ഭയപ്പെടുത്തുന്ന ഹിംസാവാസനകളും ചോരയൂറ്റുന്ന ഫാസിസ്റ്റ് രാഷ്ട്രീയവും

കെ ടി കുഞ്ഞിക്കണ്ണൻ

യപ്പെടുത്തുന്ന വാർത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേരളം നേടിയ സമസ്ത സാമൂഹ്യപുരോഗതിയെയും നവോത്ഥാനമൂല്യങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിൽ വയലന്റ്‌സും മയക്കുമരുന്ന് സ്വാധീനവും അതെല്ലാം ചേർന്ന ഗ്യാംഗ് കൾച്ചറും ആപൽക്കരമാംവിധം വളർന്നുവരികയാണ്. സാമൂഹ്യവികസന സൂചികകളിൽ വികസിത സമൂഹങ്ങൾക്കൊപ്പം നിലനിൽക്കുന്ന കേരളത്തിൽ വർദ്ധിച്ചുവരുന്ന ഹിംസാവാസനകളും മയക്കുമരുന്ന് വ്യാപനവും അതെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങളും ശക്തമായൊരു സാംസ്‌കാരിക പ്രതിരോധം ആവശ്യപ്പെടുന്നുണ്ട്. അക്രമോത്സുകതയുടേതായ ഒരു സംസ്‌കാരം പൊതുജീവിതത്തിലും ക്യാമ്പസുകളിലും കുട്ടികൂട്ടായ്മകളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്നുവെന്നാണ് സമീപകാല റിപ്പോർട്ടുകളെല്ലാം കാണിക്കുന്നത്.

ഏറ്റവുമൊടുവിൽ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ രണ്ട് സ്‌കൂൾ ഗ്യാംഗുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഷഹബാസ് എന്ന വിദ്യാർത്ഥി അതിദയനീയമാം വിധം കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളുടെ സാമൂഹ്യവും മനഃശാസ്ത്രപരവുമായ തലങ്ങളെ ആഴത്തിൽതന്നെ വിശകലനവിധേയമാക്കേണ്ടതുണ്ട്. അതുന്നയിക്കുന്ന സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനാധിപത്യ സമൂഹമൊന്നാകെ ചർച്ചചെയ്യേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന കുറ്റവാസനകളുടെയും കുറ്റകൃത്യങ്ങളുടെയും സാമൂഹ്യവും സാംസ്‌കാരികവുമായ കാരണങ്ങളെ അതിന്റെ വ്യത്യസ്തതലങ്ങളിൽതന്നെ കണ്ടെത്തി പ്രതിരോധം തീർക്കേണ്ടതുണ്ട്.

കുറ്റവാസനകളുടേതായ ഈ അവസ്ഥാവിശേഷം സൂചിപ്പിക്കുന്നെതന്താണ്? ആഗോളവൽക്കരണവും അത് സൃഷ്ടിച്ച അരാഷ്ട്രീയവൽക്കരണവും സിനിമകളിലൂടെയും മാധ്യമങ്ങളിലൂടെയും ഇളം മനസ്സുകളിലേക്ക് പകരുന്ന അക്രമോത്സുകതയുടെ അപരാധപൂർണമായ സാമൂഹ്യപ്രകടനങ്ങളാണിതൊക്കെയെന്ന് കാണണം. തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ ഒരു ഇരുപത്തിമൂന്നുകാരൻ തന്റെ പ്രണയിനിയെയും കുഞ്ഞനിയനെയും ഉൾപ്പെടെ അഞ്ച് പേരെയാണ് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ അടുത്ത ദിനങ്ങളിൽ തന്നെ ഇതിന് സമാനമായ പലതരം കൊലപാതകങ്ങൾ, ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അച്ഛനും അമ്മയും മക്കളെകൊല്ലുന്ന അവസ്ഥ. മക്കൾ അച്ഛനമ്മമാരെ കൊല്ലുന്ന സ്ഥിതി. പിഞ്ചുകുഞ്ഞിനെ അമ്മാവൻ തന്നെ കിണറ്റിലെറിഞ്ഞ് കൊല്ലുന്ന സംഭവം.

