വിപ്ലവപാതയിലെ ആദ്യപഥികർ‐ 78
1950 ഫെബ്രുവരി 28‐ന് പുലർച്ചെ നടന്ന ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം കേരളത്തിലെ തൊഴിലാളിവർഗ‐വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളിലൊന്നാണ്. കേരളത്തിന്റെ വ്യവസായതലസ്ഥാനമായ ആലുവ‐കളമശ്ശേരി മേഖലയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉദ്ഭവിച്ചതും വളർന്നതുമെങ്ങനെയെന്നതിലേക്കുകൂടി വെളിച്ചംവീശുന്ന സംഭവങ്ങൾ. പണിശാലകൾ ഏറെയുണ്ടായിരുന്നെങ്കിലും പണിയെടുക്കുന്നവർക്ക് വർഗബോധമോ സംഘടനയോ ഇല്ലാത്ത സ്ഥലമായിരുന്നു ആലുവ. പണിക്കിടയിൽ തൊഴിലാളികൾ മരിച്ചാൽപ്പോലും ആരും തിരിഞ്ഞുനോക്കാത്ത, അവരുടെ കുടുംബത്തിന് എന്തെങ്കിലും ആനുകൂല്യം ലഭിക്കാത്ത കാലം.
ആലുവയിലെ പ്രസിദ്ധമായ പാലത്തിന്റെ നിർമാണം തുടങ്ങിയ കാലം.. 1937‐ൽ തുടങ്ങി മൂന്നുവർഷംകൊണ്ടാണ് ആലുവാപ്പാലം‐ മാർത്താണ്ഡം പാലം‐ പൂർത്തിയായത്. പാലം നിർമാണത്തിനിടയിൽ വലിയൊരു ദുരന്തമുണ്ടായി. 1938 നവംബർ 21‐ന് രാവിലെ. വലിയൊരു മണ്ണിടിച്ചിൽ. പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന ഒരു ഡസനോളം തൊഴിലാളികൾ മണ്ണിനടയിലായി. 10 പേർ മരിച്ചുവെന്ന് ഔദ്യോഗിക കണക്ക്. എന്നാൽ അതിലുമെത്രയോ അധികം പേർ മരിച്ചിട്ടുണ്ടാവുമെന്നും കരുതപ്പെടുന്നു. വിദൂരമേഖലകളിൽനിന്നെത്തി പണിയെടുക്കുന്നവരാണ്. അവരൊക്കെ, എവിടെനിന്നാണ് വന്നത് എന്നതിനെക്കുറിച്ചൊന്നും രേഖകളില്ല. വലിയ ദുരന്തം സംഭവിച്ചിട്ടും കരാറെടുത്ത വിദേശകമ്പനിക്കോ തിരുവിതാംകൂർ രാജകുടുംബത്തിനോ ദിവാൻ സർ സി പിക്കോ പ്രത്യേകിച്ചൊന്നും തോന്നിയില്ല. മറ്റു തൊഴിലാളികളാകട്ടെ ഒന്നും സംഭവിക്കാത്തപോലെ ജോലി തുടരുകയുംചെയ്തു.
എന്നാൽ മാതൃഭൂമി പത്രത്തിന്റെ ആലുവ ലേഖകനായ ജെ ടി കായനാട്ടിന്റെ മനസ്സ് വല്ലാതെയായി. വീർപ്പുമുട്ടൽ. കായനാട് ഒരു നോട്ടീസ് അച്ചടിപ്പിച്ചു. പാലംനിർമാണത്തിനിടെ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളികൾക്ക് അനുശോചനം രേഖപ്പെടുത്താൻ ഒരു യോഗം. പേരേക്കാട്ട് വയലിൽ ചേരുന്ന യോഗത്തിന്റെ നോട്ടീസ്. കുറെ തൊഴിലാളികളും സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരും അവിടെയത്തി. എന്നാൽ പൊലീസ് എത്തി എല്ലാവരേയും ഓടിക്കുകയായിരുന്നു. യോഗം ചേരാനായില്ല. എന്നാൽ ജെ ടി കായനാട് മാതൃഭൂമിയിൽ തുടർച്ചയായി വാർത്തകൾ നൽകി. മാതൃഭൂമി മൂന്ന് മുഖപ്രസംഗങ്ങൾതന്നെ ഈ സംഭവത്തെക്കുറിച്ച് എഴുതുകയുണ്ടായി. അതേ തുടർന്ന് എത്രപേർ മരിച്ചെന്നും മറ്റുമുള്ള അന്വേഷണവും ചില നടപടികളുമുണ്ടായി.
