ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

ഡോ. ജയപ്രകാശ്. ആർ

ഡോ ജയപ്രകാശ് ആർ

ന്താണ് ഓട്ടിസം?

യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടി ഇത്തരത്തിൽ മറ്റുള്ളവരുമായൊ പുറംലോകവുമായൊ പരിസരവുമായൊ ബന്ധപ്പെടാതെ തന്റേതായ ഒരു ലോകത്ത് വിഹരിക്കുന്നതായി കാണാം . ചുറ്റുപാടിൽ നിന്ന് ഉണ്ടാകുന്ന ഒരു പ്രചോദനത്തിനും അനുസൃതമായ വിധത്തിൽ പ്രതികരിക്കാത്ത സ്വഭാവരീതിയാണ് ഓട്ടിസം ബാധിച്ച കുട്ടിയുടെ അടിസ്ഥാനപരമായ സവിശേഷത.

ലിയോ കാനർ

ഇന്നുപയോഗിക്കുന്ന അർത്ഥത്തിൽ ഓട്ടിസമെന്ന അവസ്ഥയെ നിർവചിച്ചത് ലിയോകാനർ (1943) ആണ്. അദ്ദേഹം തന്റെ ക്ലിനിക്കിൽ മറ്റുളളവരോട് യാതൊരു താൽപ്പര്യവും കാട്ടാത്ത സവിശേഷമായ സ്വഭാവരീതിയിലുള്ള 11 കുട്ടികളെ കണ്ടെത്തുകയുണ്ടായി. അസാധാരണമായ ഈ സ്വഭാവരീതിയെ നിർവചിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ട് വന്നു.

മൈക്കേൽ റട്ടർ

തുടർന്ന് 1960കളോടെ ഓട്ടിസത്തെ ബുദ്ധിമാന്ദ്യം, മറ്റ് വികാസ വൈകല്യങ്ങൾ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസിക രോഗങ്ങളിൽ നിന്ന് ദർശനപരമായി വേർതിരിച്ച് സ്ഥായിയായ ഒരു അവസ്ഥയായി നിർവചിച്ചത് ആധുനിക ശിശുകൗമാര മാനസികാരോഗ്യ ശാഖയിൽ അഗ്രണ്യനായ മൈക്കേൽ റട്ടർ ആണ്. ഓട്ടിസത്തെ കൂടുതൽ വ്യക്തമായി സമഗ്രമായി നിർവചിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു (1978). ഇപ്പോൾ ഐസിഡി10 (ലോകാരോഗ്യ സംഘടനയുടെ രോഗ വർഗ്ഗീകരണവ്യവസ്ഥ) ലും ഡിഎസ്എം5 (അമേരിക്കയുടെ രോഗ വർഗ്ഗീകരണ വ്യവസ്ഥ)ലും ഓട്ടിസം ഒരു പ്രത്യേകമായ ശിശുമാനസിക അവസ്ഥയായി വിവക്ഷിക്കപ്പെടുന്നു.

 സ്ഥിതിവിവരക്കണക്ക്

ഇന്ത്യയിൽ ഓട്ടിസം സാധാരണയായി ഏകദേശം 65 കുട്ടികളിൽ ഒരു കുട്ടിക്ക് എന്ന നിരക്കിൽ കാണപ്പെടുന്നു. ഓട്ടിസം സാധാരണയായി ആൺകുട്ടികളിലാണ് (4:1) കൂടുതലായി കാണപ്പെടുന്നത്. ഓട്ടിസം എല്ലാവിധ സാമൂഹിക ജനവിഭാഗങ്ങളേയും ഒരേപോലേ ബാധിക്കുന്നു.

 ലക്ഷണങ്ങൾ

ശൈശവകാലത്ത് ആരംഭിച്ച് ജീവിതകാലം മുഴുവൻ ഏറെക്കുറെ സ്ഥായിയായി നില നിൽക്കുന്ന ഓട്ടിസത്തിന് പ്രധാനമായി നാലു ലക്ഷണങ്ങളുണ്ട്.

ഒന്നാമതായി കുട്ടിയ്ക്ക് പ്രായത്തിനും വികാസഘട്ടത്തിനും അനുസൃതമായ നിലവാരത്തിൽ ഇടപെടുന്നതിനുള്ള ഗുണപരമായ സാമൂഹികശേഷി ഉണ്ടായിരിക്കുകയില്ല. ഉദാഹരണമായി വിളിക്കുമ്പോൾ മുഖത്ത് നോക്കുക, ചിരിക്കുമ്പോൾ തിരികെ ചിരിക്കുക, പേര് ചോദിച്ചാൽ മുഖത്ത് നോക്കി പറയുക, ഒരു സാധനം ( ഉദാ. കളിപ്പാട്ടം… തുടങ്ങി) വേണമെങ്കിൽ അതിനെ ചൂണ്ടുവിരൽ കൊണ്ട് ചൂണ്ടിക്കാട്ടി ചോദിച്ച് ആവശ്യപ്പെടുക, സംഭാഷണത്തിലെ ശാരീരികഭാഷ, വൈകാരികാവസ്ഥകൾ (സന്തോഷം… തുടങ്ങി) പങ്ക് വെക്കുക, സമപ്രായക്കാരുമായി വികാസഘട്ടത്തിന് അനുസൃതമായ കളികളിൽ ഏർപ്പെടുക (ഒളിച്ചു കളി… തുടങ്ങി) എന്നിങ്ങനെയുള്ള സാമൂഹികശേഷികൾ കുട്ടിയിൽ പ്രകടമായി വികസിച്ച് വന്നിട്ടുണ്ടാകില്ല. ഇത്തരം ശേഷികൾ ഒന്നുകിൽ പൂർണ്ണമായി ഇല്ലാതെയിരിക്കുകയൊ മറ്റ് ചിലപ്പോൾ ഭാഗികമായി മാത്രം വികസിച്ച് വരികയൊ ചെയ്യാം. ഇത്തരം ശേഷികൾ ഒരു സാമൂഹിക ജീവിയെന്ന നിലയിൽ നമുക്ക് നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമാണ്.

