വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 79
റെയിൽവേ തൊഴിലാളിസമരത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് എറണാകുളത്തെ പ്രധാന പാർട്ടിപ്രവർത്തകരെ കെ സി മാത്യു ഇടപ്പള്ളി പോണേക്കരയിലെ കാട്ടിപ്പറമ്പ് പുരയിടത്തിലേക്ക് വിളിപ്പിച്ചത്. പാത്തും പതുങ്ങിയും അർധരാത്രി അവർ എത്തി. റെയിൽവെ തൊഴിലാളി സമരത്തെക്കുറിച്ചല്ല, മറ്റൊരു അടിയന്തര പ്രശ്നത്തെക്കുറിച്ചാണ് കെ സി മാത്യു സംസാരിച്ചത്. തലേദിവസം സമരവുമായി ബന്ധപ്പെട്ട് പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിനെത്തിയ സഖാക്കളെ പോലീസ് വലയം ചെയ്തു. എൻ കെ മാധവനെയും വറുതൂട്ടിയെയും പോലിസ് പിടിച്ചു. അതിലൊരാളെ തല്ലിക്കൊന്നുവെന്നാണ് കേൾക്കുന്നത്. മറ്റേ സഖാവിനെയും കൊല്ലുന്നതിന് മുമ്പ് മോചിപ്പിക്കണം. എല്ലാറ്റിന്റെയും നേതൃത്വം കെ സി മാത്യുവിനാണ്. താൻ അറ്റാക്ക് എന്ന് പറയും. അപ്പോൾ സ്റ്റേഷനിലേക്ക് ഇരച്ചുകയറി മാധവനെയും വറുതൂട്ടിയെയും അഥവാ അവരിൽ ജീവിച്ചിരിപ്പുള്ള ആളെ മോചിപ്പിക്കണം. അതിന് വടിയും വാക്കത്തികളും ഉപയോഗിക്കണം. താൻ റിട്രീറ്റ് എന്ന് പറയുമ്പോൾ നിർത്തി പുറത്തിറങ്ങി രക്ഷപ്പെടണം‐ ഇതാണ് മാത്യുവിന്റെ ആജ്ഞ. വടികളും വാക്കത്തികളും ശേഖരിച്ചു. പുലർച്ചെ രണ്ടോടെ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് അവർ 17 പേർ പുറപ്പെട്ടു. മുമ്പിൽ നയിച്ചുകൊണ്ട് കെ സി മാത്യു. ഏറ്റവും പിറകിൽ എറണാകുളം ടൗൺ പാർട്ടിസെക്രട്ടറിയായ 21‐കാരൻ എം എം ലോറൻസ്. വി വിശ്വനാഥമേനോൻ മധ്യത്തിലായി ഉണ്ട്. കെ യു ദാസ്, കെ എ എബ്രഹാം, മഞ്ഞുമ്മൽ കൃഷ്ണൻ, ഒ രാഘവൻ, എം എ അരവിന്ദാക്ഷൻ, വി സി ചാഞ്ചൻ, വി പി സുരേന്ദ്രൻ, വി കെ സുഗുണൻ, കുഞ്ഞൻബാവ എന്ന കുഞ്ഞുമോൻ, ടി ടി മാധവൻ, എസ് ശിവശങ്കരപിള്ള, സി എൻ കൃഷ്ണൻ, തേവര കുഞ്ഞപ്പൻ, കൃഷ്ണപിള്ള എന്നിവരും ചേർന്നതായിരുന്നു സംഘം.
അറ്റാക്ക് നടക്കുകയും പോലീസുകാർക്കും സഖാക്കൾക്കും പരിക്കേൽക്കുകയും ചെയ്തു. ഗറില്ലാ ഓപ്പറേഷന്റെ നായകനായ കെ സി മാത്യുവിന് ബയനണറ്റ് പിടിച്ചുമാറ്റുന്നതിനിടയിൽ കൈ മുറിഞ്ഞു. എന്നാൽ ദൗത്യം നിറവേറ്റാനായില്ല. ലോക്കപ്പിന്റെ പൂട്ടുപൊളിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവിൽ ലോറൻസും കൂട്ടരും മൂന്നു തോക്കുമെടുത്ത് ദൗത്യം മതിയാക്കി സ്റ്റേഷനിൽനിന്ന് പുറത്തുചാടി. പിന്നീടു മാത്രമാണറിഞ്ഞത്, ആക്ഷനിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ആക്ഷനിടയിൽ മാത്യുവിനെയും മറ്റും കൊല്ലാൻശ്രമിച്ച മാത്യു, വേലായുധൻ എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത്. ആക്ഷനിൽ പങ്കെടുത്തവർ ഓടിപ്പോയശേഷവും വീണുകിടക്കുന്ന സഹപ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ ശ്രമിച്ചില്ല. ചികിത്സ കിട്ടാൻ വൈകിയതാണ് മരണകാരണം.
