
ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മെയ് 17ന് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ബിജെപിക്ക് അനുകൂലമായ വിധിയെഴുത്തിനു കാരണമായി. നാലിൽ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ബിജെപിക്ക് ലഭിച്ചു. പാലംപൂർ മുനിസിപ്പൽ കോർപറേഷൻ മാത്രമാണ് കോൺഗ്രസിന് നേടാനായത്. രാഷ്‌ട്രീയപാർടികൾ നേരിട്ട് മത്സരിക്കാത്ത ബ്ലോക്ക് വികസന കമ്മിറ്റി (ബിഡിസി) ഫലങ്ങളിൽ ബിജെപിയും കോൺഗ്രസും വിജയം തങ്ങൾക്കാണെന്നവകാശപ്പെട്ട് പരസ്‌പരം പോരടിക്കുന്നതും കാണാനായി.
ഹിമാചൽപ്രദേശിലെ കയറ്റുമതിയുടെ നട്ടെല്ലായ ആപ്പിൾ കൃഷി നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട്, പ്രത്യേകിച്ച്, ഇറക്കുമതി താരിഫുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴും സമരങ്ങൾ തുടരുന്നു. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടായി. മൂന്നു ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ, മണ്ഡി ജില്ലാ പഞ്ചായത്തിൽ രണ്ടു സീറ്റും ബിലാസ്‌പൂരിൽ ഒരു സീറ്റും സിപിഐ എം നേടി. സിപിഐ എം പിന്തുണയോടെ ഒമ്പതുപേർ ബിഡിസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച ഒമ്പത് പ്രസിഡന്റുമാരും 10 വൈസ് പ്രസിഡന്റുമാരും വിജയിച്ചു. ഷിംലയിൽ നാല് പഞ്ചായത്തുകളിൽ പ്രസിഡന്റുമാരും നാലിടത്ത് വൈസ് പ്രസിഡന്റുമാരും തിരഞ്ഞെടുക്കപ്പെട്ടു. l




