‘തുപ്പേട്ടൻ’ നാടകത്തിന്റെ നാട്ടരചൻ

വി ഡി പ്രേം പ്രസാദ്

പാഞ്ഞാൾ എന്ന ദേശനാമം വിഷാദാത്മകവും പ്രസാദാത്മകവുമായ ഒരു ദ്വന്ദ ബോധമാണ് എന്നിലുണർത്തുന്നത്. ചീറി വന്ന ഒരു തീവണ്ടിക്ക് മുന്നിൽ നിവർന്നു നിന്ന് തൊഴുകൈയോടെ മരണത്തെ ഏറ്റുവാങ്ങിയ ശിവകരന്റെ വിഷാദാത്മകമായ ഓർമ ഉണർത്തുന്ന പാഞ്ഞാൾ ഒരു ഭാഗത്തും, കറുത്ത ഫലിതത്തിന്റെ തീക്ഷ്ണതയേറുന്നവയെങ്കിലും ഏറെ പ്രസാദാത്മകമായ ചില നാടകങ്ങൾ രചിച്ച തുപ്പേട്ടന്റെ സാന്നിധ്യമുള്ള പാഞ്ഞാൾ മറുഭാഗത്തും നിലനിന്നുപോന്നു. ഇപ്പോൾ തുപ്പേട്ടനും യവനികയ്‌ക്കുള്ളിൽ മറഞ്ഞു.

കഴിഞ്ഞ കമ്മിറ്റിയിലാണ് കേരള സംഗീത നാടക അക്കാദമി ഈ പ്രതിഭയെ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചത്. സുപ്രധാനമായ ആ തീരുമാനമെടുത്ത കമ്മിറ്റിയിൽ അംഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

തുപ്പേട്ടന്റെ നാടകങ്ങൾ വായിച്ചു രസിക്കാനുള്ള നാടക കൃതികൾ എന്ന നിലയിലല്ല രചിക്കപ്പെട്ടത്. പാഞ്ഞാൾ വായനശാലയിലും സമീപപ്രദേശങ്ങളായ കിള്ളിമംഗലം, ആറ്റൂർ, പൈങ്കുളം എന്നീ പ്രദേശങ്ങളിലും അവതരിപ്പിക്കാൻ പാകത്തിലുള്ള നാടകങ്ങൾ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. ഈ നാടകാവതരണങ്ങളാവട്ടെ, സാമ്പ്രദായികാവതരണങ്ങളിൽ നിന്ന് മൗലികമായി വ്യത്യസ്തത പുലർത്തിയിരുന്നു. തന്റെ ആദ്യനാടകാവതരണത്തിന് നാടകമെന്ന പേരുപോലും പറയാതെ EUBA (Educated Unemployed Bachelor Association) പരിപാടി എന്നാണ് അനൗൺസ് ചെയ്തത്. പക്ഷേ ആ പ്രഥമ നാടക സംരംഭത്തെ പാഞ്ഞാൾ നാട് നെഞ്ചേറ്റി വാങ്ങിയത് തുപ്പേട്ടന് മുന്നോട്ടുപോവാനുള്ള ഊർജം നൽകിയിരിക്കണം. തനതു ലാവണം, മറുമരുന്ന്, വേട്ടക്കാരപ്പകൽ, സ്വാപഹരണം അഥവാ എല്ലാവരും അർജന്റീനയിലേക്ക്, ഭദ്രായനം, കാലാവസ്ഥ, മോഹന സുന്ദര പാലം, ഡബിൾ ആക്റ്റ്, വന്നന്ത്യേ കാണാം, ചക്ക, കുന്താപ്പി ഗുലുഗുലു തുടങ്ങിയ ഇങ്ങനെ രചിച്ച നാടകങ്ങൾക്കെല്ലാം നിരവധി അവതരണങ്ങളുണ്ടായി. സാമ്പ്രദായികമായ രചനാരീതികൾ കൈയൊഴിയാനും മൗലികത പുലർത്തുന്ന സ്വന്തം പാത വെട്ടിയൊരുക്കാനും തുപ്പേട്ടന് കരുത്തു നൽകിയത് മദിരാശിയിലെ സ്കൂൾ ഓഫ് ആർട്സിലെ പഠനകാലമായിരിക്കണം. റോയ് ചൗധരി പ്രിൻസിപ്പാളായിരുന്ന ആ സ്ഥാപനം തുപ്പേട്ടന്റെ കലാവീക്ഷണവും ഭാവുകത്വ പരിസരവും നവീകരിക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഉൾകാഴ്ചയും രൂപപരമായ അവബോധവുമാണ് മറ്റ് നാടകകൃത്തുക്കളിൽ നിന്ന് തുപ്പേട്ടനെ വ്യത്യസ്തനാക്കുന്നത്.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തീകരിച്ച ശിവകരനായിരുന്നു തുപ്പേട്ടന്റെ നാടകങ്ങൾ സംവിധാനം ചെയ്തതും അഭിനയിച്ചതുമെല്ലാം. നരിപ്പറ്റ രാജു, പട്ടാമ്പി നാരായണൻ, ശ്രീജ, സുരേഷ് കൊളത്തൂർ, സാരഥി തുടങ്ങിയ നാടക പ്രതിഭകൾ തുപ്പേട്ടന്റെ നാടകങ്ങളുടെ രചനാപരമായ നവീനതയ്ക്ക് ആധുനികമായ രംഗഭാഷ നൽകി മികവുറ്റതാക്കി മാറ്റി. സ്കൂൾ മൽസര വേദികളിലും സംഗീത നാടക അക്കാദമി അമച്വർ നാടകമൽസരങ്ങളിലും ഗ്രാമീണാരങ്ങുകളിലുമെല്ലാം വിജയകരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു. മികവുറ്റ റേഡിയോ നാടകങ്ങളായും ശ്രോതാക്കളിൽ അവ എത്തിച്ചേർന്നു.