ഈ സംഭവത്തിന് ശേഷമാണ് ആലുവയിലെ ശ്രീ ചിത്തിര മില്ലിൽ തൊഴിലാളികളുടെ സ്വമേധയാ ഉള്ള പണിമുടക്ക് നടക്കുന്നത്. നോട്ടീസ് നൽകിയുള്ള പണിമുടക്കമല്ല, ജോലിക്ക് എത്താതിരിക്കൽ മാത്രം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ജോലി. നാഴികമണിയുടെ സൂചി തിരിച്ച് തട്ടിപ്പുനടത്തി തൊഴിലാളികളെക്കൊണ്ട് കൂടുതൽ സമയം പണിയെടുപ്പിക്കുന്ന പ്രത്യേകതരം ചൂഷണവും ചിത്തിരമില്ലിൽ സാധാരണം. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ വിലക്കയറ്റം രൂക്ഷമായതിനാൽ തൊഴിലാളികളുടെ ദുരിതം ഇരട്ടിച്ചു. അവർക്ക് സമരംചെയ്യാനറിയുമായിരുന്നില്ല, യൂണിയനുമില്ല. എന്നാൽ അവർക്കൊരു ബുദ്ധി തോന്നി. പരാതികളെല്ലാം പറയേണ്ടത് പൊലീസിനോടല്ലേ. അവർ ഒരു ദിവസം ഫാക്ടറിയിൽനിന്നിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് പോയി. കൂടുതൽ കൂലി വാങ്ങിത്തരണമെന്നാണപേക്ഷ. ഇൻസ്‌പെക്ടർ സ്ഥലത്തില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു പൊലീസുകാർ. മടങ്ങിവരവെ അവർ റോഡരികിൽ ഒരിടത്തിരുന്ന് പരസ്പരം ആവലാതികളുടെ കെട്ടഴിച്ചു. അപ്പോഴാണതുവഴി ജെ ടി കായനാട്ട് എന്ന പത്രലേഖകൻ ബസ്സിൽ വരുന്നത്. തൊഴിലാളികൾ കൂട്ടംകൂടി ഇരിക്കുന്നത് കണ്ട് കായനാട്ട് ബസ്സിൽനിന്നിറങ്ങുകയാണ്. പ്രശ്നമെന്തെന്ന് മനസ്സിലാക്കുന്നു. ഇതൊരു യോഗമായി മാറട്ടെയെന്നും കൂലിക്കൂടുതലിനുള്ള പ്രമേയമുണ്ടാക്കാമെന്നും അതിൽ ഒപ്പിട്ട് അധികാരികൾക്ക് നൽകണമെന്നും കായനാട്ട് പറയുന്നു. കായനാട്ട് തന്നെ തയ്യാറാക്കിയ പ്രമേയത്തിൽ എല്ലാവരും ഒപ്പിടുന്നു, അവർ അത് അധികാരികൾക്ക് നൽകുന്നു. പക്ഷേ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. എന്നാൽ ഫാക്ടറി നടത്തിപ്പുകാരുടെ ഗുണ്ടകളെപ്പോലെ പ്രവർത്തിക്കുന്ന ചില മേസ്‌തിരിമാർ വെറുതെയിരിക്കുകയായിരുന്നില്ല. അവർ നിവേദനത്തിൽ ഒപ്പിട്ടവരെ പീഡിപ്പിക്കാൻ തുടങ്ങി. തൊഴിലാളികൾ നോട്ടീസൊന്നും നൽകാതെ ജോലി ബഹിഷ്കരിച്ചു. മൂന്ന് ദിവസം ബഹിഷ്കരണം. ഗേറ്റുവരെ വന്ന് തിരിച്ചുപോകുന്നതരത്തിൽ സമരം. ജാഥയില്ല, യോഗമില്ല, കൊടിയില്ല. എന്നാൽ സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മാനേജ്‌മെന്റ് കണ്ടെത്തിയ മാർഗം വഞ്ചനയാണ്. കൂലി കൂട്ടുമെന്ന