1950 ഫെബ്രുവരി 28‐ന് പുലർച്ചെ രണ്ടേകാലിന് നടന്ന സംഭവം. പിറ്റേന്ന് കാലത്തുമുതൽ കൊച്ചിയിലും തിരു‐കൊച്ചിയിലും മാത്രമല്ല മലബാർമേഖലയിലുമാകെ പ്രതികൾക്കായി തിരച്ചിൽ. പ്രതികളെ പിടിക്കുകയെന്നതിനപ്പുറം കമ്മ്യൂണിസ്റ്റ്പാർട്ടിയെ കേരളത്തിൽനിന്ന് ഉന്മൂലനംചെയ്യാനെന്നപോലെ ഭീകരവാഴ്ച. കമ്മ്യൂണിസ്റ്റുകാരോ അവരുടെ ബന്ധുക്കളോ, പരിചയക്കാരോ ആയാൽ പോലീസ് പിടിക്കും എന്ന അവസ്ഥ. ആദ്യം പിടികൂടിയത് കെ എ രാജനെയാണ്. കൊച്ചിയിലെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും കമ്മ്യൂണിസ്റ്റുമായ രാജൻ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ രാജനെ പിടിച്ച് മൂന്നാം പ്രതിയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ലിംഗാഗ്രത്തിലും ഗുദത്തിലും മുളകരച്ചുതേക്കുകയും കൈ നഖങ്ങൾക്കിടയിൽ മൊട്ടുസൂചി അടിച്ചുകയറ്റിയും പീഡനം. പ്രതികളുടെ പട്ടിക തയ്യാറാക്കിക്കൊടുക്കാൻ കോൺഗ്രസ് ഓഫീസുകളിൽ പ്രത്യേക സംവിധാനമൊരുക്കി. അതിർത്തിത്തർക്കം, ഈഗോ പ്രശ്നങ്ങൾ, മുൻവിരോധം എന്നിങ്ങനെ പൊലീസുകാർക്കും കോൺഗ്രസ്സുകാർക്കും വിരോധമുള്ളവരെല്ലാം പ്രതികളോ ഇരകളോ ആയി. പീഡനങ്ങളുടെയും ക്രൂരതകളുടെയും ചരിത്രത്തിലെ ഏറ്റവും ക്രൂരസംഭവങ്ങളാണ് പിന്നീടുണ്ടായത്.
എഫ്.എ.സി.ടി.യിൽ ജോലിക്കാരനായ ബാലകൃഷ്ണൻ എന്ന പയ്യപ്പിള്ളി ബാലൻ ആക്ഷനെക്കുറിച്ച് ഒന്നുമറിഞ്ഞിരുന്നില്ല. അതിനാൽ പതിവുപോലെ ഓഫീസിൽ പോയതാണ്. അപ്പോഴേക്കും ഇടിവണ്ടികൾ കുതിച്ചെത്തി. മുഖമടച്ചടി. പിന്നെ പൊലീസ് വാനിലേക്ക് വലിച്ചറിയൽ. ഫാക്ടിൽനിന്നുതന്നെ രാഘവൻ, കെ ആർ കൃഷ്ണൻകുട്ടി എന്നീ തൊഴിലാളികളെയും പിടിച്ചു. തോക്കിന്റെ പാത്തികൊണ്ട് അടിച്ച് ബോധംകെടുത്തിയാണ് സ്റ്റേഷനിലെത്തിച്ചത്. ബോധംതെളിയുമ്പോൾ കാണുന്നത് ലോക്കപ്പിൽ തൂങ്ങിക്കിടക്കുന്ന ജഡങ്ങൾപോലെ മാധവനും വറുതൂട്ടിയും. അവരെ ലോക്കപ്പിനകത്ത് ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. ജീവഛവങ്ങങ്ങളാക്കി.