എൺപതുകളുടെ അവസാനത്തിൽ പാഞ്ഞാളിൽ വെച്ചുനടന്ന ഒരു നാടകക്യാമ്പിൽ വെച്ചാണ് ഞാൻ തുപ്പേട്ടനെ അടുത്തറിയുന്നത്. ചക്ക എന്ന നാടകത്തിന്റെ കൈയെഴുത്തു പ്രതിയുമായാണ് അദ്ദേഹം അന്നാ ക്യാമ്പിൽ വന്നത്. ക്യാമ്പ് ട്രെയ്നിങ്ങിനു വേണ്ടി ആ നാടകമാണ് എടുത്തത്. ആഗോളീകരണത്തിന്റെ പ്രാരംഭകാലത്ത് എങ്ങനെയാണ് മൾട്ടി നാഷണലുകൾ പ്രാദേശിക വിപണികളെ ഇല്ലാതാക്കിയതെന്ന് തികച്ചും കേരളീയ പശ്ചാത്തലത്തിൽ ‘ചക്ക’യിലൂടെ സൗന്ദര്യാത്മകമായി തന്നെ ആവിഷ്‌കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് ഈ നാടകം കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.

2000 ജനുവരിയിൽ തുപ്പേട്ടന്റെ നാടകങ്ങളുടെ റെട്രോസ്പെക്റ്റീവ് എന്ന നിലയിൽ ‘നാടകവേല’ എന്ന പേരിൽ വിവിധ നാടകങ്ങളുടെ അവതരണമുണ്ടായിരുന്നു. ശ്രദ്ധേയരായ സംവിധായകരായിരുന്നു അവയെല്ലാം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ നാടകങ്ങൾ പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടതോടെ കേരളത്തിലെമ്പാടും ഇവയുടെ അവതരണങ്ങൾ നടക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യസംഘം രണ്ടു തവണ സംഗീത നാടക അക്കാദമിയിൽ തുപ്പേട്ടൻ സ്മാരക festivals സംഘടിപ്പിച്ചിട്ടുണ്ട്.

തുപ്പേട്ടൻ അടിസ്ഥാനപരമായി ഒരു ചിത്രകാരനായിരുന്നു. പ്രത്യേകിച്ച് ഭാവതീവ്രമായ മനുഷ്യമുഖങ്ങളുടെ ചിത്രങ്ങൾ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. തന്റെ നാടക കഥാപാത്രങ്ങളുടെ സുവ്യക്തമായ കാരിക്കേച്ചർ ആവിഷ്കാരം ഈ ചിത്രകലാവബോധത്തിൽ നിന്നായിരിക്കണം രൂപംകൊണ്ടത്. മരണം വരെ ആ മനുഷ്യനിൽ നാടകം നിറഞ്ഞുനിന്നിരുന്നു.

ആറ്റൂർ രവിവർമ നിരീക്ഷിക്കുന്നതുപോലെ, ‘പാഞ്ഞാളിലെ തന്റെ പൂമുഖത്തിരുന്ന് പരിസരം അറിഞ്ഞിരുന്നു. നാടകത്തിന്റെ ഊറ്റം ഇതിലാണ്. ഈ നാടകങ്ങളെല്ലാം നാടൻ വിളവാണ്. രാസവളമില്ല. അധികമില്ല. കമ്പോളത്തിൽ ലഭ്യവുമല്ല’. l

Hot this week

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

Topics

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

ചരിത്രത്തിൽ ഇടം നിഷേധിക്കപ്പെട്ടവരുടെ ചരിത്രം

1757ലെ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്ലാസി യുദ്ധം മുതലിങ്ങോട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 25

മാർക്‌സിസത്തെ പുനർനിർമിക്കുന്ന ലെനിൻ ‘‘ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സുപ്രധാന കൃതികളിലൊന്നാണ്‌ ലെനിന്റെ...

ആനന്ദഭൈരവിയിൽ അലിഞ്ഞുതീരുന്ന വേദന!

കാലം 1800കൾ, മുത്തുസ്വാമി ദീക്ഷിതർ ഉത്തരേന്ത്യാ യാത്രയിൽ... -കാശി, വാരാണസി, ഗംഗാതീരം...
spot_img

Related Articles

Popular Categories

spot_imgspot_img