വാഗ്ദാനം. സമരം നിർത്തി എല്ലാവരും ജോലിക്ക് എത്താൻ തുടങ്ങിയതോടെ കൂലികൂട്ടുമെന്ന വാഗ്ദാനത്തിന് ഉത്തരവാദികളില്ലാതായി. എന്നുമാത്രമല്ല, പോലീ്സ് സ്‌റ്റേഷനിൽ പരാതി പറയാൻ പോയ പത്തുതൊഴിലാളികളെ പിരിച്ചുവിടുകയുംചെയ്തു. പിരിച്ചുവിടലിനെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധത്തിലായി. പിരിച്ചുവിടൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ അഞ്ഞൂറോളം തൊഴിലാളികൾ ഒപ്പിട്ടു. നിവേദനം കിട്ടിയ ഉടൻതന്നെ ദിവാൻ സർ സി പി അന്വേഷണത്തിന് ഉത്തരവിട്ടു. കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ അന്വേഷണം നടത്തി. തൊഴിലാളികളുടെ നിവേദനം വസ്തുതാപരമാണെന്ന് തഹസിൽദാർ റിപ്പോർട്ടു നൽകുകയും പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുകയും ചെയ്തു.
ഈ വിജയമാണ് ആലുവയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ രൂപീകരണത്തിന്റെ പശ്ചാത്തലം. ജെ ടി കായനാട്ട് പ്രസിഡണ്ടും ജെ എം പീറ്റർ സെക്രട്ടറിയുമായി ആലുവ ഫാക്ടറി ലേബറേഴ്സ് യൂണിയൻ 116 തുലാം മൂന്നിന് രജിസ്റ്റർ ചെയ്യപ്പെട്ടു. ആലപ്പുഴയിലെ തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയനാണ് ആലുവയിലെ യൂണിയൻ രൂപീകരണത്തിന് സഹായം ചെയ്തത്. എന്നാൽ തൊഴിലാളികൾ സംഘടിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ ക്രൈസ്തവസഭ ഉണർന്നു. തൊഴിലാളികളിൽ ഭൂരിഭാഗവും ലത്തീൻ കത്തോലിക്കാസഭയക്കു കീഴിലുള്ളവരാണ്. മതവും ദൈവവിശ്വാസവും തൊഴിലാളികളെ ഭിന്നിപ്പിക്കാൻ എത്തി. സഭ നേരിട്ടുതന്നെ യൂണിയൻ സംഘടിപ്പിക്കാൻ തുടങ്ങി. ഗാന്ധിജിക്കും കോൺഗ്രസ്സിനും സ്വാതന്ത്ര്യസമരത്തിനും എതിരെയാണ് സഭ പ്രചരണം നടത്തിയത്. തൊഴിലാളികളിൽ കൂടുതൽപ്പേരും അതിൽ വീണു. കാത്തലിക് ലേബർ അസോസിയേഷനും രൂപപ്പെട്ടു. കായനാട്ട് പ്രസിഡണ്ടായ സംഘടനയിലും ഭൂരിപക്ഷം മതമേധാവികളുടെ ചൊൽപ്പടിയിലായി. കായനാട്ടിന് ഭാരവാഹിത്വം ഒഴിയേണ്ടിവന്നു. സംഘടനാ നേതൃത്വം പള്ളിയുമായി ബന്ധപ്പെട്ടവരുടെ കൈപ്പിടിയിലായി. അതോടെ യൂണിയൻ യോഗത്തിൽ സിഐഡിക്ക് സ്റ്റേജിൽ അധ്യക്ഷന്റെ തൊട്ടടുത്ത് കസേര നൽകാൻ തുടങ്ങി. വഞ്ചീശമംഗളം ആലപിച്ചേ യൂണിയൻ യോഗം ചേരാൻ പാടുള്ളൂ. യോഗത്തിന്റെ മിനുട്സ് പൊലീസ് സ്റ്റേഷനിൽ കാണിക്കണം.