ഇതെല്ലാം സൂചിപ്പിക്കുന്നത്, കേരളീയ സമൂഹമനസ്സിന്റെ അകത്തളങ്ങളിൽ ഉറഞ്ഞുകൂടിക്കിടക്കുന്ന അക്രമവാസനകളെയും ക്രിമിനൽ ത്വരകളെയുമാണ്. അത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. നിയോലിബറലിസം സൃഷ്ടിച്ച ജീവിതാവലംബങ്ങളുടെ തകർച്ചയും അതുമൂലം കൂടിവരുന്ന അരക്ഷിതത്വവും സാമൂഹ്യപരതയുടേതായ എല്ലാ മൂല്യങ്ങളെയും നിരാകരിക്കുന്ന കടുത്ത വൈയക്തികവൽക്കരണവും ഒക്കെ ചേർന്ന് അത്യന്തം പ്രതിലോമകരമായൊരു സ്ഥിതിവിശേഷത്തെയാണ്. സർവ്വതന്ത്രസ്വതന്ത്രമായ കമ്പോള സാമ്പത്തികനയങ്ങളും ഉപഭോഗസംസ്‌കാരവും ഇന്റർനെറ്റിന്റെ വിനിമയ ശൃംഖലകളും മുതലാളിത്തത്തിന്റെ ചരക്കുകളെയെന്നപോലെ സംസ്‌കാരത്തെയും വിമർശനരഹിതമായി സ്വീകരിക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദാരവൽക്കരണം യുക്തിരഹിതവും അനിയന്ത്രിതവുമായ ആനന്ദാന്വേഷണങ്ങളിലേക്കും ധനസമ്പാദന മാർഗങ്ങളിലേക്കുമാണ് മനുഷ്യരെ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. അത്യന്തം പ്രയോജനമാത്രപരമായ ദർശനങ്ങളും സ്വാർത്ഥതയും തന്റെ നേട്ടങ്ങൾക്കും താൽപര്യങ്ങൾക്കും എതിരുനിൽക്കുന്നുവെന്ന് തോന്നുന്നവരോടുള്ള ശത്രുതയും വളർത്തുന്ന ഒരക്രമോത്സുക കമ്പോള സംസ്‌കാരമാണ് ഉദാരവൽക്കരണം നമ്മുടെ ജീവിതബന്ധങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. മുതലാളിത്തത്തിനാവശ്യമായ ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയും പുനരുത്പാദനവും നിയോലിബറൽ സമ്പദ്ഘടനയുടെ അതിജീവനത്തിനാവശ്യമായ തീവ്രവലതുപക്ഷ വർഗീയശക്തികളുടെ പുനരുജ്ജീവനവും ജനാധിപത്യപരമായ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണിയായിക്കഴിഞ്ഞിരിക്കുന്നു.

കുട്ടികൾക്കൾക്കിടയിൽ കൂടിവരുന്ന അക്രമോത്സുകതയെ സാമൂഹ്യബന്ധങ്ങളെയാകെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സാമ്പത്തികരാഷ്ട്രീയ നയങ്ങളിൽ നിന്നും അടർത്തിമാറ്റിക്കാണാൻ കഴിയില്ല. കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമോത്സുകതയും കുറ്റവാസനകളും ഗ്യാംഗ് കൾച്ചറും, അപമാനവീകരിക്കപ്പെടുന്ന പുതുതലമുറ ബന്ധങ്ങളും സാമൂഹ്യമാധ്യമങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഭീകരമായൊരു അവസ്ഥാവിശേഷമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ മയക്കുമരുന്നുകളുടെ സ്വാധീനം പ്രധാനവുമാണ്. ഗ്യാംഗ് സംസ്‌കാരവും കടുത്ത അരാഷ്ട്രീയവൽക്കരണവും വളർത്തിയെടുക്കുന്ന കുടിപ്പകയുടെയും കൊലപാതകങ്ങളുടെയും ഒരമേരിക്കൻ സംസ്‌കാരത്തിനെതിരെ ജാഗ്രത്തായ ഇടപെടലുകളാവശ്യപ്പെടുന്ന സന്ദർഭമാണിത്. കടുത്ത വംശീയതയും മൃഗീയമായ ആക്രമണ സ്വഭാവവും വളർത്തുന്ന അമേരിക്കൻ മാധ്യമസംസ്‌കാരത്തെ സംബന്ധിച്ച് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. അത്തരം പഠനങ്ങളെല്ലാം അമേരിക്കൻ വിദ്യാലയങ്ങളിൽ കൂടിവരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പുറത്തുവന്നത്.

