
മനുഷ്യര്‍ കൃഷി ചെയ്യാനും കൂട്ടം ചേര്‍ന്ന് ജീവിക്കാനും തുടങ്ങിയ കാലം മുതല്‍ കുടിയേറ്റവും പലായനവും ആരംഭിച്ചിട്ടുണ്ട്. കൃഷിക്കും വാണിജ്യത്തിനും അനുയോജ്യമായ ഇടം തേടിയുള്ള യാത്രകളായിരുന്നു ഇവയൊക്കെ. ലോകചരിത്രത്തില്‍ത്തന്നെ ഇടം തേടിയ ദേശാടനങ്ങളും കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമായതാ ണ് നേടിയതായിരുന്നു മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് നടന്ന കുടിയേറ്റം. കുടുബാംഗങ്ങള്‍ വര്‍ദ്ധിക്കുകയും ഭൂമി പെരുകാതിരിക്കുകയും ചെയ്തപ്പോള്‍ മലബാറില്‍ കൃഷി ചെയ്യാന്‍ ഭൂമി കിട്ടും എന്ന അറിവില്‍ നിന്നായിരുന്നു ആ സാഹസീകയാത്ര. അറിയപ്പെടാത്ത ഒരു നാട്ടിലേക്ക് സ്വപ്നങ്ങള്‍ കൂട്ടിവെച്ചു ചെന്നവര്‍ക്ക് അതിജീവനം ഒട്ടും എളുപ്പമായിരുന്നില്ല. അവര്‍ നേരിട്ട പരാജയങ്ങളില്‍ പുല്ലും പനിയും ഒരു പോലെ ശത്രുക്കളായി നിന്നു. ഇത്തരം ദുരിതങ്ങള്‍ മലയാള സാഹിത്യത്തില്‍ പരിചയപ്പെടുത്തിയ നോവല്‍ ‘വിഷകന്യക’യാണ്. ആ സഹോദരങ്ങളോടുള്ള സഹാനുഭൂതി കൊണ്ടാണ് ഈ കൃതി രചിക്കുന്നതെന്നാണ് എസ്.കെ പൊറ്റക്കാട് പ്രസ്താവിക്കുന്നത്. പക്ഷേ ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില്‍ എഴുതിയതായിട്ടും മലബാറിലെ പരിതോവസ്ഥകളോട് മല്ലടിച്ച് വിജയിച്ച ഒരു വ്യക്തിയെപ്പോലും ചൂണ്ടിക്കാണിക്കാന്‍ എസ്.കെ.യ്ക്ക് കഴിയുന്നില്ല. അതേ ഭൂഭാഗങ്ങളില്‍ നടന്ന കുടിയേറ്റത്തിന്‍റെയും കുടിയേറ്റജനതയുടെയും ചരിത്രം പ്രമേയമാവുന്ന നോവലാണ് വി.കെ ജോസഫിന്‍റെ څമരിച്ചവരുടെ യുദ്ധങ്ങള്‍چ. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ മനുഷ്യരുടെ കണ്ണീരും ഗദ്ഗദവും നിറഞ്ഞ ജീവിതമാണ് ഈ നോവല്‍. ഇത് കേവലം ഒരു കഥയല്ല കാരണം ആ കുടിയേറി വന്നവരുടെ പിന്‍തലമുറക്കാരന്‍ തന്നെയാണ് ഇതിന്‍റെ രചയിതാവ്. അതുകൊണ്ടു തന്നെ ആ ദുരിതകാലങ്ങളെയും അനുഭവങ്ങളയെും അതേ പോലെ അവതരിപ്പിക്കാന്‍ വി.കെ ജോസഫിനു കഴിയുന്നുണ്ട്.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനും ഇരുപത്തിനാലാം വയസ്സില്‍ മലബാറിന്‍റെ മണ്ണിലേക്ക് എത്തിയവനുമായി സി.ജെ തോമസിന്‍റെയും അയാളുടെ ജീവിതത്തിനൊപ്പം കുടിയേറ്റക്കാരന്‍റെ ജീവിതസാഹസങ്ങളുടെയും കഥയാണിത്. നോവല്‍ ആരംഭിക്കുന്നത് സി.ജെ.യുടെ മരണദിവസമാണ്. ഒരു ക്രിസ്ത്യാനി മരണപ്പെട്ടാല്‍ പള്ളിയില്‍ അറയിക്കുകയും ശവമടക്കിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും വേണം. തോമസിന്‍റെ മരണവിവരം പള്ളിയില്‍ അറിയിക്കുമ്പോള്‍ അയാള്‍ക്ക് മറ്റൊരു ഭാര്യയും മക്കളും ഉണ്ടായിരുന്നതിനാല്‍ ദൈവകല്പനയായ ആറാം പ്രമാണം ലംഘിച്ചിരുന്നതു കൊണ്ട് പള്ളി സെമിത്തേരിയില്‍ അടക്കാനാവില്ല എന്ന് വികാരിയച്ചന്‍ അറിയിക്കുന്നു. ഇത് പള്ളിയിലേക്ക് പോയവരെയും ബന്ധുക്കളെയും വല്ലാതെ കുഴക്കുന്നു. അവര്‍ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കാരണം പള്ളിയും സെമിത്തേരിയും സി.