ഈ സാഹചര്യത്തിലാണ് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രവർത്തകനായ പി ജി രാഘവനെ കമ്മ്യൂണിസ്റ്റ് പാർട്ടി ആലുവയിലേക്ക് നിയോഗിക്കുന്നത്. ഒരു പരിചയക്കാരനോ ഒരനുഭാവിയോപോലുമില്ലാതെ ആലുവയിലെത്തിയ രാഘവൻ അവിടുത്തെ ബീഡിത്തൊഴിലാളികളുമായി ചങ്ങാത്തമുണ്ടാക്കുന്നു. പട്ടിണിയാണ് പല ദിവസവും. അന്തിയുറങ്ങുന്നത് കടത്തിണ്ണകളിൽ. പിന്നെപ്പിന്നെ തൊഴിലാളികളുമായി ചങ്ങാത്തം സ്ഥാപിച്ച് ബിഡി കമ്പനിയിലെ സഹായിയാവുന്നു, നൂലുകെട്ടലുപോലുള്ള പണികൾ. അതിനിടയിൽ അവർക്ക് പത്രം വായിച്ചുകൊടുക്കുന്നു. നിരക്ഷരരാണധികവും. പത്രം വായിച്ചുകൊടുക്കുന്നതിനിടയിൽ ചില ലഘുലേഖകളും വായിക്കാൻ തുടങ്ങുന്നു. വൈകുന്നേരങ്ങളിൽ ഓരോ തൊഴിലാളിയുടെയും വീട്ടിൽപോകുന്നു. സംസാരിച്ചു സംസാരിച്ച് അവിടെ തങ്ങുന്നു. തൊഴിലാളികൾ ഭക്ഷണം നൽകുന്നു. താമസിക്കാൻ സൗകര്യം നൽകുന്നു. അതങ്ങനെ ഒരു വർഷത്തോളമാകുമ്പോഴേക്കും ആലുവയിൽ ബീഡിത്തൊഴിലാളി യൂണിയനുണ്ടാകുന്നു. പി ജി രാഘവൻ പ്രസിഡണ്ടും കെ ബി ഇബ്രാഹിം സെക്രട്ടറിയുമായി ആലുവ ബീഡി വർക്കേഴ്സ് യൂണിയൻ. കൂലികൂടുതൽ ആവശ്യപ്പെട്ട് യൂണിയൻ ബീഡിമുതലാളിമാർക്ക് നോട്ടീസ് നൽകി. പണിമുടക്കു വന്നാൽ വലിയ പ്രയാസമാകുമെന്ന് മനസ്സിലാക്കിയ മുതലാളിമാർ യൂണിയന്റെ ഡിമാന്റുകൾ അംഗീകരിച്ചു. പണിമുടക്കു കൂടാതെതന്നെ ആനുകൂല്യങ്ങൾ ലഭിച്ചത് ആലുവമേഖലയിലാകെ ഉണർവുണ്ടാക്കി. പക്ഷേ മുതലാളിമാർ അടങ്ങിയിരിക്കുകയായിരുന്നില്ല. അവർ കോൺഗ്രസ്സിന്റെ സഹായം തേടി. കോൺഗ്രസ്സിന് വലിയ ഗുണ്ടാപ്പടയുണ്ടായിരുന്നു. അവർ രാഘവനെ ലക്ഷ്യംവെച്ചു. അതിനിടയിൽ മതത്തിന്റെ പേരിലുള്ള ഇടപെടലും ശക്തിപ്പെട്ടു. രാഘവൻ വരത്തനാണ്, ആലപ്പുഴയിൽനിന്ന് ഇവിടെ പ്രശ്നമുണ്ടാക്കാൻ വന്നതാണ്, നിരീശ്വരവാദിയാണ്, കമ്മ്യൂണിസ്റ്റാണ്. അവനെ ഒറ്റപ്പെടുത്തുക. തൊഴിലാളികളിൽ ഭൂരിപക്ഷവും ആ പ്രചാരണത്തിനൊപ്പമായിരുന്നു. ആലുവ ഫാക്ടറി ലേബറേഴ്സ് യൂണിയന്റെ പ്രസിഡന്റു തന്നെ ഒരു പ്രസ്താവന പുറപ്പെടുവിച്ചു‐ ശല്യക്കാരനാണ് ആലപ്പുഴക്കാരനായ പി ജി രാഘവൻ.’
