
വ്യവസ്ഥിതികളുടെ ശുദ്ധരൂപം എന്നത് പലപ്പോഴും പാഠപുസ്തകങ്ങളിൽ മാത്രമുള്ള ഒന്നാണ്. മുതലാളിത്തം, സോഷ്യലിസം, കമ്മ്യൂണിസം എന്നിങ്ങനെ ഒരു ആശയവും അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മാത്രം എവിടെയും നിലനിന്നിട്ടില്ല. ചരിത്രം പരിശോധിച്ചാൽ, മുതലാളിത്തം പോലും തകർച്ചകളിൽ നിന്ന് രക്ഷപ്പെട്ടുപോന്നത് സർക്കാരുകളുടെ സാമ്പത്തിക രക്ഷാപായ്ക്കറ്റുകൾ, കൊളോണിയൽ കൊള്ളയടിക്കലുകൾ, അടിമവേല എന്നിവയിലൂടെ സമാഹരിച്ച മൂലധനം കൊണ്ടാണ്. മുതലാളിത്തത്തിന്റെ അക്രമാസക്തമായ ആ കറുത്ത ചരിത്രത്തെ സൗകര്യപൂർവ്വം മറച്ചുവെച്ചുകൊണ്ട്, സോഷ്യലിസത്തിന്റെ ഭാഗത്തുനിന്നുമാത്രം ഒരു പൂർണ്ണമായ വിജയഗാഥ ആവശ്യപ്പെടുന്നവർ ഈ ചരിത്രസത്യം ഓർക്കുന്നത് നന്നായിരിക്കും.
കമ്പോളവും ഭരണകൂട ഇടപെടലുകളും
അമേരിക്കൻ സമ്പദ്‌വ്യവസ്ഥ അതിന്റെ ചരിത്രത്തിൽ പലപ്പോഴും വലതുപക്ഷ മൂല്യങ്ങളിൽ നിന്ന് ഇടതുപക്ഷ ചിന്താഗതികളിലേക്ക് ചായവ് പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പോളവും ലാഭവും സമ്പദ്‌വ്യവസ്ഥയെ നയിക്കുമ്പോൾ തന്നെ, സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് വാദിച്ച സാമ്പത്തികശാസ്ത്രജ്ഞൻ ജോൺ മെയ്‌നാർഡ് കെയിൻസിന്റെ നയങ്ങളോ അല്ലെങ്കിൽ സോഷ്യൽ ഡെമോക്രാറ്റിക് പരിഷ്കാരങ്ങളോ ആണ് ഇവയിൽ ഭൂരിഭാഗവും. മൂലധന വളർച്ചയിൽ ഉപഭോക്താവിനും ഭരണകൂടത്തിനുമുള്ള പങ്ക് നിർവചിച്ചത് ഇദ്ദേഹമാണ്. ഈ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള നയങ്ങളും ലോകക്രമത്തിന് മേലുള്ള അവരുടെ ശക്തമായ ആധിപത്യവുമാണ് വലിയ കടബാധ്യതകളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടുപോകാൻ അമേരിക്കയെ സഹായിച്ചത്.

ഫെഡറലിസത്തിന്റെ ചരിത്രപരമായ അടിത്തറ
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ രൂപപ്പെടുന്നതിൽ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയ സ്വാതന്ത്ര്യപ്രഖ്യാപനവും യു.എസ്. ഭരണഘടനയും വലിയ പങ്കുവഹിച്ചു. ഈ അമേരിക്കൻ ഭരണഘടനാ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിൽക്കാലത്ത് തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ എന്ന ലക്ഷ്യത്തോടെ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം നിർദ്ദേശിച്ചത്. പ്രായപൂർത്തി വോട്ടവകാശവും എന്നാൽ അനിയന്ത്രിതമായ അധികാരങ്ങളുള്ള എക്സിക്യൂട്ടീവ് തലവനും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ നിർദ്ദിഷ്ട ഭരണഘടന.

തീർത്തും ജനവിരുദ്ധമായ ഈ ഭരണഘടന പക്ഷേ, വലിയ സാമൂഹിക പ്രത്യാഘാതങ്ങളിലേക്കാണ് വിരൽ ചൂണ്ടിയത്. പുറമെ ജനാധിപത്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നെങ്കിലും യഥാർത്ഥത്തിൽ നിയമസഭയോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത, അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാൻ കഴിയാത്ത അനിയന്ത്രിതമായ ഒരു എക്സിക്യൂട്ടീവ് പദവിയാണ് ദിവാൻ വിഭാവനം ചെയ്തത്. ഈ പരിഷ്കാരം നടപ്പിലായിരുന്നെങ്കിൽ അധികാരം മുഴുവൻ പഴയതുപോലെ രാജാവിലും ദിവാന്റെ കൈകളിലും തന്നെ അവശേഷിക്കുകയും സാധാരണക്കാരായ കർഷകരും തൊഴിലാളികളും കടുത്ത ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുകയും ചെയ്യുമായിരുന്നു. കൂടാതെ അധികാരം ഒരു ചെറിയ സവർണ്ണ ഉപരിവർഗ്ഗ പ്രമാണിമാരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതിലൂടെ പിന്നാക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഭരണനിർവ്വഹണത്തിൽ തുല്യ പങ്കാളിത്തം ലഭിക്കുന്നത് ശാശ്വതമായി തടയപ്പെടുമായിരുന്നു.





