പതിറ്റാണ്ടുകളായി സാഹിത്യകുതുകികളുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ വ്യത്യസ്തവും എന്നാൽ കാലഘട്ടത്തിന്റെ രാഷ്ട്രീയമാനങ്ങളാൽ പരസ്പരാധിഷ്ഠിതവുമായ ബഷീർ കൃതികളാണ് ‘മതിലുകൾക്കപ്പുറം’ എന്ന നാടകത്തിനാധാരം. ആത്മകഥാധിഷ്ഠിതവും കൊളോണിയൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതുമായ ‘മതിലുകൾ’,പ്രണയം കൊതിക്കുന്ന മനസ്സിന്റെ ഗഹനതയിലേക്ക് അന്വേഷണം നടത്തുന്ന ‘പ്രേമലേഖനം’, മാതൃസ്നേഹത്തിന്റെയും സ്വാതന്ത്ര്യവാഞ്ചയുടേയും കഥയായ ‘അമ്മ’, തടവറയ്ക്കുള്ളിലെ ജീവിതം പകർത്തുന്ന ‘ഒരു ജയിൽപ്പുള്ളിയുടെ ചിത്രം’ എന്നിവയാണ് ആ കൃതികൾ. ബഷീർക്കഥകളെ അവലംബിച്ച് അവതരിപ്പിക്കപ്പെട്ട കലാസൃഷ്ടി എന്നതിലുപരി ബഷീറിന്റെ സമാനതകളില്ലാത്ത രചനാവൈഭവത്തിനാൽ മനുഷ്യമനസ്സിന്റെ ഉൾവഴികളിലേയ്ക്ക് കൊളുത്തിവച്ച കൈവിളക്കുകളെ ഒരുമിച്ചുചേർത്ത് ബഷീറിയൻ ജീവിതദർശനങ്ങളിലും സൂഫിചിന്തകളിലും മാറ്റുരച്ച് പ്രോജ്ജ്വലമാക്കിയ നാടകമാണ് ‘മതിലുകൾക്കപ്പുറം’.
ബഹുസ്വരമായ സ്റ്റേജ്നിർമ്മിതിയുടേയും അനായാസമായരംഗസംക്രമണ ത്തിത്തിന്റെയും പിൻബലത്താൽ പ്രേമം, പ്രതീക്ഷ, നിരാശ, സമഭാവന, തന്നോടും സമൂഹത്തോടുമുള്ള കലഹം, കാല്പനികത്വത്തിൽ മറച്ചുപിടിച്ച ഭ്രമാത്മകത എന്നിവയെ ലളിതമായി വിളക്കിച്ചേർക്കുന്ന ആഖ്യാനരീതിയാണ് ‘മതിലുകൾക്കപ്പുറം’ കാണിച്ചുതരുന്നത്. ഏച്ചുകെട്ടനുഭവിക്കാതെ മുന്നിൽ നിറയുന്ന രംഗങ്ങളിൽ ബഷീറിയൻ ലോകങ്ങളിലേയ്ക്കുള്ള കൂടുമാറ്റം നാം അനുഭവിക്കുന്നു. കൂടെ ആ ലോകങ്ങളിൽ നിറയുന്ന ഭാവങ്ങളും-ബന്ധങ്ങളുടെ ക്ഷണികതയും ശക്തിയും ബന്ധങ്ങൾക്കായുള്ള പ്രതീക്ഷയും കാത്തിരിപ്പും നൈമിഷിക മോഹങ്ങളും സ്ഥായിയായ മോഹഭംഗങ്ങളും–നമ്മളിൽ അധിനിവേശിക്കുന്നു. ബഷീർ എന്ന തിളക്കമാർന്ന നക്ഷത്രത്തിനു ചുറ്റും തങ്ങളുടേതായ രീതിയിൽ ശോഭ പടർത്തുവാനും ആ പ്രഭാപൂരത്തെ ഒരു പ്രിസത്തിലൂടെയെന്നവണ്ണം ഏകോപിച്ചൊരുമിപ്പിക്കാനും ഏകാഗ്രതയോടെ തയ്യാറാക്കിയ നാടകരചിതപാഠത്തിന് സാധിച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിക്കുക എളുപ്പമല്ല. മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് സൈഗളിനേയും പങ്കജ് മല്ലിക്കിനേയും ആസ്വദിച്ചിരുന്ന ബേപ്പൂർ സുൽത്താന്റെ രൂപം ഒരുവശത്ത്. മതിലുകൾ എന്ന സിനിമാഖ്യാനത്തിലെ മമ്മൂട്ടി മറുവശത്ത്. ഇങ്ങനെ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠമായ ചരിത്രബാദ്ധ്യതകളുമായാണ് കിരൺ ജെയിംസ് തന്ത്രപൂർവ്വം സന്ധിചെയ്യുന്നതും അതിൽ ഒരു പരിധിവരെ വിജയിക്കുന്നതും. ജയിൽപ്പുള്ളികളായി രംഗത്തുവന്നവരും നാടകഭാഷ മനസ്സിലാക്കി തങ്ങളുടെ റോളുകൾ സവിശേഷമായി ചെയ്തു. തടവറയ്ക്കുള്ളിലെ ജീവിതം, പ്രത്യേകിച്ചും അതിൽ നിറയുന്ന സൗഹൃദം, പ്രത്യാശ എന്നിവ കിരൺ, ലാരിനോവ്, ഷാജി എഡ്വേർഡ്, ബിജു നീലകണ്ഠൻ, ലതീഷ്കൃഷ്ണ എന്നിവർ ചേർന്നുവരുന്ന രംഗങ്ങളെ ഹൃദ്യമായ കാഴ്ചാനുഭവമാക്കിത്തീർത്തു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ കാരണം ആദ്യമായി അടിയും ഇടിയും അനുഭവിച്ച അനേകം ചെറുപ്പക്കാരായ സ്വാതന്ത്ര്യസമരപ്രവർത്തകരുടെ അമ്മമാരിൽ ഒരാളായി-ബഷീറിന്റെ അമ്മയായി പ്രകാശകേന്ദ്രത്തിൽ നിന്നും മനഃപൂർവ്വമായിത്തന്നെ മാറിനിന്നുകൊണ്ട്, അക്കാലത്തെ അമ്മമാരുടെ മനസ്സിലേ യ്ക്കൊരു ചിരാത് പിടിച്ചുതരുന്നത് ജീന ഡിക്രൂസ് ആണ്. ഭീകരതയുടെ നർത്തനവേദിയാണ് നമ്മുടെ രാജ്യമെന്നും ഇവിടെ പൗരൻമാരില്ല ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും മാത്രമേയുള്ളൂ എന്നും ബഷീർ വിലപിച്ചിരുന്നു. ജയിൽ പരിസരപശ്ചാത്തലത്തിൽ മറയില്ലാത്ത ക്രൂരതയുടെ ഉദാഹരണങ്ങൾ (സജിത്ത് കെ പി യുടെ കശാണ്ടവാർഡർ) കാണിക്കുമ്പോഴും ഭരണകൂടങ്ങളിലല്ല മാംസജ്ജാദികളാൽത്തീർത്ത മനുഷ്യരിലാണ് രൗദ്രായാദികൾ വിളയാടുന്നത് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ഹരി ദേവിന്റെ രസികനും ആർദ്രഹൃദയനുമായ അനിയൻ ജയിലർ സഹൃദയത്വത്തിന്റെയും സഹജഭാവത്തിന്റെയും പ്രതീകമായി നാടകത്തിലുണ്ട്.
‘മതിലുകളിൽ’ നിന്നും ‘മതിലുകൾക്കപ്പുറ’മെത്തുമ്പോൾ മതിലുകളാൽ മറച്ചുവച്ച അശരീരി മാത്രമായിരുന്ന നാരായണി രംഗത്ത് എത്താതെവയ്യല്ലോ. മതിലുകൾക്കപ്പുറം നാടകത്തിന്റെ ഘടനാചാതുര്യം തിളങ്ങിനിൽക്കുന്നത് സുകുമാരരൂപമാർന്ന് രംഗം നിറയുന്ന നാരായണിയുടെ ആവിഷ്കാരനിപുണതയിലാണ് കഥയിൽ ഒരു പ്രതീകമായി മതിലിനു മുകളിലുയരുന്ന ചുള്ളിക്കമ്പിൽ നിന്നും വേറിട്ട്, പ്രണയം കൊതിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന നാരായണി നാടകത്തിൽ വരുന്നു. ബഷീർകൃതികളുടെ മിശ്രണാഘോഷം എന്ന നിലയിൽ നിന്നും സ്വതന്ത്രമായി നിലനിൽപ്പുള്ള കലോപഹാരമായി മതിലുകൾക്കപ്പുറത്തെ മാറ്റിയത് നാരായണിക്ക് വേഷവും വികാരവും നല്കിയ ലീസ മാത്യുവാണ് . അതുകൊണ്ടാണ് ലീസയുടെ അഭിനയം വിശേഷവിധിയായ പരാമർശത്തിന് സർവ്വഥാ യോഗ്യമാകുന്നത്.