രണ്ടാമതായി കുട്ടിയ്ക്ക് പ്രായത്തിനും വികാസഘട്ടത്തിനും അനുസൃതമായ നിലവാരത്തിലുള്ള സംസാരശേഷി (ഭാഷ) ഉണ്ടായിരിക്കുകയില്ല. സംസാരശേഷിയുടെ വികാസം ശൈശവകാലം മുതൽ തന്നെ ബാധിച്ചിട്ടുണ്ടാകും. ശബ്ദങ്ങൾ പുറപ്പെടുവിക്കുക, അക്ഷരങ്ങൾ ചേർത്ത് വാക്കുകൾ ഉച്ചരിക്കുക, വാക്കുകൾ ചേർത്ത് വാചകങ്ങൾ പറയുക എന്നിങ്ങനെയുള്ള ശൈശവകാല ഭാഷാവികാസപ്രക്രിയ ആദ്യം മുതൽ തന്നെ പോരായ്‌ക നിറഞ്ഞതായിരിക്കും. തുടർന്ന് ഒരു സംഭാഷണം മുൻകൈ എടുത്ത് ആരംഭിക്കുക, അത് തുടർന്ന്കൊണ്ട് പോവുക എന്നിങ്ങനെയുള്ള സംഭാഷണശേഷികൾ കുട്ടിയിൽ ഗുരുതരമായ വിധത്തിൽ ബാധിച്ചിട്ടുണ്ടാകും. ചിലപ്പോൾ കുട്ടികളിൽ വികസിച്ചു വന്നിട്ടുള്ള സംസാരശേഷി നഷ്ട‌പ്പെട്ടുപോകുന്നതായും മാതാപിതാക്കൾ പരാതിപ്പെടാറുണ്ട്. (“ഏകദേശം ഒരു വയ്‌സ്‌മുതൽ ഒന്നരവയസ് വരെ കുട്ടി നന്നായി വളർന്ന് വരികയായിരുന്നു. പിന്നീടാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്….” എന്നിങ്ങനെ) അപൂർവ്വമായി ചില കുട്ടികളിൽ വികസിച്ച ശേഷികളിൽ പിന്നോക്കം പോകൽ ഉണ്ടാകാറുണ്ട്. എന്നാൽ മാതാപിതാക്കളുടെ ഇത്തരം പരാതികൾ സൂക്ഷ്‌മമായി പരിശോധിച്ചു നോക്കുമ്പോൾ മിക്കപ്പോഴും അവരിൽ തുടക്കം മുതൽ തന്നെ പോരായ്കകളുണ്ടായിരുന്നതായി ബോധ്യപ്പെടുന്നതാണ്. എന്നാൽ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകുന്നത് കൂടുതൽ പോരായ്കകൾ വെളിവാകുന്ന പശ്ചാത്തലത്തിൽ ആയിരിക്കും.

മൂന്നാമതായി, ഓട്ടിസം ബാധിച്ച കുട്ടി ചില ശബ്ദങ്ങൾ, വാക്കുകൾ എന്നിവയ്ക്കൊപ്പം ചില പ്രവർത്തികളും പ്രത്യേകമായ ഉദ്ദേശ്യലക്ഷ്യങ്ങളില്ലാതെ അർത്ഥരഹിതമായി പ്രകടമായി ആവർത്തിച്ചുകൊണ്ടിരിക്കും. ഇത് അവരുടെ സവിശേഷമായ ഒരു സ്വഭാവരീതിയാണ്. കുട്ടിയുടെ ഏകതാൽപ്പര്യവും പ്രവർത്തിയും ഇത് മാത്രമായിരിക്കും. ഉദാഹരണമായി വട്ടത്തിൽ കറങ്ങുക, മുഖത്തിന് നേരെ കൈ പിടിച്ച് നോക്കുക, സ്റ്റീൽ പാത്രങ്ങൾ താഴെയിട്ട് അവയുടെ കിലുക്കത്തിൽ കൈകൊട്ടി രസിക്കുക, വെറുതെ തുള്ളുക, വിവിധ ആകൃതികൾ, അക്ഷരങ്ങൾ (പഠിച്ച് തുടങ്ങുമ്പോൾ) എന്നിവ ആവശ്യപ്പെടാതെ ഒരേ പാറ്റേണിൽ പേജ് നിറയെ ആവർത്തിക്കുക, കളിപ്പാട്ടങ്ങൾ (വെച്ച് കളിക്കുന്നതിനു പകരം) പ്രത്യേകദിശയിൽ അടുക്കിവെയ്ക്കുക, (ഇത് ആരെങ്കിലും ഭംഗപ്പെടുത്തിയാൽ വീണ്ടും വേഗത്തിൽ പൂർവ്വദശയിൽ വരുത്തും)….. തുടങ്ങി ഇത്തരം ആവർത്തന സവിശേഷമായ സ്വഭാവരീതികൾ ഓരോകുട്ടിയിലും വ്യത്യസ്തമായിരിക്കും. ഇത്തരം ഉദ്ദേശ്യരഹിതമായ ആവർത്തനസ്വഭാവത്തിൽ നിന്ന് കുട്ടിയെ പിൻതിരിപ്പിക്കുവാൻ കഴിയുകയില്ല. തടയുന്നതിന് ശ്രമിക്കുമ്പോൾ കുട്ടി ചിലപ്പോൾ നിർബന്ധം കാണിക്കുകയൊ, ആക്രമണകാരിയാവുകയൊ ചെയ്യും. തന്മൂലം മാതാപിതാക്കൾ അതീവ ദുഖിതരും ഉത്കണ്ഠ നിറഞ്ഞവരും ആയി കാണപ്പെടാറുണ്ട്. കാര്യങ്ങൾ മനസിലാക്കാതെ വൈകാരികവിക്ഷോഭത്തിനടിപ്പെട്ട് ചിലപ്പോൾ മാതാപിതാക്കൾ കുട്ടിയെ കഠിനമായി ശാരീരികമായി  ഉപദ്രവിക്കുന്ന രീതികളിലേയ്ക്കും നീങ്ങുന്നതാണ്. കുട്ടിയുടെ ഇത്തരം അനിയന്ത്രിതമായ സ്വഭാവരീതികളിൽ മനംനൊന്ത് ആത്മവിശ്വാസം നഷ്‌ടപ്പെട്ട് കുട്ടിയുമായി കുടുംബചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിൽ നിന്ന് അവർ പിന്മാറി നിൽക്കുന്നത് സാധാരണമാണ്. ഇത്തരം സവിശേഷമായ സ്വഭാവരീതികൾ അവസാനിപ്പിക്കുവാൻ കുട്ടിക്ക് കഴിയുകയില്ലെന്ന് ഓർക്കുക.

