സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

ഡോ. മിനി നായർ

 

മിനി നായർ

മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’ എന്ന കവിതയിൽ എഴുതി.

‘‘ഒരു മാർജാരനെപ്പോലെ എനിക്കും‐ ഒമ്പത്‌ തവണ മരിക്കാം’’

ഈ വരി ഒരു രൂപകമായി മാറി. ഒമ്പത്‌ വട്ടമില്ലെങ്കിലും മൂന്നുവട്ടം പ്ലാത്തും ആത്മഹത്യ ആഘോഷമാക്കി. രണ്ടുവട്ടവും പരാജയപ്പെട്ടുപോയ ആ ശ്രമം മൂന്നാംവട്ടം വിജയിച്ചു. 1963ൽ തന്റെ ആത്മഹത്യ ഉത്സവമാക്കി പ്ലാത്ത്‌ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.

സിൽവിയ പ്ലാത്ത്

ജീവശാസ്‌ത്രപ്രൊഫസറായ അച്ഛന്റെയും അധ്യാപികയായ അമ്മയുടെയും മകളായിരുന്നു വിക്‌ടോറിയ ലൂക്കാസ്‌ എന്ന ഓമനപ്പേരുള്ള സിൽവിയ പ്ലാത്ത്‌ . 1931ൽ യുഎസിൽ ആയിരുന്നു ജനനം. 1940ൽ പ്ലാത്തിന്റെ എട്ടാം ജന്മദിനത്തിനു ശേഷം പിതാവ്‌ മരിച്ചു. അവളുടെ വിശ്വാസങ്ങൾക്കുമേൽ ഏറ്റ ആദ്യ പ്രഹരമായിരുന്നു ആ മരണം. ‘ഞാനിനി ഒരിക്കലും ദൈവത്തിൽ വിശ്വസിക്കില്ല; അയാളോട്‌ സംസാരിക്കുകയുമില്ല’ എന്ന്‌ പ്രതിഷേധിക്കാൻ തക്കവണ്ണം ശക്തമായിരുന്നു അത്‌. പിതാവ്‌ അവളിൽ ചെലുത്തിയത്‌ പലപ്പോഴും വിപരീത സ്വാധീനമായിരുന്നു. പക്ഷേ ആഴത്തിലുള്ള മുറിവുകളും അവിശ്വാസവും നിരാലംബതയും കോപവും ഈ മരണം പ്ലാത്തിൽ അവശേഷിപ്പിച്ചു.

‘‘ഓരോ സ്ത്രീയും ഒരു ഫാസിസ്റ്റിനെ ആരാധിക്കുന്നു’’ എന്നെഴുതുമ്പോൾ അതിലെ വിരുദ്ധോക്തിയും ശോകവും നിസ്സഹായതയും നിരവധി പിതൃഅധികാരങ്ങൾക്കു നേർക്കുള്ള നിലവിളിയായി മാറുന്നു.

എട്ടാം വയസ്സുമുതൽ കവിതകൾ എഴുതിത്തുടങ്ങിയ ഒരു കുട്ടി, പഠിച്ച ക്ലാസുകളിലെല്ലാം തന്റെ ധിഷണകൊണ്ട്‌ അത്ഭുതം സൃഷ്ടിച്ചു. അവൾ അസാധാരണമായ ഉത്സാഹശീലവും ജീവിതരീതിയും പുലർത്തിയി.

‘മാജിക്‌ മൗണ്ടനിൽ’ തോമസ്‌ മാൻ പറയുന്നു; ‘ഒരാൾക്ക്‌ ജീവിതത്തിൽ താൽപര്യമുണ്ടെങ്കിൽ മരണത്തിലും താൽപര്യമുണ്ടാകും’.

ചിതറിയചിന്തകളും പതറിയയുക്തിയുമായി ജീവിച്ച പ്ലാത്തിന്റെയും അവസ്ഥ വ്യത്യസ്‌തമായിരുന്നില്ല. അവൾ ജീവിതത്തെ സ്‌നേഹിച്ചപ്പോഴെല്ലാം മരണത്തെയും സ്‌നേഹിച്ചു. ജീവിച്ച മുപ്പതുവർഷം ബോധമനസ്സിൽ താളത്തെ തെറ്റിക്കുന്ന വൈകാരികതലങ്ങളിൽ ഊഞ്ഞാലാടി. ഓരോ ആത്മഹത്യാശ്രമത്തിനുശേഷവും ഫീനിക്‌സ്‌ പക്ഷിയെപോലെ ഉയർന്ന് ജീവിതവിജയങ്ങൾ കൊയ്‌തു. വീണ്ടും മരിക്കാൻ ധൈര്യമുണ്ടോ എന്ന്‌ സ്വയം പരീക്ഷണത്തിന്‌ വച്ചു.

1950കളിലെ അമേരിക്കൻ ആദർശത്തെ ഉദ്‌ഘോഷിച്ച കവി എന്ന നിലയിലായിരുന്നു പ്ലാത്ത്‌ കൂടുതലും ചർച്ച ചെയ്പ്പെട്ടത്‌. പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 1953ൽ ആയിരുന്നു സ്ഥിരീകരിക്കപ്പെട്ട ആദ്യ ആത്മഹത്യാശ്രമം. അനിതരസാ‌ധാരണമായ ജീവിതരതിയുടെ തീവ്രരൂപകമായിരുന്നു ഭയാനകമായ ആ ശ്രമം. ‘യാത്രപോകുന്നു എന്ന്‌ കത്തെഴുതിവെച്ച്‌ അമ്പതോളം ഉറക്കഗുളികകൾ വിഴുങ്ങി ഗരേജിന്റെ ബെയ്‌സ്‌മെന്റിൽ മൂന്നുദിവസം അബോധാവസ്ഥയിൽ കിടന്നു. മനോഹരമായ മുഖത്തിന്റെ ഒരു ഭാഗം പുഴുക്കൾ കരളുന്നിടത്തോളം ഭീകരമായിരുന്നു ആ ശ്രമം. ‘ലേഡീലസാറസി’ൽ പ്ലാത്ത്‌ എഴുതി:

‘‘ഇത്തവണ മടക്കമില്ലാത്തവണ്ണം
ഇതവസാനിപ്പിക്കണം എന്നു കരുതി
ഒരു ചിപ്പിപോലെ അകത്തുറച്ചു.
അവർക്ക്‌ തുടർവിളികൾ വിളി
ക്കേണ്ടിവന്നു. മുത്തുകൾപോലെ എന്നിൽ നിന്നും
പുഴുക്കളെ അവർ അടർത്തി ”
നിരവധി ചികിത്സകൾക്കുശേഷം അമേരിക്കൻ സ്‌കോളർഷിപ്പോടെ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടി. കവി എന്ന നിലയും വിദ്യാർഥി എന്ന നിലയിലുമുള്ള നിരന്തരവിജയങ്ങളുടെ തുടർച്ചയായിരുന്നു ടെഡ്‌ ഹ്യൂസുമായുള്ള കൂടിക്കാഴ്‌ചയും പ്രണയവും. രണ്ട്‌ കവികൾ ഉന്മാദികളെപ്പോലെ പ്രണയിച്ചു. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒരുപോലെ സ്വീകാര്യനായ കവിയായിരുന്നു അക്കാലത്ത്‌ ഹ്യൂസ്‌. വളരെ പെട്ടെന്ന്‌ അവർ വിവാഹിതരായി. വിവാഹബന്ധത്തിൽ വിള്ളലുകളുണ്ടായതും വളരെ വേഗത്തിലായിരുന്നു.

നിരാശയും ഉന്മാദവും, തകർന്ന വിവാഹവും, പ്രണയവും വീണ്ടും പ്ലാത്തിനെ  വിഷാദത്തിലേക്ക്‌ എത്തിച്ചു. ഈ കാലത്താണ്‌ അതിതീവ്രരഹസ്യങ്ങൾ ഏറ്റുപറയുന്ന കുമ്പസാരക്കവിതകളുടെ ലോകത്തേക്ക്‌ പ്ലാത്ത്‌ പ്രവേശിക്കുന്നത്‌. സ്വന്തം ജീവിതത്തെ ബലിപീഠത്തിൽ വച്ചുകൊണ്ട്‌ ഭ്രാന്തമായി കവിതകൾ എഴുതുകയായിരുന്നു അവൾ. 1959, 60, 61, 62 കാലഘട്ടത്തിലാണ്‌ തന്റെ ഏറ്റവും മികച്ച രചനകൾ പ്ലാത്ത്‌ നിർവഹിക്കുന്നത്‌. അവരുടെ ജീവിതത്തിലെ ഏറ്റവും കലുഷവും അരക്ഷിതവും വിഹ്വലവുമായ കാലമായിരുന്നു അത്‌. ഹ്യൂസിന്റെ പരസ്‌ത്രീബന്ധങ്ങളിൽ  അവൾ തകർന്നുകൊണ്ടിരുന്നു.

