടി സൃഷ്ടിക്കപ്പെടുകയാണ്.
പരീക്ഷാ നടത്തിപ്പിൽ സുതാര്യതയും ഉത്തരവാദിത്തവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെയും അതിന്റെ നേതൃത്വത്തിലിരിക്കുന്ന വിദ്യാഭ്യാസമന്ത്രിക്കെതിരെയും രാജ്യത്തുടനീളം എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം അലയടിച്ചുയരുകയാണ്. നിലവിലെ പ്രതിസന്ധി കോടിക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന ദേശീയപ്രശ്‌നമായാണ് എസ്‌എഫ്‌ഐ കാണുന്നത്. തുടർന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കെതിരെ ഹിമാചൽ പ്രദേശ് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഷിംലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത, എസ്‌എഫ്‌ഐയുടെ മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും അറസ്റ്റുചെയ്‌തു. തുടർച്ചയായി പരീക്ഷാ ക്രമക്കേടുകൾ നടത്തി വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനുത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷിംലയിലെ മാൾ റോഡുവഴി വിദ്യാർഥികൾ പ്രതിഷേധ മാർച്ച് നടത്തി. റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് എസ്‌എഫ്‌ഐയുടെ നേതാക്കൾ, ഭരണപരമായ കഴിവില്ലായ്‌മയുടെയും സ്ഥാപനപരമായ പരാജയത്തിന്റെയും പ്രതീകമായി എൻടിഎ മാറിയിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. നീറ്റ്, സിയുഇടി പരീക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ, മറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട അഴിമതികൾ എന്നിവ ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത പൂർണമായും ഇല്ലാതാക്കിയതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പരീക്ഷാ തട്ടിപ്പുകളെയും ക്രമക്കേടുകളെയുംപറ്റി സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തുക, ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്ന വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും എസ്‌എഫ്‌ഐ ഉന്നയിച്ചു. l