അമേരിക്കയിലെ ഡെൻവർ നഗരത്തിലെ ഒരു വിദ്യാലയത്തിൽ കൗമാരപ്രായക്കാരായ രണ്ട് വിദ്യാർത്ഥികൾ നടത്തിയ സംഹാരതാണ്ഡവത്തിൽ 12 വിദ്യാർത്ഥികളും 3 അധ്യാപകരുമുൾപ്പെടെ 15 പേർ കൊല്ലപ്പെടുകയുണ്ടായി. നിരവധിപേർക്ക് ഗുരുതരമായ പരിക്കുകളേറ്റു. അമേരിക്കൻ മാധ്യമങ്ങൾ ഡെൻവർകൂട്ടക്കൊല എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തിനുപിറകിൽ ‘ട്രെഞ്ച്‌കോട്ട് മാഫിയ’ സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നാണ് പിന്നീട് വെളിവായത്. ട്രെഞ്ച്‌കോട്ട് മാഫിയ ഒരു രഹസ്യസംഘടനയായിരുന്നു. കുക്ലാസ്‌ക്ലാൻ പോലുള്ള വംശീയഭീകരസംഘങ്ങൾക്ക് സമാനമായ രീതിയിൽ സാമൂഹ്യമാധ്യമസാധ്യതകൾ ഉപയോഗിച്ച് സംഘടിപ്പിക്കപ്പെട്ടതായിരുന്നു ട്രെഞ്ച്‌കോട്ട് മാഫിയ എന്ന രഹസ്യസംഘടന. കറുത്തവരെയും ദരിദ്രരരെയും വെറുതെ ആക്രമിച്ച കൊല്ലുകയെന്നതും കടുത്ത പുരോഗമന കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം പടർത്തുക എന്നതുമൊക്കെയായിരുന്നല്ലോ കൂക്ലാസ്‌ക്ലാൻ എന്ന നവനാസികൂട്ടം ചെയ്തുകൊണ്ടിരുന്നത്.

ഡെൻവർ നഗരത്തിലെ വിദ്യാലയത്തിൽ തോക്കുകളും നാടൻബോംബുകളുമായിട്ടാണ് ഈ ഭീകരസംഘടനയിലെ 16, 17 വയസ്സ് പ്രായമുള്ള രണ്ട് അംഗങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുംനേരെ ആക്രമണമഴിച്ചുവിട്ടത്. ഈ സംഘം സമാഹരിച്ചുവെച്ചിരിക്കുന്ന വൻ പ്രഹരശേഷിയുള്ള ബോംബുകൾ പിന്നീട് അന്വേഷണത്തിൽ കണ്ടെടുക്കുകയുണ്ടായി. ഇന്റർനെറ്റിലൂടെ പരസ്പരം ബന്ധങ്ങൾ സ്ഥാപിച്ച് അംഗങ്ങളെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് ട്രെഞ്ച്‌കോട്ട് മാഫിയ പോലുള്ള കുട്ടി ഭീകരസംഘങ്ങൾ അമേരിക്കൻ സാമൂഹ്യജീവിതത്തിന് ഭീഷണിയുയർത്തിയത്. താമരശ്ശേരി സംഭവത്തെ മുൻനിർത്തി കോഴിക്കോട് മെഡിക്കൽകോളേജിൽ മനഃശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം.ടോംവർഗീസ് പറഞ്ഞത്; ‘‘ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങളുമേറെയാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ളതുപോലെയല്ല രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ. ഗ്രൂപ്പാകുമ്പോൾ വ്യക്തികളുടെ ഉത്തരവാദിത്വവും കുറ്റബോധവും കുറയുന്നു. അക്രമസ്വഭാവമുള്ളവരുണ്ടെങ്കിൽ അത്തരം ഇടപെടലുകളുടെ സ്വാധീനം ഏറുന്നു. ഹിംസ നിറഞ്ഞ ഗെയിംമുകളും സിനിമകളും കാണുന്നവർ അക്രമങ്ങളോടുള്ള വൈകാരിക അസ്വസ്ഥത കുറയുമെന്നും പഠനങ്ങളുണ്ട്. ലഹരിയും പെരുമാറ്റത്തെ മോശമായി സ്വാധീനിക്കും.”

