വിപ്ലവപാതയിലെ ആദ്യപഥികർ‐ 77
വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2
പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ രണ്ടാം സംസ്ഥാനസമ്മേളനം) അധ്യക്ഷത വഹിച്ചുകൊണ്ട്് ചങ്ങമ്പുഴ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. സാഹിത്യചിന്തകൾ എന്ന പേരിലുള്ള പുസ്തകം ആ പ്രസംഗമാണ്. അതിൽ ഒരുഭാഗത്ത്് ചങ്ങമ്പുഴ പറഞ്ഞു” പുരോഗമനസാഹിത്യം കമ്യൂണിസ്റ്റ് കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനാഭാസമാണെന്ന് പലരും പരിഹാസപൂർവം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്്. അതിനെ ഈ പ്രസ്ഥാനക്കാരിൽ ചിലർ ആവേശപൂർവം എതിർക്കുന്നതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്്. പക്ഷേ, അവിടെയാണ് ഈ പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒന്നാമത്തെ കുഴപ്പം. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാൻ തന്നെയാണ് പുരോഗമനസാഹിത്യം എന്നുവിചാരിക്കുക: അതുകൊണ്ടെന്താണ് ദോഷം, എന്താണതിനൊരു കുറവ്? നിങ്ങൾ ഉറച്ച സ്വരത്തിൽ വിളിച്ചുപറയുക, അതേ പുരോഗമനസാഹിത്യം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ കളരിയാണ് എന്ന്. അഭിമാനപൂർവം നിങ്ങൾ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്ന സാഹിത്യത്തെ ആശ്ലേഷിക്കുക, ആശിർവദിക്കുക! കമ്യൂണിസമെന്ന് കേൾക്കുമ്പോൾ ചുകപ്പുകണ്ട നാടൻകാളകളെപ്പോലെ ആരുമങ്ങനെ വെകിളിപിടിക്കേണ്ടതായിട്ടില്ല. മാനവസമുദായത്തിന്റെ നന്മയ്‌ക്കും ഉൽക്കർഷത്തിനും നിദാനമായ ഒരു സാമ്പത്തികശാസ്ത്രത്തിൽ അധിഷ്ഠിതവും, വിശ്വസമാധാനത്തിനും വിശ്വസാഹോദര്യത്തിനും വഴിതെളിക്കുന്ന ആരോഗ്യപൂർണമായ ഒരു നൂതനസാമൂഹ്യഘടനയുടെ വിജയകരമായ സാധ്യതയിലുള്ള വിശ്വാസത്താൽ ഉദ്ദീപ്തവുമായ ഒരു തത്ത്വസംഹിതയെ അടിസ്ഥാനമാക്കി, അടിയുറച്ച ആത്മാർഥതയോടും അഭികാമ്യമായ ത്യാഗബുദ്ധിയോടുംകൂടി വീറോടെ പ്രവർത്തിക്കുന്ന ഒരു മഹാസംഘടനയാണ് കമ്യൂണിസ്റ്റ്് പാർട്ടി. അതിന്റെ ഏകലക്ഷ്യം ഇതാണ്‐ മനുഷ്യന്റെ നന്മ. ആ നിലയിൽ അതിന്റെ സിദ്ധാന്തങ്ങൾക്ക് പ്രചാരം നൽകുവാനായി പുരോഗമനസാഹിത്യം പരിശ്രമിക്കുന്നുവെങ്കിൽ അതിലിത്ര പരിഭ്രമിക്കുവാനെന്തുണ്ട്? പഴിയ്ക്കാനും പതിത്തം കല്പിക്കാനും എന്തുണ്ട്?