നാലാമതായി ,ഇത്തരം കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങളുടെ സംവേദനക്ഷമതാശേഷിയിൽ അമിതമായതോ കുറവായതോ ആയ വ്യത്യസ്തത ഉണ്ടായിരിക്കും. ഉദാഹരണമായി ചില ശബ്‌ദങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കതു സഹിക്കാൻ കഴിയില്ല. മറ്റു ചിലപ്പോൾ ചില കുട്ടികൾക്ക് എത്ര തീവ്രമായ ശബ്ദ‌വും കേൾക്കാൻ ഇഷ്ട‌മായിരിക്കും. അതേപോലെ രുചി, സ്‌പർശനം, മണം, നിറം എന്നിവയിലും വ്യത്യസ്തത  ഉണ്ടായിരിക്കും.

ഓട്ടിസം വിവിധ തരം

ഇവിടെ സൂചിപ്പിച്ച നാലുതരം ലക്ഷണങ്ങളും എല്ലാകുട്ടികളിലും ഒരേപോലെ പ്രകടമായി കാണപ്പെടണമെന്നില്ല. ഒരു കൂട്ടരിൽ ചില ലക്ഷണങ്ങൾ കൂടുതലായി പ്രകടമാകുമ്പോൾ മറ്റ് കൂട്ടരിൽ മറ്റൊരു ലക്ഷണമായിരിക്കും മുൻപന്തിയിൽ നിൽക്കുക. അതേപോലെ ഒരുകൂട്ടരിൽ വളരെ ഗുരുതരമായ രീതിയിൽ രോഗതുരത പ്രകടമാകുമ്പോൾ മറ്റ് കൂട്ടരിൽ കേവലമായ ഒറ്റതിരിഞ്ഞ പ്രകൃതം മാത്രമായിരിക്കും ഉണ്ടാവുക. അതായത് ഓട്ടിസം ബാധിച്ചവരിൽ ശ്രേണിയുടെ ഒരറ്റത്ത് നിൽക്കുന്നവർ കൂടുതൽ ഗൗരവതരമായ പോരായ്ക‌കൾ ഉളള വരും മറ്റേ അറ്റത്ത് നിൽക്കുന്നവർ താരതമ്യേനെ ലഘുവായ പോരായ്‌മകൾ പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഓട്ടിസം പ്രകടമാകുന്ന സമ്മിശ്രമായ ഈ സവിശേഷതയെ ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡർ എന്ന് വിളിക്കുന്നു.

ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡറിൽ സാധാരണ ഇനം ഓട്ടിസം കൂടാതെ അസ്പെർജേഴ്സസ് സിൻഡ്രോം, റെറ്റ്സ് ഡിസോർഡർ, ചൈൽഡ്ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോർഡർ എന്നിങ്ങനെ മൂന്ന് തരം അവസ്ഥകൾ കൂടിയുണ്ട്.

അസ്പെർജേഴ്‌സ് സിൻഡ്രോം സാധാരണയായി മുതിർന്ന കുട്ടികളിലായിരിക്കും കൂടുതലായി കാണപ്പെടുക. അക്കാദമികമായി അവർ നന്നായി മുന്നോട്ട് പോകും. എന്നാൽ കുട്ടിക്ക് സംസാരശേഷിയും സാമൂഹിക ഇടപെടൽ ശേഷിയും പരിമിതമായിരിക്കും. അവരെ പൊതുഇടങ്ങളിൽ ഒറ്റതിരിഞ്ഞവരായി വിശേഷിപ്പിക്കപ്പെടും.

റെറ്റ്സ് ഡിസോർഡർ സാധാരണയായി പെൺകുട്ടികളിൽ മാത്രം കാണപ്പെടുന്നു. ശൈശവദശയുടെ ആദ്യകാലയളവിൽ അവർ സാധാരണരീതിയിൽ വളർന്നുവരും. തുടർന്ന് ശൈശവകാലത്തിന്റെ അവസാനഘട്ടത്തിൽ കുട്ടി പിന്നോക്കം പോകും. ഓട്ടിസത്തിലെ സാധാരണ ലക്ഷണങ്ങൾക്കൊപ്പം കൈകാലുകൾക്ക് വിറയൽ അനുഭവപ്പെടുക, ഇരിക്കുമ്പോഴും നിൽക്കുമ്പോഴും സന്തുലിതാവസ്ഥ നഷ്‌ടപ്പെടുക, തലയാട്ടം തുടങ്ങിയ തലച്ചോറ് (സെറിബെല്ലം) സംബന്ധമായ പുതിയ പ്രശ്‌നങ്ങൾ കൂടി ഉടലെടുക്കും. ഇത് കൂടുതൽ ഗൗരവതരമായ അവസ്ഥയാണ്.

ചൈൽഡ്ഹുഡ് ഡിസിന്റഗ്രേറ്റീവ് ഡിസോർഡറിൽ മുൻപ് സൂചിപ്പിച്ചപോലെ ശരിയായ വളർച്ചയുടെ ആദ്യഘട്ടം കഴിഞ്ഞ് കുട്ടി അതിവേഗത്തിൽ പിന്നോക്കം പോകുന്നത് കാണാം. ആർജ്ജിച്ച ശേഷികൾ വേഗത്തിൽ പ്രകടമായി നഷ്ട്‌ടപ്പെട്ടുകൊണ്ടിരിക്കും. ഇതും കൂടുതൽ ഗൗരവതരമായ അവസ്ഥയാണ്.

ഇവിടെ സൂചിപ്പിച്ച സവിശേഷമായ ഇനം അവസ്ഥകൾ പൊതുവിൽ കുറച്ച് കുട്ടികളിൽ മാത്രമായിരിക്കും പ്രകടമാകുന്നത്. സാധാരണ ഇനം ഓട്ടിസമാണ് കൂടുതൽ കുട്ടികളിലും പ്രകടമാകുന്നത്.

