
കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ് സമീപകാലത്ത് അരങ്ങേറിയത്. ഒന്ന് നീറ്റ് ചോദ്യപേപ്പർ ചോർച്ചയാണ്. രണ്ടാമത്തേത് സിബിഎസ്‌ഇയുടെ പ്ലസ്‌ടു പരീക്ഷാ മൂല്യനിർണയത്തിൽ സംഭവിച്ച വ്യാപകമായ പിശകാണ്. അങ്ങേയറ്റം ഗുരുതരമായ ഈ വീഴ്‌ച സംഭവിച്ചിട്ടും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനനെതിരെ ഒരു നടപടിയുമെടുക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല.
22 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഈവർഷം മെയ് മൂന്നിന് നടന്ന നീറ്റ് എഴുതിയത്. അവരിൽ ഒരുവിഭാഗം ഈവർഷം പ്ലസ്‌ടു പാസായവരാണ്. അവരിൽ മഹാഭൂരിപക്ഷവും ഹൈസ്‌കൂൾ തലം മുതൽ നീറ്റ് എഴുതാൻ പരിശീലനം ആരംഭിച്ചവരാണ്. ഒരുവർഷമോ രണ്ടുവർഷമോ മൂന്നുവർഷമോ ഒക്കെ തീവ്ര പരിശീലന ക്ലാസുകളിലിരുന്ന് നീറ്റിന് തയ്യാറെടുപ്പ് നടത്തിയവരാണ് മറ്റൊരു വിഭാഗം. മാസങ്ങളും വർഷങ്ങളും ഉറക്കമിളച്ച് തയ്യാറെടുക്കുന്നവരാണ് അവർ. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘർഷങ്ങളും ഉത്‌കണ്‌ഠയും വളരെ വലുതാണ്. പത്തിലേറെ കുട്ടികളാണ് ചോദ്യപേപ്പർ ചോർന്നതിനുശേഷം ആത്മഹത്യ ചെയ്‌തത്. കൗമാരപ്രായം കടന്നിട്ടില്ലാത്ത കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എന്നു പറഞ്ഞാൽ അതിശയോക്തിയല്ല.
എംബിബിഎസിന്റെ മാത്രമല്ല വിവിധ കോഴ്‌സുകളുടെ ഏക പ്രവേശനപരീക്ഷ നീറ്റ് ആണ്. ഗവൺമെന്റ് മേഖലയിലും സ്വാശ്രയമേഖലയിലുമായി 1,30,000 സീറ്റുകളാണ് എംബിബിഎസിനുള്ളത്. ബിഡിഎസിന് 28,000ഉം ആയുഷിന് 52,000 സീറ്റുകളുമുണ്ട്. നീറ്റിന്റെ മാർക്കിനെ അടിസ്ഥാനമാക്കിയാണ് ഈ കോഴ്‌സുകളിലേക്ക് പ്രവേശനം നൽകുന്നത്. മത്സരപരീക്ഷ എഴുതുന്ന വിദ്യാർഥികളിൽ 10 ശതമാനത്തിൽ താഴെയുള്ളവർക്കേ പ്രവേശനം ലഭിക്കുന്നുള്ളൂവെന്ന് സാരം. 1,50,000 ബിഎസ്‌സി നേഴ്‌സിങ് വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കുന്നത് നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. ഇവ കൂടാതെ മറ്റു പല കോഴ്‌സുകൾക്കും നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇതാദ്യമായല്ല. 2024ലാണ് ഏറ്റവുമൊടുവിൽ ചോർന്നത്. അന്ന് കടുത്ത വിമർശനങ്ങളാണ് മോദി സർക്കാരിനും വിദ്യാഭ്യാസമന്ത്രാലയത്തിനും നേരിടേണ്ടിവന്നത്. പരീക്ഷ സമ്പ്രദായം കുറ്റമറ്റതാക്കാൻ ശുപാർശകൾ സമർപ്പിക്കുന്നതിനായി വിദഗ്‌ധസമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മുൻ ഐഎസ്‌ആർഒ ചെയർമാൻ കെ രാധാകൃഷ്‌ണനായിരുന്നു സമിതിയുടെ ചെയർമാൻ. നിരവധി ക്രിയാത്മക നിർദേശങ്ങൾ ആ സമിതി കേന്ദ്രസർക്കാരിനു മുന്നിൽ വെച്ചു. എന്നാൽ അതിനോട് അക്ഷന്തവ്യമായ നിസ്സംഗതയാണ് കേന്ദ്രസർക്കാർ കാണിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പുനഃസംഘടിപ്പിക്കുക, ഡാറ്റ ചോർച്ച തടയാൻ കർശനമായ നടപടികളെടുക്കുക എന്നിവ ഉൾപ്പെടെ നിരവധി ശുപാർശകൾ രാധാകൃഷ്‌ണൻ കമ്മിറ്റി നൽകിയെങ്കിലും അതിനെയെല്ലാം മോദി സർക്കാർ അവഗണിക്കുകയായിരുന്നു. ഇപ്പോഴത്തെ ചോദ്യപേപ്പർ ചോർച്ച മോദി സർക്കാർ വരുത്തിവെച്ചതാണെന്ന് ചുരുക്കം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ നടുക്കത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും മാത്രമല്ല പൊതുസമൂഹമൊന്നാകെ കഴിയുമ്പോഴാണ് സിബിഎസ്‌സി നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകതകളും ക്രമക്കേടുകളും ഉണ്ടായ കാര്യം പുറത്തുവന്നത്. ഈവർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത് 17.68 ലക്ഷം വിദ്യാർഥികളാണ്. മാർക്ക് കൂടുന്നതിലെ പിഴവ് ഒഴിവാക്കപ്പെടുമെന്നും ചെലവ് കുറയ്‌ക്കാൻ കഴിയുമെന്നും അവകാശപ്പെട്ടാണ് ഓൺസ്‌ക്രീൻ മാർക്കറ്റിങ് (ഒഎസ്‌എം) സംവിധാനം ഈവർഷം നടപ്പാക്കിയത്. ഇതിനായി കോ എംറ്റ് എന്ന കമ്പനിക്ക് 384 കോടി രൂപയ്‌ക്കാണ് കരാർ നൽകിയത്. പുതിയ സമ്പ്രദായം നടപ്പാക്കപ്പെട്ടതോടെ വിദ്യാർഥികളുടെ വിജയശതമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു; ഉയർന്ന മാർക്ക് ലഭിക്കുമെന്ന് കരുതപ്പെട്ട പല കുട്ടികൾക്കും റിസൾട്ട് വന്നപ്പോൾ മാർക്ക് നന്നേ കുറഞ്ഞു. ആകെ അങ്കലാപ്പിലായ വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തുവന്നു. 2014ൽ രണ്ടു റീജിയണുകളിലായി പരീക്ഷണാർഥം ഈ സമ്പ്രദായം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ സമ്പ്രദായം സിബിഎസ്‌ഇ തള്ളിക്കളയുകയും ചെയ്‌തു.
കോ എംപ്‌റ്റ് കമ്പനിക്ക് സിബിഎസ്‌ഇ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നതാണ്. ഈ കമ്പനിക്ക് തന്നെ കരാർ കൊടുത്തത് ദുരൂഹത വർധിപ്പിക്കുന്നു. ഈ കമ്പനിക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. സിബിഎസ്‌ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി ജനങ്ങളെ പറ്റിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ശരിക്കും മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇതിലെ മുഖ്യ കുറ്റക്കാരൻ. കാരണം മന്ത്രി പറഞ്ഞത് നടപ്പാക്കുക മാത്രമേ മറ്റുള്ളവർ ചെയ്‌തിട്ടുള്ളൂ. അതുകൊണ്ട് മന്ത്രിയെ പുറത്താക്കുകതന്നെ വേണം.
നാഷണൽ ടെസ്റ്റിങ് ഏജൻസിയെ സമൂലമായി പരിഷ്‌കരിച്ചുകൊണ്ടു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയൂ. അതോടൊപ്പം ഡോ. കെ രാധാകൃഷ്‌ണൻ കമ്മിറ്റിയുടെ ശുപാർശകൾ എത്രയുംവേഗം നടപ്പാക്കുകയും വേണം. എങ്കിൽ മാത്രമേ നീറ്റ് പരീക്ഷ നീറ്റായി നടക്കൂ. l