ജെ.യുടെ സംഭാവനയും അദ്ധ്വാനവുമായിരുന്നു. കുന്നത്തുപടി എന്ന അയാളുടെ സ്വന്തം ഇടവക മാത്രമല്ല സമീപത്തുള്ള എല്ലാ ഇടവകളും സി.ജെ.യുടെ സഹായം ലഭിച്ചവയുമായിരുന്നു. എന്നിട്ടും അച്ചന്‍റെ നിഷേധം എന്തിനെന്ന് അവര്‍ക്ക് മനസ്സിലായില്ല. പക്ഷേ പള്ളിയെ എതിര്‍ത്താല്‍ ഉണ്ടാകാന്‍ പോവുന്ന ഭവിഷ്യത്തുകള്‍ ഓര്‍മ്മിക്കാനാണ് തോമസിന്‍റെ അപ്പന്‍റെ ജ്യേഷ്ഠന്‍ മുതല്‍ ഭൂരിഭാഗം ബന്ധുക്കളും ശ്രമിക്കുന്നത്. സഭയോടും അതിന്‍റെ നിയമാവലികളോടുമുള്ള എന്തെന്നില്ലാത്ത ഭയമാണ് ഇവിടെ വെളിപ്പെടുന്നത്. സഭകളുടെ നിലനില്പ്പുതന്നെ ഇത്തരം ഭയങ്ങളിലാണ്.

മരണനാന്തര ജീവിതത്തെക്കുറിച്ചുള്ള ഭയം നിറച്ച് ആജീവിതം സുന്ദരവും സമാധാനപൂര്‍ണ്ണവും ആക്കാനുള്ള ശ്രമമായി ഇഹലോക ജീവിതം മാറേണ്ടതിനെപ്പറ്റി സദാ ഉപദേശിച്ചാണ് കുഞ്ഞാടുകളെ സഭയും അതിന്‍റെ പ്രതിനിധികളായ പുരോഹിതന്മാരും സദാ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതു കൊണ്ട് ഒരുവനെ തെമ്മാടിക്കുഴിയില്‍ അടക്കണം എന്നു പറഞ്ഞാല്‍ അനുസരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും അവര്‍ക്കു മുന്നിലില്ല. അഥവാ അനുസരിക്കാതെ ഇരുന്നാല്‍ പിന്നീട് വരാന്‍ പോവുന്ന കുദാശാ വിലക്കുകളെക്കുറിച്ചുള്ള ഭയവും അവരെ പൊതിയുന്നു. അതുകൊണ്ട് തലശ്ശേരിയില്‍ പോയി പിതാവിനെ കണ്ടതിനുശേഷം അന്തിമമായ ഒരു തീരുമാനത്തിലെത്താം എന്ന് അവര്‍ തീരുമാനിക്കുന്നു. പിതാവില്‍ നിന്ന് അനുകൂലമായൊരു തീരുമാനം ഉണ്ടായേക്കും എന്ന പ്രതീക്ഷയുണ്ട്. കാരണം സഭക്കും വിശ്വാസികള്‍ക്കും വേണ്ടി തോമസ് ചെയ്ത സേവനങ്ങളെപ്പറ്റി പിതാവിന് നന്നായി അറിയാമല്ലോ എന്നതായിരുന്നു പോയ സംഘത്തിന്‍റെ ധൈര്യം. പക്ഷേ ആറാം പ്രമാണം ലംഘിച്ചു എന്നു മാത്രമല്ല അത് പരസ്യമായി എന്നത് പിതാവിന് സഭയോട് ചെയ്ത കുറ്റമാവുന്നു. അതുകൊണ്ട് തെമ്മാടിക്കുഴിക്കപ്പുറം ഒന്നും ഇല്ല എന്നതാണ് അദ്ദഹത്തിന്‍റെയും തീരുമാനം. അതാവട്ടെ എല്ലാ സഭാവിശ്വാസികള്‍ക്കും ഒരു പാഠമായിരിക്കാനാണ്. ആ ബന്ധത്തിലുണ്ടായ മക്കളുടെ വിവാഹവും മാമോദീസയും സഭയും പള്ളിയും പട്ടക്കാരും ഒക്കെ ചേര്‍ന്ന് നടത്തിക്കൊടുത്തില്ലേ എന്ന് ചോദിക്കുന്നവരോട് പിതാവിന്‍റെ മറുപടി അതൊക്കെ അവരെ സഭയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന പുണ്യപ്രവര്‍ത്തിയാണെന്നാണ്. പക്ഷേ തോമസിന്‍റെ പ്രവര്‍ത്തികള്‍ പരസ്യമായിപ്പോയതിനാല്‍ ശിക്ഷാനടപടികള്‍ ആവശ്യമാണ് എന്നതാണ്. അദ്ദേഹത്തിന്‍റെ പറച്ചിലിലെ ഇരട്ടത്താപ്പാണ് ശ്രദ്ധാര്‍ഹം. അവരുടെ തീരുമാനങ്ങളെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കാനുള്ള വല്ലാത്ത വിരുത് ഓരോ വാക്കിലും പ്രകടവുമാണ്. വികാരിയുടെ അതേ അഭിപ്രായം പിതാവില്‍ നിന്നും ഉണ്ടാവുന്നതോടെ ഇതൊരു ഒത്തുകളിയാണെന്ന് വ്യക്തമാവുന്നു. പോവുന്നതിലും കലിപിടിച്ചാണ് അവര്‍ തിരികെ വരുന്നത്.
