ലോക വ്യാപാര സംഘടനയുടെ നിയമപരമായ ചട്ടക്കൂടിനു പുറത്തുള്ള വിഷയമാണ് ഇ കൊമേഴ്‌സ് കരാർ. അത് അകത്തേക്ക് തിരുകിക്കയറ്റാനുള്ള ശ്രമത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചെറുത്തു തോൽപ്പിച്ചതാണ്.
എന്നാൽ അതിന്റെ ഓഫീസിനെയും വിഭവങ്ങളെയും അക്കാര്യത്തിന് തന്നെ വിനിയോഗിച്ചുകൊണ്ട്, അതിന്റെ ഡയറക്ടർ ജനറൽ സ്ഥാപന നിയമങ്ങളെ ധിക്കരിക്കുകയാണ്. അംഗരാജ്യങ്ങളെ അവഹേളിക്കുകയാണ്. ഇത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ഡബ്ല്യുടിഒ ഇതര ബഹുപാർശ്വ ഇ- കൊമേഴ്‌സ് കരാറിന്റെ (Plurilateral E commerce agreement) ഡെപ്പോസിറ്ററിയായി (സൂക്ഷിപ്പുകാരൻ/രേഖാധികാരി) പ്രവർത്തിക്കാൻ സമ്മതിച്ചു കൊണ്ട് ഡബ്ലിയു ടി അംഗരാജ്യങ്ങളിൽ ഒരു വിഭാഗത്തിന്റെ മാത്രം കൈയാളായി മാറിയിരിക്കുകയാണ് ഡയറക്ടർ ജനറൽ.
ഡിജി തന്റെ ഓഫീസും ഡബ്ല്യുടിഒയുടെ മനുഷ്യവിഭവശേഷിയും സാമ്പത്തിക സ്രോതസ്സുകളും ഒരു നോൺ- ഡബ്ല്യുടിഒ കരാറിനായി നീക്കിവെക്കുകയാണ്. ഇത് അവരുടെ അധികാര പരിധിയുടെ കടുത്ത ലംഘനമാണ്.
ഡബ്ല്യുടിഒ രൂപവൽക്കരണം മുതലുള്ള കീഴ്‌വഴക്കങ്ങളെ തകിടം മറിക്കുന്ന നടപടിയാണ്.
ഡബ്ല്യുടിഒ-യുടെ 14‐മത് മന്ത്രിതല സമ്മേളനത്തിന്റെ (MC14) ഭാഗമായി, 66 രാജ്യങ്ങൾ ഇലക്ട്രോണിക് കൊമേഴ്‌സ് സംബന്ധിച്ച നോൺ-ഡബ്ല്യു.ടി.ഒ കരാറിനായുള്ള ഇടക്കാല ക്രമീകരണങ്ങളെക്കുറിച്ച് ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു. അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും ജപ്പാനുമടക്കമുള്ള 66 രാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്തുണ്ടാക്കിയ കരാർ ഡബ്ല്യുടിഓ കരാറിന്റെ ഭാഗമാക്കാനുള്ള കുറുക്കുവഴി തേടിയവരെ സഹായിക്കുകയാണ് ഡബ്ല്യുടി ഓ ഡയറക്ടർ ജനറൽ.
ആ കരാർ ഒരു ഡബ്ല്യുടിഒ ഔദ്യോഗിക രേഖ അല്ലെങ്കിലും, ഇത് ഒരു ഡബ്ല്യുടിഒ കരാറായി ബ്രാൻഡ് ചെയ്യപ്പെടുകയും ഡബ്ല്യുടിഒവിന്റെ പ്രമാണ റഫറൻസ് നമ്പറോടെ അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതു തന്നെ ഡിജിയുടെ അധികാരപരിധി ലംഘിച്ചുള്ള വഴിവിട്ട നടപടിയാണ്.
പക്ഷേ അതുവഴി ഈ കരാറും ഡബ്ല്യുടിഒയും തമ്മിൽ നിയമപരമായ ഒരു ബന്ധവും സ്ഥാപിക്കുന്നില്ല.
ഇ കൊമേഴ്‌സ് ബഹുപാർശ്വ ക്കരാർ ഡബ്ല്യു.ടി.ഒ നിയമങ്ങൾക്കു കീഴിൽ ഒരു ‘അനെക്സ് 4′ കരാറായി അംഗീകരിക്കപ്പെട്ടിട്ടില്ല.