ഇപ്പോൾ താമരശ്ശേരി കൊലപാതകത്തിൽ പ്രതികളായ കുട്ടികളുടെ വാട്‌സാപ്പ് സന്ദേശങ്ങൾ ഡോക്ടറുടെ ഈ നിരീക്ഷണങ്ങളെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ്. സിനിമകളുടെ സ്വാധീനം കുറ്റകൃത്യങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി.പി.രാമചന്ദ്രൻ സമൂഹത്തിലെ വയലൻസിൽ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ ചോരചീറ്റുന്ന തിരശ്ശീലയെന്നാണ്. ബോക്‌സോഫീസ് വിജയത്തിനായി സിനിമകൾ വയലൻസ് അടിച്ചുകയറ്റുകയാണ്. ആൺശാക്തികതയുടെ ഘനാന്ധത ബാധിച്ച കാലത്ത് ഫാസിസത്തിന് സ്വന്തം ചോരയൂറ്റിനെ ന്യായീകരിക്കാനാവശ്യമായിട്ടുള്ളത് വയലൻസിന്റെ സാർവ്വത്രികവൽക്കരണമാണെന്നും ജി.പി ആ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്.

ഫാസിസം സമൂഹത്തെ രക്തദാഹത്തിലൂട്ടിയ മനോഗതിയിലേക്കാണ് ആട്ടിത്തെളിക്കുന്നത്. അതിനാവശ്യമായ മനോഭവങ്ങളെയും മനോഗതിയെയും സൃഷ്ടിക്കുന്നതിൽ വാണിജ്യസിനിമകൾ വലിയ പങ്കുവഹിക്കുന്നു. അതേപോലെ ഡിജിറ്റൽ ലഹരിയും സാമ്പത്തികപ്രശ്‌നങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ചതിക്കുഴികളും എല്ലാം കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായിത്തീരുന്നു. അരാഷ്ട്രീയതയും അപരവിദ്വേഷവും വർഗീയതയും യഥേഷ്ടം വിളമ്പുന്ന മുഖ്യധാര മാധ്യമങ്ങളും സമൂഹത്തെയും പുതുതലമുറയെയും ക്രിമിനൽവൽക്കരിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ജനാധിപത്യപരമായ കുടുംബബന്ധങ്ങളും സാമൂഹ്യസംഘടനാബന്ധങ്ങളും നിഷേധിക്കുന്ന അരാഷ്ട്രീയതയുടെയും വർഗീയവൽക്കരണത്തിന്റെയും സംസ്‌കാരമാണ് വ്യക്തിത്വശൈഥില്യങ്ങളിലേക്കും ലഹരി ഉപയോഗങ്ങളിലേക്കും വയലൻസിലേക്കും പുതുതലമുറയെ തള്ളിവിടുന്നത്.

അതേപോലെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വളർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് എല്ലാവരും തിരിച്ചറിയണം. രാസ ലഹരി മരുന്നുകളുടെ നീർച്ചുഴിയിൽപ്പെട്ടാൽ പിന്നീട് രക്ഷപ്പെടാൻ പ്രയാസകരമാണ്. ഒരളവോളം അതസാധ്യവുമാണ്. ലഹരി മരുന്നുകളിലൂടെ ആഹ്ലാദത്തിന്റെ മഹാആകാശങ്ങൾ തേടുന്നവർ രക്ഷപ്പെടാനാവാത്ത ദുരന്തങ്ങളുടെ നീർച്ചുഴിയിലേക്ക് സ്വയം ചെന്നുചാടുകയാണ്. ഈയൊരു ആപത്തിൽനിന്ന് വിദ്യാർത്ഥികളെയും യുവജനങ്ങളെയും കാത്തുരക്ഷിക്കുകയെന്നത് നമ്മുടെ നാടിന്റെയും ഭാവിയുടെയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ലഹരിയെ തടയുകയെന്നത് മയക്കുമരുന്ന് വ്യാപനത്തെ നിയമപരമായി ഇല്ലാതാക്കുകയെന്നത് അടിയന്തിര കടമയായിതന്നെ സർക്കാരിനൊപ്പം ജനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്.

