
ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ, ഭരത് മുരളി പ്രസിഡൻ്റായിരിക്കുമ്പോൾ സംഗീത നാടക അക്കാദമിയുടെ ബാനറിൽ ആരംഭിച്ച നാടകോത്സവം, പതിനാറുവർഷം പിന്നിടുമ്പോൾ ലോക സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ രീതിയിൽ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നമ്മുടെ നാടകാവബോധത്തേയും ഭാവുകത്വത്തേയും നിർണ്ണായകമായ രീതിയിൽ സ്വാധിനിക്കാൻ കഴിഞ്ഞുപോയ ഓരോ നാടകോത്സവങ്ങൾക്കും സാധ്യമായിട്ടുണ്ട്. ഇക്കഴിഞ്ഞ പതിനാറാമത് നാടകോത്സവവും നാം ജീവിക്കുന്ന കാലത്തോട് സർഗ്ഗാത്മകമായി തന്നെ പ്രതിപ്രവർത്തിച്ചിട്ടുണ്ട്. Voices in the Silence (ഈ നിശബ്ദതയിലെ ശബ്ദങ്ങൾ) എന്ന ശ്രദ്ധേയമായ പ്രമേയത്തിൽ ഊന്നിയാണ് Dr അഭിലാഷ് പിള്ളയുടെ നേതൃത്വത്തിലുള്ള ഫെസ്റ്റിവെൽ ഡയറക്ടറേറ്റ് നാടകങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. ഉയർന്നു കേൾക്കേണ്ടതായ പല ശബ്ദങ്ങളേയും നിലവിളികളേയും അധികാരം നിശബ്ദമാക്കിക്കൊണ്ടിരിക്കുന്ന ഈ ദശാസന്ധിയിൽ ആഴങ്ങളിലേക്ക് ചവിട്ടിയാഴ്ത്തപ്പെട്ടവരുടെ ശബ്ദങ്ങൾ ഉച്ചത്തിൽ കേൾപ്പിക്കാൻ നാടകവേദിക്ക് സാധ്യമാവേണ്ടതുണ്ട്. ലോക യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാവാൻ നാടകങ്ങൾക്കു കഴിയണം. അത്തരത്തിൽപ്പെട്ട ശ്രദ്ധേയങ്ങളായ നാടകങ്ങൾ ഇറ്റ് ഫോക്ക് പതിനാറാമത് എഡീഷനിൽ കാണാൻ കഴിഞ്ഞു.
ഒമ്പത് വിദേശ നാടകങ്ങളും ഒമ്പത് ഇന്ത്യൻ നാടകങ്ങളും അഞ്ച് മലയാള നാടകങ്ങളും ഉൾപ്പെടുത്തി 23 നാടകങ്ങളാണ് ഈ വർഷത്തെ അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് ക്യുറേറ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ‘ലാസ്റ്റ് പ്ലേ ഇൻഗാസ്സ’ എന്ന പലസ്തീൻ നാടകത്തിന് കേന്ദ്രഗവൺമെൻ്റിൻ്റെ നയതന്ത്ര വിലക്കിനാൽ അവതരണം സാധ്യമായില്ല. എന്നാൽ അവരുടെ അസാന്നിദ്ധ്യം ഫെസ്റ്റിവെലിൽ സജീവ സാന്നിദ്ധ്യമാവുകയായിരുന്നു. അവരുടെ നാടകം അവതരിപ്പിക്കേണ്ടിയിരുന്ന ദിവസത്തിൽ അതേ സമയത്ത് അതേ അരങ്ങിൽ ദർവീഷ് അടക്കമുള്ള പലസ്തീൻ കവികളുടെ കവിതാവതരണങ്ങൾ അൻവറലിയും ഗോപീകൃഷ്ണനും പി രാമനും സാക്സ ഫോൺ അകമ്പടിയോടെ അവതരിപ്പിച്ചത് കേന്ദ്ര ഗവൺമെൻ്റ് വിലക്കിനോടുള്ള സർഗ്ഗാത്മക പ്രതിഷേധമായി മാറി. ഏഴു ദിവസങ്ങളിലായി 22 നാടകങ്ങളും പൊതുപരിപാടിയെന്ന നിലയിൽ വൈവിദ്ധ്യമാർന്ന മ്യൂസിക് കൺസർട്ടുകളും നാടകസംവാദങ്ങളും ഭക്ഷണ വൈവിദ്ധ്യങ്ങളും ഉൾച്ചേർന്ന ഒരു തിയറ്റർ കാർണിവെൽ പൂരപ്പെരുമയുടെ നാടായ തൃശൂരിൽ അരങ്ങേറുകയായിരുന്നു.