നാടക-സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനും എഴുത്തുകാരനുമാണ് . പഠനകാലം മുതൽ പരീക്ഷണാത്മക നാടകങ്ങളിൽ തന്റെ വിരലടയാളം പതിപ്പിക്കാൻ പ്രമോദിന് കഴിഞ്ഞിട്ടുണ്ട് പ്രശസ്ത സാഹിത്യകൃതികൾ നാടകമായി മാറ്റുന്നതിൽ അതീവശ്രദ്ധാലുവായ പ്രമോദ് ,എം.ടി വാസുദേവൻ നായർ, ഒ.വി വിജയൻ, പദ്മരാജൻ,ചെക്കോവ്, ഷേക്സ്പിയർ എന്നിവരുടെ കൃതികൾ രംഗത്തെത്തിച്ചിട്ടുണ്ട് . ഇത്രയും പറഞ്ഞത് ‘മതിലുകൾക്കപ്പുറം’ എന്ന നാടകം ചിന്തയെന്ന്യേ ചെയ്തുവച്ച അനുരൂപീകരണമല്ല എന്നു സ്ഥാപിക്കാനാണ് പലവഴി പരന്നൊഴുകിയ ബഷീറിയൻ ആഖ്യാനസഞ്ചയങ്ങളെ പരസ്പരാശ്രയത്വം ചേർത്ത് സാർവ്വത്രികവും സാർവ്വകാലീനവുമായ കലാസൃഷ്ടിയാക്കുന്നതിൽ സംവിധായകൻ നിശ്ചയമായും വിജയിച്ചിരിക്കുന്നു. ബഷീറിന്റെ സ്വനഗ്രാഹിയിൽ അശരീരിയായിപ്പാടിയ ‘സോജാ രാജകമാരി..’ എന്ന സൈഗൾഗാനം വശ്യമനോഹരമായ ദൃശ്യാവതരണം വഴി ഉപരിപ്ലവമായ കാല്പനികതയിൽ മാത്രം അഭിരമിപ്പിക്കാതെ ഉന്മത്തമനസ്സിൻറെ അലസപര്യടനമായി രൂപമാറ്റം വരുത്തി കാഴ്ചക്കാരിലെത്തിക്കാൻ പ്രമോദിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നാടകഗ്രാഹ്യത്തിന്റെ ചെറിയൊരുദാഹരണം മാത്രമാണ് . (ഈ രംഗം യാഥാർത്ഥ്യമാക്കുന്നതിൽ നർത്തകികളായ ശില്പ ചന്ദ്രൻ, അരുൺ വിജയ്, ഗീതാഞ്ജലി വിശാൽ എന്നിവർ വഹിച്ച പങ്ക് മറക്കുന്നില്ല) സൃഷ്ടിപരമായ ഇത്തരം തിരഞ്ഞെടുപ്പുകൾ നാടകത്തിന്റെ ആശയഗഹനതയുമായി പൊരുത്തപ്പെടുന്ന ദൃശ്യവും ശ്രാവ്യവുമായ താളം സൃഷ്ടിച്ച് ‘മതിലുകൾക്കപ്പുറം’ ഒരു ആസ്വാദ്യവിരുന്നാക്കി മാറ്റുന്നു.

‘മതിലുകൾക്കപ്പുറം’ ഒരു കലാസൃഷ്ടി എന്ന നിലയിൽ വേറിട്ടുനില്ക്കുന്നത് അതിന്റെ സാർവ്വലൗകികതകൊണ്ടു കൂടിയാണ് . ബഷീർകൃതികളുടെ പുനർവായനകൾ അവയുടെ രസികസംഘങ്ങൾ അതീവതാത്പര്യത്തോടെ ആസ്വദിക്കും എന്നത് സത്യമാണ്. അതേസമയം ബഷീറിനെ വായിച്ചിട്ടില്ലാത്തവർപോലും നാടകത്തിലൂടെ അനാവൃതമാവുന്ന കാലാതിവർത്തിയായ സൂക്ഷ്മസത്യങ്ങൾ സ്വായത്തമാക്കും. നാലുകഥകളിലൂടെ സഞ്ചരിക്കുന്ന പ്രണയത്തിന്റേയും സ്നേഹത്തിന്റെയും വേദനയുടേയും ക്രൂരതയുടേയും ഏകാന്തതയുടേയും കാത്തിരിപ്പിൻന്റെയും കഥകളെത്ര പറഞ്ഞില്ല! കഥകളും നാടകവും തമ്മിലുള്ള സങ്കീർണ്ണമായ ഈ അന്തർസംവാദം ബഷീർ കാണിച്ചുതന്ന ജീവിതത്തിന്റെ സങ്കീർണ്ണതയെ സൗന്ദര്യത്തോടെയും യാഥാർത്ഥ്യത്തോടെയും പകർത്തുന്നു. ‘ മതിലുകളി’ൽ പരസ്പരം കാണാതെ മതിലുകൾക്കിരുപുറവും നിന്ന് ബഷീറും നാരായണിയും നടത്തുന്ന സംഭാഷണങ്ങൾ അന്നുവരെ അടക്കിവയ്ക്കപ്പെട്ട മോഹതൃഷ്ണകൾ അനാവൃതമാക്കാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെട്ടു. കഥയിലൂടെ അനുവാചകർക്ക് കിട്ടിയ വൈകാരികാസ്വാദ്യത ചോർന്നുപോകാതെ മുകളിലേക്ക് ഉയർന്നു പൊങ്ങുന്ന ചുള്ളിക്കമ്പ് നാടകത്തിലും പ്രണയകാമനകളുടെ ദൃശ്യരൂപകമായി നിലനിർത്താനായിട്ടുണ്ട്.