മനുഷ്യരെ ജീവിതത്തിന്റെ സഹജവും സ്വാഭാവികവുമായ സൗന്ദര്യലഹരിയിൽ നിന്നും ലഹരിയുടെ സൗന്ദര്യം ജീവിതമായി കാണുന്ന അപമാനവീകരണത്തിലേക്ക് അധഃപതിപ്പിച്ചു കൊണ്ടാണ് ലോകമെമ്പാടും മയക്കുമരുന്നു വ്യാപാരവും ഉപയോഗവും നിയോലിബറൽ മൂലധനശക്തികൾ തന്നെ വളർത്തി കൊണ്ടുവരുന്നത്. ലഹരിക്കെതിരായ യുദ്ധം മനുഷ്യത്വരഹിതമായ ക്രിമിനൽ മൂലധന പ്രവർത്തനങ്ങൾക്കും അധോലോക വാണിജ്യ ശക്തികൾക്കുമെതിരായ പോരാട്ടമാണ്. കേവലമായ ധാർമ്മിക പ്രബോധനങ്ങൾ കൊണ്ടു തീർത്തുകളയാവുന്നതല്ല ലഹരിയുടെ സ്വാധീനവും മയക്കുമരുന്നു വ്യാപാരവുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. വൻതോതിൽ പണമൊഴുകുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള അധോലോക ബിസിനസ്സാണ് ഇന്ന് ഡ്രഗ് ട്രാഫിക്കിംഗ്. അമേരിക്കൻ സി ഐ എ മുതൽ ലോകമെമ്പാടുമുള്ള ഉന്നത ഭരണകൂട സംവിധാനങ്ങളും മത വംശീയ ഭീകരവാദ സംഘങ്ങളും വരെ പങ്കാളിയായിട്ടുള്ള ഹിംസാത്മകമായൊരു ബിസിനസ്സാണത്.

നമ്മുടെ സമൂഹത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുപയോഗത്തെയും അതിനു പിറകിലുള്ള ഡ്രഗ് മാർക്കറ്റിംഗ് മാഫിയകളെയും വിപുലമായ തലങ്ങളിൽ പ്രതിരോധിക്കുന്നതിനാവശ്യമായ ബഹുജനബോധവൽക്കരണവും ഭരണനടപടികളും ആരംഭിക്കേണ്ടതുണ്ട്. അങ്ങനെയേ സഫലമായ തലങ്ങളിൽ മയക്കുമരുന്നിനെതിരായ പ്രതിരോധം വളർത്താനാവൂ.

സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നമ്മുടെ പുതു തലമുറയിൽ മയക്കുമരുന്നു ഉപയോഗത്തിന്റെതായ ഒരു ലഹരിസംസ്‌കാരം അപകടകരമാംവിധം പിടിമുറുക്കിക്കഴിഞ്ഞിരിക്കുകയാണെന്ന് ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും വലവീശിപ്പിടിക്കുന്ന മയക്കുമരുന്ന് വിപണനശൃംഖലകളും ക്രിമിനൽ സംഘങ്ങളും സ്‌കൂൾ ക്യാമ്പസ്സുകളെ വരെ തങ്ങളുടെ സ്വാധീനത്തിലാക്കിക്കൊണ്ടിരിക്കുന്നു. നിയോലിബറൽ മൂലധന താൽപര്യങ്ങളുടെ ഭാഗമായി ലോകമെമ്പാടും വളർന്നുവന്നിരിക്കുന്ന ക്രിമിനൽ മൂലധനശക്തികളാണ് ഡ്രഗ് ട്രാഫിക്കിംഗ് ഉൾപ്പെടെയുള്ള അധോലോക വ്യാപാരത്തെ വളർത്തിക്കൊണ്ടുവന്നിരിക്കുന്നതെന്ന് കാണണം. ലോകമെമ്പാടും ഭീകരവാദത്തിനും വംശീയവർഗീയവാദത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഉൻമാദികളുടെ ഒരു തലമുറയെ സൃഷ്ടിക്കാനാണ് സാമ്രാജ്യത്വ മൂലധനശക്തികൾ യത്നിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലും കേരളത്തിലുമെല്ലാം വർഗീയഭീകരവാദവും മയക്കുമരുന്ന് ഉപയോഗവുമെല്ലാം അഭൂതപൂർവ്വമായ തോതിൽ വളർന്നുവരുന്ന സംഭീതമായ അവസ്ഥയാണുള്ളത്. ഇതിനെതിരായ ശക്തമായ പ്രതിരോധം മനുഷ്യരാശിയുടെ ഭാവിയിൽ താൽപര്യമുള്ള എല്ലാവരുടെയും മുൻകൈയിൽ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിശക്തമായ ഒരു ലഹരിമുക്തപ്രസ്ഥാനം കെട്ടിപ്പടുക്കാൻ സർക്കാറും ബഹുജന സംഘടനകളുമെല്ലാം ഒന്നിച്ച് നീങ്ങേണ്ട സന്ദർഭമാണിത്.