ഡിവിഷണൽ പൊലീസ് ഇൻസ്പക്ടർ വേണുഗോപാലാണ് ക്രൂരതയുടെ ക്യാപ്റ്റനായത്. നരാധമനായ ആ ഇൻസ്‌പെക്ടർക്ക് വ്യക്തിപരമായി വിരോധമുള്ളയാളായിരുന്നു എ വി ജോസഫ്. മത്തായിമാഞ്ഞൂരാന്റെ കെഎസ്‌പിയുടെ പ്രാദേശികനേതാവും ടാറ്റാ ഓയിൽമില്ലിലെ ജീവനക്കാരനുമായിരുന്നു ജോസഫ്. വ്യക്തിവിരോധം മൂത്ത വേണുഗോപാലൻ ഇൻസ്‌പെക്ടർ ഒരു സംഘം പൊലീസുകാരുമായി പോയി ജോസഫിനെ അറസ്റ്റ്ചെയ്യുകയും ഇടപ്പള്ളി കേസിൽ പതിനാറാം പ്രതിയാക്കുകയുമായിരുന്നു. ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ സംഭവം ജോസഫിന് അറിയുകപോലുമില്ല. കമ്മ്യൂണിസ്റ്റുമല്ല. ഇൻസ്പക്ടർ സ്റ്റേഷനിലെത്തിച്ച ജോസഫിനെ തല്ലിക്കൊല്ലുകയായിരുന്നു.
സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പൊലീസുകാർ മരിച്ചെന്നത് അറിയാതെയാണ് സംഭവത്തിൽ പങ്കാളിയായ കെ യു ദാസ് കയർതൊഴിലാളിമേഖലയായ വാവക്കാട്ടേക്ക് പോയത്. അവിടെ സുരക്ഷിതമാവുമെന്നാണ് കരുതിയത്. പക്ഷേ അങ്ങോട്ടേക്കും പോലീസ് വരുന്നുവെന്ന് മനസ്സിലാക്കിയ ദാസ് ടി കെ അബ്ദുവെന്ന സഖാവിനോടൊപ്പെം ആളാംതുരുത്തിലെത്തി. അവിടെ ഭക്ഷണമോ വെള്ളമോ കിട്ടാതെ വലഞ്ഞു. പൂയ്യപ്പള്ളിയിലേക്കും പിന്നെ വൈപ്പിനിലേക്കുമാണവർ എത്തിയത്. പള്ളത്താംകുളങ്ങര വയലിലെത്തിയപ്പോഴേക്കും അവർ പൊലീസിന്റെ വലയത്തിലായി. എന്നാൽ അവർ ഓടി. ഒരു കർഷകത്തൊഴിലാളിയുടെ മാടത്തിൽ കയറിയെങ്കിലും ഗുണ്ടകളും പൊലീസുമെത്തി വളഞ്ഞു. ടി കെ അബ്ദുവിനെ പിടിച്ചുകെട്ടി തല്ലിത്തല്ലി ഞാറക്കൽ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ കെ യു ദാസ് കുതറിയോടി. പക്ഷേ പലപലദിക്കുകളിലെത്തിയിട്ടും രക്ഷയില്ല. എല്ലായിടത്തും ഗുണ്ടകളും പൊലീസും. ഒടുവിൽ ദാസും പിടിയിലായി. ദാസിനെ ഞാറക്കൽ സ്റ്റേഷനിലെ ബെഞ്ചിൽ മലർത്തിക്കിടത്തി വരിഞ്ഞുകെട്ടിയശേഷം കാലിൽ ചൂരൽപ്രഹരം. അടികൊണ്ട് പൊളിഞ്ഞുപോയ കാലിലെ തോല് ബ്ലേഡ് കൊണ്ട് അറുത്തെടുത്തശേഷം അരച്ച മുളക് തേക്കൽ. അബ്ദുവിനെയും ഇതേവിധംതന്നെ. ദാഹിച്ചുവരണ്ടതായി മനസ്സിലാക്കിയപ്പോൾ കുടിക്കാൻ മൂത്രം. ദാസിന്റെ രക്തം ലോക്കപ്പിൽ തളംകെട്ടിയത് അബ്ദുവിനെക്കൊണ്ട് നക്കിക്കുകയായിരുന്നു. പിന്നീട് അവരെ എറണാകുളത്തെത്തിച്ച് അഞ്ചുദിവസത്തെ മർദനം. അടുത്തദിവസം ഇടപ്പള്ളിയിലെത്തിച്ച് അവസാനവട്ടം മർദനം. അവിടെനിന്ന് വീണ്ടും ആലുവ ലോക്കപ്പിൽ. ശ്വാസം മാത്രമേ ബാക്കിയുള്ളുവെന്ന് മനസ്സിലായപ്പോൾ ആ യമകിങ്കരന്മാർ ദാസിനെ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് മരണം ഉറപ്പാക്കിയശേഷം ആലുവയിലെ അശോകപുരത്തെ പുറമ്പോക്കിൽ കുഴിച്ചുമൂടി‐ 1950 മാർച്ച് 23‐നായിരുന്നു അത്.
