മലബാറിലെ തെയ്യം അവതരണത്തിൽ പോതി തെയ്യം ഏറെ പ്രത്യേകതയുള്ളതാണ്. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. മുഖഭാവത്തിലും തെയ്യം അവതരണത്തിലും തീഷ്ണത ഏറെ നിറഞ്ഞു നിൽക്കുന്ന നിലയിലാണ് ഇതിന്റെ അവതരണം. മഠപ്പുരകളിൽ കെട്ടിയാടുന്ന പോതി തെയ്യം അവതരണത്തിൽ പ്രത്യേകത ഉള്ളത് ആൾക്കൂട്ടത്തിലേക്കുള്ള അതിന്റെ ഓടിയെത്തലും കൂവി വിളിയുമാണ്. അതിന്റെ ശബ്ദത്തെ വെല്ലുന്ന മട്ടിൽ ജനക്കൂട്ടം കൂവിയാർക്കുകയാണ് ചെയ്യാറ്. ഈ കാര്യത്തിൽ പൊതുവെ കുട്ടികളാണ് മുന്നിൽ നില്കുന്നത്. വടക്കേ മലബാറിലെ മഠപ്പുരകളിലും തറവാടുകളിലും കെട്ടിയാടുന്ന ശക്തിസ്വരൂപിണിയായ തെയ്യവിഭാഗത്തിൽ പോതി തെയ്യം ഉൾപ്പെടുന്നു. പുതിയ ഭഗവതി, വടക്കൻ കൊല്ലൻ, കരിഞ്ചാമുണ്ഡി തുടങ്ങിയവ പോതി തെയ്യത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നതായി വിശ്വസിക്കുന്നു. സമൂഹത്തിൽ അപര വിദ്വേഷവും ദുഷ്ട ചിന്തയും വർധിച്ചു വരുമ്പോൾ അതിന്റെ നിഗ്രഹത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ച കാളീ സങ്കല്പത്തോടെയാണ് പോതി തെയ്യം കെട്ടിയാടുന്നത്. ശരീരത്തിലെ നിറച്ചാർത്തും തലപ്പാളിയും പോതി പട്ടവും ഏറെ ശ്രദ്ധേയമാണ്. ദാരികനുമായി ബന്ധപ്പെട്ട കഥയാണ് കാളിയുടേത്. കാസർഗോഡ് കണ്ണൂർ ജില്ലകളിലെ മഠപ്പുരകളിൽ കെട്ടിയാടുന്ന ശക്തി സ്വരൂപീണിയായ അമ്മ ദൈവങ്ങൾക്ക് പൊതുവിലുള്ള സങ്കൽപം കാളിയുടേതാണ്. കാളി പിറന്നത് പരമേശ്വരന്റെ തൃക്കണ്ണിൽ നിന്നാണെന്നാണ് സങ്കൽപം. ഒരുപാട് ധർമം ഈ തെയ്യം അനുഷ്ഠിക്കുന്നുണ്ട്. പക്ഷെ യുദ്ധധർമ്മം മറ്റെല്ലാറ്റിനേക്കാളും മുന്നിൽ നിൽക്കുന്നതായി കാണാം.
മനയിൽപോതി എന്ന തെയ്യം ഏറെ പ്രധാനപെട്ടതാണ്. പ്ലാവിൽ ധാരാളം കായ്ച്ചിരിക്കുന്ന ചക്ക കണ്ടു അതിശയിച്ച ഒരു സ്ത്രീ അനുവാദരഹിതമായി അത് പറിച്ചെടുത്തപ്പോൾ താഴെക്കാട്ടു തറവാട്ടു കാരണവർ അവരെ തല്ലിക്കൊല്ലുകയായിരുന്നു. മരണശേഷം ഇവർ തെയ്യമായി അവതരിച്ചു എന്നതാണ് സങ്കൽപം. ഓരോ ചലനത്തിലും നോട്ടത്തിൽ പോലും രൗദ്രത അങ്ങേയറ്റം നിറഞ്ഞു നിൽക്കുന്നതായി കാണാം. ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുമ്പോളും ഈ രൗദ്രത ഒട്ടും ചോർന്നു പോകുന്നില്ല. മാത്രമല്ല സർവശക്തിയും സംഭരിച്ചാണ് കുട്ടികൾ ഉൾപ്പെടെ ജനക്കൂട്ടം തെയ്യത്തിന് നേരെ കൂവിയാർക്കുന്നത്. മുഖത്ത് മനയോലയും ചായില്ല്യവും ചാലിക്കുന്നതും തലയിലെ പോതിപ്പട്ടവും ശ്രദ്ധേയം തന്നെ.