അതിവൈകാരികതയുള്ളയാളായിരുന്നു ചങ്ങമ്പുഴയെന്നും അദ്ദേഹത്തിന് ഒരു തത്വശാസ്ത്രമില്ലെന്നുമെല്ലാം ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപപ്പെടുന്നതിന് മുമ്പേതന്നെ കമ്യൂണിസ്റ്റാദർശങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയ ചങ്ങമ്പുഴ ചിലപ്പോൾ തൊട്ടാൽവാടിപ്രകൃതം പ്രകടിപ്പിച്ചിട്ടുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയോട് ചെറിയൊരിടവേളയിൽ എതിർപ്പിലായിരുന്നു ചങ്ങമ്പുഴ. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽത്തന്നെ അതിന്റെ കാരണങ്ങളിൽചിലതുണ്ട്്. വള്ളത്തോൾ സ്കൂളുമായുള്ള പ്രശ്നം അതിൽ പ്രധാനമാണ്. വള്ളത്തോളിന്റെ കവിതകളെ ചങ്ങമ്പുഴ പലപ്പോഴും ആക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടുണ്ട്്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രധാനനേതാക്കൾ വള്ളത്തോളുമായി ബന്ധപ്പെട്ടവരായിരുന്നു. വള്ളത്തോളിന്റെ മകൻ സി.അച്യുതകുറുപ്പ് സംഘടനയുടെ കാര്യദർശി. കലാമണ്ഡലം സ്ഥാപിക്കാൻ വള്ളത്തോളിനോടൊപ്പം പ്രവർത്തിച്ച മുകുന്ദരാജയുടെ മകനായ എം.എസ്.ദേവദാസ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രധാന വക്താവും ദേശാഭിമാനിയുടെ പത്രാധിപരും. വള്ളത്തോളിന്റെ ജാമാതാവായ വി.ടി.ഇന്ദുചൂഡനും പ്രധാന പാർട്ടി നേതാവും ദേശാഭിമാനി പത്രാധിപരും. ചങ്ങമ്പുഴയും ചങ്ങമ്പുഴയുടെ പ്രോത്സാഹകൻകൂടിയായ കേസരി എ ബാലകൃഷ്ണപിള്ളയും വള്ളത്തോളിന്റെ ആസ്തിക്യത്തോടും ആർഷസംസ്കാരപ്രേമത്തോടും കടുത്ത വിപ്രതിപത്തിയുള്ളവർ. ഇതുമൊക്കെയായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഒരു വിഭാഗീയത അന്നുണ്ടായിരുന്നു. ആശാൻ‐വള്ളത്തോൾ പ്രിയവുമായി ബന്ധപ്പെട്ട വിഭാഗീയതയും. വിവിധ സ്കൂളുകൾ തമ്മിലുള്ള ശീതയുദ്ധം. അതുമായി ബന്ധപ്പെട്ട് ചങ്ങമ്പുഴക്കെതിരെ നിശിതമായ അധിക്ഷേപങ്ങൾതന്നെയുണ്ടായി. തൊഴിലാളിവർഗത്തിനുവേണ്ടി ശക്തിയുക്തം എഴുതിയ ചങ്ങമ്പുഴയെ എം.എസ്.ദേവദാസ് ഫാസിസത്തിന്റെ കവിയെന്നുവരെ ആക്ഷേപിച്ചു. വാഴക്കുലയിൽ നാട്ടിൽനടന്നുകൊണ്ടിരിക്കുന്ന ജന്മിത്തവിരുദ്ധ സമരത്തെ കാണാതെ കുടിയാൻ അടിമയായിത്തന്നെ വഴങ്ങുന്നതാണ് കാട്ടുന്നതെന്ന് ഇ.എം.