‘ബെൽജാറെ’ന്ന തന്റെ നോവലിന്റെ കൈയെഴുത്തു പ്രതിയും കവിതകളും കത്തുകളും പിച്ചിക്കീറി കത്തിച്ചുകൊണ്ട്‌ ആത്മഹത്യയെ പ്രതീകവൽക്കരിച്ചു പ്ലാത്ത്‌. 1963ൽ ആത്മഹത്യ ചെയ്യുന്നതിന്‌ മുമ്പുള്ള ആറുമാസങ്ങളിലാണ്‌ ഏറ്റവുമധികം രചനകളിൽ പ്ലാത്ത്‌ ഏർപ്പെടുന്നത്‌. 1962 ഒക്ടോബർ മാസത്തിൽ ഇരുപത്തഞ്ചോളം കവിതകൾ അവർ പൂർത്തിയാക്കി.

Stings, Lesbos, Lady Lazaraus, Daddy, Bee meeting, For a fatherless son തുടങ്ങിയ അതിപ്രസിദ്ധ കവിതകളുടെ കാലമായിരുന്നു അത്‌. മരണത്തിന്‌ മുമ്പ്‌ എഴുതിയ കവിതകളിൽ അവരുടെ ജീവിതവീക്ഷണങ്ങൾ അതിശക്തമായി വെളിപ്പെട്ടു. ഭയമില്ലാതെ ,ആശങ്കകളില്ലാതെയുള്ള  ആ കവിതകൾ അക്കാലത്തെ സ്‌ത്രീസമൂഹത്തിന്റെ മൂടിവെയ്‌ക്കപ്പെട്ട ദുരന്തങ്ങളുടെയും പീഡകളുടെയും വെളിപ്പെടുത്തലുകൾ കൂടിയായിരുന്നു.

‘‘ഡാഡി, ഡാഡി, യു ആർ എ ബാസ്റ്റാർഡ്‌’’

മരണാനന്തരം മാത്രം അവരെ തേടിയെത്തിയ (1982) പുലിസ്റ്റർ സമ്മാനം ഒരു എഴുത്തുകാരിയെ പുരുഷാധിപത്യസമൂഹം അക്കാലത്ത്‌ എത്രത്തോളം പാർശ്വവൽക്കരിച്ചു എന്നതിന്‌ ദൃഷ്ടാന്തമാണ്‌. ജീവിച്ചിരുന്നപ്പോഴൊക്കെ ‘‘മിസ്സിസ്സ്‌ ടെഡ്‌ഹ്യൂസ്‌’’ മാത്രമായിരുന്നു താനെന്ന തിരിച്ചറിവ്‌ പ്ലാത്തിനുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ‘ഡാഡി’ എന്ന കവിതയിൽ

‘മുപ്പത്‌ വർഷമായി, ദരിദ്രരും വെള്ളക്കാരും

കഷ്ടിച്ചു ശ്വസിക്കാനോ, അച്ചൂക്കാനോ ധൈര്യമില്ലാതെ

ഒരു കറുത്ത ഷൂവിനുള്ളിൽ തളച്ചിടപ്പെട്ട കാലായി” തന്നെ രൂപണം ചെയ്‌തത്‌.

‘ഡാഡി’ എന്ന കവിതയെ രണ്ട്‌ പുരുഷന്മാർക്ക്‌ നേർക്കുള്ള ക്രുരമായ പ്രതിഷേധമായി വിലയിരുത്താനാകും.

‘‘ഞാൻ ഒരാളെ കൊന്നെങ്കിൽ

ഞാൻ രണ്ടുപേരെ കൊന്നു’’ എന്നുന്മാദിയാകുന്ന പ്ലാത്ത്‌ ആണധികാരങ്ങളെ കൊലപ്പെടുത്താനാഗ്രഹിക്കുന്ന സ്‌ത്രീത്വത്തിന്റെ പ്രതിനിധിയായി മാറുന്നു. ശ്വസിക്കാനാകാതെ ഒരു കറുത്ത ഷൂവിനുള്ളിൽപെട്ട പാദംപോലെ അവർ അസ്വസ്ഥയും പ്രതികാരദാഹിയുമാകുന്നു.