കലാകാരന്മാർ ഭരണകൂട ഭീകരതയുടെ ഇരകളായി തീരുന്ന വർത്തമാന അവസ്ഥകളെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെച്ചുകൊണ്ടാണ് റവന്യു മന്ത്രി കെ രാജൻ തൻ്റെ ഉദ്ഘാടന പ്രഭാഷണം അവസാനിപ്പിച്ചത്. ഫാഷിസത്തിനെതിരെ തൻ്റെ സിനിമ കൊണ്ട് പ്രതിരോധം തീർത്തു കൊണ്ടിരിക്കുന്ന ചടങ്ങിലെ മുഖ്യാതിഥി ആനന്ദ് പട് വർദ്ധനും സാംസ്കാരിക ചെറുത്തുനില്പിൻ്റെ വർത്തമാന പ്രാധാന്യത്തിലൂന്നിയാണ് സംസാരിച്ചത്. ലൂസിയാനോ മൻസൂർ കമ്പനി അവതരിപ്പിച്ച സ്പാനിഷ് നാടകമായ ‘ഫ്രാങ്ക സ്റ്റൈൻ പ്രോജക്റ്റ്’ ആയിരുന്നു ഉദ്ഘാടന നാടകം. മേരി ഷെല്ലിയുടെ പ്രസിദ്ധമായ ‘ഫ്രാങ്ക സ്റ്റൈൻ’ എന്ന നോവലിൻ്റെ സ്വതന്ത്രാവിഷ്കാരമായിരുന്നു ഈ നാടകം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സംഘർഷങ്ങളാണ് പ്രമേയം അസാമാന്യശേഷിയുള്ള ഒരു നടനും പപ്പറ്റുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തെ ചടുലമായി മുന്നോട്ടു നയിക്കുന്നത്. സംഗീതവും പ്രകാശ വിന്യാസവും നാടകത്തിൻ്റെ സംവേദനത്തിന് തീർച്ചയായും സഹായകമാകുന്നുണ്ട്. അർജൻ്റീനയുടെ വിശ്വാസങ്ങളും പുരാവൃത്തങ്ങളും സർഗ്ഗാത്മകമായി സന്നിവേശിപ്പിച്ചതും ലൂസിയാനോ മൻസൂർ എന്ന നടൻ്റെ വിസ്മയകരമായ അഭിനയ ശേഷിയും പപ്പറ്റ് മാനുപ്പുലേഷനും നാടകത്തെ ഉജ്ജ്വലമായ ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്.
ആദ്യ ദിവസത്തെ ശ്രദ്ധേയമായ മറ്റൊരവതരണമായിരുന്നു ആസ്റ്റീരിയൺഹുസ് തിയറ്റർ അവതരിപ്പിച്ച ‘റോമിയോ ആൻ്റ് ജൂലിയറ്റ്’. ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധമായ ഈ കോമഡിയുടെ ഗംഭിരമായ സ്വതന്ത്രാവിഷ്കാരം അമ്പത് മിനിറ്റുകളിൽ ആറ്റികുറുക്കി അവതരിപ്പിച്ചു. സംവിധായകരിൽ ഒരാളായ പീറ്റർ കിർക്ക് (Peter kirk) ആണ് റോമിയോ ആയി അഭിനയിച്ചത് ടിൽഡേ നഢ്സൺ ആയിരുന്നു ജൂലിയറ്റ്. ഫിസിക്കൽ ആക്ടിങ്ങിൻ്റെ ചിലപ്പോഴൊക്കെ ക്ലൗൺ പ്ലേയുടെ തലത്തിലെത്തുന്ന അതിഗംഭീരമായ അവതരണമായിരുന്നു ഇരുവരുടേയും. പൂക്കൾ നിറഞ്ഞ ഒരു ശ്മശാന പശ്ചാത്തലത്തിൽ പ്രണയത്തിൻ്റെ ശാരിരിക ആവിഷ്കാരം പ്രേക്ഷകരെ ശരിക്കും ആകർഷിക്കും വിധമായിരുന്നു. പെർഫോമേഴ്സ് എന്ന നിലയിൽ സ്വയം ആസ്വദിച്ചു കൊണ്ടായിരുന്നു അവരുടെ അവിഷ്കാരം. പ്രണയവും ജീവിതവും അനശ്വരമല്ലെന്നും ജീവിതം പോലെ തന്നെ പ്രണയത്തിനും അന്ത്യമുണ്ടന്ന സൂചന നൽകിക്കൊണ്ടാണ് നാടകം അവസാനിക്കുന്നത്. പേക്ഷകർ ആഹ്ളാദത്തോടെ നെഞ്ചിലേറ്റിയ ഒരു നാടകമായിരുന്നു ഇത്.