ജോസഫും കെ യു ദാസും മാത്രമേ മരിച്ചുള്ളുവെങ്കിലും ബാക്കി 31 പ്രതികളും അനുഭവിച്ചതും അതേപോലുള്ള മർദനവും പീഡനവുമാണ്. പതിനേഴുപേരാണ് ആക്ഷനിൽ പങ്കെടുത്തതെങ്കിലും 33 പേരെയാണ് പ്രതിയാക്കിയത്. അതിൽ രണ്ടുപേരെ നരകയാതനയനുഭവിപ്പിച്ച് കൊന്ന അതേ പോലീസ് ക്രിമിനലുകൾ കെ സി മാത്യു, എം എം ലോറൻസ്, ഇടപ്പള്ളി ശിവൻ എന്ന ശിവശങ്കരപിള്ള, പയ്യപ്പിള്ളിബാലൻ തുടങ്ങി എല്ലാവരേയും ക്രൂരമായി പീഡിപ്പിച്ചു. ഇതിൽ പയ്യപ്പിള്ളി ബാലനാണ് ഇടപ്പള്ളി സംഭവത്തിന്റെ പശ്ചാത്തലവും പ്രത്യാഘാതവും സംബന്ധിച്ച ചരിത്രമെഴുതിയത്‐ ആലുവാപ്പുഴ പിന്നെയുമൊഴുകി എന്ന കൃതിയിൽ.
സമരനായകരിലൊരാളായ വി വിശ്വനാഥമേനോൻ അറസ്റ്റിലായത് ഡൽഹിയിൽവെച്ചാണ്. എറണാകുളത്തെ പ്രമുഖ അഭിഭാഷകനായ അമ്പാടി നാരായണമേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയുടെയും മകനാണ് വിശ്വനാഥമേനോൻ. നാരായണമേനോന്റെ ബന്ധുവായ എ കെ ദാമോദരന്റെ ഡൽഹിയിലെ വസതിയിൽ എത്തിപ്പെട്ട വിശ്വത്തെ മച്ചുനനായ അദ്ദേഹം ലക്‌നോവിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. അവിടെ കുറേനാൾ തടവിൽ കഴിഞ്ഞശേഷമാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്. അപ്പോഴേക്കും കേസ് വിചാരണാഘട്ടത്തിലെത്താറായിരുന്നു. അതിനാൽ മറ്റ് പ്രതികളെപ്പോലെ ശാരീരിക പീഡനത്തിനിരയായില്ല. അമ്പാടി വിശ്വം എന്ന പേരിൽ അറിയപ്പെട്ട വിശ്വനാഥമേനോൻ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ 1940‐ൽ 13‐ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യുദ്ധഫണ്ടിലേക്ക് സ്കൂളിൽനിന്നും യൂണിയൻ ജാക്ക് വിറ്റ് പണം പിരിക്കുന്നതിനെതിരെ സമരം ചെയ്തതിന്. നാല്പതുകളിൽ അഖില കൊച്ചിൻ വിദ്യാർഥിപെഡറേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു. 1947 ഓഗസ്റ്റ് 15‐ന് എറണാകുളം മഹാരാജാസ് കോളേജിൽ ദേശീയപതാകക്കൊപ്പം മഹാരാജാവിന്റെ പതാകയും ഉയർത്തണമെന്ന ഉത്തരവിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേതൃത്വം നൽകുകയും രാജാവിന്റെ പതാക വലിച്ചുകീറുകയുംചെയ്തു. ഇതിന്റെ പേരിൽ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് പുണെയിലും മുമ്പൈയിലുമാണ് പഠിച്ചത്.