തെമ്മാടിക്കുഴിയില്‍ അടക്കാന്‍ വിട്ടുകൊടുക്കില്ല എന്നത് മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തീരുമാനമാ ണ് . കാരണം തങ്ങള്‍ക്കൊപ്പം ഏത് ആവശ്യത്തിനും ഉറച്ചു നിന്ന ഒരുവനെ അപമാനകരമായ ഒരവസ്ഥയിലേക്ക് അവസാനം വിട്ടുകൊടുക്കില്ല എന്നതില്‍ അവര്‍ ഒറ്റക്കെട്ടാവുന്നു. തോമസ് ഏറ്റവും വേദനിപ്പിച്ചതും അപമാനത്തിന്‍റെ പടുകുഴിയില്‍ തള്ളിവിട്ടതും അയാളുടെ ഭാര്യ അന്നമ്മയും മക്കളുമായിരുന്നു. എല്ലാവരും അമ്മായി എന്നു വിളിക്കുന്ന അന്നമ്മയും മാന്യമായ ഒരു യാത്രയയപ്പ് കൊടുക്കണം എന്ന അഭിപ്രായക്കാരിയായിരുന്നു. തന്നോടും മക്കളോടും എന്തു ചെയ്തു എന്നല്ല അതു തങ്ങള്‍ സഹിച്ചു കഴിഞ്ഞതുമാണ്. അതിന്‍റെ പേരില്‍ അയാളെ അപമാനിക്കുവാന്‍ നിങ്ങളാരും കൂട്ടുനില്‍ക്കരുത് എന്നത് അമ്മായിയുടെ അപേക്ഷയായിരുന്നു.
പയ്യാമ്പലം പൊതുശ്മശാനത്തില്‍ അടക്കിയാലോ എന്നൊരു അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സ്വന്തം വീടിന്‍റെ മുറ്റത്തുത്തന്നെ അടക്കാം എന്ന തീരുമാനം അംഗീകാരം നേടുന്നു. കുന്നത്തുപാടി പള്ളി ഉണ്ടാവുന്നതിനും മുന്‍പ് ആ വീടിന്‍റെ മുറ്റത്തായിരുന്നു കുര്‍ബ്ബാന ചൊല്ലിയിരുന്നത് എന്നതു കൊണ്ട് അതൊരു പള്ളിയായി കണക്കാക്കാം എന്ന് തീരുമാനിക്കുന്നത് ഒരു വെറും വാശിപ്പുറത്തല്ല. ഉള്ളില്‍ത്തട്ടിത്തന്നെ പറയുകയാണ്. അതോടൊപ്പം ഓര്‍ക്കേണ്ടത് സഭ തീരുമാനിച്ചാല്‍ അതിനെ മറികടക്കുക അത്ര എളുപ്പമല്ല എന്നതാണ്. തോമസിന് സെമിത്തേരിയില്‍ ആറടി മണ്ണ് കിട്ടാനായി പലപ്രാവശ്യം പലതും അച്ചനുമായി സംസാരിക്കുന്നുണ്ട്. ഓരോ പ്രാവശ്യം ആളുകള്‍ ചെല്ലുമ്പോഴും അച്ചന്‍റെ മുഖഭാവത്തിന്‍റെ വികാരങ്ങള്‍ മാറി മാറി വരുന്നത് കൃത്യമായി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. ചെല്ലുന്നവരേക്കാള്‍ ആത്മസംഘര്‍ഷങ്ങള്‍ അച്ചനും അനുഭവിക്കുന്നുണ്ട്. യാഥാര്‍ത്ഥത്തില്‍ അച്ചനും ഒരു ഉപകരണമാണ് കീഴ്വഴക്കങ്ങളുടെ ഇടുങ്ങിയ വഴികളിലൂടെ മാത്രം നടക്കാന്‍ ശീലിച്ചവരുടെ ഉപകരണം.