അതായത് കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യഭീഷണികളിൽ ഒന്ന് വർധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്ന് എല്ലാവരും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയും വേണം. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും കുറേക്കാലമായി ഭീഷണിയായി വളർന്നിട്ടുണ്ട്. മുമ്പ് വൻകിട നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. ലഹരി ഉപയോഗത്തിലെ വർധനയും പുതിയ രീതികളും സംസ്ഥാനത്തുമാത്രം ഒതുങ്ങുന്ന വിഷയമല്ല. യുവജനങ്ങളിലും കോളേജ് വിദ്യാർഥികളിലും മാത്രമല്ല, സ്‌കൂൾ വിദ്യാർഥികളിലേക്കും ലഹരിയുടെ ഉപയോഗം മെല്ലെ പടരുന്നു എന്നത് ഗൗരവമായ പ്രശ്‌നമാണ്. മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗം നാടിനെ നടുക്കുന്നതും മനുഷ്യത്വരഹിതവുമായ പല കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും കാരണമാകുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമാണ് കേരളത്തിലേക്ക് മയക്കുമരുന്നും മറ്റു ലഹരിവസ്തുകളും എത്തിക്കുന്നത്. വൻകിട മയക്കുമരുന്നു മാഫിയകൾ കേരളത്തെ ലക്ഷ്യമിടുന്നു എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പണസമ്പാദനത്തിനുവേണ്ടി ഏതു ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികളാണ് ഇതിനു പിന്നിലെന്ന് വിശദീകരിക്കേണ്ടതില്ല. പണമുണ്ടാക്കാനായി തലമുറകളെ ലഹരിയുടെ രക്ഷപ്പെടാനാവാത്ത ലോകത്തേക്ക് തള്ളിവിടുകയാണ് ഈ ലാഭക്കൊതിയന്മാർ.

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യാഘാതവും വളരെ ഭീകരമാണ്. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചതെങ്കിൽ സിന്തറ്റിക് – രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് ഇപ്പോഴുള്ള വലിയ ഭീഷണി. എംഡിഎംഎ (മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ), ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ടാബ്ലെറ്റ്, ബ്രൗൺ ഷുഗർ, കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവയാണ് കേരളത്തിൽ പ്രധാനമായും എക്‌സൈസും പൊലീസും പിടികൂടുന്നത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമിഠായികളും പാനീയങ്ങളും ഐസ്‌ക്രീമും ലഹരിഗുളികകളും വ്യാപകമാണ്. ഉറക്കഗുളികകളും വേദനസംഹാരിയും ലഹരി വസ്തുക്കളായി ഉപയോഗിക്കുന്നു. പല സ്‌കൂളുകളുടെയും സമീപത്തുള്ള ചെറുകച്ചവടക്കാരും മറ്റും ഇത്തരം ലഹരിവസ്തുക്കളുടെ വിൽപ്പനക്കാരായി മാറുന്നുണ്ട്. സിന്തറ്റിക് – രാസലഹരി വസ്തുക്കൾ പ്രധാനമായും അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നും കഞ്ചാവ് ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നുമാണ് കേരളത്തിൽ എത്തിക്കുന്നത്. നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാപകമാണ്.