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണകേസിലെ പ്രതികളെ രക്ഷിക്കാൻ പാർട്ടിയും പ്രതികളുടെ ബന്ധുക്കളും ഏറ്റവും പ്രഗല്ഭരായ അഭിഭാഷകരെയാണ് ഏർപ്പാടാക്കിയത്. കേസ് പരിഗണിച്ച സെഷൻസ് ജഡ്ജി അന്നചാണ്ടിയായിരുന്നു. അവർക്ക് മുമ്പാകെ പ്രതികൾക്കായി വാദിച്ചത് തിരുവിതാംകൂരിലെ മുൻ അഡ്വക്കറ്റ് ജനറൽ കെ ജി കുഞ്ഞുകൃഷ്ണപിള്ള, കെ ടി തോമസ്, എം ഭാസ്കരമേനോൻ, ജി ഭാസ്കരമേനോൻ, പി ജാനകിയമ്മ, ടി വി പ്രഭാകരൻ, ടി സി എൻ മേനോൻ തുടങ്ങിയ പ്രഗല്ഭരാണ്. 1952 മാർച്ച് എട്ടിനാണ് വിധി പറഞ്ഞത്. 21 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും 10 പേരെ വിവിധ കാലയളവിലേക്ക് ശിക്ഷിക്കുകയുമായിരുന്നു കോടതി. ഒന്നാം പ്രതി കെ സി മാത്യുവിനു 12 വർഷം തടവും 200 രൂപ വീതം പിഴയും. പിഴയടക്കാഞ്ഞാൽ മൂന്നുമാസം കൂടുതൽ കഠിനതടവ്. കുഞ്ഞൻ കുമാരൻ, അച്യുതൻകുമാരൻ എന്നിവർക്ക് നാലു വർഷം കഠിനതടവ്. പയ്യപ്പിള്ളി ബാലൻ, ഒ രാഘവൻ, എം എ അരവിന്ദാക്ഷൻ, കെ എ കൃഷ്ണൻ, കെ ബി.ജോർജ് എന്നിവർക്ക് രണ്ട് വർഷം വീതം കഠിനതടവ്.
കോടതി വെറുതെ വിട്ടത് എൻ കെ മാധവൻ, വി വിശ്വനാഥമേനോൻ, എം എം ലോറൻസ്, വി സി ചാഞ്ചൻ, കെ എ രാജൻ, മാണിക്കോത്ത് ഉണ്ണി, വി കെ സുഗുണൻ, വി പി സുരേന്ദ്രൻ, കെ എ രാമൻ, എൻ കെ ശ്രീധരൻ, എസ് ശിവശങ്കരപിള്ള, ടി ടി മാധവൻ, പി. വിജയകുമാരൻ, കുഞ്ഞുമോൻ, കെ എ കൃഷ്ണൻ, പി കെ രവീന്ദ്രൻ, ശൗരിമുത്തു, ഡോ. കെ എം അയ്യപ്പൻ, കെ എം കണ്ണൻ, വി എ വറുതൂട്ടി, കെ എം ബാവ എന്നിവരെയാണ്.
എന്നാൽ കേസ് അവിടംകൊണ്ട് തീർന്നില്ല. അന്നചാണ്ടിയുടെ നീതിബോധമല്ല മേൽക്കോടതികൾക്കുണ്ടായ നീതിബോധം. സെഷൻസ് വിധിക്കെതിരെ ശിക്ഷിക്കപ്പെട്ടവരും പ്രോസിക്യൂഷനും ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി പത്തുപേരുടെയും ശിക്ഷ ജീവപര്യന്തമായി വർധിപ്പിക്കുകയാണ് ചെയ്തത്. ആ വിധിക്കെതിരെ അപ്പീൽ പോയപ്പോൾ സുപ്രിംകോടതിയും ജീവപര്യന്തം ശരിവെക്കുകയായിരുന്നു. എന്നാൽ അഞ്ച് വർഷത്തിനുശേഷം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽവന്നപ്പോൾ ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് ഇടപ്പള്ളി സംഭവമടക്കമുള്ള രാഷ്ട്രീയകേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനാണ്. ജയിൽമന്ത്രി വി ആർ കൃഷ്ണയ്യർ തന്നെ ജയിലിലെത്തി ആ വിവരം ഇടപ്പള്ളിയിലെ പോരാളികളെ അറിയിച്ചു. 1957 ഏപ്രിൽ 12‐ന് പത്തുപേരും മോചിതരായി. l