ഈ വർഷത്തെ ഇറ്റ് ഫോക്കിൽ അവതരിപ്പിക്കപ്പെട്ട വിദ്ദേശ നാടകങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതുമായ നാടകമാണ് അർമേനിയൻ നാടകസംഘമായ ഹമാസ് ഗയിൻ സ്റ്റേറ്റ് തിയറ്റർ അവതരിപ്പിച്ച ഡംപ്ളിങ്ങ്. വിശ്വപ്രസിദ്ധനായ കഥാകാരൻ മൊപ്പസാംങ്ങ് എഴുതിയ ബ്യൂൽ ദ സ്യൂഫ് എന്ന കഥയുടെ രംഗാവിഷ്കാരമാണ് ഈ നാടകം. നരയിൻ ഗ്രിഗോറിയൻ ആണ് സംവിധായിക. അതിവിദഗ്ദമായ രീതിയിൽ പ്രമേയത്തിന് ചേരുംവിധമാണ് നാടകത്തിൻ്റെ ഡിസയിൻ നിർവഹിച്ചിട്ടുള്ളത്. ആക്ടിങ്ങിൽ സവിശേഷമായ പരിശീലനം സിദ്ധിച്ച നടീനടന്മാർ എത്ര അനായാസമായാണ് അവരവരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ദുരധികാരത്തിൻ്റെ കാർക്കശ്ശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാനും കൂടെയുള്ളവരെ ഒറ്റിക്കൊടുത്ത് ഇരകളാക്കാനും മടിയില്ലാത്ത സ്വാർത്ഥതയെ ഈ നാടകം അനാവരണം ചെയ്യുന്നുണ്ട്. സ്ത്രീ സംവിധായിക എന്ന നിലയിൽ ആയിരിക്കണം ഏറ്റവും ജ്ജ്വലിച്ചു നിൽക്കുന്നവളും ആത്മസമർപ്പണത്തിന് തയ്യാറാകുന്ന കഥാപാത്രം ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയാണ്. അസാമാന്യമായ തൻ്റെ അഭിനയ മികവുകൊണ്ട് താതാവിക്ക്ഗസേറിയൻ എന്ന നടി പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. കപടദേശസ്നേഹവും യഥാർത്ഥ ദേശസ്നേഹവും ഒപ്പം വ്യക്തിഗതമായ സ്വാർത്ഥതയും ചതിയും ഈ നാടകത്തിൽ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. അതി സൂഷ്മമായി ഈ നാടകത്തിലുടനീളം സന്നിവേശിപ്പിച്ചിട്ടുള്ള ഹാസ്യം ഈ നാടകത്തെ ഏറെ ആസ്വാദ്യകരമാക്കുന്നുണ്ട്. കൂടാതെ ഈ നടകത്തിൻ്റെ സിനോഗ്രഫി സംഗീതം ദീപവിതാനം എന്നിവ നാടകത്തിൻ്റെ ഉള്ളടക്കത്തിന് അത്രമാത്രം ഉചിതമായ രീതിയിൽ തന്നെ ചേർത്തു വെയ്ക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിരിക്കുന്നുത് ഇറ്റ്ഫോക്കിലെ ഏറ്റവും പേക്ഷകപ്രശംസ പിടിച്ചുപറ്റിയ വിദ്ദേശ നാടകം ഡംപ്ളിങ്ങ് ആയിരുന്നുവെന്ന് നിസ്സംശ്ശയം പറയാം.
(തുടരും)




