
തിരുവനന്തപുരത്തെ ആപ്റ്റ് പെർഫോമൻസും കാമിയോ ലൈറ്റ്‌സും ചേർന്നൊരുക്കി സാം ജോർജ് സംവിധാനം ചെയ്ത, പ്രേംജിത്ത് സുരേഷ് ബാബുവും ശൈലജ പി അമ്പുവും മാത്രം അഭിനയിക്കുന്ന ഇസീക്വൽ റ്റൂ എന്ന നാടകത്തിൻ്റെ പ്രഥമാവതരണങ്ങൾ തിരുവനന്തപുരത്തെ കാമിയോ ലൈറ്റ്സിലായിരുന്നു. അമ്പതുപേർക്കിരുന്നു കാണാവുന്ന ചെറിയ അരങ്ങ്. പരിമിതവും ലളിതവുമായ രംഗസാമഗ്രികളും സ്റ്റേജും. എന്നാൽ നാടകം! ബുദ്ധിയും ഹൃദയവും ഒരുപോലെ പങ്കെടുക്കുന്ന ചേതോഹരമായ രംഗാനുഭവമായിരുന്നു ഇസീക്വൽ റ്റൂ.
ആദ്യമേ എഴുതപ്പെട്ട സ്ക്രിപ്റ്റില്ലാതെ, ആർട്ടിസ്റ്റുകളുടെ പരസ്പര സംവാദത്തിലൂടെ റിഹേഴ്‌സലുകളിൽ നിന്ന് വികസിച്ചു വന്ന സ്ക്രിപ്റ്റാണ് ഇസീക്വൽ റ്റൂ എന്ന നാടകത്തിൻ്റേത്. Devised Theatre എന്ന ഒരു ചെറുതോ വലുതോ ആയ ആശയത്തെ എടുത്ത് സംവിധായകനും അഭിനേതാക്കളും ചേർന്നുള്ള നിരന്തര ചർച്ചയിലൂടെ വികസിപ്പിച്ചെടുത്ത്, ഇംപ്രൊവൈസേഷനിലൂടെ ലഭിക്കുന്ന ഏറ്റവും മികച്ച മുഹൂർത്തങ്ങളും സംഭാഷണങ്ങളും തിരഞ്ഞെടുത്ത് നാടകത്തിൻ്റെ Structuring പൂർത്തിയാക്കുന്ന ഈ രീതി പലർക്കും എളുപ്പമാവില്ല. ഈ നാടകത്തിൽ പങ്കെടുത്ത കലാകാരൻമാരുടെ പ്രതിഭയും ദീർഘകാല നാടകപരിചയവും കൊണ്ട് ഇതെല്ലാം അത്രയും സ്വാഭാവികവും നൈസർഗികവുമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഇസീക്വൽ റ്റൂ ഓരോ തവണ തുടർന്നു ചെയ്യുമ്പോഴും കൂടുതൽ മെച്ചപ്പെടുന്ന നാടകമായിരിക്കും എന്നതുറപ്പാണ്, Continuous Evolution ഈ നാടകരീതിയിൽ തന്നെ ഉള്ളടങ്ങുന്നതാണ്.
പ്രണയവിവാഹിതരായ ശേഷം തങ്ങളുടെ ഔദ്യോഗികജീവിതം പൂർത്തീകരിച്ച ഒരു റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്‌ഥനും ഹെഡ്മിസ്ട്രസുമാണ് നാടകത്തിലെ കഥാപാത്രങ്ങൾ. ഇരുവരുടെയും സ്‌നേഹം, സ്‌നേഹാധികാരം, സ്‌നേഹാധികാര ശകാരം എന്നിങ്ങനെ വികസിക്കുന്ന പ്രമേയം. മിശ്രവിവാഹദാമ്പത്യത്തിൻ്റെ വ്യത്യസ്‌തമായ ഗൃഹാതുരത്വങ്ങളുടെ ഓർമ്മകളും, അവയിൽ നിന്ന് രൂപപ്പെടുന്ന പ്രണയവും കലഹവും ചേർന്ന് വാർദ്ധക്യത്തിലേക്ക് പദമൂന്നിയ ദമ്പതികളുടെ ലോകവും ചിത്രീകരിക്കപ്പെടുന്നതിനിടയിൽ പെട്ടെന്ന് കഥാപാത്രങ്ങൾ മാഞ്ഞ് നടീനടൻമാർ പ്രത്യക്ഷപ്പെടുന്നു. ദാമ്പത്യകലഹം അഭിനേതാക്കളുടെ കലഹമായി മാറുന്നു. ഇങ്ങനെ കഥാപാത്രവും കലാപാത്രവും അരങ്ങിൽ വെച്ചുമാറ്റപ്പെടുന്ന ഒരു സിമ്പിൾ മെറ്റാ തീയറ്റർ സംഭവിക്കുന്നു.
യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്ന ഇത്തരം നാടകരീതികൾ പുതിയ കാര്യമല്ല. പക്ഷേ ഇസീക്വൽ റ്റൂ വിൽ ഇതൊരു വെച്ചുകെട്ടലല്ല എന്നതാണ് അതിൻ്റെ സൗന്ദര്യം. അത്രയും സ്വാഭാവികമായിട്ടാണ് കഥാപാത്രങ്ങൾ പ്രേംജിത്തും ശൈലജയുമാവുന്നതും തിരിച്ചു വരുന്നതും. പ്രേക്ഷകനും വേദിയുമിടയിൽ ഒരു അദൃശ്യമറയുണ്ടെന്നാണ് വെപ്പ്, അതിന് Fourth Wall എന്നു പറയും. നാലാംമതിൽ തകർത്തുകളഞ്ഞാലേ കഥാപാത്രങ്ങളെ മായ്ച്ച് നടീനടൻമാർക്ക് പ്രത്യക്ഷമാകാനാവൂ. “കിസ് മീ , കേറ്റ്” എന്നൊരു നാടകമുണ്ട്. ഷേക്സ്പിയറുടെ പ്രശസ്തമായ ‘ദി ടേമിംഗ് ഓഫ് ദി ഷ്രൂ’ എന്ന നാടകം കളിക്കുന്ന ഒരു നാടകസംഘത്തിന്റെ കഥ. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പരസ്പരം വെറുക്കുന്ന, വിവാഹമോചിതരായ ഫ്രെഡ്, ലില്ലി എന്നീ അഭിനേതാക്കളാണ്. നടീനടന്മാർ തമ്മിലുള്ള യഥാർത്ഥ ഈഗോയും സംഘർഷങ്ങളും അവർ വേദിയിൽ കഥാപാത്രങ്ങളായി എത്തുമ്പോഴും പ്രതിഫലിക്കുന്നു. എന്നാൽ ഇസീക്വൽ റ്റൂ വിൽ കഥാപാത്രങ്ങൾ ദീർഘദാമ്പത്യത്തിൽ നിലനിൽക്കുന്ന, ജീവിതത്തിൻ്റെ അന്തിച്ചുവപ്പിലെത്തിയ ഭാര്യയും ഭർത്താവുമാണ്, നടീനടൻമാർ അവതരിപ്പിയുന്ന ശൈലജയും പ്രേംജിത്തും തന്നെയാണ്. കഥാപാത്രകലഹത്തിൽ നിന്ന് കലാപാത്രകലഹത്തിലേക്കുളള പരിണാമവും പര്യവസാനവും അത്രയും സ്വാഭാവികവും വൈകാരികവുമാണ്. സ്‌ക്രിപ്‌റ്റിൻ്റെ അധികഭാരമില്ലാതെ, അത്രയും ലളിതമനോഹരമായി ഇരുവരും ഇക്കാര്യം ചെയ്യുന്നു. അതുകൊണ്ടു തന്നെ ഏത് മധ്യവയസ്സിലെത്തിയ മനുഷ്യനെയും വൈകാരികമായി ഈ നാടകം വന്നു തൊടും. നാടകം കഴിഞ്ഞ് അൽപ്പസമയം ഞാൻ മിണ്ടാനാവാതെ ഇരുന്നു പോയി.