ഓട്ടിസവും സഹരോഗാതുരതകളും

മറ്റ് ശൈശവമാനസികരോഗാതുരതകളെപോലെ ഓട്ടിസവും ഒറ്റപ്പെട്ട രീതിയിലല്ല കുട്ടികളിൽ കാണപ്പെടുന്നത്. ഓട്ടിസത്തോടൊപ്പം മറ്റ് മാനസികരോഗാതുരതകൾ കൂടി ചേർന്ന് പ്രകടമാകുന്നത് കുട്ടിയുടെ അവസ്ഥയുടെ തീവ്രത വർദ്ധിപ്പിക്കുന്നതാണ്. സഹരോഗാതുരതകളിൽ ഏറ്റവും കൂടുതലായി ഉണ്ടാകുന്നത് ബുദ്ധിവൈകല്യമാണ് (70%). ഹൈപ്പർ ആക്ടിവിറ്റി, നിർബന്ധബുദ്ധി, ആക്രമണം, സ്വയംപീഡനം (തലയിട്ടിടിക്കുക, ദേഹം കടിച്ച് മുറിക്കുക….. എന്നിങ്ങനെ), ഉറക്കവൈകല്യങ്ങൾ, ഭക്ഷണ വൈകല്യങ്ങൾ എന്നിവയും കൂടുതലായി കാണപ്പെടുന്നു. ഇവ കൂടാതെ അപസ്മ‌ാരരോഗം ഇത്തരക്കാരിൽ സാധാരണ കുട്ടി കളിലേതിനേക്കാൾ അധികമായിരിക്കും. ശബ്ദ‌ം തുടങ്ങിയ പ്രചോദനങ്ങളോട് കുട്ടി അസാധാരണമായ രീതിയിൽ (തീവ്രമായി/അവഗണന) പ്രതികരിക്കുന്നതാണ്. ബുദ്ധിവൈകല്യമോ മറ്റ് സഹരോഗാതുരതകളൊ ഇല്ലാതെയുള്ള ഓട്ടിസം മറ്റിനങ്ങളെ അപേക്ഷിച്ച് തരതമ്യേനെ മെച്ചപ്പെട്ടരീതിയിൽ ചികിത്സാഇടപെടലുകളോട് പ്രതികരിക്കുന്നതാണ്. അക്കാദമികപ്രവർത്തനങ്ങളിൽ ചിലപ്പോൾ അവർ മുൻപന്തിയിൽ നിൽക്കുകയും ചെയ്യും. എന്നാൽ കുട്ടി വളർന്നുവരുമ്പോൾ സഭാകമ്പം, വിഷാദം തുടങ്ങിയ മാനസികാവസ്ഥകൾഅവരെ അലട്ടുന്നത് കാണാം.

ഓട്ടിസത്തെ കേവലമായ ബുദ്ധിമാന്ദ്യം, ശൈശവകാല ചിത്തഭ്രമം (സ്കീസോഫ്രീ നിയ) എന്നിവയിൽ നിന്ന് വേർതിരിച്ച് കാണുന്നതിന് പ്രത്യേകമായ ശ്രദ്ധ ആവശ്യമാണ്. ബുദ്ധിവൈകല്യമുള്ള കുട്ടി തന്റെ ബുദ്ധിനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പരസ്‌പരപൂരകമായി പ്രതികരിക്കുന്നതായിരിക്കും. എന്നാൽ ഓട്ടിസമുള്ള കുട്ടി ഇത്തരത്തിൽ സാഹചര്യത്തിനനുസൃതമായി പരസ്പ‌രപൂരകമായി പ്രതികരിക്കുകയില്ല. ചിത്തഭ്രമം വരുന്ന കുട്ടിയ്ക്ക് സാധാരണനിലയിലുള്ള ഒരു ഭൂതകാലം ഉണ്ടായിരിക്കും.

ഓട്ടിസം എന്തുകൊണ്ട്?

ഒരു കുട്ടിയിൽ ഓട്ടിസം ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ മായ പഠനങ്ങൾ നടന്നുവരുന്നു. ഇതിന് ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ജീവശാസ്ത്രപരമായ പഠനങ്ങൾ പ്രധാനമായി ഓട്ടിസം ബാധിച്ച കുട്ടിയുടെ തലച്ചോറിന്റെ ഘടനാപരവും ധർമ്മപരവുമായ സവിശേഷതകളെ കേന്ദ്രീകരിച്ചാണ് നടന്നുവരുന്നത്. സാങ്കേതികവിദ്യയുടെ മുന്നേറ്റം ഇതിന് വളരെ സഹായകരമായി തീർന്നിട്ടുണ്ട്. ഒരു സാഹചര്യത്തിൽ വൈകാരികമോ സാമൂഹികമോ ആയ പ്രശ്‌നങ്ങളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും തുടർന്ന് പ്രതികരിക്കുകയും ചെയ്യുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുന്നത് തലച്ചോറിലെ അമിഗ്ഡല അടക്കമുള്ള ലിംബിക് സിസ്റ്റമാണ്. ഇത് പ്രധാനമായും തലച്ചോറിന്റെ കീഴ് മധ്യഭാഗത്തായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ന്യൂറോണുകളുടെ വ്യവസ്ഥയാണ്. ഓട്ടിസം ബാധിച്ചവരിൽ ലിംബിക്‌സിസ്റ്റത്തിന്റെ പ്രവർത്തനത്തിൽ അപര്യാപ്‌തത കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ലിംബിക് സിസ്റ്റവും തലച്ചോറിൻ്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫ്രോണ്ടൽ ലോബും തമ്മിലുള്ള ന്യൂറോണൽ ബന്ധത്തിലും അതിന്റെ പരസ്പ‌രപൂരകമായ പ്രവർത്തനത്തിലും കാര്യമായ തകറാറ് വസ്തുനിഷ്ഠമായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമൂഹിക പരിസ്ഥിതിയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിൽ ഇതു മൂലം ഓട്ടിസം ബാധിച്ച കുട്ടി പിന്നോക്കം പോകുന്നു. എന്നാൽ ചികിത്സാശാഖയ്ക്ക് എടുത്ത് ഉപയോഗിക്കുവാൻ പാകത്തിലുള്ള കണ്ടുപിടുത്തങ്ങൾക്ക് ഇനിയും നമുക്ക് കാത്തിരിക്കേണ്ടിവരും.

ജനിതകമായപാരമ്പര്യം ഓട്ടിസത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടിയുടെ കുടുംബത്തിൽ മറ്റ് കുട്ടികൾക്ക് ഓട്ടിസമോ അതിന് സമാനമായ വിധത്തിൽ മറ്റ് ഗൗരവമായ വികാസവൈകല്യമോ ബൗദ്ധികപിന്നോക്കാവസ്ഥയോ ഉണ്ടാകുന്നതിനുള്ള സാധ്യത അധികമായിരിക്കും. കൂടാതെ ജനിതക വൈകല്യങ്ങളായ ഫ്രജൈൽ എക്സ് സിൻ ഡ്രോം, ട്യൂബറസ് സ്‌ക്ലീറോസിസ് തുടങ്ങിയ അവസ്ഥയുള്ള കുട്ടികളിൽ ഓട്ടിസം കാണപ്പെടുന്നതാണ്.

