
ഇന്ത്യയുടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ വെളിവാക്കപ്പെട്ടത് കോവിഡ് മഹാമാരിക്കാലത്താണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവെച്ചുകൊണ്ട് മോദി സർക്കാർ പൊതു ആരോഗ്യസംവിധാനത്തിന്റെ തകർച്ചയെ മൂടിവെയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരികതന്നെ ചെയ്‌തു. ഇനിയൊരു മഹാമാരി നേരിടാൻ കഴിയാത്തവിധം ആരോഗ്യമേഖല തകർന്നുകൊണ്ടിരിക്കുമ്പോഴും ഈ മേഖലയെയാകെ കുത്തകകൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധസമരങ്ങൾ ഉയർന്നുവരുന്നുണ്ട്. അത്തരത്തിലൊരു ചെറുത്തുനിൽപ്പിനാണ് കർണാടകത്തിലെ സുരത്‌കൽ (ദക്ഷിണ കന്നട) ഈയിടെ സാക്ഷ്യംവഹിച്ചത്. സർക്കാരാശുപത്രികൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൈമാറാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ സൂരത്‌കലിൽ നൂറുകണക്കിന് പ്രദേശവാസികളും ആക്ടിവിസ്റ്റുകളും വിവിധ സംഘടനകളുടെ പ്രതിനിധികളും ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു.
സേവ് ഗവൺമെന്റ് ഹോസ്‌പിറ്റൽസ് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂരത്‌കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി കെ ഇംതിയാസ്, ദളിത് സംഘർഷ് സമിതി ജില്ലാ കൺവീനർ സദാശിവ പദുബിദ്രി, ടോൾഗേറ്റുവിരുദ്ധ സമരസമിതിയെ പ്രതിനിധീകരിച്ച് വൈ രാഘവേന്ദ്ര തുടങ്ങി വിവിധ സാമൂഹ്യ, രാഷ്‌ട്രീയ സംഘടനകളിൽനിന്നുള്ളവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ പൊതുജനാരോഗ്യസേവനങ്ങളുടെ ചെലവിൽ സ്വകാര്യ ആശുപത്രി ലോബികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്; ദക്ഷിണ കന്നടയിലെ നിരവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ആശുപത്രികളും ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഈ കുറവ് പരിഹരിക്കുന്നതിനു പകരം പൊതു ആരോഗ്യമേഖലയെയാകെ സ്വകാര്യവൽക്കരിക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് സൂരത്‌കൽ പിഎച്ച്‌സിയെ കമ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി മാറ്റണമെന്ന പൊതുജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം സർക്കാർ നിരസിച്ചത്. മാത്രവുമല്ല, ആശുപത്രി നവീകരണപ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യത്തിൽ പ്രാദേശിക ബിജെപി എംഎൽഎ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. ഇങ്ങനെ എല്ലാതരത്തിലും സൂരത്‌കലിലെ ജനങ്ങൾക്ക് പൊതു ആരോഗ്യസേവനം പൂർണമായും നിഷേധിക്കുകയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രണ്ടു പതിറ്റാണ്ടായി പൊതുജനങ്ങൾ നിരവധി പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും ആശുപത്രി നവീകരണംപോലും നടത്താതെ ആരോഗ്യമേഖലയപ്പാടെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നയമാണ് സർക്കാർ ഇപ്പോഴും തുടരുന്നത്. ഈ നയം തിരുത്തുകയും കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന ആവശ്യം അംഗീകരിക്കുകയും ചെയ്‌തില്ലെങ്കിൽ, വരുന്ന ആഗസ്‌ത് അവസാനം അനിശ്ചിതകാല ചെറുത്തുനിൽപ്പുസമരം ആരംഭിക്കുമെന്ന് സമരസംഘാടകർ പറയുന്നു. l




