ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI സാങ്കേതികവിദ്യ സംബന്ധിച്ച സി പി ഐ എമ്മിന്റെ നിലപാടിൽ സംശയം തീരാതെ അതും പിടിച്ച് നടക്കുകയാണ് ചില മലയാള മാധ്യമങ്ങൾ. സത്യത്തിൽ നിർമ്മിതബുദ്ധിയെ സംബന്ധിച്ച നിലപാട് അല്ല, മാധ്യമങ്ങളുടെ മാർക്സിസ്റ്റ് വിരുദ്ധ നിർബന്ധ ബുദ്ധിയാണ് പ്രശ്നം. ഇതുസംബന്ധിച്ച പാർട്ടി നിലപാട് പാർട്ടിയുടെ ഇരുപത്തിനാലാം കോൺഗ്രസിന്റെ കരട് രാഷ്ട്രീയപ്രമേയത്തിൽ പാരഗ്രാഫ് 1.29 ൽ പറഞ്ഞിട്ടുണ്ട്. പ്രമേയം പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ഇഗ്ളീഷിലും സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റിൽ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിങ്ക് ആദ്യ കമന്റിൽ). ഈ ലക്കം ചിന്തവാരികയും പ്രമേയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേലുള്ള അഭിപ്രായം ആർക്കും പാർട്ടിയെ അറിയിക്കുകയും ചെയ്യാം.
എന്താണ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്?
നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ മനുഷ്യന്റെ ഉൽപ്പാദന കഴിവിൽ വലിയ കുതിച്ചു ചാട്ടമാണ് സൃഷ്ടിക്കുന്നത്. പക്ഷേ ഇത് വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടുത്താം. യുദ്ധാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. സ്വകാര്യതയിലേക്ക് കടന്നു കയറാം. അത് കൊണ്ട് നിർമ്മിതബുദ്ധിയുടെ വികസനത്തിന് ശക്തമായ സാമൂഹ്യനിയന്ത്രണം ഉണ്ടാവേണ്ടത് നിർണ്ണായകമാണ്. അതുവഴി നിർമിതബുദ്ധി ജനങ്ങളുടെ താല്പര്യങ്ങളെ സേവിക്കുമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഉറപ്പാക്കണം.
ഈ പ്രമേയത്തിൽ എവിടെയാണ് നിർമ്മിതബുദ്ധി ഉപയോഗിക്കരുതെന്ന് പറയുന്നത്?
ഇതൊക്കെ വായിച്ചാൽ മനസ്സിലാകാത്തവരാണ് മാധ്യമപ്രവർത്തകർ എന്ന് ഞാൻ കരുതുന്നില്ല. ഇതൊരു അജണ്ടയാണ്. ‘സി പി ഐ എം കമ്പ്യൂട്ടറിനെ എതിർത്തു’ എന്ന നറേറ്റിവ് നാട്ടിലാകെ പറഞ്ഞ് പരത്തി അത് പൊതുബോധമാക്കിയതുപോലെ സി പി ഐ എം, എ ഐ സാങ്കേതികവിദ്യയ്ക്ക് എതിരായിരുന്നു എന്ന് വരുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. കമ്പ്യൂട്ടർ വരുമ്പോൾ ബാങ്കിങ് മേഖലയിൽ ഉണ്ടാക്കുന്ന തൊഴിൽ നഷ്ടം പരിഹരിക്കണം എന്നാണ് അന്ന് നമ്മൾ ആവശ്യപ്പെട്ടിരുന്നത്. അതിനെയാണ് കമ്പ്യൂട്ടർ വിരുദ്ധർ എന്ന ആക്ഷേപത്തിലേക്ക് എത്തിച്ചത്. എന്നാൽ 1984 രാജ്യമാകെ കമ്പ്യൂട്ടർ വിരുദ്ധ വർഷമായി ആചരിച്ച ബി എം എസ് എന്ന സംഘപരിവാർ സംഘടനയ്ക്കെതിരെ ഒരു വിമർശനവുമില്ല. കോഴിക്കോട് സർവ്വകലാശാലയിലെ കമ്പ്യൂട്ടർവൽക്കരണത്തിന് എതിരെയുള്ള സമരം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടിയെയും തമസ്കരിക്കും. പക്ഷേ മാർക്സിസ്റ്റുകാർ കമ്പ്യൂട്ടറുകൾ തകർക്കാൻ നടന്നവരാണ്! മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ട ഇങ്ങനെയൊക്കെയാണ്.
സത്യത്തിൽ ഏതെങ്കിലും സാങ്കേതികവിദ്യയ്ക്ക് എതിരായി മാർക്സിസ്റ്റുകൾക്ക് നിൽക്കാൻ കഴിയുമോ? സാങ്കേതികവിദ്യ അദ്ധ്വാനിക്കുന്ന മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്നതാണ്. ആ സാങ്കേതികവിദ്യ മനുഷ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കണം എന്നാണ് മാർക്സിസ്റ്റുകളുടെ ആവശ്യം. നിർമ്മിതബുദ്ധി പോലുള്ള പുത്തൻ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന ഉത്പാദനക്ഷമതയിലെ വമ്പൻ കുതിച്ചു ചാട്ടം മുഴുവൻ മൂലധനത്തിന്റെ ലാഭം ആയി മാറുന്നു. തൻമൂലം ആഗോള അസമത്വം ഭീതിജനകമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ക്രയശേഷിയിൽ ഉണ്ടാക്കുന്ന ഇടിവ് വളർച്ചയ്ക്ക് വിലങ്ങുതടി ആയി മാറുന്നു. നിർമ്മിതബുദ്ധി പോലുള്ള സാങ്കേതികവിദ്യ വന്നിട്ടും സാമ്പത്തിക വളർച്ച മന്ദീഭവിച്ച് നിൽക്കാനുളള കാരണം ഇതാണ്. നിർമ്മിതബുദ്ധി കൊണ്ട് തൊഴിൽ നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാം. തൊഴിൽ സമയം കുറച്ചാൽ മതി. 5 ദിവസ തൊഴിൽ വാരത്തിന് പകരം 4 ദിവസ തൊഴിൽ വാരം ആക്കി മാറ്റിയാൽ മതി. സാങ്കേതിക മുന്നേറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ സമയത്തിലെ കുറവ് മുതലാളിയുടെ ലാഭമായല്ല മാറേണ്ടത്, മറിച്ച് തൊഴിലാളിയുടെ വിനോദ-വിശ്രമ അവസരമായിട്ടാണ് മാറേണ്ടത്. പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ പറഞ്ഞതും മറ്റൊന്നല്ല. അത് അമിത ലളിതവൽക്കരിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.
മനുഷ്യാധ്വാനത്താൽ സൃഷ്ടിക്കപ്പെടുന്ന അറിവും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിൽ തൊഴിലാളി എന്തിന് മടിച്ചുനിൽക്കണം? ആ സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തി എല്ലാത്തരം ചൂഷണങ്ങൾക്കും എതിരായി പോരാടുകയാണ് വേണ്ടത്. സാങ്കേതികവിദ്യയെ അല്ല, അതുപയോഗിച്ച് മുതലാളിത്തം ശക്തമാക്കുന്ന ചൂഷണ സംബ്രദായങ്ങളെയാണ് എതിർക്കേണ്ടത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുതലാളിത്തം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയെയും പട്ടിണിയേയും ദുരിതങ്ങളെയും എതിർക്കാനുള്ള ജാഗ്രതയാണ് ഞങ്ങൾ പുലർത്തുന്നത്. അത് തുടരുകതന്നെ ചെയ്യും. l
https://www.facebook.com/share/p/12CfTwwemru/