ലഹരിയുടെ വ്യാപനത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ലഹരി ഉപയോഗം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ലഹരിക്ക് വിലങ്ങിടാൻ ഓപ്പറേഷൻ ഡി ഹണ്ടിംഗ് തുടങ്ങിയിട്ടുണ്ട്. അത്തരം നടപടികൾ ശക്തമാക്കണം. ലഹരിക്കെതിരെ നാടിനെയാകെ അണിനിരത്തിയുള്ള പ്രവർത്തനത്തിന് പ്രതിപക്ഷവും പൂർണ പിന്തുണ നൽകണം. എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പരിശ്രമത്തിന്റെ ഫലമായി ലഹരിവസ്തുക്കൾ പിടിക്കുന്നത് കൂടിയിട്ടുണ്ട്. പിടിക്കപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുന്നു. ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. അതിർത്തികളിൽ ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും പരിശോധന ശക്തമാക്കും.

വിവിധ ജനവിഭാഗങ്ങളെയും സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് ലഹരി വിപത്ത് തടയാൻ സർക്കാർ വിപുലമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. യുവജനങ്ങൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങിയവരെ ഇതിൽ കണ്ണിചേർക്കും. ഗാന്ധിജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വതലങ്ങളിലും മയക്കുമരുന്നിനെതിരായ അവബോധം വളർത്തുന്ന ശാസ്ത്രീയമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്.

സർക്കാർ നടപടികൾ ഫലപ്രദമാക്കാൻ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് പൊലീസ്-, എക്‌സൈസ് ഉദ്യോഗസ്ഥർ കൂറേക്കൂടി ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. ലഹരിവിൽപ്പന സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് വിവരം ലഭിച്ചാൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണം. ചിലയിടങ്ങളിൽ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ ലഹരി മാഫിയകളെ അറിഞ്ഞോ, അറിയാതെയോ സഹായിക്കുന്നുവെന്ന പരാതി അസ്ഥാനത്തല്ല. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ ലഹരി മാഫിയക്ക് ചോർത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ വകുപ്പുമേധാവികൾ തയ്യാറാകണം. പൊതുജനങ്ങളും എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നമ്മുടെ സമൂഹത്തെ ലഹരിമുക്ത സമൂഹമായി മാറ്റാൻ കഴിയും.

ലഹരിക്കെതിരെ ബോധവൽക്കരണമുൾപ്പെടെ ഭരണതലത്തിൽ തന്നെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടുമെന്ന് മുഖ്യമന്ത്രി തന്റെ നിയമസഭാപ്രസംഗത്തിൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. കർശനമായ നിയമനടപടി കൊണ്ടേ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവൂ എന്നതാണ് യാഥാർത്ഥ്യം. ഇച്ഛാശക്തിയോടുകൂടിയുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ ഉറപ്പ് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. 1988 ലെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെ സംസ്ഥാന സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമായ വിശദീകരണം നൽകുകയുണ്ടായി.

പി ഐ ടി എൻ ഡി പി എസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക നിയമം പാർലമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഇത് നാം ഇപ്പോൾ ഉപയോഗിക്കുന്നില്ല.

ഈ കാര്യത്തിലാണ് കർശനനിർദേശം നൽകിയത്. ഉത്തരവ് സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നൽകേണ്ടത്. പി ഐ ടി എൻ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിഷയം നമ്മുടെ സമൂഹം നേരിടുന്ന അതീവ ഗൗരവമായ ഒന്നാണ്. അത് അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. വിവിധ രീതിയിൽ നാം ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമീപിക്കേണ്ടതുണ്ട്. അതിലൊന്ന് ഇത് ബോധപൂർവ്വം ചെയ്യുന്നൊരു കുറ്റമാണ് എന്നു കണ്ട് പ്രതിരോധിക്കുകയെന്നതാണ്. പണസമ്പാദനത്തിനുവേണ്ടി ഏത് ഹീനമാർഗവും സ്വീകരിക്കാൻ തയ്യാറാകുന്ന ശക്തികൾ എല്ലാതലങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്നവരായിരിക്കുമെന്ന് കാണാൻ കഴിയണം. ഉന്നത ഉദ്യോഗസ്ഥതലങ്ങളിൽ സ്വാധീനംചെലുത്താൻ കഴിയുന്ന ആളുകളാണ് ഇത്തരം അധോലോക ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നതെന്ന് കാണണം.