അടുത്തിടെ ആരംഭിച്ച ഇടക്കാല ക്രമീകരണങ്ങൾക്ക് ഡബ്ല്യു.ടി.ഒ നിയമപ്രകാരം നിയമപരമായ നിലനിൽപ്പില്ല. ഇങ്ങനെയൊരു ഇടക്കാല ക്രമീകരണങ്ങൾ പുറപ്പെടുവിച്ച രാജ്യങ്ങൾ പറയുന്നത്, ഇലക്ട്രോണിക് കൊമേഴ്‌സ് സംബന്ധിച്ച കരാർ ഡബ്ല്യുടിഒ കരാറിന്റെ അനെക്സ് 4-ൽ ചേർക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളാൻ തങ്ങൾ ഡബ്ല്യുടിഒ ജനറൽ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ്. എന്നാൽ അന്ന് ജനറൽ കൗൺസിലിൽ പൊതുസമ്മതത്തിലെത്താനായില്ല.
ഇടക്കാല ക്രമീകരണങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ, പങ്കാളിത്ത രാജ്യങ്ങൾ “ഇലക്ട്രോണിക് കൊമേഴ്സ് കരാർ ഡബ്ല്യുടിഒ കരാറിന്റെ അനെക്സ് 4-ൽ ചേർക്കുന്നതിനുള്ള ഒരു തീരുമാനം തേടുന്നത് തുടരുമെന്ന്” പറയുന്നുണ്ട്. എന്നാൽ, അങ്ങനെയൊരു തീരുമാനത്തിൽ എത്തുംമുമ്പെ, ഡബ്ല്യുടിഒ-യുടെ വിഭവങ്ങളും സ്ഥാപനപരമായ സേവനങ്ങളും അതിനായി വിട്ടുകൊടുത്തിരിക്കുകയാണ് അതിലെ ഒരു ജീവനക്കാരി മാത്രമായ ഡയറക്ടർ ജനറൽ.
ഡിജിയെ ഡബ്ല്യുടിഒ കരാറുകളുടെ സംരക്ഷകനായും ഈ കരാറുകളുടെയും അനുബന്ധ രേഖകളുടെയും ഡെപ്പോസിറ്ററിയായി പ്രവർത്തിക്കാനും മാത്രമാണ് ചുമതലപ്പെടുത്തിയത്. നോൺ-ഡബ്ല്യുടിഒ കരാറുകൾക്കായി ഡിജിയോ ഡബ്ല്യു.ടി.ഒ സെക്രട്ടേറിയറ്റോ എന്തെങ്കിലും സേവനങ്ങൾ നൽകുന്നതിന് ഡബ്ലിയുടിഒയ്‌ക്ക് രൂപം നൽകിയ മരാകേഷ് കരാറിനു കീഴിൽ യാതൊരു അടിസ്ഥാനവുമില്ല.
അതിനാൽ, ഡബ്ല്യുടിഒ നിയമവും സ്ഥാപിത കീഴ്‌വഴക്കവും വ്യക്തമാക്കുന്നത്, സംഘടനയുടെ നിയമങ്ങളും നടപടിക്രമങ്ങളും അടിസ്ഥാനമാക്കി അംഗങ്ങൾ ഒപ്പുവെച്ച ഡബ്ല്യുടിഒ കരാറുകളുടെ ഡെപ്പോസിറ്ററിയായി മാത്രമേ ഡിജിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നാണ്. അവരുടെ അധികാരം ആ പരിധിക്കപ്പുറത്തേക്ക് നീളുന്നില്ല.
അംഗീകരിച്ച പ്ലൂരിലാറ്ററൽ ഇ- കൊമേഴ്‌സ് കരാർ വാചകത്തിൽ ഡിജിയെ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നടപടി സ്വീകരിക്കുന്നതിനു മുമ്പ് വാചകം തയ്യാറാക്കിയവർ ഡിജിയുമായി കൂടിയാലോചിച്ചിരുന്നു എന്നർത്ഥം.
അതുകൊണ്ടുതന്നെ, ഈ നടപടി എല്ലാ ഡബ്ല്യുടിഒ അംഗങ്ങൾക്കും ആശങ്കയുണ്ടാക്കേണ്ട ഒന്നാണ്; പ്രത്യേകിച്ചും, “ഡബ്ല്യുടിഒ സെക്രട്ടേറിയറ്റ് അംഗങ്ങളെ സേവിക്കുക എന്ന അതിന്റെ ഭരണപരമായ പങ്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നയരൂപീകരണങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും’ ഡബ്ല്യുടിഒയുടെ യഥാർത്ഥ അധികാരികളായ അംഗരാജ്യങ്ങൾ മന്ത്രിതല സമ്മേളനത്തിൽ (MC14-ൽ) സജീവമായി ചർച്ച ചെയ്ത പശ്ചാത്തലത്തിൽ വിശേഷിച്ചും! l