വീടിന്‍റെ മുന്നില്‍ അടക്കുക എന്നതും അത്ര എളുപ്പമൊന്നുമല്ല. കാരണം അതും ഒരു കത്തോലിക്കന് അനുവദനീയമല്ല. സഭയേയും പള്ളിയെയും വെല്ലുവിളിക്കുന്നതിനായി തന്നെയാണ് ആ ധിക്കാരം സ്വീകരിക്കപ്പെടുന്നത്. പള്ളിയിലെ കരിസ്മാറ്റിക് ഭക്തര്‍ എന്ന കുഞ്ഞാടുകള്‍ വീട്ടില്‍ അടക്കുന്നത് തടയാനായി വരുന്നതും ബഹളം വെയ്ക്കുന്നതും ഒക്കെ പള്ളിയുടെ നിയമങ്ങള്‍ അനുസരിക്കണം എന്ന് ഭീഷണിപ്പെടുത്തുവാനാണ്. അങ്ങനെ വരുന്ന പുണ്യവാളന്മാര്‍ ശ്രമിക്കുന്നത്. ആ വരുന്നവരുടെ പൂര്‍വ്വചരിതങ്ങളാവട്ടെ ഒട്ടും ശുദ്ധവുമല്ല. പക്ഷേ അവരൊക്കെ ഇപ്പോള്‍ ഭക്തി നടിച്ചും പള്ളി പ്രമാണികളായി നടക്കുന്നതിനാലും ഈ പ്രവര്‍ത്തികളൊന്നും څപരസ്യമായിട്ടില്ലാത്തچതിനാലും നല്ല മനുഷ്യരെക്കുറിച്ച് വെറുതേ അപവാദം പറയുന്നതായിട്ടേ കേള്‍ക്കുന്നവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ. ഇവിടെയും അതു തന്നെ സംഭവിക്കുന്നു. ഒരു ഏറ്റുമുട്ടലിന്‍റെ അവസ്ഥവരെ ഇരുകൂട്ടരും എത്തുന്നു. വീട്ടില്‍ അടക്കം നടത്തിയാല്‍ എതിര്‍ക്കാന്‍ എത്തിയവരെ പേടിപ്പിച്ച് ഓടിക്കാനവര്‍ക്കാവുന്നു. ഇവിടെ ആലോചിക്കേണ്ട ഒരു പ്രധാന കാര്യം എന്തുമാത്രം വേദനയോടും സംഘര്‍ഷത്തോടുമാണ് അഥവാ ഉള്ളില്‍ കരഞ്ഞുകൊണ്ടാണ് അവര്‍ ഈ ബഹളമൊക്കെ വെയ്ക്കുന്നത് എന്നതാണ്.
അങ്ങനെ കുഴിക്ക് സ്ഥാനം കാണുകയും വീട്ടില്‍ത്തന്നെ അടക്കാം എന്ന് തീരുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവസാനം സെമിത്തേരിയുടെ പൂട്ടുപൊളിച്ച് സെമിത്തേരി കയ്യേറി അവിടെത്തന്നെ അടക്കുന്നു. കാപ്പിലച്ചന്‍, ദേവസ്യാക്കൊച്ച്, ഗീവര്‍ഗീസ് റൈറ്റര്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് മുത്തുകുടകളും വെള്ളിക്കുരിശും അച്ചനും കപ്യാരും ഇല്ലാതെ നടന്ന ആദ്യത്തെ ശവമടക്കായിരുന്നു അത്. അതില്‍ സംബന്ധിച്ച ആയിരക്കണക്കിന് ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം പള്ളിവിലക്കുകളൊന്നും പ്രശ്നമായിരുന്നില്ല. പള്ളി സംരക്ഷകരും വികാരി അച്ചനും എന്തിനേറെ പോലീസുകാരു പോലും ഈ ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്നു പോവുന്നുണ്ട്. സെമിത്തേരിയിലെ കുരിശിനടത്തു തന്നെ ആ കുഴി എടുക്കുന്നതിനു പോലും കാപ്പില്‍ അച്ചന്‍ ശ്രദ്ധിക്കുന്നു. ഏത് കല്ലറയില്‍ ഹാനാന്‍ വെള്ളം തളിച്ചാലും ഈ കുഴിയില്‍ കിട്ടണം എന്ന ആഗ്രഹത്തിന്‍റെ ഭാഗമാണത്. അങ്ങനെ ബലമായി ശവമടക്ക് നടക്കുന്നു.