മാനസികവും സാമൂഹികവുമായ പ്രോത്സാഹനക്കുറവ് നിലനിൽക്കുന്ന കുടുംബചുറ്റുപാടുകളിൽ വളരുന്ന കുട്ടികളിൽ ഓട്ടിസത്തിന് സമാനമായ സ്വഭാവരീതി കാണുന്നത് അപൂർവ്വമല്ല. (ഉദാ: ഗൾഫ് നാടുകളിലെ ഏകാന്തമായ ഫ്ളാറ്റുകളിൽ കഴിയുന്ന മാതാപിതാക്കൾ സ്വഭാവപ്രശ്‌നങ്ങളുടെ പേരിൽ കൊണ്ടുവരുന്ന കുട്ടികൾക്കിടയിൽ ഇത്തരക്കാരെ കണ്ടെത്താറുണ്ട്.) ശൈശവകാലത്ത് തന്നെ അമിതമായി മൊബൈൽ ഫോൺ ഉപയോഗമുള്ള കുട്ടികളിലും ഓട്ടിസത്തിന് സമാനമായ സ്വഭാവരീതി ദർശിക്കാറുണ്ട് (വെർച്ച്വൽ ഓട്ടിസം) ഇത്തരം കുട്ടികൾ സംഭാഷണപരവും വൈകാരികവും സാമൂഹികപരവുമായ ശേഷികളിൽ പ്രകടമായ പിന്നോക്കാവസ്ഥ പ്രകടിപ്പിക്കുന്നതാണ്. എന്നാൽ കുടുംബചുറ്റുപാടുകളിൽ ഗുണപരമായ മാറ്റം വരുത്തുന്നത് വഴി ഇത്തരം കുട്ടികൾ വലിയതോതിൽ മെച്ചപ്പെടുന്നതാണ്.

 സ്ക്രീനിങ്ങ് ചോദ്യാവലി.

  1. നിങ്ങളുടെ കുട്ടി മൂന്ന് മാസത്തിനുള്ളിൽ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങിയോ?
  2. i) ഉണ്ട് ii) ഇല്ല
  3. നിങ്ങളുടെ കുട്ടി ഒരു വർഷത്തിനുള്ളിൽ സന്തോഷകരമായി ‘മ’, ‘ബ’, ‘ട’, ‘ദ’, ‘ഡ’….. തുടങ്ങിയ ശബ്ദങ്ങൾ കേൾപ്പിക്കാറുണ്ടോ?
  4. i) ഉണ്ട് ii) ഇല്ല
  5. നിങ്ങളുടെ കുട്ടി ഒരു വർഷത്തിനുള്ളിൽ പരസ്പരപൂരകമായി ആംഗ്യങ്ങൾ (ഉദാ. വസ്തുക്കൾ ചൂണ്ടിക്കാണിക്കുക, ടാറ്റാ പറയുക……) കാണിക്കാറുണ്ടോ?
  6. i) ഉണ്ട് ii) ഇല്ല
  7. നിങ്ങളുടെ കുട്ടി ഒന്നര വയസിനുള്ളിൽ ഒരു വാക്കെങ്കിലും പറയുന്നുണ്ടോ?
  8. i) ഉണ്ട് ii) ഇല്ല
  9. നിങ്ങളുടെ കുട്ടി രണ്ട് വയസിനുള്ളിൽ രണ്ട് വാക്കുകൾ എങ്കിലും ചേർത്ത് സംസാരിക്കാറുണ്ടോ?
  10. i) ഉണ്ട് ii) ഇല്ല
  11. ആർജിച്ച ഏതെങ്കിലും ശേഷികൾ (ഉദാ. സംസാരശേഷി, ടാറ്റാ പറയുക, കൂട്ട് ചേർന്നുള്ള കളി…. തുടങ്ങി) നിങ്ങളുടെ കുട്ടിക്ക് നഷ്ടമാകാൻ തുടങ്ങിയിട്ടുണ്ടോ?
  12. i) ഉണ്ട് ii) ഇല്ല

സൂചന: പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനായി കുട്ടിയെ ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ ഈ ചോദ്യാവലിയിലെ ചോദ്യങ്ങൾ JPHN കുട്ടിയുടെ അമ്മയോട് ചോദിക്കുക. ആദ്യം മുതലുള്ള ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം “ഇല്ല”എന്നാണെങ്കിൽ കുട്ടിയുടെ വികാസപ്രക്രിയ ശരിയായ വിധത്തിൽ പുരോഗമിക്കുന്നില്ല എന്നർത്ഥം. അത് ഓട്ടിസത്തിന്റെ ആദ്യ സൂചനയാകാം. അങ്ങനെയെങ്കിൽ കുട്ടിയുടെ അമ്മക്ക് പ്രാഥമിക കൗൺസിലിങ്ങ് നൽകുക. കുട്ടിയെ ഒരു ശിശുരോഗവിദഗ്ദ്ധനെയൊ മാനസികാരോഗ്യവിദഗ്ദ്ധനെയൊ ശിശു മാനസികാരോഗ്യ വിദഗ്ദ്ധനെയൊ കാണിച്ച് കൂടുതൽ വിലയിരുത്തലുകൾ നടത്തുന്നതിന് കുട്ടിയുടെ രക്ഷിതാക്കൾക്ക്  നിർദ്ദേശം നൽകുക.