എസ്. വിമർശിച്ചു. തൊട്ടാൽവാടി പ്രകൃതമുള്ള കവി തിരിച്ചു ക്ഷോഭിക്കുന്ന സ്ഥിതിയുണ്ടായി. ചങ്ങമ്പുഴ എന്ന കവിയുടെ സവിശേഷത മനസ്സിലാക്കാതെയുള്ള വിമർശമായിരുന്നു പലതും. കവി തികച്ചും അരാജത്വത്തോളമെത്തുന്ന നിലയിലായി കുറേക്കാലം. അങ്ങനെയുള്ള സന്ദർഭത്തിലാണ് തന്നെത്തന്നെയും മറ്റെല്ലാവരെയും നിശിതമായി ആക്ഷേപിക്കുന്ന ദാദായിസ്റ്റ് കാവ്യമായ പാടുന്ന പിശാച് എഴുതിയത്. താൻ ഗന്ധർവനല്ല, പിശാചാണ്, കടിച്ചുകീറുമെന്നൊക്കെ പറയുന്ന ആ കാവ്യം പുസ്തകമായി പുറത്തുവന്നത് കവി മരിച്ച് ഒരുകൊല്ലം കഴിഞ്ഞുമാത്രമാണ്. കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം ചുമ്മാപറഞ്ഞുനടന്നാൽ മതിയെന്നടക്കം ആക്ഷേപങ്ങളുണ്ടായി. പിന്നീട് വർഷങ്ങൾക്കുശേഷം ഇ.എം.എസ്. ഉൾപ്പെടെയുള്ളവർ ചങ്ങമ്പുഴക്കെതിരെ വിമർശമുയർത്തിയ നാല്പതുകളിലെ നിലപാടുകളെ സ്വയംവിമർശനപരമായി സമീപിക്കുന്നുണ്ട്്. ഇരുപുറത്തും തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നുമുണ്ട്. പുരോഗമനസാഹിത്യപ്രസ്ഥാനം തകരുന്നതിനിടയാക്കിയ തർക്കങ്ങളിൽ അന്നത്തെ പാർട്ടിക്ക്്് തെറ്റുപറ്റിയത് രാഷ്ട്രീയമായ കാര്യങ്ങളിൽക്കൂടിയാണെന്ന് പിന്നീട് വ്യക്തമായതും ഭംഗ്യന്തരേണ സമ്മതിച്ചതുമാണ്. സെക്റ്റേറിയൻ സമീപനമുണ്ടായെന്നതുതന്നെ.
അതെന്തായാലും ചങ്ങമ്പുഴ ഇടക്കാലത്തെ വ്യതിയാനത്തെ അതിവേഗം അതിജീവിക്കുന്നുണ്ട്്. ആർഷസംസ്കാരത്തിന്റെയും ആധ്യാത്മികതയുടെയും നീരാളിപ്പിടുത്തത്തിൽനിന്നും രക്ഷനേടാൻ കഴിയാത്തതാണ് ഇന്ത്യൻ ജനതയുടെ പ്രതിസന്ധിക്കു കാരണമെന്ന് ചങ്ങമ്പുഴ വ്യക്തമാക്കി. സർവാംഗീകൃത കവികളിൽ ചെറിയൊരു വിഭാഗം അക്കാലത്തെ പുരോഗമനപക്ഷത്തോട് ആഭിമുഖ്യം കാണിച്ചെങ്കിലും ആധ്യാത്മികത്വത്തോട് കണക്കുതീർക്കാൻ തയ്യാറായിരുന്നില്ല. ചങ്ങമ്പുഴയാകട്ടെ, തന്റെ ഹ്രസ്വമായ കവനകാലഘട്ടത്തിലുടനീളം ആധ്യാത്മികതയുടെ കഴൽകെട്ടൽ പ്രവണതക്കെതിരെ ആഞ്ഞടിച്ചു. വാസ്തവത്തിൽ കേസരി പറഞ്ഞ ഫ്യൂച്ചറിസ്റ്റ് പഴമകൊല്ലി പ്രസ്ഥാനത്തിന്റെ പ്രയോഗമാണ് ചങ്ങമ്പുഴ നടത്തിയത്. മലയാളസാഹിത്യചരിത്രത്തിൽ ഇന്നേവരെ ഇത്രയും പ്രസിദ്ധനായ ഉശിരനായ കാവിവിരുദ്ധനെ കണ്ടെത്താനാവില്ല.
കല്ലാകുമീശന്നു വസിക്കുവാൻ
നാമിന്നാൾവരേക്കമ്പലമെത്രതീർത്തു
മതത്തിനായി ക്ഷിതിയിങ്കലെത്ര
ചൊരിഞ്ഞുനാം നിർമലജീവരക്തം
നിരർഥകൃത്യങ്ങളൊരിക്കലും നാ‐
മിമ്മട്ടുചെയ്യുന്നത് യുക്തമല്ല!
നിസ്തുലരാകും നരർ നമ്മൾ കഷ്ടം
നിർലജ്ജമാ വാനരരാവുകെന്നോ!