മരിച്ചവരുടെ യുദ്ധമാണോ അതിലൂടെ പൂര്‍ത്തിയാവുന്നത്? ഇത് സഭയുടെയും പള്ളിയുടെയും അടിമകളും യാഥാര്‍ത്ഥ വിശ്വാസികളും തമ്മിലുള്ള യുദ്ധമായി മാറുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭൂതകാലം മറന്നു പോയവരും അത്രവേഗം കഴിഞ്ഞതൊന്നും മറക്കാനാവാത്തവരും തമ്മിലുള്ള യുദ്ധം. ഭൂതകാല സ്മരണകള്‍ മായാത്തവര്‍ ഓരോരുത്തരും ആവര്‍ത്തിക്കുന്ന ഒരു വാചം ‘ ആ കിടക്കുന്ന മനുഷ്യന്‍ ‘ എന്നതാണ്. അവരില്‍ ഓരോരുത്തരുടെയും ജീവിതം അവര്‍ക്കൊപ്പം നിന്ന് കരപ്പിടിപ്പിച്ചതില്‍ സി.ജെ എന്ന് അവര്‍ സനേഹത്തോടെ വിളിച്ച സി.ജെ തോമസിന് പങ്കുണ്ടായിരുന്നു. അതുകൊണ്ടാണ് ആ മനുഷ്യര്‍ തങ്ങള്‍ പള്ളി ഏല്‍പ്പിക്കുന്ന അപമാനങ്ങളില്‍ തോറ്റു പോവില്ല എന്ന് തീരുമാനിക്കുന്നത്. അച്ചനെ അയാള്‍ എന്ന് വിശേഷിപ്പിക്കുന്നതു പോലും പാപമാണെന്നു കരുതുകയും ശാസിക്കുകയും ചെയ്യുന്നവര്‍ വിശ്വാസത്തിന്‍റെ അടിമകളല്ല പള്ളി അടിമകള്‍ തന്നെയാണ്. ഇരുപത്തിനാല് വയസ്സില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എന്ന ദേശത്തേക്ക് എത്തിപ്പെട്ടപ്പോള്‍ മുതല്‍ അയാള്‍ക്ക് മെച്ചപ്പെട്ട ജീവിതം എന്ന സ്വപ്നമുണ്ടായിരുന്നു. അനാവശ്യമായി ആരെയും പേടിക്കേണ്ടതില്ല എന്നത് അയാളുടെ ജീവിത പ്രമാണമായിരുന്നു. ആരെയും എന്നതില്‍ അനന്ത നമ്പ്യാര്‍ക്കും കാട്ടു ജന്തുക്കള്‍ക്കും ഒരേ സ്ഥാനമേ തോമസ് കൊടുത്തിരുന്നുള്ളൂ. ആരുടെ മേലും പെട്ടെന്ന് സ്നേഹത്തിന്‍റെയോ കരുതലിന്‍റെയോ ആദരവിന്‍റെയോ സ്വാധീനമായി വളരാന്‍ പറ്റുന്നതായിരുന്നു അയാളുടെ പെരുമാറ്റം. തന്‍റെ മുന്നിലെത്തുന്ന പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്നില്‍ ഒട്ടും മടിക്കാതെ അവ ഏറ്റെടുക്കാനുണ്ടായിരുന്ന ഒരു മനസ്സായിരുന്നു അയാളുടെ കൈമുതല്‍. മോഹദാസിന്‍റെയും വസുമതിയുടെയും കല്ല്യാണം നടത്തിക്കൊടുക്കുന്നത് ഇങ്ങനെയൊരു ധീരതയായിരുന്നു. ആരും ആശ്രമില്ലാത്തവരായ മാതുവിന്‍റെ മകളെ തിരഞ്ഞ് കുടകിലേക്കു പോവുന്നതും രക്ഷിച്ചു കൊണ്ടു വരുന്നതും വളര സാഹസീകമായിട്ടാണ്. പൊതു സമൂഹം മനുഷ്യരായിപ്പോലും പരിഗണിക്കുന്നവരല്ല മാതുവും മകളും എന്നു കൂടി ഓര്‍ക്കുമ്പോഴാണ് സി.ജെ വ്യത്യസ്തനാവുന്നത്.