‘‘നീയാണെന്ന്‌ പറഞ്ഞ വാമ്പയർ,
ഒരു വർഷത്തോളം എന്റെ രക്തം കുടിച്ചു.
നിങ്ങൾക്കറിയണമെങ്കിൽ ഏഴ്‌ വർഷം’’
കവി എന്ന നിലയിൽ തന്നെ കാണാൻ തയ്യാറാകാത്ത സമൂഹത്തിനും നിരന്തരമായി തന്റെ രക്തമൂറ്റിക്കുടിച്ചില്ലാതാക്കിയ പ്രണയത്തിനും ‘വാമ്പയർ’ എന്ന വിശേഷണം നൽകുകയായിരുന്നു കവി. അച്ഛനെയും ഭർത്താവിനെയും വേർതിരിക്കാനാകാത്ത ആശങ്കയും വേദനയും ഈ വരികളിൽ കാണാം. നിഗൂഢമായി അച്ഛന്റെ നേർക്കുന്നയിക്കുന്ന ഒരു ആരോപണം കൂടിയായി ‘‘നിങ്ങൾക്കറിയണമെങ്കിൽ’’ എന്ന വാക്ക്‌ ഈ വരികളെ പരിവർത്തനപ്പെടുത്തുന്നു.

ഇരുപതാം വയസ്സിലെ തന്റെ ആത്മഹത്യയെ ഈ കവിതയിൽ പ്ലാത്ത്‌ വിശദീകരിക്കുന്നു.

‘‘ഇരുപതാം വയസ്സിൽ ഞാൻ മരണം കൊതിച്ചു.
മടങ്ങി, മടങ്ങി നിങ്ങളിലേക്ക്‌ തിരികെയെത്താൻ
എല്ലുകൾ പോലും നിങ്ങളിലെത്തുമെന്നാഗ്രഹിച്ചു
പക്ഷേ അവരെന്നെ കൂട്ടിച്ചേർത്തു’’

നിസ്സഹായയായ ,നിർമലയായ ഒരു പെൺകുട്ടി നിഷ്‌കളങ്കയായി മരിച്ചുപോയ അവളുടെ പിതാവിലേക്ക്‌ മടങ്ങാനാഗ്രഹിക്കുന്ന ചിത്രം ഈ വരികൾ നൽകുന്നു. അച്ഛന്റെ സുരക്ഷിതത്വത്തെ വീണ്ടെടുക്കാൻ ആത്മഹത്യയിലൂടെ പരിശ്രമിക്കുകയായിരുന്നു അവൾ.

വ്യാഖ്യാനാതീതമായ പുരുഷധാർഷ്ട്യത്തെയും അതിനിടയിൽ കുടുങ്ങിപ്പോകുന്ന സ്‌ത്രൈണനിസ്സഹായതയെയും പ്ലാത്ത്‌ വരച്ചിടുന്നതിങ്ങനെയാണ്‌.

‘‘നിങ്ങൾ എവിടെയാണ്‌
എനിക്കതേക്കുറിച്ച്‌ പറയാനറിയില്ല.
നിങ്ങളുടെ കാൽവയ്‌ക്കുക
നിങ്ങളുടെ വഴി
എനിക്കൊരിക്കലും പറയാനാകുമായിരുന്നില്ല.
നാവ്‌ എപ്പോഴോ എന്റെ താടിയെല്ലിൽ കുടുങ്ങി’’

സർവശക്തനായ ഈശ്വരനെപോലെ സർവതിനെയും പ്രതിനിധാനംചെയ്യുന്ന പുരുഷനാണിവിടെ ‘Daddy’. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോഴും സ്വേച്ഛാധിപതികളായ പുരുഷനു മുന്നിൽ ഇരയായി മാറുന്ന സ്‌ത്രീചിത്രമാണീ വരികളിൽ തെളിയുന്നത്‌.

‘‘ഡാഡീ, ഡാഡീ യു ആർ എ ബാസ്റ്റാർഡ്‌’’ എന്ന ഏറ്റവും ഹീനമായ വാക്കുകളാൽ സ്വയം പ്രതിരോധം തീർക്കുകയാണ്‌ പ്ലാത്ത്‌ കവിതയുടെ ഒടുവിൽ.

