
ഹിമാചൽ പ്രദേശ് ഈയടുത്തിടെയെങ്ങും കണ്ടിട്ടില്ലാത്തവിധം സ്‌ത്രീകളുടെ വമ്പിച്ച പ്രതിഷേധസമരത്തിനാണ് ജൂൺ 8 സാക്ഷ്യം വഹിച്ചത്. അംഗൻവാടി വർക്കർമാരും ഹെൽപർമാരുമായ 4000ത്തോളം സ്‌ത്രീകളാണ് മെച്ചപ്പെട്ട വേതനവും സാമൂഹ്യസുരക്ഷയും ജോലിസ്ഥിരതയും ആവശ്യപ്പെട്ട് ഷിംലയിലെ തെരുവിൽ അണിനിരന്നത്. സിഐടിയുവുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള, അംഗൻവാടി തൊഴിലാളികളുടെയും ഹെൽപ്പർമാരുയെടും യൂണിയന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭസമരം സംഘടിപ്പിച്ചത്.
അംഗൻവാടി പ്രവർത്തകരുടെ ചുമതലകൾ അനുദിനം വർധിച്ചുവരികയാണ്. അതിനനുസരിച്ച് അവരുടെ അധ്വാനഭാരവും കൂടുകയാണ്. എന്നാൽ അതിനനുസരിച്ചുള്ള വേതനമോ സാധാരണ തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശങ്ങളോ തൊഴിൽസുരക്ഷയോ ഇല്ല. പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിലും പോഷകാഹാര സേവനങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന അംഗൻവാടി പ്രവർത്തകരുടെ ഉത്തരവാദിത്തം ഇപ്പോൾ പൾസ് പോളിയോ ക്യാമ്പയിനുകൾ, പോഷൺ ട്രാക്കർ റിപ്പോർട്ടിങ്ങ് തുടങ്ങി വിവിധ തലങ്ങളിലേക്ക് വിപുലമാക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ നിർണായകമായ പൊതുപ്രവർത്തനങ്ങൾ കൂടി നിർവഹിക്കുമ്പോഴും ഇവർക്ക് തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. അംഗൻവാടി ജീവനക്കാരെ ഓണററി തൊഴിലാളികളായി മാത്രം കണക്കാക്കുന്നതുവഴി അവർക്ക് സ്ഥിരം വേതനം, പെൻഷൻ, നിയമപരമായി ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങൾ എല്ലാംതന്നെ നിഷേധിക്കുകയാണ്.
പലപ്പോഴും ഇവർക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടിവരികയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ തരണംചെയ്യേണ്ടതായും വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ലഭിക്കേണ്ട മതിയായ സാമൂഹ്യസുരക്ഷ, അപകട ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഇവർക്ക് നിഷേധിച്ചിരിക്കുന്നു. സ്ഥാപനപരമായ ഈ അവഗണന പ്രതിഷേധത്തിൽ പങ്കെടുത്തവർ ഉയർത്തിക്കാട്ടി. ഗ്രാറ്റുവിറ്റി, ഇപിഎഫ്, പെൻഷൻ, റിസ്‌ക് അലവൻസ്, സേവനത്തിനിടെ മരണമോ അപകടമോ സംഭവിക്കുമ്പോൾ നഷ്ടപരിഹാരം, പെൻഷൻ എന്നിവയും അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കപ്പെട്ടു.
പ്രതിഷേധ റാലിക്കുശേഷം യൂണിയൻ പ്രതിനിധികളുടെ സംഘം തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം സാമൂഹ്യനീതി‐ശാക്തീകരണവകുപ്പ് മന്ത്രി ധനിറാം ഷിൻഡാലിന് സമർപ്പിച്ചു. ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്നും വാർഷിക മൊബൈൽ റീചാർജ് തുക ഇരട്ടിയായി വർധിപ്പിക്കുമെന്നും മന്ത്രി സമ്മതിച്ചു. ഈ ഉറപ്പുകൾക്കപ്പുറം നടപ്പാക്കലാണ് വേണ്ടതെന്ന് യൂണിയൻ നേതാക്കൾ ഊന്നിപ്പറഞ്ഞു. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇനിയും നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇനിയും തീർപ്പുകൽപിക്കാത്ത ഡിമാൻഡുകൾ പുനഃപരിശോധിക്കുന്നതിനായി ജൂൺ 20, 21 തീയതികളിൽ വീണ്ടും ചർച്ച നടത്തുന്നതിന് സർക്കാരും യൂണിയനും തീരുമാനിച്ചു.
സിഐടിയു നാഷണൽ സെക്രട്ടറി ഡോ. കശ്‌മീർസിങ് താക്കൂർ, അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ഉഷറാണി, സിഐടിയു ഹിമാചൽ സംസ്ഥാന സെക്രട്ടറി പ്രേംഗൗതം തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്‌തു.
ഷിംലയിൽ നിന്നുള്ള സന്ദേശം വ്യക്തമാണ്. കേവലം പ്രതീകാത്മകമായ അംഗീകാരമല്ല അംഗൻവാടി തൊഴിലാളികൾ ആവശ്യപ്പെടുന്നത്. സന്നദ്ധപ്രവർത്തകരെന്ന നിലയിലല്ല, തൊഴിലാളികൾ എന്ന നിലയിലുള്ള അവകാശങ്ങളും അംഗീകാരവും ഒന്നുമാത്രമാണ് അവർ ആവശ്യപ്പെടുന്നത്. അത് ലഭിക്കുംവരെ പോരാട്ടങ്ങൾ തുടരുമെന്ന് അവർ ഒന്നടങ്കം പറയുന്നു. l