ബീഡിത്തൊഴിലാളികളുടെ വേതനവർധന നടപ്പായി ഏതാനും ദിവസത്തിനകമാണ് രാഘവൻ ആക്രമിക്കപ്പെട്ടത്. മുതലാളിമാരുടെ ഗുണ്ടകൾ തൊഴിലാളികളും നാട്ടുകാരും കണ്ടുകൊണ്ടുനിൽക്കെയാണ് രാഘവനെ തല്ലിച്ചതച്ചത്. രാഘവനെ സഹായിക്കുന്നവർക്കും ഇതേ ഗതിയാണെന്ന് ഗുണ്ടകൾ പ്രഖ്യാപിച്ചു. തെരുവിൽ വീണുകിടന്ന രാഘവനെ ആരും തിരിഞ്ഞുനോക്കിയില്ല. ഒരിറ്റ് വെള്ളം ആരും കൊടുത്തില്ല. രാഘവന് ആ പ്രദേശത്ത് താമസിക്കാൻ സൗകര്യം കൊടുക്കരുതെന്ന് ഗുണ്ടകൾ കല്പിച്ചു. രാഘവൻ കളമശ്ശേരിയിലേക്ക് കടക്കുകയായിരുന്നു പിന്നീട്. അവിടെയും യൂണിയനുണ്ടാക്കാനുള്ള പ്രവർത്തനം. യൂണിയൻ യോഗങ്ങളിൽ രാജാവിനെ പ്രകീർത്തിക്കുന്ന പരിപാടി പാടില്ലെന്ന് രാഘവൻ തൊഴിലാളികളോട് പറഞ്ഞു. പക്ഷേ രാജഭക്തന്മാരായിരുന്നു ഏറെയയും. രാജദ്രോഹം പ്രചരിപ്പിക്കുകയാണ് രാഘവൻ എന്ന പരാതി പരന്നു. രാജകിങ്കരന്മാർ രാഘവന്റെ പിന്നാലെയുണ്ടായിരുന്നു. ഒരുനാൾ കാരണമൊന്നുമില്ലാതെതന്നെ രാഘവനെ പൊലീസ് പിടികൂടി. ലോക്കപ്പിൽ മൂന്നുദിവസത്തെ മർദനം. ജീവഛവമായ രാഘവനെ പൊലീസ് വഴിയോരത്തുകൊണ്ടുപോയി ചവിട്ടിത്തള്ളി. ബോധംവന്നപ്പോൾ എഴുന്നേറ്റ് നടന്ന രാഘവൻ എങ്ങനെയൊക്കെയോ ആലപ്പുഴയിലെത്തി. കുറച്ചുനാളുകൾക്കുശേഷം മരണപ്പെട്ടു. ആലുവയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യരക്തസാക്ഷിയാണ് വാസ്തവത്തിൽ രാഘവൻ.
ഈ സംഭവങ്ങൾക്കുശേഷമാണ് പാർട്ടി എൻ കെ മാധവനെ ആലുവയിലേക്കയക്കുന്നത്. തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി എ വി കുഞ്ഞമ്പുവാണ്. ആലപ്പുഴയിൽ കേന്ദ്രീകരിച്ചാണ് എ വിയുടെ പ്രവർത്തനം. കയ്യൂർ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായ ഇ കെ നായനാരും അന്ന് ആലപ്പുഴ മേഖലയിലുണ്ട്. പാർട്ടി നേതൃത്വം ആലോചിച്ച് മാധവനെ ആലുവയിലേക്കയക്കുകയായിരുന്നു. ആലപ്പുഴ എഴുപുന്ന സ്വദേശിയായ മാധവൻ ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയതോടെ വീട്ടിൽനിന്ന് ഏറെക്കുറെ പുറത്തായി. അതോടെ എരമല്ലൂരിൽ കയർപ്പായ നെയ്ത്ത് ഫാക്ടറിയിൽ തൊഴിലാളിയായി. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ പട്ടാളക്കാർ ഉപയോഗിക്കുന്ന കയർബാഗായ സെലീറ്റക്ക് വൻ ഡിമാന്റുണ്ടായി. സെലീറ്റ നെയ്യുന്നതിനുള്ള കൂലി കൂട്ടണമെന്നാവശ്യപ്പെട്ട് പണിമുടക്കം നടന്നു. ടി വി തോമസ്സിന്റെ നിർദേശാനുസരണം ആവിഷ്കരിച്ച സമരത്തിന്റെ നേതൃനിരയിൽ മാധവനുമുണ്ടായിരുന്നു. സമരം വൻവിജയമായി. ഈ സാഹചര്യത്തിൽക്കൂടിയാണ് ആലുവ ബെൽറ്റിൽ പ്രവർത്തിക്കാൻ മാധവനെ നിയോഗിച്ചത്.
ആലുവയിലെത്തിയ മാധവൻ ശ്രീചിത്തിര മില്ലിലെ യൂണിയൻപ്രവർത്തകരെ രഹസ്യമായി ബന്ധപ്പെട്ടുകൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. കെ ആർ കൃഷ്ണൻകുട്ടിയടക്കമുള്ള പ്രവർത്തകരെയാണ് മാധവൻ ബന്ധപ്പെട്ടത്. ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ യൂണിയന്റെ വർഗസ്വഭാവം വീണ്ടെടുക്കാൻ സാധിച്ചു. ഫാക്ടറിക്കകത്ത് കൃഷ്ണൻകുട്ടി നേതാവായി മാറി. നേരത്തെ മതവാദികളുടെ സമ്മർദത്തെ തുടർന്ന് വിട്ടുപോകേണ്ടിവന്ന ജെ ടി കായനാട്ട് തന്നെ തിരികെയെത്തി യൂണിയൻ പ്രസിഡന്റായി. മാധവൻ സെക്രട്ടറിയും. വഞ്ചീശമംഗളവും രാജഭക്തിപ്രമേയവും ഒഴിവാക്കുന്നതായി മാധവൻ പ്രഖ്യാപിച്ചു. യോഗത്തിന്റെ മിനുട്സ് പൊലീസിനെ കാണിക്കാനുള്ളതല്ല, യോഗവേദിയിൽ സിഐഡിക്ക് ഇരിപ്പിടമില്ല എന്നിങ്ങനെയുള്ള തീരുമാനങ്ങളും. ഈ സന്ദർഭത്തിലാണ് ആലുവ യുസി കോളേജിലെ എസ്എഫ് പ്രവർത്തകനായ കെ സി മാത്യു ബിരുദം നേടി എത്തുന്നത്. എൻജിനിയറുടെ മകനായ മാത്യുവിന് ഉന്നതമായ ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും ആ യുവാവ് ജോലിക്കല്ല പോയത്. ബിരുദംനേടിയ ഉടനെ ആലപ്പുഴയിലേക്കാണ്. അവിടെ കയർ വർക്കേഴ്സ് യൂണിയന്റെ പ്രവർത്തനത്തിൽ ആറുമാസത്തെ ഇന്റേൺഷിപ്പ് പോലെ. അതുകഴിഞ്ഞ് മാത്യു എത്തുന്നത് ആലുവ ബെൽറ്റിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനത്തിലേക്ക്. മാത്യു കൂടി എത്തിയതോടെ ആലുവയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സെല്ലിന്റെ പിറവിയായി. എൻ കെ മാധവൻ, കെ സി മാത്യു, ജെ ടി കായനാട്ട് എന്നിവരടങ്ങിയ സെൽ.
