
കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, എലത്തൂർ എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടും കെട്ടിയാടുന്ന തെയ്യമാണ് കാട്ടുമൂർത്തി. തെയ്യങ്ങളുടെ രൂപങ്ങളിലും അവതരണത്തിലും പൊതുവെ കാണുന്ന പ്രത്യേകത അത് ഏറെ അക്രമോൽസുകതമെന്നപോലെ ചാടിവീഴുന്നതും ചടുലത നന്നായി പ്രകടമാക്കുന്നതുമാണ്. നാടോൽ ഭഗവതിക്കാവിലും കെട്ടിയിറങ്ങുന്ന ഈ തെയ്യത്തിന്റെ രൂപത്തിൽതന്നെ പ്രത്യേകത കാണാം. ദുരിതങ്ങളെയും മറ്റു പ്രയാസങ്ങളെയും നേരിടാൻ പ്രയാസം അനുഭവിക്കുന്ന ജനത അനുഭാവപൂർണമായ സഹായം എവിടുന്നാണ് ലഭിക്കുക അവിടെ കേണപേക്ഷിക്കുന്ന നില സ്വാഭാവികമാണ്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജനങ്ങളിൽ ഭക്തിയും ഭയവും ഉണ്ടാക്കാൻ പാകത്തിലാണ് ഇതിന്റെ അവതരണം. കാട്ടു പോതി എന്ന പേരിലും ഈ തെയ്യം അറിയപ്പെടുന്നു. ജനങ്ങൾക്കു പരിഭവം പറഞ്ഞു പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്നതിനാൽ ഈ തെയ്യം കാവൽ ദൈവമായും അറിയപ്പെടുന്നു. കാട്ടുമൂർത്തി എന്ന തെയ്യം ആചാരപരമായ കാര്യങ്ങളെല്ലാം അനുഷ്ഠിച്ചുകൊണ്ടുതന്നെയാണ് കെട്ടിയാടുന്നത്. മറ്റു ഏതു തെയ്യത്തേക്കാളും ദ്രുതവേഗം ഇതിന്റെ പ്രത്യേകതയാണ്. വനദേവതയായി പരിഗണിക്കുന്ന ഈ തെയ്യം കാടിന്റെ സംരക്ഷകയായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ഈ തെയ്യം അവതരണത്തിനിടയിൽ നൃത്തം കൂടി അനുവർത്തിക്കുന്നു എന്നത് അവതരണകാര്യത്തിൽ മറ്റു തെയ്യങ്ങളിൽ നിന്നും പ്രത്യേകതയുള്ളതാണ്. അത്തോളി മനയ്ക്കലിലെ കാട്ടുമൂർത്തി ഈ നിലയിൽ എല്ലാ സാവിശേഷതയോടെയും കെട്ടിയാടുന്നുണ്ട്. ശിവപാർവതിമാരുടെ അംശമായി വിശ്വസിക്കുന്ന ഈ തെയ്യം കെട്ടിയാടുമ്പോഴുള്ള ഉറഞ്ഞുതുള്ളലിനനുസരിച്ച് പക്കമേളക്കാരും അവരുടെ മേളക്കൊഴുപ്പ് പാരമ്യത്തിൽ എത്തിക്കാറുണ്ട്. l