ചികിത്സയും മാനസികസാമൂഹികഇടപെടലുകളും

ഓട്ടിസത്തിന് കാരണമായി തലച്ചോറിലുണ്ടാകുന്ന പ്രത്യേകമായ പോരായ്കകൾ ഇപ്പോൾ ഏറെക്കുറെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തൃപ്തികരവും ശാസ്ത്രീയവുമായ മരുന്നു ചികിത്സാരീതി കണ്ടെത്തുന്നതിന് ഇനിയും നമുക്ക് ഏറെ മുന്നോട്ട് പോകുവാനുണ്ട്. എന്നാൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി പ്രത്യേകമായ മാനസിക-സ്വഭാവ-വികാസ പരിശീലനപ്രവർത്തനങ്ങൾ ഏറെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേകമായ പരിശീലനം നൽകി അവർ വഴിയാണ് നടപ്പിലാക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ ചികിത്സിച്ച് മുന്നോട്ട് കൊണ്ടുവരുന്നതിന് ഇത്തരത്തിൽ സംയോജിതമായ സമീപനം വളരെ പ്രയോജനകരമാണ്. എന്നാൽ ഓട്ടിസത്തെക്കുറിച്ചുള്ള ധാരണയിലും ഫലപ്രദമായ ചികിത്സാരീതികളിലും നിലനിൽക്കുന്ന അപര്യാപ്‌തത മുതലാക്കി വളരെ കൂടുതൽ ചൂഷണം ഈ മേഖലയിൽ നടമാടുന്നുണ്ട്. ഓട്ടിസത്തിന് വസ്തുനിഷ്ഠ വും ശാസ്ത്രീയവുമല്ലാത്ത കാഴ്ചപ്പാടുകളും ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളും മറ്റുമായി അവർ മാതാപിതാക്കളെ പ്രലോഭിപ്പിക്കുന്നു. പരിമിതികൾ വസ്തുനിഷ്ഠമായി വിലയിരുത്തി ബോധ്യപ്പെട്ട് പ്രായോഗികമായി ചെയ്യുവാൻ കഴിയുന്ന സമീപനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഈ അവസരത്തിൽ വേണ്ടത്.

ഓട്ടിസം ബാധിച്ച കുട്ടിയെ തഴെ പറയുന്ന രീതിയിൽ വിശകലനത്തിനും ഇടപെടലിനും വിധേയമാക്കുക. ഒരു ശിശുമാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനമാണ് ഇവിടെ ആവശ്യമുള്ളത്.

  1. കുട്ടിയ്ക്ക് ഓട്ടിസം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ശിശുമാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടുക.
  2. കുട്ടിയ്ക്ക് മറ്റുതരത്തിലുള്ള പോരായ്കകൾ ഉണ്ടോയെന്ന് വിലയിരിത്തുക ( ഉദാ: മുൻപ് സൂചിപ്പിച്ച തരത്തിലുള്ള സഹരോഗാതുരതകൾ, കാഴ്‌ച്ച , കേൾവി പ്രശ്നങ്ങൾ, അപസ്‌മാര രോഗം, സ്വഭാവ പ്രശ്നങ്ങൾ തുടങ്ങിയവ). ഉണ്ടെങ്കിൽ അവ ആദ്യം പരിഹരിക്കുക.
  3. കുട്ടിയുടെ പ്രവർത്തനനിലവാരം, ശേഷികൾ, പരിമിതികൾ, പ്രശ്നസ്വഭാവങ്ങൾ എന്നിവ മാതാപിതാക്കളുടെ സഹായത്തോടെ ലിസ്റ്റ് ചെയ്യുക. ഇത് പ്രത്യേകമായി തയ്യാറാക്കുന്നതിന് മാതാപിതാക്കളെ ഏൽപ്പിക്കുക. തുടർന്ന് ഇവ ഓരോന്നായി എടുത്ത് അവയുടെ കാരണങ്ങൾ, പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, അവയുടെ പരിമിതികൾ എന്നിവ മാതാപിതാക്കളുമായി ചർച്ച ചെയ്യുക.
  4. ബിഹേവിയർ തെറാപ്പി: കുട്ടിയിലുണ്ടാകുന്ന പ്രശ്‌നസ്വഭാവങ്ങൾ ലിസ്റ്റ് ചെയ്ത് അവ പരിഹരിക്കുന്നതിന് ബിഹേവിയർ തെറാപ്പി ഉപയോഗിക്കുന്നു. ഇവിടെ പൊതുവായി എടുക്കേണ്ട സമീപനം വ്യക്തമാക്കാം.

തന്റെ ആവശ്യങ്ങൾ സംസാരിച്ച് ബോധ്യപ്പെടുത്തുവാൻ കഴിയാത്തത് മൂലം കുട്ടിയിൽ നിരവധി പ്രശ്‌നസ്വഭാവങ്ങൾ ഉണ്ടാകും (ഉദാ: തലയിടിക്കുക, എറിയുക, മറ്റ് തരത്തിൽ ആക്രമണം നടത്തുക, ആവർത്തന സ്വഭാവങ്ങൾ… എന്നിങ്ങനെ). ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്റെ ആവശ്യങ്ങൾ നടന്ന് കിട്ടുന്നതിനായി കുട്ടി ഇത്തരം പ്രശ്നസ്വഭാവങ്ങളിലേയ്ക്ക് പോകുന്നതിന് മുൻപായി സാഹചര്യം തിരിച്ച് അറിയുകയും കഴിയുന്നവ സാധിച്ച് കൊടുക്കുകയും വേണം. എന്നാൽ പ്രശ്‌ന സ്വഭാവം ആരംഭിച്ച് കഴിഞ്ഞ് അവ സഹിക്കാൻ കഴിയാതെ വരുമ്പോൾ ആവശ്യങ്ങൾ സാധിച്ച് കൊടുക്കുന്ന സമീപനം അവലംബിക്കരുത്. ഇത്തരം തെറ്റായ സമീപനമാണ് അവരിൽ പ്രശ്നസ്വഭാവങ്ങൾ ഉണ്ടാകുന്നതിനും തുടരുന്നതിനും കാരണമായി തീരുന്നത്. മറിച്ച് ഇത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ ശ്രദ്ധ അതിന് കൂടുതൽ താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളിലേയ്ക്ക് തിരിച്ചുവിടുകയാകും അഭികാമ്യം. പൊതുവിൽ ചെയ്യുന്ന കാര്യങ്ങൾ ചോദ്യോത്തരങ്ങളുടെ രൂപത്തിൽ കുട്ടിയുമായി സംവേദിച്ചുകൊണ്ട് വേണം നടപ്പിൽ വരുത്തേണ്ടത്. ഇത് അവരിൽ ഭാഷാ വൈകാരിക സാമൂഹികശേഷികൾ വികസിപ്പിക്കുന്നതിന് സഹായകരമാകും.