ഈ മൂന്നംഗ സെൽ 1943 ഒക്ടോബർ 30‐ന് ആലുവയിലെ ഇന്ത്യൻ അലൂമിനിയം കമ്പനിയിലെ തൊഴിലാളികളുടെ യോഗം വിളിച്ചുചേർത്തു. കമ്പനിയിലെ ഇലക്ട്രീഷ്യനായ ഇ ബാലാനന്ദനും ആ യോഗത്തിൽ പങ്കെടുത്തു. ബാലാനന്ദനടക്കമുള്ള ഏഴുപേർ ഒപ്പിട്ട് യൂണിയൻ രജിസ്റ്റർ ചെയ്തു. ആലുവയിലെ തൊഴിൽശാലകളിലെല്ലാം യൂണിയനുണ്ടാവുകയായിരുന്നു. ആ ഉണർവിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയും വളർന്നുവന്നു. പാലിയം സമരത്തിന് ആലുവയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനം വലിയ സഹായങ്ങൾ ചെയ്തു. പാലിയത്തേക്ക് സമരത്തെ അടിച്ചമർത്താൻ കൊച്ചിയിൽനിന്ന് പുറപ്പെട്ട നാല് പോലീസ് വാഹനങ്ങൾ എൻ കെ മാധവന്റെ നേതൃത്വത്തിൽ തടഞ്ഞു. പൊലീസ് പാലിയത്തെത്തുന്നത് വൈകിക്കാൻ ആ സമരത്തിലൂടെ സാധിച്ചു. പുന്നപ്ര‐ വയലാർ സമരത്തിനാധാരമായ തിരുവിതാംകൂർ പൊതുപണിമുടക്ക് ആലുവയിൽ വിജയിപ്പിക്കുന്നതിന് തൊഴിലാളികൾ യോഗം ചേർന്ന് തീരുമാനിച്ചു. രഹസ്യയോഗത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് യോഗകേന്ദ്രം വളയുമ്പോഴേക്കും മാധവനടക്കമുള്ള നേതാക്കളും പ്രവർത്തകരും ഓടി രക്ഷപ്പെടുകയായിരുന്നു.
പാലിയം സമരത്തിന്റെ ഭാഗമായി പൊലീസ് വാഹനം തടഞ്ഞതിനും തിരുവിതാംകൂർ പൊതുപണിമുടക്കിന് പ്രചരണം നടത്തിയതിനും മാധവനെതിരെ കേസെടുത്തു. പിന്നീട് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് മാധവനും കെ സി മാത്യുവുമടക്കമുള്ളവരുടെ പ്രവർത്തനം. പെരുമ്പാവൂരിൽ ലഘുലേഖാപ്രചരണം നടത്തുന്നതിനിടെ അറസ്റ്റിലായ മാധവനെ പൂജപ്പുരജയിലിലടച്ചു. ഒരുവർഷത്തിലേറെ തടവിൽ.