ഈ നാടകത്തിനു പിന്നിലും മുന്നിലുമായി പ്രവർത്തിച്ച നിരവധി കലാപ്രവർത്തകരുണ്ട്. എല്ലാ കലാപ്രവർത്തകരേയും നിറഞ്ഞ സന്തോഷത്തോടെ, സ്‌നേഹത്തോടെ അഭിനന്ദിക്കുന്നു.👏👏👏🫂💙
ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. വളരെ ലളിതവും പരിമിതവുമായി അരങ്ങിലെത്തിങ്ങപ്പെട്ട ഒരു മിനിമലിസ്റ്റിക് നാടകമാണിത്. നാടകക്കാർ തന്നെ സ്വയം നിർമ്മിച്ച്, എല്ലാ ഭൗതികസാഹചര്യങ്ങളും അവർ തന്നെയൊരുക്കി അരങ്ങിലെത്തിച്ച നാടകം. കേരളത്തിലെ മികച്ച ലൈറ്റ് ഡയറക്ടറായ ശ്രീകാന്തേട്ടൻ്റെ കാമിയോ ലൈറ്റ്സിനുള്ള Intimate Minimal Spice ഈ നാടകത്തിൻ്റെ അവതരണത്തിനും അനുഭവത്തിനും ഏറെ സഹായകമായിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ നമ്മുടെ തീയറ്റർ മേഖലയിൽ വളർന്നുവരേണ്ടതാണ്. വലിയ മുതൽമുടക്കിൽ ചെയ്യുന്ന, വലിയ പശ്ചാത്തലമുള്ള നാടകങ്ങൾ ഉണ്ടാവട്ടെ, നല്ല കാര്യം. പക്ഷേ അതുമാത്രം പോരല്ലോ. നാടകം കേവലം വികാരം മാത്രമല്ല ജീവിതം തന്നെയായി ജീവിക്കുന്ന അനേകം കലാപ്രവർത്തകർ ഇവിടെയുണ്ട്. 50 പേർക്കിരിക്കാവുന്ന വേദിയിൽ 5 ടിക്കറ്റഡ് ഷോ നടത്തിയാൽ കിട്ടാവുന്ന തുക ആർക്കും ലളിതമായി കണക്കുകൂട്ടാവുന്നതേയുള്ളൂ. അത്രയും മിനിമലായ നിലയിലും നല്ല നാടകമുണ്ടാക്കാം എന്നതിൻ്റെ മികച്ച മാതൃകയാണ് ഇസീക്വൽ റ്റൂ . വലിയ രംഗപടവും സാങ്കേതികപ്രദർശനവും മാത്രമല്ല നാടകം. നാടകം കലയുടെ ഏറ്റവും ഋജുവായ ഒരു ഭാഷയാണ്. അതിങ്ങനെയും സാദ്ധ്യമാക്കാനാവും എന്ന് സാമും കൂട്ടരും കാണിച്ചുതരുന്നു. നാടകത്തിന് ടിക്കറ്റ് എന്നു കേട്ടാൽ, ടിക്കറ്റിൻ്റെ സംഖ്യ കേട്ടാൽ നെറ്റിചുളിയുന്നവർ ഇന്നുമുണ്ട്. ആവശ്യവുമനാവശ്യവും കണക്കാക്കാത്ത ഉപഭോഗത്തിന് പണമുണ്ടെങ്കിലും കലാനുഭവത്തിനായി ഒരു ടിക്കറ്റെടുക്കേണ്ടി വരുമ്പോൾ വല്ലാതെ വിഷമിക്കുന്നവർ. Art is also a product. എല്ലാം വിലകൊടുത്തു വാങ്ങാം, കല മാത്രം സൗജന്യമായി കിട്ടിയാൽ കൊള്ളാം എന്നിടത്തു നിന്ന് പ്രബുദ്ധമലയാളി എന്ന് മനുഷ്യമലയാളിയാവും എന്ന ചോദ്യം എല്ലാവരും സ്വയം ചോദിക്കേണ്ടതാണ്.
ഇസീക്വൽ റ്റൂ എന്ന ചെറിയ, വലിയ നാടകത്തിന് ഇനിയുമിനിയും വളരുന്ന, സമൃദ്ധമായ അരങ്ങുജീവിതമുണ്ടാവട്ടെ !🌹