  1. ഡവലെപ്പ്മെന്റിൽ തെറാപ്പി: കുട്ടിയുടെ ശേഷിയിലുള്ള പരിമിതികൾ (പല്ല് തേയ് ക്കുക, മലമൂത്ര വിസർജ്ജനം നടത്തുക, ശുചിയാക്കുക, കുളിക്കുക തുടങ്ങി മറ്റുള്ളവരുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നടത്തുക, ശ്രദ്ധാശേഷി, മുഖത്ത് നോക്കുക, സംസാരിക്കുക, പടം വരയ്ക്കുക, പഠന പ്രവർത്തനങ്ങൾ. എന്നിങ്ങനെയുള്ള വികാസ ശേഷികൾ വികസിപ്പിച്ച് കൊണ്ടുവരുന്നതിന് വേണ്ടി ഡവലെപ്പ്മെന്റൽ തെറാപ്പി നൽകുന്നു. ഇവിടെ മാതാപിതാക്കളെ പരിശീലിപ്പിച്ച് അവരെക്കൊണ്ട് കാര്യങ്ങൾ നടത്തിക്കുകയാണ് ശരിയായ പോംവഴി. ഇടയ്ക്കിടെ റിവ്യു നടത്തുക.
  2. സ്പീച്ച് തെറാപ്പി: ഇവയോടൊപ്പം സ്പീച്ച് തെറാപ്പിയും നൽകുക. ഓട്ടിസത്തിന്  സ്പീച്ച് തെറാപ്പി വളരെ പ്രധാനമാണ്.
  3. ഒക്യുപ്പേഷണൽ തെറാപ്പി: ഇത് വഴി കുട്ടികളിലെ ഹൈപ്പർ ആക്റ്റിവിറ്റി, സ്വഭാവപ്രശ്‌നങ്ങൾ എന്നിവ കുറക്കുന്നതിന് കഴിയുന്നതാണ്.
  4. മരുന്ന് ചികിത്സ: ഓട്ടിസത്തിന് നിയതമായ ഒരു മരുന്ന് ചികിത്സ ഇനിയും രൂപപ്പെട്ട് വന്നിട്ടില്ല. എന്നാൽ കുട്ടിയിൽ ഉള്ള തീവ്രമായ വികൃതി, തീവ്രമായ അക്രമണ സ്വഭാവം, എന്നിവയ്ക്ക് പ്രത്യേകമായ മരുന്നുകൾ വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.

അപസ്മാരം പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാൽ ബുദ്ധി കൂടുന്നതിനും മറ്റുമെന്ന വ്യാജേന നിരവധി മരുന്നുകൾ എഴുതികൊടുക്കുന്ന തെറ്റായ പ്രവണത ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഇവിടെ രണ്ട് പ്രശ്നങ്ങളാണുള്ളത്. ഒന്നാമതായി മാതാപിതാക്കളുടെ ഉത്കണ്ഠയും അജ്ഞതയും അവരെ മരുന്നു ചികിത്സകൾക്കായി പ്രേരിപ്പിക്കുന്നു. രണ്ടാമതായി ഡോക്‌ടർമാരുടെ മൂല ധനതാൽപ്പര്യവും. ഇത്തരം കുട്ടികൾക്ക് നിരവധി മരുന്നുകൾ എഴുതുന്ന പ്രവണത തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്.

  1. പഠനപരിശീലനം: ബുദ്ധിനിലവാരം സാധാരണ നിലയിലുള്ള കുട്ടികൾ പഠന പ്രവർത്തനത്തിൽ ഒരു പരിധി വരെ നല്ലരീതിയിൽ മുന്നോട്ട് പോകുന്നതായിരിക്കും. എന്നാൽ മുൻപ് സൂചിപ്പിച്ച പോലെ ഒറ്റപ്പെട്ട സ്വഭാവരീതിയായിരിക്കും അവരുടേത്. എന്നാൽ ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പ്രായത്തിനു പകരം ബുദ്ധിനിലവാരം (മെന്റൽ ഏജ്) കണക്കിലെടുത്ത് പ്രത്യേകമായ പരിശീലന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. പടങ്ങൾ കാണിച്ച് കൊടുക്കുക, പടം വെച്ച് കഥ പറയുക, ചോദ്യങ്ങൾ ചോദിച്ച് സ്വയം ഉത്തരം പറയുക, പാട്ടുകൾ വ്യക്തമായി ഉച്ചത്തിൽ പാടുകയും ആടുകയും ചെയ്യുക, പടം വരയ്ക്കുന്നതിന് പ്രോത്സാഹനം നൽകുക…. എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഓരോ കുട്ടിയുടേയും നിലവാരത്തിന് അനുസൃതമായി ആസൂത്രണം ചെയ്ത് മാതാപിതാക്കളുടെ സഹകരണത്തോടെ മുന്നോട്ട് പോവുക. കുട്ടിയുടെ നിലവാരം പുരോഗമിക്കുന്നതിന് അനുസരിച്ച് പടങ്ങളിൽ നിന്ന് അക്ഷരങ്ങളിലേയ്ക്കും അക്കങ്ങളിലേയ്ക്കും വാക്കുകളിലേയ്ക്കും പോകാവുന്നതാണ്. ഇവിടെ കുട്ടിയെ മറ്റ് കുട്ടികളോടൊപ്പം സാധാരണസ്കൂകൂളിൽ നിലനിർത്തുകയും എന്നാൽ അവർക്ക് പ്രത്യേകമായ പരിശീലന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയും ചെയ്യുകയാണ് വേണ്ടത്. കുട്ടിയിൽ ഭാഷാ വൈകാരിക സാമൂഹിക ശേഷികൾ വികസിച്ച് വരുന്നതിന് അവരെ സാധാരണ സ്കൂളിൽ നിലനിർത്തുന്നത് സഹായ കരമാകും.
  2. ഫാമിലിതെറാപ്പി: കുട്ടിയുടെ അവസ്ഥ, അതിന്റെ തീവ്രത, ചികിത്സാസാദ്ധ്യതകൾ പരിമിതികൾ, പരിശീലനപ്രവർത്തനങ്ങളുടെ പ്രാധാന്യം, പഠന പ്രവർത്തനങ്ങൾ, മരുന്ന്ചികിത്സയുടെ പ്രാധാന്യം, പരിമിതികൾ എന്നിങ്ങനെ രോഗാവസ്ഥയെ കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ നൽകി അവരെ ബോധവാന്മാരാക്കുക. മാതാപിതാക്കളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അവരുടെ അജ്ഞതയെ അകറ്റുന്നതിനും പ്രത്യേകമായി ഫാമിലി സൈക്കോതെറാപ്പി നൽകുക. ഇത് അത്യന്തം ശ്രമകരമായ ഒരു തുടർ പ്രക്രിയയാണ്.