1950 മാർച്ച് ഒമ്പതിന് റെയിൽവേ തൊഴിലാളികളുടെ പണിമുടക്കം നടത്താൻ പാർട്ടി ദേശീയതലത്തിൽ തീരുമാനിച്ചിരുന്നു. കൊൽക്കത്ത തീസിസിനെ തുടർന്ന് നിരോധിക്കപ്പെട്ട പാർട്ടി വലിയ സമരങ്ങളിലൂടെ സർക്കാരിനെ ഞെട്ടിക്കാനാവുമെന്ന ധാരണയിലായിരുന്നു. അതിന്റെ ഭാഗമായാണ് സമരം. എഐടിയുസി മാത്രമല്ല പാർട്ടി തന്നെ സമരത്തിന് ആഹ്വാനംചെയ്തിട്ടുണ്ടായിരുന്നു. റെയിൽവേ സമരം ആലുവയിൽ പോണേക്കരയിലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനായിരുന്നു ആലോചന. പണിമുടക്കിന്റെ കാമ്പയിൻ പ്രവർത്തനം സമാപിച്ച ഫെബ്രുവരി 25‐ന് എളമക്കര ചന്തയിൽ പൊതുയോഗം ചേർന്നു. സമരത്തിന്റെ അന്തിമ തയ്യാറെടുപ്പുകളെക്കുറിച്ച് ചർച്ചചെയ്യാൻ പാർട്ടിയുടെ ആലുവ ലോക്കൽ കമ്മിറ്റി യോഗം ഫെബ്രുവരി 26ന് രാത്രി വട്ടേക്കുന്നത്തെ ഒരു വീട്ടിലാണ്. യോഗം പുലർച്ചെ നാലരയ്‌ക്കാണ് തീർന്നത്. വെളുക്കുന്നതിന് മുമ്പുതന്നെ അവരവരുടെ ഷെൽട്ടറിലെത്തിയേ തീരൂ. എന്നാൽ എൻ കെ മാധവനും മഞ്ഞുമ്മൽ വറുതൂട്ടിക്കും പുലരുന്നതിന് മുമ്പ് ഷെൽറ്ററിൽ എത്താനായില്ല. നേരം പുലർന്നപ്പോൾ അവർ റെയിൽവേ സ്റ്റേഷനിൽനിന്നും കുറേയകലെ ഒരു കശുമാവിൻതോപ്പിൽ കയറി പതുങ്ങിനിന്നു. ഉച്ചയാവാറായപ്പോൾ ദാഹവും വിശപ്പും ക്ഷീണവുമായപ്പോൾ അവർ തോട്ടത്തിൽനിന്നിറങ്ങി ഒരു ഹോട്ടലിൽ കയറി ഊണ് കഴിച്ചു. റെയിൽവേ തൊഴിലാളികളെ കണ്ട് സമരകാര്യം പറയാമെന്നുകരുതി ഒരിടത്തുനിൽക്കുമ്പോൾ ചിത്തിര മില്ലിലെ ഒരു തൊഴിലാളി അതുവഴി എത്തി. മഞ്ഞുമ്മൽ വറുതൂട്ടി ആ തൊഴിലാളിയോട് കുറച്ച് പണം ചോദിച്ചു. ഇവിടെ നിൽക്ക്, ഇപ്പോഴെത്തിക്കാമെന്ന് പറഞ്ഞ് ആ തൊഴിലാളി പോയി. പക്ഷേ മിനുട്ടുകൾക്കകം എത്തിയത് പൊലീസാണ്. റെയിൽട്രാക്കിലൂടെ ഓടിയ മാധവനെ പൊലീസ് കരിങ്കൽ ചീളുകൾകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. മൽപിടുത്തത്തിനുശേഷമാണ് മാധവനെ കീഴ്പ്പെടുത്തിയത്. വറുതൂട്ടിയെയും പൊലീസ് അറസ്റ്റ്ചെയ്തു. ഇരുവരെയും ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാക്കി ക്രൂരമായി തല്ലിച്ചതയ്ക്കുയായിരുന്നു.
അറസ്റ്റിനെക്കുറിച്ച് പലപല വാർത്തകളാണ് പുറത്ത് പ്രചരിച്ചത്. രണ്ടുപേരെ പിടിച്ചു, അതിലൊരാൾ കൊല്ലപ്പെട്ടു എന്നിങ്ങനെയെല്ലാം കിംവദന്തി. പൊലീസ് പിടിച്ചാൽ ശവം പോലും കിട്ടില്ലെന്ന അവസ്ഥയായിരുന്നു അക്കാലത്ത്. മാധവനും വറുതൂട്ടിയും അറസ്റ്റിലായത് വലിയ ആശങ്കയാണ് നാട്ടിലാകെ സൃഷ്ടിച്ചത്. പൊലീസ് അവരെ കൊല്ലുന്നതിന് മുമ്പ് അവരെ ലോക്കപ്പിൽനിന്ന് മോചിപ്പിക്കണമെന്ന് ആലുവയിലെ സഖാക്കൾ തീരുമാനിക്കുകയും ഉടൻതന്നെ അതിനായി പുറപ്പെടുകയുമായിരുന്നു. l
(തുടരും)