വര്‍ക്കിയുടെ അനുജന്‍ സ്കറിയായുടെ ഭൂമി അന്യാധീനപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചവരോട് ന്യായത്തിലും രീതിയിലും അടിയുറച്ച് നിന്ന് ഏറ്റുമുട്ടി അത് തിരികെ നേടിക്കൊടുത്തത്. കാപ്പിലച്ചനുമായി ചേര്‍ന്ന് നാണയ സംഘം രൂപീകരിച്ച് കുടിയേറ്റക്കാരുടെ സാമ്പത്തീകാവസ്ഥകള്‍ക്ക് അടിത്തറ പാകിയത് ഇങ്ങനെ ഒരു മനുഷ്യനായിരുന്നു തോമസ്. ശവപ്പെട്ടിയില്‍ കിടക്കുന്ന അയാളുടെ മുന്നില്‍ നില്‍ക്കുന്ന കാപ്പിലച്ചന്‍റെ ന്യായത്തിനുവേണ്ടിയുള്ള എല്ലാ ഇടപെടലുകളിലും മുന്‍പില്‍ നോക്കാതെ ഒപ്പം നിന്ന ഒരുത്തനാണ് ഇപ്പോള്‍ നീതിയും ന്യായവും നിഷേധിക്കപ്പെട്ട് നിസ്സഹായനായി കിടക്കുന്നത്. എന്ന ആത്മഗതത്തില്‍ കുടിയേറ്റക്കാര്‍ക്കു വേണ്ടി മാത്രമല്ല ആ പ്രദേശത്തെ അദ്ധ്വാനിക്കുന്ന സമൂഹത്തിനാകമാനം അയാള്‍ ചെയ്ത പ്രവര്‍ത്തികളുടെ ഓര്‍മ്മകളുണ്ട്. അയാളുടെ ഇതേ നന്മകള്‍ മനസ്സിലാക്കിയിട്ടുണ്ടാണ് അബൂട്ടിയും കരുണാകരന്‍ നായരും ഒക്കെ അയാള്‍ക്കൊപ്പം എപ്പോഴും നില്‍ക്കുന്നത്. സി.ജെ. പറയുന്നതിനെ വേദവാക്യമായി സ്വീകരിക്കുന്നത്.
ഇതേ മനുഷ്യനാണ് മറ്റൊരു ബന്ധത്തില്‍ ചെന്നു പതിച്ചത്. അതും അവളെ ഒരു റൗഡിയുടെ കൈയ്യില്‍ നിന്ന് രക്ഷിക്കുന്നതിന്‍റെ ഭാഗമായിരുന്നു. പക്ഷേ അവളുടെ ജീവിത സത്യങ്ങളും അനുഭവങ്ങളും തുറന്നു പറച്ചിലുകളും ഒക്കെ അവരെ അടുപ്പിച്ചു. അവള്‍ ഗര്‍ഭിണിയാണ് എന്നറിയുമ്പോള്‍ തള്ളിക്കളയാതെ സ്വീകരിച്ചു. മറ്റൊരു കുടുംബത്തെ കൂടി സംരക്ഷിക്കുമ്പോള്‍ സ്വാഭാവീകമായി വരാവുന്ന എല്ലാ സംഘര്‍ഷങ്ങളും അയാള്‍ അനുഭവിക്കുന്നു. പക്ഷേ ആ മക്കളെയും പഠിപ്പിപ്പിക്കുകയും കല്ല്യാണം നടത്തുകയും ഒക്കെ ചെയ്തു. അന്നമ്മ എന്ന ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും മക്കളെ ഭയപ്പെടുത്തി നിര്‍ത്തുകയും ചെയ്തുകൊണ്ട് തനിക്കുനേരെ വരാവുന്നതോ വരാനിടയുള്ളതോ ആയ ചോദ്യങ്ങളെ അയാള്‍ മറികടന്നു. പുറമേ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായ മനുഷ്യന്‍ വീട്ടില്‍ എത്രമാത്രം ക്രൂരനായിരുന്നു എന്ന ഓര്‍മ്മകളില്‍ നിന്നുകൊണ്ടാണ് മകനായ ജെയിംസ് ഈ മനുഷ്യന്‍ ജീവിച്ചിരുന്നപ്പോഴും കുടുംബത്തിന് സംഘര്‍ഷങ്ങള്‍ മാത്രമാണല്ലോ നല്‍കിയിരുന്നത് എന്നോര്‍ക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ ആരംഭിച്ച മലബാര്‍ കുടിയേറ്റത്തിന്‍റെ വികസനചരിത്രം കൂടിയാണ് ഈ നോവല്‍. അറിയാത്ത നാട്ടിലേക്കും അറിയപ്പെടാത്ത ജീവിതരീതികളിലേക്കുമുള്ള എടുത്തുചാട്ടം നല്ല ജീവിതം ഉണ്ടാവും എന്ന ഏക പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. മലമ്പനിയുമായി ഏറ്റുമുട്ടി തളര്‍ന്നു പോയ അനേകം മനുഷ്യരെക്കുറിച്ച് ഈ നോവലില്‍ പറയുന്നുണ്ട്. അറുപത്തിമൂന്ന് അംഗങ്ങളുണ്ടായിരുന്ന കല്ലുങ്കല്‍ എസ്തപ്പാന്‍റെ കുടുംബത്തിലെ പതിനേഴു പേരൊഴികെ ബാക്കി എല്ലാവരെയും മലമ്പനി അപഹരിച്ചത് എത്ര വേദനയാണ് വായനക്കാര്‍ക്കുപോലും അതോടൊപ്പമായിരുന്നു അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുകളും കഠിനമായ മഴയും വന്യമൃഗങ്ങളും പാമ്പു കടിയേറ്റ മരണങ്ങളും. മരിച്ചവരെ വിശ്വാസത്തിനനുസൃതമായി അടക്കാനാവാതെ അവരെ സംബന്ധിച്ച് ഏറ്റവും വേദനാജനകം. തോമസിന്‍റെ അപ്പനെ പള്ളിയില്‍ത്തന്നെ അടക്കണം എന്ന അമ്മയുടെ ആഗ്രഹപ്രകാരം പെരുംമഴയത്ത് പേരാവൂര്‍ പള്ളി വരെ അവര്‍ നടത്തുന്ന അതി സാഹസീകമായ യാത്രയുടെ വിവരണം നോവലിലുണ്ട്. കുടിയേറ്റ സമൂഹം അസാമാന്യമായ ധൈര്യത്തോടെ ഇത്തരം പ്രതിസന്ധികളെ നേരിട്ടു. എന്തുപണിയും ചെയ്യാനും എന്തും കഴിക്കാനുമുള്ള ധൈര്യമായിരുന്നു അവരെ മുന്നോട്ടു നയിച്ചത്. ഒപ്പും കൂട്ടായ്മയുടെ തന്‍റേടവും. മാറ്റാള്‍പ്പണി എന്ന കൃഷി രീതിയിലൂടെയും കപ്പവാട്ടിന്‍റെയും പുരകെട്ടിന്‍റെയും അദ്ധ്വാനങ്ങളിലൂടെയും ഈ ഒരുമയാണ് അവര്‍ പ്രകടമാക്കിയത്. ഇപ്പോള്‍ ഈ പ്രദേശമൊക്കെ നഗരസൗകര്യങ്ങള്‍ ഉള്ളവയാണെങ്കില്‍ ആദ്യകാല കുടിയേറ്റക്കാരുടെ ഒരുപാട് വിയര്‍പ്പും കണ്ണുനീരും ചോരയും ചേര്‍ന്നാണ് അതിനൊക്കെ അടിസ്ഥാനമിട്ടത് എന്ന് മറന്നു പോവരുത്.
നോവലിന്‍റെ ആഖ്യാനത്തില്‍ എഴുത്തുകാരന്‍ ചെയ്ത വളരെ പ്രധാനപ്പെട്ട ഒരു കാര്യം ലൂസിഫറിന്‍റെയും മാലാഖയുടെയും സാന്നിധ്യമാണ്. അവരിവരും സാന്നിധ്യത്താല്‍ മാത്രമല്ല രണ്ട് കഥാപാത്രങ്ങളായിത്തന്നെ ഇതിലുടനീളമുണ്ട്. അവര്‍ സാക്ഷികളാണ്. പക്ഷേ അഭിപ്രായങ്ങളുമുണ്ട്. അവര്‍ ആനന്ദങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദൈവത്തോടുള്ള അമര്‍ഷം ലൂസിഫര്‍ പ്രകടമാക്കുന്നുണ്ട്. ദൈവത്തിന്‍റെ നീതിരഹിതമായ സകല പ്രവര്‍ത്തികളെയും വിമര്‍ശിക്കുന്നുമുണ്ട്. സഭയോടും പട്ടക്കാരോടും അവരുടെ ഇരട്ടത്താപ്പുകളോടുമുള്ള കലിപ്പ് ലൂസിഫര്‍ മറച്ചു വെയ്ക്കുന്നില്ല. മാലാഖയെ കുറച്ചു കൂടി നിഷ്കളങ്കമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും സംഭവങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും ഒപ്പം മാലാഖ വീണു പോവാന്‍ തുടങ്ങുമ്പോള്‍ ലൂസിഫര്‍ താങ്ങുന്നുണ്ട്. ഇവര്‍ക്കൊപ്പം ഒരു സാക്ഷിയായി ചിലപ്പോഴൊക്കെ ദൈവവും കടന്നു വരുന്നുണ്ട് നിസ്സഹായതയുടെ പൂര്‍ണ്ണരൂപമായ ദൈവം.