ബിഹേവിയർ തെറാപ്പി, ഡവലെപ്പ്മെന്റൽ തെറാപ്പി, പഠന പരിശീലനം പ്രവർത്തനങ്ങൾ എന്നിവയിൽ മാതാപിതാക്കളിലൊരാളെ, കഴിവതും അമ്മയെ, പരിശീലിപ്പിക്കുക. തുടർന്ന് കുട്ടിയേയും മാതാപിതാക്കളേയും മാസത്തിലൊരിക്കൽ കാണുകയും പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോവുകയും ചെയ്യുക.

ഓട്ടിസവും സാമൂഹിക ഉത്തരവാദിത്വങ്ങളും

ഓട്ടിസത്തെ ഗൗരവതരമായ ഒരു ശിശുമാനസികാരോഗ്യ പ്രശ്‌നമായി തിരിച്ചറിഞ്ഞ് ഇത്തരം കുട്ടികൾക്ക് പ്രത്യേകമായ സേവനവും പരിഗണനയും നൽകുന്നതിന് ഇനിയും സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. അവരുടെ മാതാപിതാക്കളും പ്രത്യേകമായ പരിഗണനയും സ്വാന്തനവും അർഹിക്കുന്നുണ്ട്. ഇത്തരം രോഗാവസ്ഥകൾ പാവപ്പെട്ട ജനവിഭാഗങ്ങളിൽ വരുമ്പോൾ ആ കുടുംബത്തിന്റെ സ്ഥിതി ആകെ പരുങ്ങലിലാകും. ഒന്നുകിൽ ചികിത്സയുടെ ഭാഗമായി നിരവധി ചൂഷണങ്ങൾക്ക് വിധേയമായി കൂടുതൽ പിന്നോക്കം പോകും. അല്ലെങ്കിൽ യാതൊരു വിധ സേവനവും കിട്ടാതെ മന്ദബുദ്ധിയെന്നൊ മാനസികരോഗിയെന്നോ മുദ്രകുത്തപ്പെട്ട് ജീവിതകാലം മുഴുവൻ വീടിന്റെ മൂലയിൽ കഴിയേണ്ടിവരും.

ഓട്ടിസം, മറ്റ് മാനസികരോഗങ്ങൾ എന്നിവ ബാധിച്ച കുട്ടികൾക്ക്  ദീർഘ കാലം നീണ്ടു നിൽക്കുന്ന മരുന്ന് ചികിത്സ ആവശ്യമായി വരും. ഇതിന് വലിയ സാമ്പത്തിക ചിലവ് വേണ്ടിവരും. ഇത്തരം കുട്ടികൾക്ക് പ്രത്യേക വൈദ്യസേവനം, സാമ്പത്തിക സഹായം എന്നിവ നൽകുന്നതിനായി പ്രത്യേക പദ്ധതികൾ നന്നായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

(ഡോ. ജയപ്രകാശ്. ആർ, പ്രൊഫസർ, പീഡിയാട്രിക്സസ് വിഭാഗം, ചൈൽഡ് സൈക്യാട്രിസ്റ്റ്, ബിഹേവിയറൽ പീഡിയാട്രിക്സ് യൂണീറ്റ്, എസ്. എ. റ്റി, ആശുപത്രി, മെഡിക്കൽ കോളേജ്, തിരുവനന്തപുരം)

Hot this week

യുദ്ധത്തിന്റെ രാഷ്‌ട്രീയം 

ചില യുദ്ധാനന്തര ആലോചനകൾ  മെയ്‌11ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിർത്തൽ പ്രഖ്യാപിച്ചതോടെ മുഴുയുദ്ധത്തിലേക്ക്‌...

ചന്ദ്രബതിയുടെ പെൺരാമായണം

  പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം സജീവമായിരുന്നു. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളായാണ് അതു കേരളത്തിൽ...

ഫാസിസത്തിന്റെ കാഴ്ചപ്പാട്

ഫാസിസവും നവഫാസിസവും 6 ചിക്കാഗോ ഔട്ട്ഫിറ്റ് എന്നത് അമേരിക്കയിലെ കുപ്രസിദ്ധമായ ഒരു കുറ്റവാളി...

നവലിബറലിസത്തെ നിരാകരിച്ച
മാർപാപ്പ

പതിനെട്ടു ദിവസമായി റോമിലെ ജിമേലി ഹോസ്പിറ്റലിലെ ആശുപത്രി കിടക്കയിൽ നിന്ന് ഫ്രാൻസിസ്...

Topics

യുദ്ധത്തിന്റെ രാഷ്‌ട്രീയം 

ചില യുദ്ധാനന്തര ആലോചനകൾ  മെയ്‌11ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിർത്തൽ പ്രഖ്യാപിച്ചതോടെ മുഴുയുദ്ധത്തിലേക്ക്‌...

ചന്ദ്രബതിയുടെ പെൺരാമായണം

  പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം സജീവമായിരുന്നു. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളായാണ് അതു കേരളത്തിൽ...

ഫാസിസത്തിന്റെ കാഴ്ചപ്പാട്

ഫാസിസവും നവഫാസിസവും 6 ചിക്കാഗോ ഔട്ട്ഫിറ്റ് എന്നത് അമേരിക്കയിലെ കുപ്രസിദ്ധമായ ഒരു കുറ്റവാളി...

നവലിബറലിസത്തെ നിരാകരിച്ച
മാർപാപ്പ

പതിനെട്ടു ദിവസമായി റോമിലെ ജിമേലി ഹോസ്പിറ്റലിലെ ആശുപത്രി കിടക്കയിൽ നിന്ന് ഫ്രാൻസിസ്...

മൗനം എന്ന രാഷ്‌ട്രഭാഷ

അപരനോടുള്ള കരുതലും പരസ്‌പരവിശ്വാസവും സ്‌നേഹവും നിറഞ്ഞുനിന്ന ഒരു ദേശമായിരുന്നതിനാലാണ്‌ ലോകത്തിലെ ഏറ്റവും...

മലയാളി ആഗ്രഹിച്ച മോഹൻലാൽ

എല്ലാ മലയാളിയും ഏതെങ്കിലുമൊരു തരത്തിൽ ഇഷ്ടപ്പെടുന്ന ഒരു മോഹൻലാലുണ്ട്‌. ഒരു കഥാപാത്രം,...

പത്രവാർത്തകൾ ചിത്രതലങ്ങളിൽ

ചിത്ര‐ശിൽപകലയ്‌ക്ക്‌ പ്രാധാന്യം നൽകി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ടിന്റ്‌ അക്കാദമിയുടെ ആഭിമുഖ്യത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img