‘മതിലുകൾ’ ലോകത്ത് അപൂർവമായി എഴുതപ്പെട്ട അനന്യചാരുതയുള്ള, ഉദാത്ത പ്രേമകഥ എന്നും, സ്വാതന്ത്ര്യസമരകാലത്തിന്റെ സാമൂഹ്യമാനം ഉൾച്ചേർന്ന രചന എന്നും പുതിയകാലത്ത് മനസ്സുകൾക്കിടയിലും മതിലുകൾ തീർക്കുന്നവർ വീണ്ടും വായിക്കുകയും കാണുകയും ചെയ്യേണ്ടുന്ന സൃഷ്ടിയെന്നും എം.ടി.വാസുദേവൻ നായർ രംഗാവതരണത്തിന്റെ മുഖമൊഴിയിൽ പറയുന്നു. സമകാലീനവും സ്ത്രീപക്ഷവും ആയി ബഷീറിയൻ കഥാപ്രപഞ്ചത്തിൽ ഈ സത്യത്തെ നിലയുറപ്പിച്ച് ഹൃദയസ്പർശിയും കാഴ്ചയുടെ വസന്തവുമായി അവതരിപ്പിച്ചു എന്നത് നാടക രചയിതാവും സംവിധായകനുമായ പ്രമോദ് പയ്യന്നൂരിനേയും ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഈ പ്രഥമരംഗാവതാരത്തേയും പ്രവാസസാംസ്കാരികചരിത്രത്തിൽ ദീപ്തമായ ഇടം അടയാളപ്പെടുത്തി എന്നതിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനിക്കാം.
അമേരിക്കൻ ജീവിതത്തിരക്കിലും അഭിനയകലയെ നെഞ്ചകം ചേർത്ത്പിടിക്കുന്ന നേരിയ നാടകപരിചയമുള്ള ഒരു സംഘത്തെ നവഭാവുകത്വമുള്ള ഒരു നാടകത്തിലേക്ക് യോജിപ്പിച്ച് ഉദ്ദിഷ്ഠവിജയസാദ്ധ്യത പരീക്ഷിക്കുന്നത് സാഹസികമാണ്. അമേരിക്കയിൽ മുഴുവൻസമയ ജോലിയിലേർപ്പെട്ടവർക്ക് നാടക പരിശീലനക്കളരിയുമായി പൂർണ്ണമായും സമരസപ്പെടുക എന്നതും ആശങ്കകൾ സമ്മാനിക്കുന്നതാണ്. പക്ഷേ രണ്ട് കൂട്ടരുടേയും ആത്മാർത്ഥതയും സഹകരണമനോഭാവവും ആത്യന്തികമായി കലയോടുള്ള സമർപ്പണബോധവുമാണ് ഈ നാടകത്തിനെ വിജയസമാപ്തിയിൽ എത്തിച്ചത്. രംഗോപകരണങ്ങൾ നിർമ്മിച്ചെടുക്കുന്നതിലുള്ള വിഭവശേഷിയുടെ പരിമിതികളെ മതിലുകൾക്കപ്പുറമെന്ന രംഗാവതരണം സജസ്റ്റീവ് റിയലിസം മുൻനിർത്തി ഉചിതമായി മറി കടന്നിട്ടുണ്ട്. ബഷറിന്റെ വേഷം ഏറ്റെടുത്ത കിരൺ ജെയിംസ് –ഈ കഥാപാത്രമാണ് നാടകത്തിന്റെ എല്ലാമെല്ലാം, അത് ഭാരിച്ച ജോലിയാണ്- അനന്യചാതുരിയോടെ ഏകാഗ്രത ഉൾക്കൊള്ളിച്ച് ഗൗരവതരമായിത്തന്നെ നാടകത്തെ ഉയർത്തി നില നിർത്തിയിട്ടുണ്ട്. നാരായണിയായി പരകായപ്രവേശം ചെയ്ത ലീസാ മാത്യുവിനു തന്റെ ഭരതനാട്യപരിചയം രംഗപാഠങ്ങളെ ഉൾക്കൊള്ളാൻ ഏറെ തുണച്ചിടുണ്ടാവണം. ഒപ്പം നിന്ന സുഹൃത്തും,കുശാണ്ട വാർഡനും, അനിയൻ ജയിലറും,ഉമ്മയും, രാഷ്ട്രീയ തടവുകാരും, ആരാച്ചാരുമടക്കം