അതിമനോഹരമായൊരു ഭാഷയാണ് ആഖ്യാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മരങ്ങളും കിളികളും പുഴയും ചിത്ശലഭങ്ങളും നോവലിന്‍റെയും ജീവിതത്തിന്‍റെയും ഭാഗമാവുന്നു. ഏത് ജന്മിയേയും ഗുണ്ടയേയും നേരിടാന്‍ തനിക്ക് ഈ പുഴയുടെ തണുപ്പും സ്വച്ഛതയും മാത്രം മതി എന്ന് തോമസ് തീരുമാനിക്കുന്നതു പോലെ പുഴയും മീനും കാറ്റും ഒക്കെ അവരുടെ ജീവിതവുമായും നോവലിന്‍റെ ആഖ്യാനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാഷാപ്രയോഗങ്ങളെപ്പറ്റി പറയുമ്പോള്‍ ഓര്‍മ്മകളെ വിശേഷിപ്പിക്കാന്‍ തന്നെ ഇരുപതിലധികം വിശേഷണങ്ങള്‍ ഇതില്‍ കടന്നു വരുന്നു. څഓര്‍മ്മകളുടെ വാതില്‍ തുറക്കജശچ, څഓര്‍മ്മകളുടെ മുറിവുകളിലേക്ക് ഉണരുകچ, څഓര്‍മ്മകളുടെ പച്ചവനംچ എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ ഭൂതകാലം വിസ്മരിച്ച ഒരു പറ്റം മനുഷ്യരെ പലതും ഓര്‍മ്മപ്പെടുത്തുന്നു. ഈ നോവല്‍ തരുന്ന മറ്റൊരു തലം ആ കുടിയേറ്റ പ്രദേശത്തിന്‍റെ ഒരു ഭൂപടമാണ് പോരാവൂര്‍. ആലക്കോട്, വള്ളിത്തോട്, പെരുങ്കരി എന്നിങ്ങനെ ഒരു പ്രദേശം മുഴുവനും പരിചയപ്പെടുത്തുകയും ആ നാടിന്‍റെ വളര്‍ച്ചയെ കാണിച്ചു തരികയും ചെയ്യുന്നു.
‘മരിച്ചവരുടെ യുദ്ധങ്ങള്‍’ എന്ന ഈ നോവലിലെ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്ന കഥാപാത്രം ആരാണ്? സ്വാഭാവീകമായും സി.ജെ. തോമസാണ് എന്നു പറയാം. അയാളുടെ ആകാരത്തെക്കുറിച്ച് ധൈര്യത്തെയും തന്‍റേടങ്ങളെയും പറ്റി വ്യക്തമായി വിവരിക്കുന്നതിലൂടെ അയാളെ നായകസ്ഥാനത്ത് നിര്‍ത്താനാണ് സാദ്ധ്യത. പക്ഷേ തോമസിന്‍റെ സകല പ്രഭാവങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇതില്‍ തെളിയുന്ന കഥാപാത്രം അന്നമ്മയാണ്. അവര്‍ അയാളില്‍ നിന്നേറ്റ അതിക്രൂരമര്‍ദ്ദനത്തിനും അവഗണനകള്‍ക്കും അപ്പുറമായിരുന്ന അപമാനങ്ങള്‍. പക്ഷേ ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം അതിനെയെല്ലാം നേരിട്ട് മക്കളെ വളര്‍ത്തി. മറ്റേ ബന്ധത്തിലെ കുട്ടികളുമായി തോമസ് വീട്ടിലെത്തുമ്പോള്‍ സ്നേഹത്തോടെ സ്വീകരിക്കുക മാത്രമല്ല അയാള്‍ കുട്ടികളെ അടിക്കുമ്പോള്‍ നേരിട്ടു എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവസാനം സ്വത്ത് വീതം വെയ്ക്കുമ്പോള്‍ ആ കുട്ടികള്‍ക്കും കൂടിയാണ് ഭാഗം വെയ്ക്കേണ്ടത് എന്ന ജെയിംസിന്‍റെ നിര്‍ദേശത്തിനു പിന്നിലും അവരുടെ മൗനസമ്മതം ഉണ്ടെന്ന് മനസ്സിലാക്കാം.
‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന നോവല്‍ കുടിയേറ്റത്തിന്‍റെ ചരിത്രമാണ്. അസാമാന്യമായ ധൈര്യത്തോടെ കുടിയേറ്റക്കാലത്തിന്‍റെ ദുര്‍ഘടങ്ങളെ കടന്നുപോവാനും സഹായത്തിന്‍റെ വന്മരമായി നില്‍ക്കാനുമുള്ള മനസ്സു കാണിച്ച ഒരുവന്‍റെയും അവനെ സ്നേഹിച്ച ഒരു സമൂഹത്തിന്‍റെയും കഥക്കൂടിയാണിത്. ഒപ്പം സ്വന്തം നന്മകളാല്‍ത്തന്നെ പള്ളിയും പട്ടക്കാരനും ചേര്‍ന്ന് ഒറ്റപ്പെടുത്തിയ അതേ മനുഷ്യന്‍റെ ഏകാന്തതയുടെയും കഥക്കൂടിയാണിത്. അതുകൊണ്ടു തന്നെ ഇത് മരിച്ചവനുവേണ്ടിയുള്ള യുദ്ധമായി മാറുന്നു. പള്ളിയും പട്ടക്കാരും ചേര്‍ന്ന് ഒരുവനെ മരണശേഷം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവനെ അങ്ങനെ വിട്ടുകൊടുക്കില്ല എന്ന് തീരുമാനിച്ചവരുടെ യുദ്ധം – സ്നേഹവും കടപ്പാടും ഓര്‍മ്മകളും ആയുധമായ യുദ്ധം.