ഇപ്പോഴത്തെ അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വേണ്ടതുണ്ട്. നാർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല. എൻ ഡി പി എസ് നിയമത്തിലെ 31, 31 എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ ഇത് ചേർക്കേണ്ടതുണ്ട്. ആ കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. ചാർജ്ജ് ചെയ്യുന്ന കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൂടി ഇനി മുതൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തണം. അങ്ങനെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എൻ ഡി പി എസ് നിയമത്തിലെ 31, 31 എ പ്രകാരം ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ കഴിയണം. അതൊടൊപ്പം കുറ്റവാളികളിൽ നിന്ന് ഇനി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങാൻ സാധിക്കും. ബോണ്ട് വാങ്ങുന്നതിന് എൻ ഡി പി എസ് നിയമത്തിൽ 34-ാം വകുപ്പ് അധികാരം നൽകുന്നുണ്ട്. പക്ഷെ അത് സാർവ്വത്രികമായി ഉപയോഗിക്കുന്നില്ല. ഈ കാര്യത്തിലും വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. എസ്.എച്ച്.ഒമാരും എക്‌സൈസ് ഇൻസ്‌പെക്ടർമാരുമാണ് ഈ ബോണ്ട് വാങ്ങേണ്ടത്. കാപ്പാ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരികടത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണം. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി/എ.സി.പി യുടെ നേതൃത്വത്തിൽ ഈ ഡാറ്റാ ബാങ്ക് തയ്യാറാക്കാനുള്ള നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രചരണ പരിപാടികൾ നടത്താനും സർക്കാർ നേരത്തേതന്നെ പരിപാടിയിട്ടതാണ്. എൻഡിപിഎസ് നിയമത്തിൽ 34-ാം വകുപ്പ് പ്രകാരം ബോണ്ട് വയ്‌പിക്കുക, മയക്കുമരുന്ന് കടത്തലിൽ പതിവായി ഉൾപ്പെടുന്നവരെ പിഐടി എൻഡിപിസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുക, ഇത്തരം നടപടികൾക്കാണ് ഒരു സ്‌പെഷ്യൽ ഡ്രൈവ് ഈ അടുത്ത ദിവസങ്ങൾ തൊട്ട് സംസ്ഥാനത്താകെ നടത്തണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി നർക്കോട്ടിക് സെൽ ഡിവൈഎസ്‌പിമാർക്കും കേരള ആന്റി നർക്കോട്ടിക് സെൽ സ്‌പെഷ്യൽ ഫോഴ്‌സിലെ അംഗങ്ങൾക്കും എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷ്ണർമാർ എൻഫോഴ്‌സമെന്റ് സ്‌ക്വാഡ് എന്നിവർക്കും സംസ്ഥാനതലത്തിൽ പരിശീലനം നൽകും. ജില്ലാതലത്തിൽ എസ് എച്ച് ഒമാർ സബ്ഡിവിഷണൽ പൊലീസ് ഓഫീസർമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാർ ഇവർക്കും ഇതേ പരിശീലനം നൽകും. മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കണം. അവരെ നിരന്തരം നിരീക്ഷിക്കണം.

ഇത്തരം നടപടികൾകൊണ്ട് മാത്രം ഈ കാര്യങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേർന്നുകൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. ലഹരിക്കെതിരായ പോരാട്ടം ജനകീയ അവബോധ ക്യാമ്പയിനായി സംഘടിപ്പിക്കേണ്ടുതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കാൻ സഹായകമാകുംവിധം പ്രവർത്തനപദ്ധതി തയ്യാറാക്കണം. വിദ്യാർത്ഥികൾ, യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, ജാതി-മത-സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ഈ ക്യാമ്പയിനിൽ കണ്ണിചേർക്കണം. ഇതിനായി വ്യക്തമായ രൂപരേഖ തയ്യാറാക്കുമെന്നാണ് മുഖ്യമന്ത്രിതന്നെ നേരത്തെ അസംബ്ലിയിൽ പറഞ്ഞതാണ്. ഇത്തരം പ്രവർത്തനങ്ങൾ പരിശോധിച്ചും ശക്തിപ്പെടുത്തിയും സർക്കാർതലത്തിലും സാമൂഹ്യതലത്തിലും ലഹരിയെ തടയണം. l

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....
spot_img

Related Articles

Popular Categories

spot_imgspot_img