എന്ന് കവി വായനക്കാരോട്് ചോദിക്കുന്നു. നീറുന്ന തീച്ചൂളയിൽ ഉൾപ്പെടുത്തിയ കവിതകൾ മിക്കതും കാവിവിരുദ്ധമാണ്. മതമാമൂൽ പൊട്ടിച്ച കീഴാളരുടെ പാട്ടാണ് ഞങ്ങൾ എന്ന കവിത. നവജീവൻ നവജീവൻ, അതിന്മണിമുഴക്കത്തിൽ നടുങ്ങട്ടേ നരച്ചോരാ നീതിശാസ്ത്രങ്ങൾ എന്നുദ്ഘോഷിക്കുന്ന ആ കവിതയിൽ
‘വർണാശ്രമവിധിനിന്നു വളം
തിന്നു തഴച്ചൊരീ പർണശാല പെറ്റ
മണ്ണു വരണ്ടുപോയി
ഒരു പുത്തൻ കലപ്പയാലുഴുതിതു മറിച്ചിട്ടി‐
ന്നൊരുമതൻ വിത്തുവാരി വിതയ്ക്കും ഞങ്ങൾ…
………………………………………….
വാളെടുക്കാൻ വിലക്കുന്ന, വായപൊത്താൻ വിളിക്കുന്ന
താളിയോല മുഴുവനും ചിതലുതിന്നു
നാദബ്രഹ്മപ്പൊത്തിനുള്ളിലാരുമേതുമറിയാതെ
വേദമിട്ട മുട്ടയെല്ലാം ഞെരിഞ്ഞുടഞ്ഞു
……………………..
പാരത്രികസൗഭാഗ്യത്തിൻ
കാവൽനായ്ക്കളാകുവാനോ
പാരിതിങ്കൽ മനുഷ്യരായണഞ്ഞു ഞങ്ങൾ’ എന്നാണ് ചോദിക്കുന്നത്.
മാമൂലിനെ എതിർക്കുന്നവരെ തോൽപ്പിക്കാനാവില്ലെന്ന പ്രഖ്യാപനവും പ്രത്യാക്രമണവുമാണ് ഗളഹസ്തം എന്ന കവിതയിലെ വരികൾ അപ്പാടെ.
“വളരെയിനിപ്പറയല്ലേ, ചുടുകൊന്നു നിങ്ങൾതൻ
വഴിവക്കിലെയിപ്പീറ പക്ഷിശാസ്ത്രം
ഒരു മത്തുപിടിപെട്ടു മതികെട്ടു,
നിങ്ങൾക്കിനി മഴമാത്രം സ്മൃതിസൂത്രശ്വാനമൂത്രം’ എന്ന് പഴഞ്ചൻ വിശ്വാസപ്രമാണങ്ങളെ കുത്തിനോവിക്കുകയാണ്. അതുകൊണ്ടും മതിവരാതെ
“മനമൊന്നുണ്ടെങ്കിലതിനോട് ചോദിക്കൂ
മരവുരിക്കാർ നിങ്ങൾ മനുഷ്യരാണോ
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരക്കുന്നോ രാമരാജ്യം
യന്ത്രത്തോക്കലറുമ്പോളാറ്റംബോബെറിയുമ്പോൾ
മന്ത്രങ്ങൾ വിളിക്കുന്നോ മണികിലുക്കാൻ
പറയുമതു നേടിടാം പലതുമെന്നദൈ്വതം
പറയും‐ അതുപക്ഷേ പതിരുമാത്രം
അതുനേടിയതാണല്ലോ നമ്മൾക്കീ പട്ടിണിയും
ഗതികേടും‐ മതിയാക്കുക വീരവാദം’
എന്നുമാത്രമല്ല, കാവിയുടെ തത്വശാസ്ത്രം ചൂഷണവ്യവസ്ഥിതി അരക്കിട്ടുറപ്പിക്കാനുള്ള ചൂഷകരുടെ കയ്യിലെ, പ്രധാന ആയുധമാണെന്ന് പ്രഖ്യാപിക്കുന്നു.
‘ബിരിയാണി മറിയുന്ന വയറേവം പറയുന്നു
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ
അഹമെന്നൊന്നില്ലൊക്കെ ത്വര മാത്രം
എരിയുന്ന വയറതുകേട്ടലറുന്നു
തീയിലേക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം..
ചത്തുചീഞ്ഞളിയുന്ന മാംസങ്ങൾ പട്ടിണിയിൽ
തത്ത്വമസിക്കുണ്ടുപോൽ സെന്റുകുപ്പി!