Daddy എന്ന കുമ്പസാരക്കവിതയിലെ ജൂതപെൺകുട്ടിയും നാസിയായ പിതാവും പല തലങ്ങളിൽ ചർച്ചചെയ്യപ്പെട്ടു. അപകീർത്തികരവും ക്രൂരവുമായ നിരവധി പ്രയോഗങ്ങളുള്ള ഈ കവിത ചിലപ്പോഴെങ്കിലും ഒരു വിലാപകവിതയായി മുദ്രകുത്തപ്പെട്ടു. പക്ഷേ, എത്രയേറെ വ്യാഖ്യാനിച്ച്‌ സുന്ദരമാക്കാൻ ശ്രമിക്കുന്നുവോ അത്രയേറെ കലുഷമാക്കി മാറ്റാൻ ശക്തിയുള്ള ഒരു അവസാന വാക്യം പ്ലാത്ത്‌ കവിതയിൽ കുറിച്ചിരുന്നു.

‘‘ഡാഡീ, ഡാഡീ, യു ആർ എ ബാസ്റ്റാർഡ്‌’’ l

Hot this week

യുദ്ധത്തിന്റെ രാഷ്‌ട്രീയം 

ചില യുദ്ധാനന്തര ആലോചനകൾ  മെയ്‌11ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിർത്തൽ പ്രഖ്യാപിച്ചതോടെ മുഴുയുദ്ധത്തിലേക്ക്‌...

ചന്ദ്രബതിയുടെ പെൺരാമായണം

  പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം സജീവമായിരുന്നു. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളായാണ് അതു കേരളത്തിൽ...

ഫാസിസത്തിന്റെ കാഴ്ചപ്പാട്

ഫാസിസവും നവഫാസിസവും 6 ചിക്കാഗോ ഔട്ട്ഫിറ്റ് എന്നത് അമേരിക്കയിലെ കുപ്രസിദ്ധമായ ഒരു കുറ്റവാളി...

നവലിബറലിസത്തെ നിരാകരിച്ച
മാർപാപ്പ

പതിനെട്ടു ദിവസമായി റോമിലെ ജിമേലി ഹോസ്പിറ്റലിലെ ആശുപത്രി കിടക്കയിൽ നിന്ന് ഫ്രാൻസിസ്...

Topics

യുദ്ധത്തിന്റെ രാഷ്‌ട്രീയം 

ചില യുദ്ധാനന്തര ആലോചനകൾ  മെയ്‌11ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിർത്തൽ പ്രഖ്യാപിച്ചതോടെ മുഴുയുദ്ധത്തിലേക്ക്‌...

ചന്ദ്രബതിയുടെ പെൺരാമായണം

  പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം സജീവമായിരുന്നു. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളായാണ് അതു കേരളത്തിൽ...

ഫാസിസത്തിന്റെ കാഴ്ചപ്പാട്

ഫാസിസവും നവഫാസിസവും 6 ചിക്കാഗോ ഔട്ട്ഫിറ്റ് എന്നത് അമേരിക്കയിലെ കുപ്രസിദ്ധമായ ഒരു കുറ്റവാളി...

നവലിബറലിസത്തെ നിരാകരിച്ച
മാർപാപ്പ

പതിനെട്ടു ദിവസമായി റോമിലെ ജിമേലി ഹോസ്പിറ്റലിലെ ആശുപത്രി കിടക്കയിൽ നിന്ന് ഫ്രാൻസിസ്...

മൗനം എന്ന രാഷ്‌ട്രഭാഷ

അപരനോടുള്ള കരുതലും പരസ്‌പരവിശ്വാസവും സ്‌നേഹവും നിറഞ്ഞുനിന്ന ഒരു ദേശമായിരുന്നതിനാലാണ്‌ ലോകത്തിലെ ഏറ്റവും...

മലയാളി ആഗ്രഹിച്ച മോഹൻലാൽ

എല്ലാ മലയാളിയും ഏതെങ്കിലുമൊരു തരത്തിൽ ഇഷ്ടപ്പെടുന്ന ഒരു മോഹൻലാലുണ്ട്‌. ഒരു കഥാപാത്രം,...

പത്രവാർത്തകൾ ചിത്രതലങ്ങളിൽ

ചിത്ര‐ശിൽപകലയ്‌ക്ക്‌ പ്രാധാന്യം നൽകി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ടിന്റ്‌ അക്കാദമിയുടെ ആഭിമുഖ്യത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img