കഥാപാത്രങ്ങളെ സംവിധായകന്റെ അടുക്കുംചിട്ടയുമുള്ള ശൈലി മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളീൽ വൃത്തിയായി രംഗശിൽപ്പം നിർമ്മിച്ചെടുത്ത സുഹൃത്തുക്കളും, പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീതവും, സൂര്യ ശ്രീകുമാറിന്റെ വസ്ത്രാലങ്കാരവും, മധുബാലചന്ദ്രൻ, സുനിൽപുനത്തിൽ, സായിഅനന്ത് ശ്രീലക്ഷ്മി എന്നിവരുടെ സാങ്കേതിക സാന്നിധ്യവും നിലവാരം പുലർത്തി. കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ, സൂഫി സംഗീതം, സൈഗാൾ, ലതാമങ്കേഷ്കർ, പങ്കജ്മല്ലിക് എന്നിവരുടെ ഗാനം, ഗാന്ധിജിയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിഖ്യാത പ്രസംഗഭാഗം എന്നീ ശ്രാവ്യബിംബങ്ങളും ഉചിതമായി ചേർത്ത് രസാംശങ്ങൾ അർത്ഥയുക്തിയോടെ നിറവേറ്റിയിരിക്കുന്നു നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര രംഗങ്ങളിലെ പ്രതിഭാശാലിയായ സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ.
‘മതിലുകൾക്കപ്പുറം’ ആത്യന്തികമായി മറക്കാനാവാത്ത ഒരു നാടകാനുഭവമാണ്. കാഴ്ചക്കാരിൽ തീവ്രമായ ഓർമ്മപ്പെടുത്തലുകൾ ബാക്കി നിർത്തിയാണ് മതിലുകൾക്കപ്പുറം തിരശ്ശീല വീഴ്ത്തുന്നത്. കഥകൾ ജീവിതങ്ങളെപ്പോലെതന്നെ ഇഴപിരിഞ്ഞ് സ്വതന്ത്രവിഹാരം ചെയ്യുന്ന ഒറ്റനൂലുകളായല്ല ,മറിച്ച് പരസ്പരം ബന്ധപ്പെട്ട് ദൃഢതയാർന്നാണ് സമൃദ്ധിയും സമ്പൂർണ്ണതയും നേടുന്നത് എന്നും നാടകം സംവദിക്കുന്നു. ഹൃദയഹാരിയായ കഥാകഥനത്തിന്റെ ചുവന്നപനീർപുഷ്പം എന്നതിലുപരി, സാധാരണത്വത്തിലും അസാധാരണത്വത്തിലും സൗന്ദര്യവും അർത്ഥവും കണ്ടെത്താനുള്ള അനന്തസാധ്യതകളുടെ ആഘോഷവുമാണ് ഈ നാടകം. ബഷീർകൃതികൾ എങ്ങനെ കാലത്തെയും മാധ്യമങ്ങളേയും കലാരൂപ സങ്കല്പങ്ങളേയും അതിജീവിച്ച് നിതാന്തപ്രചോദനവും അനുഭൂതിയും അനുവാചകർക്ക് പകരുന്നു എന്നും മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നിന്നും എഴുന്നേറ്റ് പടിയിറങ്ങിപ്പോയ ബഷീർ കാലങ്ങൾക്കുശേഷവും മറുവായനകൾ കല്പിക്കുന്ന കൃതികളുടെ സുൽത്താനാകുന്നതെങ്ങിനെയെന്നും കൂടിയാണ് അർത്ഥപൂർണ്ണമായ ദൃശ്യസംസ്കൃതിയിലൂടെ ‘മതിലുകൾക്കപ്പുറം’ നമ്മെ ഓർമ്മിപ്പിക്കുന്നത്.