ആ കാലഘട്ടത്തിലെ മറ്റു കവികളിൽ മിക്കവരും പുരാണേതിഹാസങ്ങളുടെ ഉപാഖ്യാനങ്ങളുണ്ടാക്കുകയും പഴയ സംസ്കൃത കൃതികൾ വിവർത്തനംചെയ്യുകയും പതിവാക്കിയപ്പോൾ ചങ്ങമ്പുഴ വഴിമാറിനടന്നു. ഭൗതികവാദത്തിന് മണ്ണൊരുക്കുകയും തൊഴിലാളിവർഗബോധം സൃഷ്ടിക്കുകയും അങ്ങനെ കമ്യൂണിസ്റ്റ് ആശയത്തിന് വളരാൻ അന്തരീക്ഷമുണ്ടാക്കുകയുമാണ് കവി ചെയ്തത്. വാസ്തവത്തിൽ മലയാളത്തിൽ പുതുമയുടെ കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രവർത്തനമാണല്ലോ രമണനടക്കമുള്ള കൃതികളിലൂടെ അദ്ദേഹം ചെയ്തത്. അത് ഏകമുഖമല്ല, ബഹുശാഖിയാണ്. പുതുമയുടെ കാലാവസ്ഥ സൃഷ്ടിക്കുകയെന്നാൽ അടിസ്ഥാനപരമായ വിപ്ലവപ്രവർത്തനമാണ്. അത്്് അന്ന്്് തിരിച്ചറിയേണ്ടവർ തിരിച്ചറിഞ്ഞില്ലെങ്കിലും.
ചുട്ടെരിക്കിൻ എന്ന കവിത നോക്കുക‐
“ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെപ്പൊടി‐
കെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി ചികയുന്നോ‐
ചിരിവരും‐ചിലതിനിയുമുണ്ടെന്നോ
ചിതയിലേക്കവയെടുത്തെറിയൂ വേഗം’ എന്നും
ഒളിയമ്പിനു വിരുതനാം ശരവീരൻ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം
ഇതുവരെ ഹോ നമ്മെ വഴിതെറ്റിച്ചഴൽ‐
മുറ്റിച്ചിവിടംവരെയെത്തിച്ചു കാവിവസ്ത്രം
ഇനിയുമതിൻ പിറകെയോ? തിരിയുവിൻ തിരിയുവിൻ
തുനിയല്ലേ നിഴലുകളെ പിന്തുടരാൻ’ എന്നും ആഹ്വാനംചെയ്യുകയാണ് കവി.
ചുടുവിൻ നമുക്കുള്ളതല്ലൊരുനാളുമക്കൊടിയ
ധനലാഭത്തിൻ രാമരാജ്യം
ഉണ്ണാനില്ലൊരുനേരമുടുക്കാനില്ലാ പ്രാണദണ്ഡത്തിൽ
കരളെരിയും വറുതിയിലും
സന്ന്യാസപ്പേച്ചും വേദാന്തക്കൂത്തും
എന്തന്യായം ചുടുകൊന്നീയാർഷതത്വം! എന്നും മുദ്രാവാക്യംപോലെ ചങ്ങമ്പുഴ എഴുതി‐ 1946‐ലാണ് ചുട്ടെരിക്കിൻ എഴുതിയത്.
ഇത്തരത്തിൽ നിരവധി നിരവധി ഫ്യൂച്ചറിസ്റ്റ് പഴമകൊല്ലിക്കവിതകൾ ചങ്ങമ്പുഴയുടേതായുണ്ട്. ഈ കവിതകൾ അക്കാലത്ത് മലയാളികൾ പാടിനടന്നു. ഉല്പതിഷ്ണുത്വം വളർത്താൻ അതൊരായുധമായിരുന്നു.
സ്ഥാനംനേടേണ്ടെ എന്ന കവിതയിലെ ചില വരികൾ നോക്കുക‐
“നാമം ജപിക്കയാണിന്നലെയിന്നലെ
നാളെയെന്നൊന്നിതിനില്ലയെന്നോ
നാണിച്ചുപോകുന്നു, പോകണംപോലും ഹാ
നാമെല്ലാം വീണ്ടും ശിലായുഗത്തിൽ
കുഷ്ഠംപിടിച്ച സമുദായമാണിന്നു
പട്ടും പുതച്ചു ഞെളിഞ്ഞിരിപ്പൂ!
നിസ്ത്രപമിന്നവൾ മിഥ്യാഭിമാനത്തിൻ
കസ്തൂരി പൂശിയിട്ടെന്തുകാര്യം!”
സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന പ്രസിദ്ധമായ സമാഹാരത്തിലെ പ്രശസ്തമായ കവിതയാണ് ഭാവത്രയം. “വിത്തനാഥന്റെ ബേബിക്ക് പാലും നിർദനച്ചെറുക്കനുമിനീരും ഈശ്വരച്ഛയാകിലമ്മട്ടുള്ളീശ്വരനെ ചവിട്ടുക നമ്മൾ” എന്ന ഭാവത്രയത്തിലെ വരികൾ സൃഷ്ടിച്ച സ്ഫോടനാത്മകമായ വിചാരവും വികാരവും ഒരിക്കലും വിസ്മരിക്കാനാവില്ല. അത്ര ധീരമായി കവിതയെന്നല്ല, രാഷ്ട്രീയംപോലും പറയാൻ ആർക്കാണന്നു കഴിയുകയെന്നാലോചിച്ചുനോക്കുക.
ഭാവത്രയത്തിൽ അന്ന്, ഇന്ന്, ഇനി എന്നിങ്ങനെ മൂന്നുഖണ്ഡങ്ങളാണുള്ളത്. പിന്നെ പലദിവസങ്ങളിലായി കുത്തിക്കുറിച്ച ചില വരികളും. 1944 സെപ്റ്റംബറിലാണ് അതിലെ ഇനി എന്ന ഭാഗം എഴുതിയത്. പഴയ സുവർണകാലത്തെ കാവ്യപാരമ്പര്യത്തെയെല്ലാം വാഴ്ത്തുന്ന ഇന്നലെ, വിശപ്പിനാൽ കഷ്ടപ്പെടുന്ന ഇന്ന്, ഇനി അങ്ങനെ കഷ്ടപ്പെടുകയല്ല, പൊരുതി നേടുകയാണ് വേണ്ടതെന്നാഹ്വാനംചെയ്യുന്ന ഭാഗം. രണ്ടാം ലോകയുദ്ധാനന്തരം നാട്ടിൽ പട്ടിണി രൂക്ഷമായ സമയത്താണ് കമ്യൂണിസ്റ്റ് പാർട്ടി നെല്ലെടുപ്പുസമരവും പൂഴ്ത്തിവെപ്പിനെതിരായ സമരവും പ്രഖ്യാപിക്കുന്നത്. അതിന് രണ്ടുവർഷത്തോളം മുമ്പുതന്നെ അത്തരമൊരു സമരത്തിലേക്ക്് സഖാക്കളെ ആഹ്വാനംചെയ്യുന്ന കവിതയാണ് ഭാവത്രയത്തിലെ ഇനി എന്ന ഖണ്ഡം. ആ ഖണ്ഡത്തിലാണ് ‘വിത്തനാഥന്റെ ബേബിക്ക് പാലും’ എന്ന ഭാഗം.
അഗ്നിയുടെ അട്ടഹാസം എന്ന് പേരിട്ട ആ ഭാഗത്ത് കവി എഴുതുന്നു‐
“ഉണ്ടുനെല്ലും പണവുമെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ നിങ്ങൾ/
ഇല്ലയെന്നുപറയുവാനായി‐
ട്ടല്ലണഞ്ഞതീ ലോകത്തു നമ്മൾ
ഇല്ലയെന്നുള്ള ദീനവിലാപം
വല്ല ദിക്കിലും കേൾക്കുന്ന പക്ഷം
ഉണ്ടധികമെന്നടിച്ചാർക്കും
ചെണ്ടമേളമൊന്നന്യത്ര കേൾക്കാം
അങ്ങുചെല്ലുവിൻ നിങ്ങൾക്കുവേണ്ട‐
തങ്ങഖിലം സമൃദ്ധിയായിക്കാണും
വാതിൽ കൊട്ടിയടയ്ക്കുകിൽ നിങ്ങൾ
വാളെടുത്തുവെട്ടിപ്പൊളിക്കിൻ!
കുന്നുകൂടിക്കിടക്കുമാവിത്ത‐
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കിൻ
മത്സരം മതി തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ
……………………………………..
വിപ്ലവത്തിന്റെ വെൺമഴുവാ,ലാ‐
വിത്തഗർവ വഷദ്രുമംവെട്ടി,
സൽസമത്വസനാതനോദ്യാനം
സജ്ജമാക്കാൻ നമുക്കുദ്യമിക്കാം
ഒക്കുകില്ലീയലസത മേലിൽ
ഒത്തുചേരൂ സഖാക്കളേ മേലിൽ’
1937ൽ എഴുതിയ വാഴക്കുലയിൽ ഇതിനൊക്കെ പ്രതികാരംചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ എന്ന് പറഞ്ഞ് പിൻവലിക്കുന്ന കവി നാല്പതുകളിലാകുമ്പോൾ പ്രത്യക്ഷമായ വിപ്ലവസമരത്തിനുള്ള ആഹ്വാനമാണ് തുടർച്ചയായി മുഴക്കുന്നത്. എന്റെ ഗുരുനാഥൻ എന്ന കവിതയിൽ കർഷകനെയാണ് ഗുരുനാഥനായി വരിക്കുന്നത്.
‘നുകവും തോളത്തേന്തിക്കാളയ്ക്കുപിൻപേ പോകും
സുകൃതസ്വരൂപമേ നിന്നെ ഞാൻ നമിക്കുന്നൂ
പൊരിവെയിലിലീ നിന്റെയുഗ്രമാം തപസ്സല്ലേ
നിറയെക്കതിർക്കുല ചൂടിപ്പൂ നെല്പാടത്തെ’ എന്നീ വിധമാണ് ‘ഗുരുനാഥനായ കർഷകനെ’ ചങ്ങന്പുഴ വാഴ്ത്തുന്നത്.
സാഹിത്യത്തിലെ ക്ലാസിക്കൽ ആരാധകർക്കെതിരെയും യുദ്ധപ്രഖ്യാപനം നടത്തുന്ന ഒട്ടേറെ കവിതകളുണ്ട്്. അതേക്കുറിച്ചിവിടെ കടക്കുന്നില്ല.
ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതാനുഭവത്തിൽനിന്നാണ് കവിതയ്‌ക്കുള്ള കരുക്കൾ കണ്ടെത്തിയത്. പട്ടിണിയും പട്ടിണിക്കാരോടുള്ള പരിഹാസവും തിരസ്കാരവും കവി വായിച്ചറിഞ്ഞതല്ല അനുഭവിച്ചതാണ്. തൊഴിലാളിയുടെ ജീവിതത്തെക്കുറിച്ചും കണ്ടറിഞ്ഞതല്ല, കുറച്ചുകാലം ഒരു കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുവിരുദ്ധ യുദ്ധത്തിന്റെ കാലത്ത് 1942‐ലാണ് ചങ്ങമ്പുഴ പട്ടാളത്തിൽ ചേർന്നത്. യുദ്ധം കഴിഞ്ഞതോടെ പിരിയുകയും ചെയ്‌തു. സോവിയറ്റ് യൂണിയൻ സഖ്യശക്തികളുടെ ഭാഗമായി നാസിസത്തിനും ഫാസിസത്തിനുമെതിരായ യുദ്ധം നയിക്കാൻ തുടങ്ങിയപ്പോഴാണ് പട്ടാളത്തിൽ ചേർന്നത്. ഈ ഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ പട്ടാളത്തിൽ ചേർന്നത് പാർട്ടി നിർദേശത്തെ തുടർന്നാണ്. ചങ്ങമ്പുഴ ആ ആഹ്വാനപ്രകാരമാണോ പട്ടാളത്തിൽ ചേർന്നതെന്ന് വ്യക്തമല്ല, എന്നാൽ യാദൃച്ഛികമെങ്കിലും അതിലും ഒരു സാംഗത്യം കാണാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ ജനകീയ വിപ്ലവകവി, മാർക്സിസ്റ്റാശയപ്രചാരകനായ മഹാകവി മറ്റാരുമല്ല, ചങ്ങമ്പുഴ തന്നെയാണ്. l